Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഞ്ചുജീവനുമായി പാഞ്ഞ ആംബുലൻസിന് വളയം പിടിച്ച മിടു മിടുക്കന് ആശംസാപ്രവാഹം; ഹൃദ്രോഗിയായ കുരുന്നിനെ മംഗാലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ചത് ഉദുമ സ്വദേശി ഹസന്റെ 'ചങ്കൂറ്റ വേഗത'; വെറും അഞ്ചര മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ പിന്നിടാൻ സാധിച്ചത് ഏവരുടേയും പിന്തുണ മൂലമെന്നും നിറകണ്ണുകളോടെ ഹസൻ; നാളുകൾക്ക് മുൻപ് മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ആർസിസിയിലേക്ക് മിന്നൽ വേഗത്തിൽ രോഗിയെ എത്തിച്ചതും ഇതേ കരങ്ങൾ

പിഞ്ചുജീവനുമായി പാഞ്ഞ ആംബുലൻസിന് വളയം പിടിച്ച മിടു മിടുക്കന് ആശംസാപ്രവാഹം; ഹൃദ്രോഗിയായ കുരുന്നിനെ മംഗാലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ചത് ഉദുമ സ്വദേശി ഹസന്റെ 'ചങ്കൂറ്റ വേഗത'; വെറും അഞ്ചര മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ പിന്നിടാൻ സാധിച്ചത് ഏവരുടേയും പിന്തുണ മൂലമെന്നും നിറകണ്ണുകളോടെ ഹസൻ; നാളുകൾക്ക് മുൻപ് മംഗലാപുരത്ത് നിന്നും തിരുവനന്തപുരം ആർസിസിയിലേക്ക് മിന്നൽ വേഗത്തിൽ രോഗിയെ എത്തിച്ചതും ഇതേ കരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: കേരളം നെഞ്ചിടിപ്പോടെ കഴിഞ്ഞു കൂടിയ മണിക്കൂറുകളാണ് കടന്ന് പോയത്. ഹൃദ്രോഗം ബാധിച്ച 15ദിവസം പ്രായമുള്ള കുരുന്നിനേയും കൊണ്ട് മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലൻസ് വരുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ റോഡിൽ ഇറങ്ങിയവരെല്ലാം അതീവ ജാഗരൂകരായിരുന്നു. വാഹനങ്ങൾ മാറ്റിയും ദൂര സ്ഥലങ്ങളിലുള്ളവരോട് വിവരം വിളിച്ച് പറഞ്ഞ് വഴിയൊരുക്കിയും കേരളക്കര ഒറ്റക്കെട്ടായി നിന്നുപ്പോൾ ഹൃദയപൂർവ്വം നടത്തിയ ആ യാത്രയ്ക്ക് അഞ്ചര മണിക്കൂറിനൊടുവിൽ ശുഭ സമാപ്തി.

ഏവരും ഒറ്റക്കെട്ടായി നിന്ന് വിജയിപ്പിച്ച ഈ ദൗത്യത്തിന് പിന്നിൽ വളയം പിടിച്ചത് കാസർകോട് ഉദുമ സ്വദേശി ഹസൻ എന്ന മിടുമിടുക്കനാണ്. ഹസന്റെ 'ചങ്കുറ്റ വേഗത'യ്ക്ക് സമൂഹ മാധ്യമത്തിലൂടെ ബിഗ് സല്യൂട്ട് നൽകുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത്. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്കുള്ള 400 കിലോമീറ്റർ ദൂരം അഞ്ചര മണിക്കൂർ കൊണ്ടാണ് ഹസൻ പിന്നിട്ടത്.

എല്ലാവരുടെയും പിന്തുണ ഉള്ളതുകൊണ്ടാണ് ഇത്രയും ദൂരം പെട്ടെന്ന് പിന്നിടാൻ കഴിഞ്ഞതെന്ന് അദ്ദേഹം എറണാകുളത്തെത്തിയ ശേഷം പ്രതികരിച്ചു.ഇന്ന് രാവിലെ 10 മണിക്കാണ് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റാനായി മംഗലാപുരത്ത് നിന്നും ഹസൻ ഡ്രൈവറായ വാഹനം തിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ ആംബുലൻസ് ഡ്രൈവമാരുടെ കൂട്ടായ്മയും കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമും പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും എല്ലാത്തിനും സജ്ജരായി നിന്നു. സോഷ്യൽ മീഡിയയിലുടെ വാർത്ത പ്രചരിച്ചതോടെ എല്ലാവരും ജാഗരൂകരായി.

ആംബുലൻസ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്ലാൻ ഉച്ചയോടെ തിരുത്താനായി സർക്കാർ ഇടപെട്ടു. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കുന്ന എല്ലാ ചികിത്സയും അമൃതയിൽ ലഭ്യമാക്കാമെന്നും എല്ലാ ചെലവുകളും സർക്കാർ ഏറ്റെടുക്കാമെന്നും ആരോഗ്യമന്ത്രി നേരിട്ട് ഉറപ്പ് ലഭിച്ചതോടെ ആംബുലൻസ് അമൃതയിലേക്ക് മാറ്രാൻ തീരുമാനിച്ചു. 10 മണിക്ക് പുറപ്പെട്ട ആംബുലൻസ് 400 കിലമീറ്റർ പിന്നിട്ട് നാലരയോടെ അമൃതയിലെത്തി. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈൽഡ് പ്രൊട്ടക്ഷൻ ടീമാണ് മുന്നോട്ടുവന്നത്.

രാവിലെ 10.30നാണ് മംഗലാപുരത്തുനിന്ന് ആംബുലൻസ് പുറപ്പെട്ടത്. ഫേസ്‌ബുക്കിലൂടെയാണ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം സഹായമഭ്യർഥിച്ചു രംഗത്തുവന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടി 15 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണിത്. കുഞ്ഞിനു യാത്രയ്ക്കിടയിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ പരിചരിക്കാൻ ആശുപത്രി സേവനം വേണ്ടതു കൊണ്ടാണു യാത്ര പകൽ ആക്കിയത്.

ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസൻ സമാനമായ ദൗത്യത്തിന് വളയം പിടിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബർ 10ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ആർ.സി.സിയിലേക്ക് എട്ട് മണിക്കൂറും 45 മിനിട്ടും എടുത്ത് ഹസൻ രോഗിയെ എത്തിച്ചിട്ടുണ്ട്. എല്ലാവരും നല്ല രീതിയിൽ പിന്തുണ നൽകിയതുകൊണ്ട് മാത്രമാണ് ഇത്തവണ തന്റെ ദൗത്യം വിജയകമായി പൂർത്തിയാക്കാൻ ആയതെന്ന് ഹസൻ പറയുന്നു.

ഇതിനിടെ മന്ത്രി കെ.കെ ശൈലജ ഇടപെട്ടതാണ് കുട്ടിയുടെ ചികിത്സയുടെ കാര്യത്തിൽ വഴിത്തിരിവായത്. ശൈലജയുടെ വാക്കുകളിങ്ങനെ:
'ഈ കുട്ടിയുടെ ചികിത്സ അമൃതയിൽ നടത്താനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയിൽ ആവശ്യമായ സൗകര്യം ഒരുക്കിയത്. കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണ്.'

'അമൃതയിൽ കൊണ്ടുപോകാനാണ് ഞാൻ നൽകിയ നിർദ്ദേശം. ശ്രീചിത്രയിൽ തന്നെ കൊണ്ടുവരണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീം വാശിപിടിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്കാണ്. എന്നെ സംബന്ധിച്ച്, എന്റെ ഉത്തരവാദിത്വം കുഞ്ഞിന്റെ ജീവൻ രക്ഷിക്കലാണ്. ചൈൽഡ് പ്രൊട്ടക്ഷൻ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവൻ രക്ഷിക്കുകയെന്നതാണ് പ്രധാനം.

നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാൽ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ,' മന്ത്രി പറഞ്ഞു. ഒടുവിൽ കുട്ടിയുടെ സുരക്ഷ മുൻനിർത്തി സർക്കാർ തീരുമാനപ്രകാരം കുഞ്ഞിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP