Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് എ ടി എം കവർച്ച തുടർച്ചയാവുന്നു; ഒരാഴ്ചക്കിടെ ജില്ലയിൽ നടന്നത് രണ്ട് എ.ടി.എം കവർച്ചാ ശ്രമങ്ങൾ; ഉത്തരേന്ത്യൻ സംസ്ഥാനക്കാരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ്; കേസ് അന്വേഷണങ്ങൾ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപണം

മലപ്പുറത്ത് എ ടി എം കവർച്ച തുടർച്ചയാവുന്നു; ഒരാഴ്ചക്കിടെ ജില്ലയിൽ നടന്നത് രണ്ട് എ.ടി.എം കവർച്ചാ ശ്രമങ്ങൾ; ഉത്തരേന്ത്യൻ സംസ്ഥാനക്കാരാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ്; കേസ് അന്വേഷണങ്ങൾ ഇഴഞ്ഞു നീങ്ങുന്നുവെന്ന് ആരോപണം

എം പി റാഫി

മലപ്പുറം: ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ നടന്നത് രണ്ട് എ.ടി.എം കവർച്ചാ ശ്രമങ്ങൾ. എന്നാൽ കവർച്ചാ സംഭവങ്ങളിൽ ഇതുവരെ പൊലീസിന് തുമ്പുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇതോടെ ജില്ലയിലെ എ.ടി.എം സുരക്ഷ ആശങ്കയിലായിരിക്കുകയാണ്. സംഭവങ്ങൾക്കു പിന്നിൽ കേരളത്തിൽ താമസക്കാരായ ഉത്തരേന്ത്യൻ സംസ്ഥാനക്കാരാണെന്നാണ് പൊലീസിനു ലഭിച്ച സൂചന. സംസ്ഥാനത്തെ വിവിധ എ.ടി.എമ്മുകൾ സംഘടിതമായി കവർച്ച നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. എന്നാൽ കേസ് അന്വേഷണങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. ഹൈവേകളിലടക്കം മിക്ക എ.ടി.എം കൗണ്ടറുകളിലും രാത്രികാല സുരക്ഷാ ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. സുരക്ഷാ ജീവനക്കാരില്ലാത്ത കൗണ്ടറുകളിലാണ് മോഷണ ശ്രമങ്ങൾ നടന്നിട്ടുള്ളത്. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമാല്ലാത്ത അവസ്ഥയുമുണ്ട്.

മുഖം മറച്ചും ക്യാമറകൾ മറക്കുന്നതിനുള്ള മാർഗങ്ങളും മോഷ്ടാക്കൾ സ്വീകരിക്കുന്നതോടെ ഇത് വേണ്ടത്ര ഉപകരാപ്രദമാവുന്നില്ല. പല കേസുകളിലും മോഷ്ടാക്കൾ ആരെന്ന് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചാലും കവർച്ചാ സംഘത്തെ പിടികൂടാൻ സാധിക്കാറില്ല. കഴിഞ്ഞ ഓഗസ്തിൽ കോട്ടക്കൽ ഒതുക്കുങ്ങലിൽ എ.ടി.എം കൗണ്ടർ തകർത്ത് കവർച്ചാ ശ്രമം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ മാസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെ തിരിച്ചറിയാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മലപ്പുറം ജില്ലയിൽ നടന്ന രണ്ട് എ.ടി.എം കവർച്ചാ ശ്രമവും ദേശീയ പാതയോരത്തുള്ളതാണ്. ഇത് സംഭവത്തിന്റെ ഗൗരവം കൂടുതൽ വർധിപ്പിക്കുന്നുണ്ട്. രണ്ടിടങ്ങളിലും മോഷണ ശ്രമം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് പുറംലോകമറിയുന്നത്. കഴിഞ്ഞ 11നാണ് കോഴിക്കോട്-തൃശൂർ ദേശീയ പാതയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു സമീപം കോഹിനൂരിൽ എ.ടി.എം കൗണ്ടർ തകർത്ത് കവർച്ചക്ക് ശ്രമം നടന്നത്. ഈ കേസിൽ പ്രതികളെ പിടികൂടുന്നതിനുള്ള വ്യക്തമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മുഖം മറച്ചെത്തിയ മോഷ്ടാക്കൾ ഇതര സംസ്ഥാനക്കാരാണെന്ന സൂചന മാത്രമാണ് പൊലീസിനുള്ളത്. തേഞ്ചിപ്പലത്ത് മെഷീനുകൾ ഭാഗികമായി തകർത്തെങ്കിലും സേഫ് ലോക്കർ പൊളിക്കാൻ കഴിയാതിരുന്നതിനാൽ രണ്ട് എ.ടി.എമ്മുകളിലായി സൂക്ഷിച്ച 26 ലക്ഷത്തോളം രൂപ കവർച്ചാ സംഘത്തിന് കിട്ടിയിരുന്നില്ല. കവർച്ചാ ശ്രമത്തിനു പിന്നിൽ ഉത്തരേന്ത്യൻ സ്വദേശികളാണെന്ന സൂചനയെ തുടർന്ന് അന്വേഷണ സംഗം ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്.

ഇന്നലെ പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ രാമ പുരത്ത് നടന്നതും സമാന രീതിയിലുള്ള കവർച്ചാ രീതിയാണ്. കനറാ ബാങ്കിന്റെ രാമപുരം ശാഖയിലെ എ.ടി.എം ആണ് മോഷ്ടാക്കൾ കവർച്ച നടത്താൻ ശ്രമം നടത്തിയത്. ബുധനാഴ്ച പുലർച്ചെ 12നും അഞ്ച് മണിക്കുമിടയിലാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. എ.ടി.എം കൗണ്ടറിലെ സിസി ടിവി ക്യാമറയിൽ കരിഓയിൽ പുരട്ടിയതിന് ശേഷമാണ് മോഷ്ടാക്കൾ കവർച്ചക്ക് ശ്രമിച്ചത്. കൗണ്ടറിന്റെ ഡോറും ചില്ലുകളും തകർത്തന നിലയിലാണ്. എ.ടി.എം മെഷീൻ തകർക്കാൻ ശ്രമം നടച്ചിയിട്ടുണ്ടെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എംപി മോഹനചന്ദ്രൻ, സിഐ ബിനു, കൊളത്തൂർ എസ്.ഐ സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. വിദേശത്ത് നടക്കുന്ന കവർച്ചാ രീതിയിൽ വാഹനം കെട്ടിവലിച്ച് എ.ടി.എം മെഷീൻ കടത്തി കൊണ്ടു പോയി പണം തട്ടാനുള്ള ശ്രമമാണ് നടന്നിട്ടുള്ളതെന്ന നിഗമനത്തിലാണ് പൊലീസ്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

തുടരെയുള്ള എ.ടി.എം കവർച്ചാ ശ്രമങ്ങൾ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംങ് ഉണ്ടെങ്കിലും ഇത് മുഴുവൻ സുരക്ഷയായി കണക്കാക്കാനാകില്ല. സുരക്ഷാ സംവിധാനങ്ങളും സുരക്ഷാ ജീവനക്കാരുമില്ലാത്തത് മുതലെടുത്താണ് ഇതര സംസ്ഥാനത്തു നിന്നുള്ള മോഷണ സംഘം കവർച്ചാ ശ്രമം നടത്തുന്നത്. മലപ്പുറം ജില്ലയിലെ നിരവധി എ.ടി.എമ്മുകളിൽ കവർച്ചാ സംഘം മോഷണം നടത്താൻ നീക്കം നടത്തിയതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. വളരെ വേഗം തകർക്കാൻ പറ്റാത്ത എ.ടി.എം കൗണ്ടറുകൾ വാഹനം ഉപയോഗിച്ച് കെട്ടിവലിക്കാനുള്ള ശ്രമം വിഫലമായതോടെ ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളഞ്ഞതാണെന്നും പൊലീസ് പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP