Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കൾ തനിച്ചാകാതിരിക്കാൻ പ്രവാസ ജീവിതം ഉപേക്ഷിക്കാനൊരുങ്ങി സജീഷ്; കടങ്ങളും പ്രാരാബ്ധങ്ങളും തീർത്ത് സന്തുഷ്ടജീവിതം സ്വപ്നംകണ്ട ലിനിയുടെ അപ്രതീക്ഷിത വേർപാടിൽ തളർന്ന് കുടുംബം; പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങോട്ടുമില്ലെന്ന് നെഞ്ചുപിടയുന്ന വേദനയോടെ ലിനിയുടെ ഭർത്താവ്; പനിയാണ് ഡ്യൂട്ടിക്ക് പോകേണ്ടെന്ന് പറഞ്ഞപ്പോഴും ആളില്ലെന്ന് പറഞ്ഞ് അവൾ ജോലിക്ക് പോയെന്ന് സജീഷ്; സേവനത്തിനിടയിൽ നിപ ബാധിച്ച് മരിച്ച മാലാഖയുടെ കുടുംബത്തിന് പിണറായി രക്ഷയാകുമോ?

മക്കൾ തനിച്ചാകാതിരിക്കാൻ പ്രവാസ ജീവിതം ഉപേക്ഷിക്കാനൊരുങ്ങി സജീഷ്; കടങ്ങളും പ്രാരാബ്ധങ്ങളും തീർത്ത് സന്തുഷ്ടജീവിതം സ്വപ്നംകണ്ട ലിനിയുടെ അപ്രതീക്ഷിത വേർപാടിൽ തളർന്ന് കുടുംബം; പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങോട്ടുമില്ലെന്ന് നെഞ്ചുപിടയുന്ന വേദനയോടെ ലിനിയുടെ ഭർത്താവ്; പനിയാണ് ഡ്യൂട്ടിക്ക് പോകേണ്ടെന്ന് പറഞ്ഞപ്പോഴും ആളില്ലെന്ന് പറഞ്ഞ് അവൾ ജോലിക്ക് പോയെന്ന് സജീഷ്; സേവനത്തിനിടയിൽ നിപ ബാധിച്ച് മരിച്ച മാലാഖയുടെ കുടുംബത്തിന് പിണറായി രക്ഷയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിപ വൈറസ് ബാധയാൽ മരണപ്പെട്ട കോഴിക്കോട്ടെ നഴ്‌സ് ലിനിയുടെ ആഹ്രഹം സഫലമാക്കാൻ ഒരുങ്ങി ഭർത്താവ്. ബഹ്‌റിനിൽ ജോലി നോക്കുകയായിരുന്നു ഭർത്താവ് സജീഷ്. ഭാര്യ മരിച്ചതോടെ തനിച്ചായ മക്കളെ നോക്കാൻ പ്രവാസ ജീവിതം അവസാനിപ്പിക്കുകയാണ് ഈ യുവാവ്. ഭാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്ന് അറിഞ്ഞതോടെയാണ് ഭർത്താവ് പ്രിയപ്പെട്ടവളെ കാണാൻ എത്തിയത്. എന്നാൽ, ഒരുനോക്ക് കാണാൻ മാത്രമേ സാധിച്ചെങ്കിലും പിന്നീട് അവളെ മരണം കവർന്നു. മരിക്കുമെന്ന് ഉറപ്പായപ്പോൾ ഭർത്താവിന് അവൾ കത്തെഴുതിയിരുന്നു. വികാരനിർഭരമായ ആ കത്ത് സൈബർ ലോകത്ത് വൈറലായിരുന്നു.

പറക്കമുറ്റാത്ത രണ്ട് പിഞ്ചു മക്കളാണ് ലിനിക്കും സജീഷിനുമുള്ളത്. അവരെ തനിച്ചാക്കരുതെന്ന് വ്യക്തമാക്കി കൊണ്ടാണ് ലിനി ഭർത്താവിന് കുറിപ്പെഴുതി വെച്ചത്. പ്രിയതമയുടെ ആഗ്രഹം പോലെ പറക്കമുറ്റാത്ത മക്കൾക്ക് വേണ്ടി പ്രവാസ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ യുവാവ്. കരളലിയിക്കുന്നതായിരുന്നു ലിനി എഴുതിയ കത്തിലെ വാചകങ്ങൾ. ഏറ്റവും പ്രിയപെട്ട മക്കൾക്ക് അമ്മയെ ഒരുനോക്ക് കാണാൻ പോലും സാധിച്ചില്ല. അമ്മ ജോലി കഴിഞ്ഞ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കയാണ് അഞ്ചു വയസുകാരനായ റിതലും രണ്ടു വയസുകാരൻ സിദ്ധാർത്ഥും. മരിക്കും മുനപ് ലിനി എഴുതിയ കത്തിൽ കുറിച്ച നൊമ്പരപ്പെടുത്തുന്ന വാചകങ്ങൾ ഇങ്ങനെയായിരുന്നു:

''സജീഷേട്ടാ, ഐ ആം ഓൾമോസ്റ്റ് ഓൺ ദ വേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ.. പാവം കുഞ്ഞു, അവനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത് പ്ലീസ്.. വിത്ത് ലോട്ട്‌സ് ഓഫ് ലവ്....''

ഭാര്യയുടെ ആഗ്രഹം പോലെ ഇനിയുള്ള കാലം മക്കൾക്ക് വേണ്ടി ജീവിക്കാനാണ് സജീഷിന്റെ തീരുമാനം. പനി മൂർച്ഛിച്ച് കിടപ്പിലാകും മുമ്പ് ഭാര്യ തന്നെ വിളിച്ചു സംസാരിച്ച വിവവരും സജീഷ് മാധ്യമങ്ങളോട് പങ്കുവെച്ചു. കിടപ്പിലാകും മുമ്പ് ചെറിയ പനിയുണ്ടായിട്ടും അത് കണക്കിലെടുക്കാതെ ലീന ജോലിക്ക് പോയെന്നും ഭർത്താവ് വ്യക്തമാക്കി. ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങനെ താൻ വിദേശത്തു കഴിയുമെന്നും സജീഷ് വേദനയോടെ ചോദിക്കുന്നു.

സ്വയം ജീവൻ ബലിയർപ്പിച്ച് രോഗികളെ ശുശ്രൂശിച്ച ലിനിയുടെ കുടുംബത്തിലെ അത്താണിയാണ് മരണത്തോടെ ഇല്ലാതായത്. അമ്മയും അയൽവാസിയും ഇപ്പോഴും രോഗബാധയേറ്റ് ആശുപത്രിയിലാണ്. താലൂക്കാശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതിനാൽ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. അതിനാൽ സ്‌പെഷ്യൽ ഉത്തരവ് പ്രകാരം ലിനിയുടെ കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണം എന്ന ആവശ്യമാണ് സർക്കാറിനു മുന്നിൽ ഉയരുന്നത്. ലിനി മരിച്ച ശേഷവും കുടുംബാംഗങ്ങളെ വിളിക്കാൻ ആരോഗ്യമന്ത്രി കെകെ ശൈലജ തയാറായില്ലെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ലിനിയുടെ ഭർത്താവിന് ജോലി നൽകണം എന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിലൊന്നും പ്രതികരിക്കാർ സർക്കാർ തയാറായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയിൽ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയിൽ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കുകയായിരുന്നു. ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ വെന്റിലേറ്ററിലായിരുന്നതിനാൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും അമ്മയെ ഒരു നോക്ക് കാണാൻ കഴിഞ്ഞില്ല.

കേരളം ഭയപ്പാടോടെ കാണുന്ന രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ ഇത്തരത്തിൽ അഹോരാത്രം യത്നത്തിലാണ്. സ്വകാര്യ-സർക്കാർ സംവിധാനമെന്ന വേർതിരിവില്ലാതെ എല്ലാവരും ഓരോ ജീവനും രക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. ഇതിനിടെയാണ് ലിനിയെ രോഗം കീഴ്പ്പെടുത്തുന്നതും അവർ മരിക്കുന്നതും. രണ്ടു പിഞ്ചോമനകളുടേയും പ്രിയതമന്റേയും മുഖം ഓർത്ത് ലിനി അവസാനമായി കുറിച്ച വരികൾ എല്ലാവരുടെയും മനസ്സിൽ നീറ്റലായി മാറുകയാണ്.

അഞ്ചു വയസുകാരൻ റിഥുലിനും കുഞ്ഞനുജൻ രണ്ടുവയസുകാരൻ സിദ്ദാർഥിനും ഇപ്പോഴും അറിയില്ല തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയെന്ന്. പ്രിയതമയുടെ സ്ഥിതിയറിഞ്ഞ് ആണ് ലിനിയുടെ ഭർത്താവ് സജീഷ് ഗൾഫിൽ നിന്ന് എത്തുന്നത്. വിദേശത്തുള്ള അച്ഛൻ പെട്ടെന്ന് നാട്ടിലെത്തിയ സന്തോഷത്തിലാണ് ഇപ്പോഴും റിഥുലും സിദ്ദാർഥും. അമ്മയെ കാണാതായപ്പോഴും അച്ഛൻ വന്ന സന്തോഷം. എന്നാൽ, വീട്ടിൽ ഇപ്പോൾ ആളുകൾ കൂടുതലായി എത്തുന്നതോടെ അമ്മക്ക് എന്തോ അപകടം പിണഞ്ഞുവെന്ന ബോധ്യം അവർക്ക് വന്നിട്ടുണ്ട്.

ലിനിയുടെ ജീവിതലക്ഷ്യമായിരുന്നു ആതുര ശുശ്രൂഷ. അതിലാണ് തന്റെ കർമ്മമെന്ന് തിരിച്ചറിഞ്ഞ് ഇഷ്ടപ്പെട്ട് ആ ജോലിയിലേക്ക് എത്തുകയായിരുന്നു ലിനി. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും ലോണെടുത്തു ബംഗളൂരു പവൻ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ നിന്ന് ബി.എസ്.സി നഴ്‌സിങ് പഠിച്ചു. വൻതുക വായ്പയെടുത്താണ് ലിനി പഠിച്ചത്. പഠനശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജോലി ചെയതു. കണ്ണൂർ കൊയിലി ആശുപത്രിയലും അവർ ചെയ്തു.

സ്വകാര്യ ആശുപത്രികളിലെ തുച്ഛശമ്പളം പഠിക്കാനായി എടുത്ത ലോൺപോലും തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചു. ലോൺ തിരിച്ചടവ് പോലും വിഷമമായി. അങ്ങനെയിരിക്കെയാണ് വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം നടന്നത്. ഇതിനിടെ ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം പദ്ധതി പ്രകാരം ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ലഭിച്ചതോടെ കടങ്ങൾ വീട്ടാമെന്ന പ്രതീക്ഷയിലായി കുടുംബം. ദിവസവേതനത്തിനുള്ള ജോലി ആയിരുന്നെങ്കിലും സ്വന്തം കാര്യം മാറ്റിവെച്ച് ഇഷ്ടപ്പെട്ട് നേടിയ തൊഴിലിൽ ആനന്ദം കണ്ടു ലിനി. നാട്ടുകാർക്കും ആശുപത്രിയിൽ എത്തുന്നവർക്കുമെല്ലാം മനസ്സിൽ ഇടംപിടിച്ച മാലാഖയായി ലിനി. രോഗീപരിചരണത്തിൽ ഏറെ ശ്രദ്ധിച്ചിരുന്ന ലിനി അങ്ങനെ ആ ആശുപത്രിയിലെ ഇഷ്ട നഴ്സായി മാറി. പക്ഷേ, ഒടുവിൽ ഈ ആത്മാർഥ സേവനത്തിന് ലഭിച്ച വിധി വേറൊന്നായിരുന്നു. സ്വന്തം ജീവൻ തന്നെയായിരുന്നു അതിന്റെ വില.

ബഹ്‌റൈനിൽ അക്കൗണ്ടന്റ് ആണ് സജീഷ്. ലിനി രോഗക്കിടക്കയിൽ ആണെന്ന് അറിഞ്ഞ് സജീഷ് പറന്നെത്തുമ്പോഴേക്കും പ്രിയതമയുടെ കൈപിടിക്കാൻപോലും ആകാത്ത അകലത്തായിരുന്നു ലിനി. ഒടുവിൽ കൈവശം കിട്ടിയത് ആ കത്തുമാത്രം. പ്രിയപ്പെട്ടവളെ ദൂരെനിന്നു ഒരുനോക്ക് കാണാനേ കഴിഞ്ഞുള്ളു. രോഗം പകരുമെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും പറഞ്ഞതോടെ പ്രിയതമയെ ഒന്നു തൊടാൻപോലും പറ്റാതെ സജീഷും മക്കളും കുടുംബവും നിസ്സഹായരായി. വെസ്റ്റ്ഹിൽ ഇലക്ട്രിക് ശ്മശാനത്തിൽ ലിനി ഒടുവിൽ എരിഞ്ഞടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP