Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്രമം അഴിച്ചു വിട്ടത് കേരളത്തിൽ നിന്നുള്ളവരെന്ന വാദത്തിൽ ഉറച്ച് കർണ്ണാടക; കലാപത്തിന് കൃത്യമായ ആസൂത്രണത്തോടെ ആയുധങ്ങളുമായി എത്തിയെന്ന ആരോപണം ഉന്നയിക്കുന്നത് യദ്യൂരിയപ്പയുടെ ആഭ്യന്തര മന്ത്രി ബസവരാജ്; വ്യാജ മാധ്യമ പ്രവർത്തകരാണ് പിടിയിലായെന്ന ബിജെപി നേതാവിന്റെ ട്വീറ്റും ആളിക്കത്തിക്കുന്നത് മലയാളി വിരുദ്ധ വികാരം; അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണ്ണാടക പൊലീസ്; മലയാളികളെ വലിച്ചിഴക്കുന്നതിൽ കേരളത്തിനും അമർഷം; പത്രക്കാർ ഇപ്പോഴും കസ്റ്റഡിയിൽ തന്നെ; മംഗളൂരു സംഘർഷം അന്തർ സംസ്ഥാന വിഷയമാകുമ്പോൾ

അക്രമം അഴിച്ചു വിട്ടത് കേരളത്തിൽ നിന്നുള്ളവരെന്ന വാദത്തിൽ ഉറച്ച് കർണ്ണാടക; കലാപത്തിന് കൃത്യമായ ആസൂത്രണത്തോടെ ആയുധങ്ങളുമായി എത്തിയെന്ന ആരോപണം ഉന്നയിക്കുന്നത് യദ്യൂരിയപ്പയുടെ ആഭ്യന്തര മന്ത്രി ബസവരാജ്; വ്യാജ മാധ്യമ പ്രവർത്തകരാണ് പിടിയിലായെന്ന ബിജെപി നേതാവിന്റെ ട്വീറ്റും ആളിക്കത്തിക്കുന്നത് മലയാളി വിരുദ്ധ വികാരം; അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണ്ണാടക പൊലീസ്; മലയാളികളെ വലിച്ചിഴക്കുന്നതിൽ കേരളത്തിനും അമർഷം; പത്രക്കാർ ഇപ്പോഴും കസ്റ്റഡിയിൽ തന്നെ; മംഗളൂരു സംഘർഷം അന്തർ സംസ്ഥാന വിഷയമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: കർണ്ണാടകയിൽ മലയാളികൾക്കെതിരെ നിരീക്ഷണം ശക്തമാക്കി പൊലീസ്. കേരളാ അതിർത്തിയിൽ നിന്നെത്തുന്ന വാഹനമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. മലയാളി മാധ്യമ പ്രവർത്തകരേയും പരിശോധനയ്ക്ക് വിധേയമാക്കും. മംഗളുരുവിൽ റിപ്പോർട്ടിങിനെത്തിയ മലയാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രതിഷേധം അറിയിച്ചതോടെ മാധ്യമ പ്രവർത്തകരെ വെറുതെവിട്ടുവെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. അറസ്റ്റ് ചെയ്തില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും അവർ കസ്റ്റഡിയിലാണെന്നാണ് മലയാളം ചാനലുകൾ വിശദീകരിക്കുന്നത്. കർണ്ണാടകയിലെ പ്രശ്നങ്ങൾക്ക് കാരണം മലയാളികളെന്ന് വരുത്തി തീർത്ത് പ്രാദേശിക വികാരം ആളിക്കത്തിക്കാനാണ് കർണ്ണാടക സർക്കാരിന്റെ ശ്രമം.

പൗരത്വ ഭേദഗതിക്കെതിരെ കർണാടകത്തിൽ അക്രമം അഴിച്ചുവിട്ടത് കേരളത്തിൽ നിന്ന് എത്തിയവരെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ കലാപം അഴിച്ചുവിടാൻ കേരളത്തിൽ നിന്ന് എത്തിയത്. ആയുധങ്ങളുമായാണ് ഇവർ എത്തിയത്. പൊലീസ് സ്റ്റേഷൻ തീയിടാൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കേരളത്തിലെ അതിർത്തിയിൽ കർണ്ണാടകം നിരീക്ഷണം ശക്തമാക്കിയത്. മംഗളൂരുവിലുള്ള മലയാളി വിദ്യാർത്ഥികളും പൊലീസ് നിരീക്ഷണത്തിലാകും. എന്ത് വില കൊടുത്തും അക്രമം അടിച്ചമർത്താനാണ് കർണ്ണാടക സർക്കാരിന്റെ തീരുമാനം.

അതിനിടെ മലയാളി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. വ്യാജ മാധ്യമ പ്രവർത്തകരെ ആയുധങ്ങളുമായി പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും കന്നഡക്കാരനുമായ ബിഎൽ സന്തോഷ് ട്വീറ്റ ്ചെയ്തതും വിവാദമായി. കേരളത്തിലെ പ്രധാന ചാനലുകളിലെ മാധ്യമ പ്രവർത്തകരെയാണ് കന്നഡ മാധ്യമങ്ങൾ വ്യാജന്മാരായി ചിത്രീകരിച്ചത്. ഇതും മലയാളി വികാരം ആളിക്കത്തിക്കാനുള്ള നീക്കമായി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കർണ്ണാടക സർക്കാരിനെ കേരളം അതൃപ്തി അറിയിക്കും. മംഗളുരുവിൽ പ്രശ്നമുണ്ടാക്കിയ മലയാളികളുടെ പട്ടിക കർണ്ണാടകത്തോട് ആവശ്യപ്പെടാൻ കേരളം തയ്യാറാകും.

മംഗളുരുവിൽ കർണ്ണാടകത്തിന്റെ വീഴ്ച മറച്ചു വയ്ക്കാനുള്ള ശ്രമമാണ് ഇതെന്ന് കേരളം സംശയിക്കുന്നു. പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവിൽ നേരത്തേ തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുമ്പോൾ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തിൽ ഇന്നലെ പങ്കെടുക്കാനെത്തിയത്. കമ്മീഷണർ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാർജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നാണ് റബർ ബുള്ളറ്റിൻ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.

മംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമായിരുന്നു കർഫ്യൂ. കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബസവരാജ് ബൊമ്മൈ ഡൽഹിയിൽ പറഞ്ഞു. പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ കാരണമാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നത്. അക്രമികളെ കർശനമായി നേരിടുമെന്നും ബസവരാജ് പറഞ്ഞു.

മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരെക്കുറിച്ച് വ്യാജ പ്രചരണം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. വ്യാജ മാധ്യമപ്രവർത്തകരാണ് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയതെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡില്ലെന്നുമുള്ള പ്രചാരണമാണ് മംഗളൂരു പൊലീസും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയത്. കലാപമുണ്ടാക്കാൻ വന്നവരാണ് ഈ മാധ്യമപ്രവർത്തകർ എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ എടുത്തത് അഞ്ച് മാധ്യമപ്രവർത്തകർ മാത്രമാണെങ്കിലും ആയുധങ്ങളുമായി അമ്പതോളം പേർ കേരളത്തിൽനിന്നെത്തി എന്ന തരത്തിലായിരുന്നു കന്നഡ മാധ്യമങ്ങളിൽ വാർത്തകൾ വന്നത്.

തുടക്കത്തിൽ നിരവധി ഇടപടലുകൾ ഉണ്ടായിട്ടും പിടിയിലുള്ള മാധ്യമപ്രവർത്തകരെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായില്ല. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ അടക്കം പിടിച്ചുവെച്ചു. ഇന്റർനെറ്റും മൊബൈൽ ഫോണും അടക്കമുള്ളവ തടഞ്ഞു. വെന്റ് ലോക്ക് ആശുപത്രിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർമാരും കാമറാമാന്മാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാന്മാരായിരുന്നു ഇവർ. മംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ചുള്ള വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് സിറ്റി പൊലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കർഫ്യൂ മാധ്യമപ്രവർത്തകർക്കും ബാധകമാണെന്നാണ് പൊലീസിന്റെ നിലപാട്. ഇവരുടെ ഫോണുകളും കാമറകളും പിടിച്ചെടുത്തു.

മാധ്യമപ്രവർത്തകരുടെ കൈയിൽ മതിയായ രേഖകൾ ഇല്ലെന്നാരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള തിരിച്ചറിയൽ കാർഡ് മാധ്യമപ്രവർത്തകർ കാണിച്ചെങ്കിലും പൊലീസ് അംഗീകരിക്കാൻ തയ്യാറായില്ല. സർക്കാർ അക്രഡിറ്റേഷൻ വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡ് മാധ്യമപ്രവർത്തകരുടെ കൈയിൽ ഇല്ലെന്നാരോപിച്ചാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിട്ടയച്ചതായി കർണ്ണാടക സർക്കാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP