Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

3000 കോടി മുടക്കി ആപ്പിളിനെ തോൽപ്പിക്കുന്ന സ്മാർട്ട് ഫോൺ ഇറക്കുമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മലയാളി സഹോദരന്മാരുടെ മാംഗോ ഫോൺ വീണ്ടും വരുന്നു; അഗസ്റ്റിൻ സഹോദരന്മാർ ഇക്കുറി ജനത്തെ പറ്റിക്കുന്നത് ദുബായിൽ നിന്നും; കുട പിടിക്കുന്നത് ദേശാഭിമാനിയും; തട്ടിപ്പുകാരുടെ ചെലവിൽ എംടിയെ ആദരിക്കുന്നതിന് എതിരെ പ്രതിഷേധം

3000 കോടി മുടക്കി ആപ്പിളിനെ തോൽപ്പിക്കുന്ന സ്മാർട്ട് ഫോൺ ഇറക്കുമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മലയാളി സഹോദരന്മാരുടെ മാംഗോ ഫോൺ വീണ്ടും വരുന്നു; അഗസ്റ്റിൻ സഹോദരന്മാർ ഇക്കുറി ജനത്തെ പറ്റിക്കുന്നത് ദുബായിൽ നിന്നും; കുട പിടിക്കുന്നത് ദേശാഭിമാനിയും; തട്ടിപ്പുകാരുടെ ചെലവിൽ എംടിയെ ആദരിക്കുന്നതിന് എതിരെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എത്രവലിയ കൊള്ളക്കാരനാണെങ്കിലും പണം മുടക്കി പരസ്യം നൽകുന്നുണ്ടെങ്കിൽ പിന്നെ മറ്റൊന്നും നോക്കേണ്ടെന്നാണ് മലയാളത്തിലെ മിക്ക മുഖ്യധാരാ പത്രങ്ങളുടെയും പോളിസി. ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല, സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയും. കാശിന് വേണ്ടി സാമ്പത്തിക കുറ്റവാളികൾക്ക് ഓശാന പാടുകയാണ് ദേശാഭിമാനിയിപ്പോൾ. മലയാളം ലോകത്തിന് സമ്മാനിച്ച വിശ്വസാഹിത്യ പ്രതിഭ എം ടി വാസുദേവൻ നായരെ മുന്നിൽ നിർത്തിയാണ് ദേശാഭിമാനി നിരവധി സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട എം ഫോൺ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരെ വെള്ളപൂശുന്നത്.

ആപ്പിളിനെ വെല്ലുന്ന ഫോൺ നിർമ്മിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയ അഗസ്റ്റിൻ സഹോദരങ്ങൾ കേരളം വിട്ട് പ്രവാസികളെ ഉന്നം വച്ച് രംഗത്തിറങ്ങിയിരിക്കയാണ്. ദുബായിൽ വച്ച് മാംഗോ ഫോൺ വീണ്ടും അവതരിപ്പിച്ച് പ്രവാസികളിൽ നിന്നും പണം പിരിക്കാൻ ലക്ഷ്യമിടുകയാണ് എം ഫോൺ ഉടമകൾ. ഇതിന്റെ തുടക്കമെന്നോണമാണ് പാർട്ടി മുഖപത്രത്തിന് പരസ്യം നൽകി രംഗത്തെത്തിയത്. കേരളത്തിൽ എം ഫോൺ ഇറക്കുമെന്നും വൻകിടക്കാരുടെ പിന്തുണയുണ്ടെന്നും പറഞ്ഞ് രംഗത്തെത്തിയവരുടെ കള്ളി മറുനാടൻ വെളിച്ചത്തു കൊണ്ടുവന്നതോടെയാണ് എം ഫോണിനെ ദുബായിലേക്ക് ഇവർ പറിച്ചു നടുന്നത്. ദുബായിലേക്ക് പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങും മുമ്പാണ് വിശ്വാസ്യതയ്ക്ക് വേണ്ടി ദേശാഭിമാനിയെ കൂട്ടുകിടിച്ചിരിക്കുന്നത്.

ദേശാഭിമാനി പ്‌ളാറ്റിനം ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ സാഹിത്യപുരസ്‌കാരം ഈ മാസം 24ന് എം ടി വാസുദേവൻനായർക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മാനിക്കുക. കോഴിക്കോട് കടപ്പുറത്താണ് ചടങ്ങ്. ഫ്‌ലവേഴ്‌സ് ടിവിയുമായി ചേർന്ന് നടത്തുന്ന പരിപാടിയുടെ മുഖ്യ സ്‌പോൺസറാണ് തട്ടിപ്പുകാരായ മാംഗോ ഫോണുകാർ. സിനിമാ നടൻ മമ്മൂട്ടിയാണ് ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര - കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രം സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയുടെ സ്‌പോൺസറായി തട്ടിപ്പുകമ്പനി രംഗത്തെത്തുന്നതിലൂടെ ലക്ഷ്യമിടുന്നത് ഇവർക്കെതിരായി നിലവിലുള്ള കേസുകൾ ഒതുക്കലാണെന്നാണ് അറിയുന്നത്. ഇവരുടെ കെണിയിൽ ദേശാഭിമാനി വീണുപോയതാണെന്നും സൂചനയുണ്ട്.

അഴീക്കോട്ടെ സിപിഐ(എം) സ്ഥാനാർത്ഥിയായിരുന്ന റിപ്പോർട്ടർ ടിവി എംഡി എം വി നികേഷ് കുമാർ, മുകേഷ് എംഎൽഎ എന്നിവരുമായി തട്ടിപ്പുകാരായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഇവരുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യിക്കാനും ശ്രമം നടന്നിരുന്നു. എന്നാൽ, തട്ടിപ്പുകാരാണ് എന്നറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി തന്നെ ഉദ്ഘാടനത്തിൽ നിന്നും പിന്മാറുകയുണ്ടായി. ഇത് ശേഷമാണ് ഇപ്പോൾ മാംഗോ ഫോണുകാർ മുഖ്യ സ്‌പോൺസറായ പരിപാടിയിലേക്ക് പിണറായി വിജയനെ ക്ഷണിച്ചിരിക്കുന്നത്. എംടിയെ ആദരിക്കൽ ചടങ്ങായതിനാൽ മുഖ്യമന്ത്രിക്ക് വിട്ടുനിൽക്കാനും സാധിക്കില്ല. ഇതോടെ മുഖ്യമന്ത്രിയുടെ പരിരപാടിയിൽ തട്ടിപ്പുകാർക്ക് ഇടം ലഭിക്കുകയും ചെയ്യും.

എന്നാൽ, സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളുടെ ചെലവിൽ ലോകം ആരാധിക്കുന്ന എം ടിയെ ആദരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അഴിമതിക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ പോരാടുമെന്നും പറയുന്ന പാർട്ടിയുടെ മുഖപത്രത്തിന് കളങ്കിതരുമായുള്ള ബന്ധം അണികളെയും ഏറെ നിരാശപ്പെടുന്നുണ്ട്. മുമ്പും കളങ്കിത വ്യക്തിത്വങ്ങളിൽ നിന്നും പരസ്യം സ്വീകരിച്ച് ദേശാഭിമാനി വെട്ടിലായിരുന്നു.

3000 കോടി നിക്ഷേപിച്ച് അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ കഴിഞ്ഞവർഷം രംഗത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു മൊബൈൽ ഉദ്ഘാടനം പ്രഖ്യാപിച്ചത്. ചൈനയിൽ പ്രത്യേക ഫാക്ടറിയും കൊറിയയിൽ ഗവേഷണ കേന്ദ്രവും ഒക്കെ തുറന്നുവെന്നായിരുന്നു വയനാട് സ്വദേശികളായ ഇവരുടെ അവകാശവാദം. പത്രങ്ങളുടെ ഒന്നാം പേജിൽ പരസ്യവും, ചാനലുകളുടെ പ്രത്യേക പരിപാടിയും ഒക്കെയായി നടത്തിയ പ്രഖ്യാപനം വെറും തട്ടിപ്പാണെന്നു മറുനാടൻ റിപ്പോർട്ട് ചെയ്തു. ഉദ്ഘാടന ദിവസം തന്നെ മൊബൈൽ കമ്പനി മുതലാളിമാർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പരസ്യം വാങ്ങിയ മാദ്ധ്യമങ്ങൾ ഒന്നും അറിയാത്ത മട്ടിൽ അവഗണിക്കുകയും ചെയ്തിരുന്നു.

ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോണെന്ന അവകാശവാദവുമായി രംഗത്തത്തെി ഫ്രാഞ്ചൈസി വഴിയും മറ്റും വൻ തട്ടിപ്പിനായിരുന്നു മാംഗോഫോൺ ഉടമകൾ ലക്ഷ്യമിട്ടത്. ഒരു നക്ഷത്ര ഹോട്ടലിൽ വച്ച് ഫോൺ ലോഞ്ച് ചെയ്യുന്ന പരിപാടിയും ഇവർ സംഘടിപ്പിച്ചുന്നു. എന്നാൽ മറുനാടൻ വാർത്തയെ തുടർന്ന് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളായ ഇവരെ ഉദ്ഘാടനത്തിന് തൊട്ടു മുമ്പാണ് അറസ്റ്റു ചെയ്തത്. റിമാൻഡ് ചയ്യപ്പെട്ട ഇവർ ജയിലിൽ കിടക്കുകയും ചെയ്തു. വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാദ്ധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും ദേശാഭിമാനിയിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാദ്ധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാദ്ധ്യമങ്ങളും ഈ വിഷയത്തിൽ മൗനത്തിലായിരുന്നു. നിരവധി ബാങ്കുകളെ വ്യാജരേഖ ഉപയോഗിച്ച് കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ലക്ഷങ്ങളുടെ പരസ്യവുമായി ഇവർ എത്തിയതോടെ തട്ടിപ്പുകളെ കുറിച്ചെല്ലാം ഇവർ മൗനം പാലിച്ചു. ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. പിന്നീട് ഈ ഫോണിനെ കുറിച്ച് ആരും കേട്ടിരുന്നില്ല.

കോടികളുടെ പരസ്യം വാങ്ങിയ പ്രമുഖ മാദ്ധ്യമങ്ങളെല്ലാം വ്യാജ പരസ്യക്കാർക്ക് ഒത്താശ ചെയ്തപ്പോൾ ഈ കെണിയിൽ ആരും വീഴരുതെന്ന് മുന്നറിയിപ്പ് നൽകി വാർത്ത നൽകിയത് മറുനാടൻ മലയാളിയാണ്. സ്ഥാപനത്തിന്റെ തട്ടിപ്പുകളെക്കുറിച്ച് വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ പരസ്യം കിട്ടുമല്ലോ എന്നോർത്ത് കമ്പനിക്കെതിരെ വാർത്ത നൽകാതിരിക്കുകയായിരുന്നു മാദ്ധ്യമങ്ങൾ. എന്നാൽ കമ്പനി ഉടമ അറസ്റ്റിലായതോടെ ഗംഭീരമായി പരസ്യം പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങളും വെട്ടിലായി.

കൊച്ചിയിലെ എസ് ബി ടിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിന്റെ പേരിലും ഇവർക്കെതിരെ കേസ് നിലവിലുണ്ട്. എസ് ബി ടിക്ക് പണയപ്പെടുത്തിയ വസ്തു തന്നെ ബാങ്ക് ഓഫ് ബറോഡയ്ക്കും പണയപ്പെടുത്തി ഇവർ തട്ടിപ്പ് നടത്തുകയായിരുന്നു. എസ് ബി ടിയിൽ വച്ച വസ്തുവിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് ബാങ്ക് ഓഫ് ബറോഡയിൽ നിന്നും രണ്ടരക്കൊടിയോളം രൂപ വായ്പയെടുത്തത്. വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. എ എം ഡബ്യു ട്രക്കുകളുടെ കേരളത്തിലെ ഡീലർമാരായിരുന്നു കമ്പനി ഉടമകൾ. ഈ കമ്പനിയുടെ പ്രവർത്തനം അവസാനിച്ചതോടെയാണ് ഇവർ മാംഗോ മൊബൈലുമായി രംഗത്തത്തെിയത്.

ഇവരുടെ ഏഷ്യൻ ടിമ്പേഴ്സ്, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രവൈറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പേരിലും കേസുകൾ നിലവിലുണ്ട്. മാംഗോ ഫോണിന്റെ ഫ്രാഞ്ചസെികളുടെ പേരിൽ പണപ്പിരിവ് നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. സച്ചിൻ ടെണ്ടുകൾക്കർ, അമിതാബ് ബച്ചൻ എന്നിവരെ ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നെല്ലാം ഇവർ വ്യക്തമാക്കിയിരുന്നു. നേരത്തെ ഒരു മുൻ ജീവനക്കാരി നൽകിയ പരാതിയിലും ഇവർക്കെതിരെ കേസെടുത്തിരുന്നു. ജീവനക്കാരി പരാതിയുമായി രംഗത്തെത്തിയപ്പോഴാണ് മാംഗോ തട്ടിപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയതും അത് പുറത്തുകൊണ്ടുവന്നതും.

ആപ്പിളിനെ വെല്ലുന്നതാണ് മലയാളികൾ പുറത്തിറക്കുന്ന ഫോൺ എന്നതായിരുന്നു ഇവരുടെ അവകാശവാദം. കൊറിയൻ ടെക്നോളജിയിലാണ് ഫോൺ പുറത്തിറക്കുന്നതെന്നും പറഞ്ഞു. 5 ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നത്. 5,800 മുതൽ 34,000 രൂപ വരെയാണ് വിലയെന്ന് ഇവർ അവകാശപ്പെട്ടിരുന്നത്. ഈ ഫോണുകൾ എന്ന വിധത്തിൽ ലോഞ്ച് ചെയ്യുകയുമുണ്ടായി. എന്നാൽ, പിന്നീട് കമ്പനിയെ കുറിച്ചും ഫോണിനെ കുറിച്ചും ആരും അറിഞ്ഞല്ല. സച്ചിൻ ടെണ്ടുൽക്കറിനെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കുമെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ അവകാശവാദവും വ്യാജമായിരുന്നു.

ഇതിനൊക്കെ ശേഷമാണ് വീണ്ടും മാംഗോ ഫോൺ പ്രവാസികൾക്കിടയിൽ ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങളുമായി അഗസ്റ്റിൻ സഹോദരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ദുബായിലെ പ്രവാസികൾ മുൻകരുതൽ എടുത്തില്ലെങ്കിൽ എം ഫോണുകാരുടെ വെട്ടിൽ വീഴാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP