Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായപ്പോൾ സമ്മർദ്ദവുമായി മലബാർ ഗോൾഡ് അധികൃതർ; പണിക്കൂലിയുടെ പേരിൽ പ്രവാസികളെ പിഴിയുന്ന ജൂവലറിയുടെ പകൽകൊള്ള വെളിച്ചത്തു കൊണ്ടുവന്ന കുറിപ്പ് ഇൻഡിമേറ്റ് പിൻവലിച്ചു; വിശദീകരണ കുറിപ്പും വൈറലായി

ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായപ്പോൾ സമ്മർദ്ദവുമായി മലബാർ ഗോൾഡ് അധികൃതർ; പണിക്കൂലിയുടെ പേരിൽ പ്രവാസികളെ പിഴിയുന്ന ജൂവലറിയുടെ പകൽകൊള്ള വെളിച്ചത്തു കൊണ്ടുവന്ന കുറിപ്പ് ഇൻഡിമേറ്റ് പിൻവലിച്ചു; വിശദീകരണ കുറിപ്പും വൈറലായി

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഉപഭോക്താവിനെ പഴിയാൻ അവസരം കാത്തിരിക്കുന്നവരാണ് ജുവല്ലറി വ്യവസായികൾ എന്നത് സ്വർണം വാങ്ങാൻ പോകുന്ന ഓരോരുത്തർക്കും അറിവുള്ള കാര്യമാണ്. പണിക്കൂലിയുടെ പേരിൽ തന്നെയാണ് ഈ പകൽകൊള്ള നടക്കാറ്. സൗദി അറേബ്യയിലെ റിയാദിലെ ലുലു മാളിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ നിന്നും ഒരു മോതിരം വാങ്ങാൻ പോയപ്പോൾ ഉണ്ടായ അനുഭവം വിവരിച്ച് പ്രവാസി യുവാവ് ഇൻഡിമേറ്റ് (ബഷീർ അബ്ദുറഹ്മാൻ) ഫേസ്‌ബുക്ക് പോസ്റ്റിട്ടത് വൈറലായ വാർത്ത നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പണിക്കൂലിയുടെ പേരിൽ മലബാർ ഗോൾഡ് നടത്തിയ പകൽകൊള്ളയിൽ പ്രവാസികൾ പെട്ടുപോകാതിരിക്കാനായിരുന്നു ബഷീർ അബ്ദുറഹ്മാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഉദ്ധരിച്ച് പ്രവാസികളുടെ അറിവിലേക്കായാണ് മറുനാടൻ മലയാൡവാർത്താ രൂപത്തിൽ പ്രസിദ്ധീകരിച്ചത്. മറുനാടൻ വെബ്‌സൈറ്റിൽ നിന്നും ഫേസ്‌ബുക്ക് പേജിൽ നിന്നും ലക്ഷങ്ങൾ ഈ വാർത്ത ഷെയർ ചെയ്തതോടെ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും വൻതോതിൽ വൈറലാകുകയും ചെയ്തു. ഇതോടെ ബഷീർ അബ്ദുറഹ്മാന് മേൽ കടുത്ത സമ്മർദ്ദമാണ് അനുഭവപ്പെട്ടത്. ബഷീറിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് ഫോൺ ചെയ്ത് പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റും പിൻവലിച്ചു. ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ വിശദീകരിച്ചുകൊണ്ട് പോസ്റ്റിട്ടതും വൈറലായി. കടുത്ത ബാഹ്യസമ്മർദ്ദം മൂലമാണ് ഫോസ്റ്റ് പിൻവലിക്കുന്നതെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം.

പോസ്റ്റ് പിൻവലിച്ചതിനെ വിമർശിച്ച് കമന്റുകൾ വന്നതോടെയാണ് ഇൻഡി മേറ്റ്(ബഷീർ അബ്ദുറഹ്മാൻ) വിശദീകരണ കുറിപ്പ് എഴുതേണ്ടി വന്നത്. ഇതേക്കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്:

'മറുനാടനിൽ ലത്തീഫിന്റെ കമന്റ് കമന്റ് കണ്ടു. അസഹ്യമായ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നതാണ്. സുഹൃത്ത് നൗഫലിൽ വഴി അവർക്ക് എന്റെ നമ്പർ കിട്ടി. വിളികൾ വന്ന് തുടങ്ങിയപ്പോൾ ഫോൺ ഓഫ് ചെയ്തു. സുഹൃത്തിന് സ്വൈര്യം നഷ്ടപ്പെട്ടു. ആ സെയിൽസ്മാനും കൂട്ടുകാർക്കും ജോലി നഷ്ടപ്പെടുമെന്നും രക്ഷിക്കണമെന്നും പറഞ്ഞ് തുടരെ തുടരെ വിളിച്ച് കരഞ്ഞു കാലുപിടിച്ചു. പിന്നെ മലബാർ ജൂവലറിയുടെ പ്രധാനികൾ പോസ്റ്റിൽ യാതൊരു തെറ്റുമില്ലെന്നും തെറ്റ് മുഴുവൻ അവരുടെ ഭാഗത്താണെന്നും സമ്മതിച്ചതായി വിവരം കിട്ടി. എം.ഡി മീറ്റ് വിളിച്ച് ജൂവലറിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം അബദ്ധങ്ങൾ ഇനി മേലിൽ ആവർത്തിച്ചു കൂടെന്ന് മുന്നറിയിപ്പ് നൽകിയതായും മലബാറിന്റെ സൗദിയിലെ പ്രമുഖർ പിന്നീട് വിളിച്ച് പറഞ്ഞു. ഇപ്പോൾ പോസ്റ്റ് നീക്കം ചെയ്തതിന്റെ പേരിലുള്ള ചീത്തവിളി കേട്ടുകൊണ്ടിരിക്കുന്നു. ഇൻബോക്‌സിൽ കയറി നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയാണ്.

തന്റെ സുഹൃത്തിനൊപ്പം സ്വർണം വാങ്ങാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചായിരുന്നു ഇൻഡിമേറ്റിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ്. ഇൻഡി മേറ്റിന്റെ ഫേസ്‌ബുക്ക് പേജിൽ നേരത്തേ പോസ്റ്റ് ചെയ്ത വാർത്ത പലരും റീപോസ്റ്റ് ചെയ്തും കമന്റ് ചെയ്തും സജീവമാക്കി നിർത്തുന്നുണ്ട്. പ്രവാസികൾ മരുഭൂമിയിൽ ചോരനീരാക്കി ഉണ്ടാക്കിയ പണം മലബാർ ഗോൾഡിനെ പോലുള്ള ജൂവലറികൾ കൊള്ളയടിക്കുന്നു എന്ന പൊതുവികാരമാണ് ഇദ്ദേഹത്തിന്റെ പോസ്‌റ്റോടെ സോഷ്യൽ മീഡിയയിൽ ഉണ്ടായത്.

ഇൻഡിമേറ്റ് (ബഷീർ അബ്ദുറഹ്മാൻ) ആദ്യം ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റ് ചുവടേ കൊടുക്കുന്നു:

രണ്ടു ദിവസം മുമ്പ് സുഹൃത്ത് നൗഫലിന്റെ ( Noufel AK) കൂടെ ലുലു ഹൈപ്പർ മാർക്കെറ്റ് ബിൽടിങ്ങിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ മലബാർ ജൂവലറിയിൽ പോയിരുന്നു.

ആലുക്കാസും മലബാറും അടുത്തടുത്തായി ഉണ്ടെങ്കിലും മലബാറാണ് നല്ലതെന്ന നൗഫലിന്റെ അഭിപ്രായപ്രകാരമാണ് അവിടെ പോയത്.

നൗഫലും വൈഫും മോതിരം നോക്കുന്നതിനിടയിൽ ഞാനും വൈഫും പുതിയ ഡിസൈൻസ് ഒക്കെയൊന്ന് കാണാൻ വേണ്ടി വെറുതെ കറങ്ങി നടന്നു.

എവിടെപ്പോയാലും ആദ്യം ചെയ്യണ്ടത് ആദ്യം ചെയ്യണമല്ലോ. അതിനാൽ ഞാനാദ്യം അന്നത്തെ വിലനിലവാരം ചോദിച്ചു.
ഗ്രാമിന് 139 റിയാലാണ് അന്നത്തെ വിലയെന്ന്! ഒരു സേൽസ്മാൻ അറിയിച്ചു.

അങ്ങിനെ ഏതാനും മിനിട്ടുകൾക്ക് ശേഷം നൗഫൽ മോതിരവും ബില്ലും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് നീങ്ങുന്നത് കണ്ടു ഞങ്ങളും അങ്ങോട്ട് ചെന്നു. ബില്ലും ഉരുപ്പടിയും ഒന്ന് നോക്കാമെന്ന് കരുതി ഞാൻ വാങ്ങി നോക്കി.

ബിൽ അമൗണ്ട് 530 റിയാൽ. മോതിരം 2. 24 ഗ്രാമും. ങേ..! ആകെ കണ്ഫൂഷനായി! ഗ്രാമിന് വില 139 വച്ച് 311 റിയാല് കഴിച്ച് ബാക്കി 219 റിയാൽ പണിക്കൂലിയോ!! ഇത്രയും വിലപിടിപ്പുള്ള എന്ത് പണിയായിരിക്കും ഈ കാപ്പവൻ മോതിരത്തിൽ പണിതിട്ടുണ്ടാവുക!! അതോ ഒന്നിൽ കൂടുതൽ തട്ടാന്മാർ മണിക്കൂറുകൾ പണിയെടുത്തു കാണുമോ അതുണ്ടാക്കാൻ!!

വേഗം ബില്ല് വാങ്ങി ഞാൻ സേൽസ്മാന്റെ അടുത്തു പോയി ഇത്തിരി അന്ധാളിപ്പോടെ കാര്യമന്വേഷിച്ചു.

'െ്രെപസ് ടാഗിലുള്ള വിലയാണ് സാർ. ആ വില മാറ്റാൻ ഞങ്ങൾക്കാവില്ല' എന്നായിരുന്നു അയാളുടെ മറുപടി.

'രണ്ടര ഗ്രാമിൽ ചുവടെയുള്ള മോതിരത്തിന് നിങ്ങൾ ഇരുന്നൂറു റിയാലിൽ കൂടുതൽ പണിക്കൂലി ഈടാക്കുമോ?' എന്നായി ഞാൻ.

അതോടെ അയാളുടെ സുപ്പീരിയർ സേൽസ്മാൻ ഇടപെട്ടു. ഒരു തരത്തിലും ന്യായീകരിക്കാൻ പഴുതില്ലാത്തത്ര വലിയ വിലയാണതെന്ന് പരിശോധനയിൽ അയാൾക്ക് ബോധ്യമായി.

'ക്ഷമിക്കണം സർ. ബിൽ എമൗണ്ട് 420 റിയാലാക്കി കുറച്ചിട്ടുണ്ട്.' എന്നും പറഞ്ഞയാൾ വേറെ ബില്ല് പ്രിന്റ് ചെയ്തു തന്നു.

പക്ഷെ എന്റെ അന്ധാളിപ്പ് അപ്പഴും നീങ്ങിയില്ല. 110 റിയാൽ കുറച്ചു എന്നത് ശരിയാണ്. പക്ഷെ 2. 24 ഗ്രാം തൂക്കമുള്ള മോതിരത്തിന് അപ്പഴും പണിക്കൂലി അന്യായം തന്നെ! 109 റിയാൽ!!

'ഒരു ഗ്രാമിന് 46 റിയാൽ പണിക്കൂലിയോ?! എത്രയാണ് നിങ്ങളുടെ ആവറേജ് പണിക്കൂലി?'. ഞാൻ ചോദിച്ചു.

ആവറേജ് പണിക്കൂലി 11 റിയാലാണെന്നും ഈ മോതിരത്തിനു പ്രത്യേകമായി പണിക്കൂലി ഇത്തിരി കൂടുതലാണെന്നും അയാൾ പറഞ്ഞതോടെ ഇനി ഈ അമൗണ്ടിൽ കുറയ്ക്കില്ലെന്ന് മനസ്സിലാക്കി ഞങ്ങൾ ബില്ലടച്ച് സ്ഥലം കാലിയാക്കി.

പുറത്തിറങ്ങിയിട്ടും സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പക്ഷെ, എന്റെ കൗതുകവും അതിലേറെ അരിശവും വിട്ടുമാറിയില്ല.
പത്തു പവൻ സ്വർണ്ണത്തിന് ഇത്തോതിൽ പണിക്കൂലി ഈടാക്കിയാൽ അശ്രദ്ധനായി ഉരുപ്പടി വാങ്ങി ബില്ലടച്ച് സ്ഥലം വിടുന്ന സാധാരണക്കാരനായ പ്രവാസിക്ക് നഷ്ടം 3893 റിയാൽ!!!

എന്നുവച്ചാൽ, മലയാളത്തിൽ പറഞ്ഞാൽ, 183,480 രൂപ വിലയുള പത്തു പവൻ ആഭരണത്തിന് പണിക്കൂലി മാത്രം ഏകദേശം 64,234 രൂപ!!

പെമ്മക്കളുടെയും പെങ്ങമ്മാരുടെയും മംഗല്യസ്വപ്നം സഫലമായിക്കാണാൻ കൊതിച്ച് ജീവിത ചെലവ് അങ്ങേയറ്റം ചുരുക്കി അരിഷ്ടിച്ച് ജീവിക്കുന്ന എത്രയെത്ര പ്രവാസി സുഹൃത്തുക്കളാവും ഇത്തരത്തിലുള്ള കൊടിയ വഞ്ചനകളിൽ ദിനേനയെന്നോണം പെട്ടുപോവുന്നുണ്ടാവുക!!

ആയതിനാൽ ഈ വിഷയം എന്റെ പ്രവാസി സുഹൃത്തുക്കളെ അറിയിക്കുകയും പ്രത്യക്ഷത്തിൽ മനസ്സിലാവാതെ പോവുന്ന ഈ വഞ്ചനയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യാൻ ഒരു പ്രവാസിയെന്ന നിലയിൽ എനിക്ക് ബാധ്യതയുണ്ടെന്നു കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP