Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കലക്ടർ ബ്രോയുടെ കൈപിടിച്ച് ആവേശത്തോടെ കുരുന്നുകൾ; മലാപറമ്പ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ അധ്യായനം ഇനി കല്കടറേറ്റിലെ തൽക്കാലിക ക്ലാസ് മുറിയിൽ: 'ഞങ്ങൾ തുറക്കുന്നത് പൂട്ടിയ ബാറുകളല്ല, നിങ്ങൾ പൂട്ടിയ സ്‌കൂളുകളെന്ന്' പറഞ്ഞ് ഇടതു പ്രവർത്തകർ

കലക്ടർ ബ്രോയുടെ കൈപിടിച്ച് ആവേശത്തോടെ കുരുന്നുകൾ; മലാപറമ്പ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ അധ്യായനം ഇനി കല്കടറേറ്റിലെ തൽക്കാലിക ക്ലാസ് മുറിയിൽ: 'ഞങ്ങൾ തുറക്കുന്നത് പൂട്ടിയ ബാറുകളല്ല, നിങ്ങൾ പൂട്ടിയ സ്‌കൂളുകളെന്ന്' പറഞ്ഞ് ഇടതു പ്രവർത്തകർ

കോഴിക്കോട്: കലക്ടർ ബ്രോയുടെ കൈപിടിച്ച് കലക്ടറേറ്റിലെത്തിയപ്പോൾ കുരുന്നുകളിൽ പലർക്കും ആശങ്ക.. ഇനി ഇവിടെയാണോ ഞങ്ങൾ പഠിക്കുന്നോ? അടുത്തു നിന്ന ടീച്ചറോട് കുരുന്നുകൾ ചോദിച്ചു. സംഘർഷങ്ങൾക്കൊടുവിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒപ്പം മലാപ്പറമ്പ് സ്‌കൂളിലെ വിദ്യാർത്ഥികൾ കോഴിക്കോട് കലക്ടറേറ്റിലാണ് ഇന്നലെ എത്തിച്ചത്. കോടതി ഉത്തരവ് പ്രകാരം സ്‌കൂൾ അടച്ചുപൂട്ടിയതോടെ സ്‌കൂളുകൾ താൽക്കാലികമായി ഇനി പ്രവർത്തിക കലക്ടറേറ്റിലാകും. പ്രാർത്ഥന ചൊല്ലി തന്നെ അദ്ധ്യാപനം തുടങ്ങിയ കുട്ടികളിൽ പലർക്കും ആശങ്ക വിട്ടു മാറുകയും ചെയ്തു.

സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ പൂട്ടിയ ബാറുകളല്ല, പൂട്ടാൻ തീരുമാനിച്ച സ്‌കൂളുകളാണ് തുറക്കുന്നതെന്ന ശ്രദ്ധേയമായ സന്ദേശവുമായാണ് പിണറായി സർക്കാർ സക്ൂൾ ഏറ്റെടുത്തത്. ലാഭകരമല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്‌കൂളുൾ ഉൾപ്പെടെയുള്ള നാലു സ്‌കൂളുകൾ മതിയായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനാണ് ഇടതു സർക്കാർ തീരുമാനം. കോടികൾ ബാധ്യത വരുമെങ്കിലും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് പുതിയ സർക്കാർ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് തീരുമാനം. വിദ്യാഭ്യാസത്തെ കേവലം കച്ചവടച്ചരക്കായി മാത്രം കാണുന്ന സ്വകാര്യ മാനേജ്‌മെന്റു ലോബികൾക്കുള്ള അതിശക്തമായ താക്കീത് കൂടിയാണ് സർക്കാറിന്റെ പുതിയ തീരുമാനം.

കോടതി വിധിയെ തുടർന്ന് സാങ്കേതികമായി സ്‌കൂൾ അടച്ചുപൂട്ടിയെങ്കിലും നല്ല നാളേക്കുള്ള ഒരു വൻ കരുതലിന്റെ തുടക്കമാണിനി മലാപ്പറമ്പ് എ യു പി സ്‌കൂൾ. സ്‌കൂൾ അടച്ചുപൂട്ടാതിരിക്കാൻ ചെയ്യാവുന്നതെല്ലാം നിയമപരമായി പുതിയ സർക്കാർ ചെയ്‌തെങ്കിലും അവസാന ദിനത്തിലും കോടതി വിധി സ്‌കൂൾ മാനേജർക്ക് അനുകൂലമായതിനാൽ കൈമലർത്തേണ്ട സ്ഥിതിയായിരുന്നു. സംഘർഷത്തിന്റെ വഴി ഉപേക്ഷിച്ച് സമാധാനത്തിന്റെ വഴിയിലായിരുന്നു വിദ്യാഭ്യാസ പ്രവർത്തകരും സ്‌കൂൾ സംരക്ഷണ സമിതിയും ജനപ്രതിനിധികളുമെല്ലാം.

കോടതി അയച്ച ആമീനെ മടക്കി അയച്ചും എ ഇ ഒയെയും പൊലീസിനെയും തടഞ്ഞും സ്‌കൂൾ പരിസരത്ത് സംഘർഷമുണ്ടാക്കി കോടതിയലക്ഷ്യ നടപടിയിലേക്കു നീങ്ങാതെ മാതൃകാപരമായ നടപടിയാണ് ഇന്നലെ കോഴിക്കോട്ടുണ്ടായത്. പരമോന്നത കോടതികൾ കൈവിട്ടതോടെ കോടതി ഉത്തരവിൽ എ ഇ ഒ ആദ്യം മലാപ്പറമ്പ് സ്‌കൂൾ അടച്ചുപൂട്ടി. ക്ലാസുകൾ താൽക്കാലികമായി കോഴിക്കോട് കലക്ടറേറ്റിലെ കോൺഫ്രൻസ് ഹാളിലേക്ക് മാറ്റിയ ശേഷമായിരുന്നു നടപടി. സ്‌കൂൾ പൂട്ടിയതായി എ ഇ ഒ ഹൈക്കോടതിയെ അറിയിച്ചതിന് ശേഷം സർക്കാർ ഏറ്റെടുക്കൽ നടപടികൾ തുടങ്ങുമെന്നാണ് വിവരം.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിലെത്തിച്ച കുട്ടികളോട് ജില്ലാ കലക്ടർ എൻ പ്രശാന്ത്, എ പ്രദീപ്കുമാർ എം എൽ എ, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പണമല്ല ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഭൂമി കച്ചവടം ചെയ്യാനുള്ളതല്ലെന്നും വിദ്യയാണ് ഏറ്റവും വലിയ ധനമെന്നുമുള്ള മൂന്നു പാഠങ്ങളാണ് നാം പഠിക്കേണ്ടതെന്ന് കലക്ടർ കുട്ടികളോടായി പറഞ്ഞു. മറ്റൊരു സംവിധാനമുണ്ടാവുന്നതു വരെ പതിവ് ക്ലാസ്സുകൾ കലക്ടറേറ്റിൽ നടക്കുമെന്ന് എ പ്രദീപ്കുമാർ എം എൽ എയും അറിയിച്ചു. പ്രാർത്ഥന ചൊല്ലിയാണ് കുട്ടികൾ അധ്യയനത്തിനു തുടക്കമിട്ടത്.

അറുപതോളം വിദ്യാർത്ഥികളാണ് ഇപ്പോൾ സ്‌കൂളിൽ പഠിക്കുന്നത്. 2015 ഒക്‌ടോബറിലാണ് ഹൈക്കോടതി സ്‌കൂൾ അടച്ചുപൂട്ടാൻ ആദ്യം ഉത്തരവിട്ടത്. അന്ന് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചിരുന്നെങ്കിൽ പുതിയ സാഹചര്യം ഉണ്ടാവുമായിരുന്നില്ല. സർക്കാർ സ്‌കൂൾ ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങിയത്. ഒരു അധ്യായന ദിവസം പോലും കുട്ടികൾക്ക് നഷ്ടപ്പെടാതെ പ്രാവർത്തികമാക്കാനുള്ള ജാഗ്രതയും അധികാരികളിൽ നിന്നുണ്ടായി.

മലാപ്പറമ്പ് സ്‌കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇന്നലെയും ഇത് അംഗീകരിച്ചില്ല. ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കി സ്‌കൂൾ അടച്ച് പൂട്ടണമെന്നും അതിനുശേഷം മാത്രമെ മറ്റ് കാര്യങ്ങൾ പരിഗണിക്കാൻ കഴിയു എന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിശ്ചിത സമയത്ത് സ്‌കൂൾ അടച്ചുപൂട്ടി സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകണം. ശേഷം സർക്കാരിന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാം. കോടതി ഉത്തരവാണ് ആദ്യം നടപ്പിലാക്കേണ്ടത്. അതിനുശേഷം മാത്രമെ സർക്കാരിന് നടപടികൾ എടുക്കാൻ സാധിക്കൂവെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ കളക്ടറേറ്റിലേക്ക് മാറ്റി സ്‌കൂൾ അടച്ചുപൂട്ടിയത്.

നിയമപ്രകാരം മുന്നോട്ട് പോകും മലാപ്പറമ്പ് സ്‌കൂൾ മാനേജർ

കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമപ്രകാരം മുന്നോട്ട് പോകുമെന്ന് സ്‌കൂൾ മാനേജർ പത്മരാജൻ. ഈ സ്‌കൂൾ സംരക്ഷിക്കാൻ താൻ ശ്രമം നടത്തിയതാണ്. എന്നാൽ കുട്ടികളെ കിട്ടിയില്ല. ഇവിടത്തെ പ്രതിഷേധക്കാരുടെയും അദ്ധ്യാപകരുടെയും മക്കളാരും തന്നെ ഈ സ്‌കൂളിൽ പഠിക്കുന്നില്ല. സ്വന്തം കുട്ടികളെ മറ്റു സ്‌കൂളുകളിൽ വിട്ടാണ് സമരം ചെയ്യാൻ ഇവർ എത്തിയതെന്നും മാനേജർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP