Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമലീല കാണാൻ മഞ്ജു വാര്യർ എത്തുമോ? ആദ്യ ദിനം തന്നെ ലേഡി സൂപ്പർസ്റ്റാറിനെ തിയേറ്ററിലെത്തിക്കാൻ കരുക്കൾ നീക്കി ടോമിച്ചൻ മുളകുപാടം; ഉദാഹരണം സുജാതയേയും ദിലീപ് ഫാൻസുകാർ കൂകി തോൽപ്പിക്കില്ല; മലയാള സിനിമയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അനിവാര്യമായതെന്തും ചെയ്യാൻ താരരാജക്കന്മാരും; ഒടുവിൽ എല്ലാവരും ഒറ്റക്കെട്ട്

രാമലീല കാണാൻ മഞ്ജു വാര്യർ എത്തുമോ? ആദ്യ ദിനം തന്നെ ലേഡി സൂപ്പർസ്റ്റാറിനെ തിയേറ്ററിലെത്തിക്കാൻ കരുക്കൾ നീക്കി ടോമിച്ചൻ മുളകുപാടം; ഉദാഹരണം സുജാതയേയും ദിലീപ് ഫാൻസുകാർ കൂകി തോൽപ്പിക്കില്ല; മലയാള സിനിമയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അനിവാര്യമായതെന്തും ചെയ്യാൻ താരരാജക്കന്മാരും; ഒടുവിൽ എല്ലാവരും ഒറ്റക്കെട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപിന്റെ രാമലീല വിജയിക്കേണ്ടത് മലയാള സിനിമയുടെ തിരിച്ചുവരവിന് അനിവാര്യമാണെന്ന തിരിച്ചറിവിൽ സിനിമാ സംഘടനകൾ. അതുകൊണ്ട് തന്നെ ദിലീപ് ചിത്രത്തെ വിജയിപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും.

ദിലീപിനെതിരായ കേസ് ചർച്ച ചെയ്യാതെ സിനിമുയുടെ വിജയ ഘടകങ്ങൾ ചർച്ചയാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മഞ്ജു വാര്യർ സിനിമയ്ക്ക് അനുകൂലമായി പോസ്റ്റിട്ടിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മ ദിലീപ് ചിത്രത്തിന് എതിരാണെന്ന വാദം സജീവമായിരുന്നു. ഇത് പൊളിക്കാനായിരുന്നു മഞ്ജുവിന്റെ ഇടപെടൽ. ദിലീപിന്റെ സിനിമ കാണാൻ കഴിയുന്നത്ര താരങ്ങൾ തിയേറ്ററിലെത്തും. മഞ്ജു വാര്യരെ തിയേറ്ററിൽ കൊണ്ടു വരാനും നീക്കമുണ്ട്. ഇതിനുള്ള ചരടു വലികൾ ടോമിച്ചൻ മുളകുപാടം നടത്തുന്നുണ്ട്. എന്നാൽ ഈ നീക്കത്തോട് നടി യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.

ദിലീപിന്റെ രാമലീല ഇറങ്ങുന്ന സെപ്റ്റംബർ 28ന് തന്നെയാണ് മഞ്ജു നായികയാവുന്ന ഉദാഹരണം സുജാതയും റിലീസ് ചെയ്യുന്നത്. ഈ സിനിമയെ കൂകി തോൽപ്പിക്കാൻ ദിലീപ് ആരാധകരുമെത്തില്ല. നേരത്തെ മഞ്ജു ചിത്രങ്ങളെ തിയേറ്ററിൽ പൊളിക്കാൻ ഒരു ലോബിയുണ്ടെന്ന പ്രചരണം സജീവമായിരുന്നു. ആസഫലി ചിത്രങ്ങളുടെ പരാജയത്തിന് കാരണവും ദിലീപ് ഫാൻസാണെന്ന് ആരോപണം സജീവമായിരുന്നു. ഉദാഹരണം സുജാതയ്ക്ക് ആ പ്രശ്‌നം ഉണ്ടാകില്ല. പകരം ദിലീപ് ചിത്രത്തെ വിജയിപ്പിക്കാൻ മഞ്ജുവും സജീവമായി ഉണ്ടാകണമെന്നാണ് ആവശ്യം. ഈ ഫോർമുലയുടെ ഭാഗമായാണ് രാമലീല കാണാൻ സംവിധായകനൊപ്പം മഞ്ജുവിനേയും എത്തിക്കാൻ നീക്കം നടത്തുന്നത്. ദിലീപ് അഴിക്കുള്ളിൽ തുടരുമെന്ന് ഉറപ്പാണ്. ജാമ്യം കിട്ടാനുള്ള സാധ്യതയും ഇല്ല. ഈ സാഹചര്യത്തിലാണ് മഞ്ജു സിനിമയ്ക്കായി രംഗത്തുവരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ചിത്രം രാമലീലയെ ചൊല്ലിയുള്ള തർക്കം ചൂടു പിടിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന്റെ പോസ്റ്റ് എത്തിയത്. ചിത്രം ബഹിഷ്‌കരിക്കണമെന്നും പ്രദർശിപ്പിക്കുന്ന തിയേറ്റർ കത്തിക്കണമെന്നും വരെ ആഹ്വാനം ഉയർന്നു കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്കെതിരെ മഞ്ജുവും സംവിധായകൻ ശ്രീകുമാർ മേനോനും ഗൂഢാലോചന നടത്തിയെന്ന് ദിലീപ് ജാമ്യഹർജിയിൽ ആരോപിച്ചതിന് തൊട്ടു പിറകെയാണ് മഞ്ജു ഫേസ്‌ബുക്കിലൂടെ ദിലീപ് ചിത്രത്തിനുള്ള തന്റെ പിന്തുണ പ്രഖ്യാപിച്ചത്. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, സംവിധായകൻ അരുൺ ഗോപി എന്നിവരുടെ പേര് പറഞ്ഞ മഞ്ജു സിനിമയെ പിന്തുണച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ നായകൻ ദിലീപിന്റെ കാര്യം പറയുന്നില്ല.

'രാമലീല', ടോമിച്ചന്മുളകുപാടം എന്ന നിർമ്മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വർഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുൺഗോപി എന്ന നവാഗത സംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങൾക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവർക്കായി വച്ചുവിളമ്പിയ ക്രെഡിറ്റ് കാർഡിൽപോലും പേരുവരാത്തവരുടേയുമാണെന്ന് മഞ്ജു പറഞ്ഞു. സിനിമയിലെ പ്രമുഖർ തന്നെയായിരുന്നു ഈ പോസ്റ്റിന് പിന്നിൽ നിന്നത്. മഞ്ജുവിന്റെ പ്രതികരണത്തോടെ സിനിമയ്‌ക്കെതിരായ പ്രചരണങ്ങൾ കുറഞ്ഞു. ഇനി ചെയ്യേണ്ടത് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുകയാണ്. ദിലീപ് ചിത്രം മഞ്ജു കാണാനെത്തിയാൽ സിനിമ കാണാനെത്തുന്നവരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. കഴിയുന്നത്ര സ്ത്രീ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാനാണ് ഇത്. ഓണചിത്രങ്ങൾ പൊളിഞ്ഞ സാഹചര്യത്തിൽ രാമലീല പൊളിയുന്നത് സിനിമാകാർക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് മഞ്ജുവിനെ മുന്നിൽ നിർത്തി ആളെ കൂട്ടാനുള്ള ശ്രമം.

സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. സിനമയെ തീയറ്ററുകളിൽ നിന്ന് അകറ്റിയാൽ ഈ വ്യവസായത്തിൽ നിക്ഷേപിക്കാൻ നിർമ്മാതാക്കളില്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും മഞ്ജു മുന്നറിയിപ്പ് തരുന്നു. ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിന്റെയും അരുൺഗോപി എന്ന സംവിധായകന്റെയും അധ്വാനത്തെ മാനിക്കണമെന്നും അത് പണത്തേക്കാൽ വലുതാണ് എന്നും കുറിപ്പിൽ പറയുന്നുണ്ട് മഞ്ജു. അതുകൊണ്ട് അത് പ്രേക്ഷകൻ കാണണമെന്ന് ആഗ്രഹിക്കാനും ഇവർക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാൻ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്ക് മാപ്പുതരില്ല. എന്ന് പറഞ്ഞുകൊണ്ടാണ് മ്ഞ്ജു ഫേസ്‌ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സിനിമയിലെ മുൻനിര താരങ്ങളുടെ ഇടപെടലിന് ഒടുവിലാണ് ഈ പോസ്റ്റ് എത്തുന്നതെന്ന് വ്യക്തമാണ്. ഈ ഒരുമ സിനിമയുടെ വിജയത്തിനും തുടരും.

ദിലീപിനോടുള്ള പ്രതിഷേധവും അനുകൂലഭാവവും അദ്ദേഹം നായകനായ സിനിമ രാമലീലയോടും.ഇത്തരം രാഗദ്വേഷങ്ങളുടെ വിവാദംകൊണ്ടു തന്നെ സിനിമ ഇറങ്ങും മുൻപേ ഹിറ്റായപോലെയാണ്. ഏതുവഴിക്കും നല്ല മാർക്കറ്റിങ് ആയിമാറുകയാണ് ഇത്തരം വിവാദവാർത്തകൾ. അറിഞ്ഞുകൊണ്ടുള്ള ഒരുതരം പരസ്യകലയാണ് ഇതെന്നു പറയുന്നവരും കുറവല്ല. ഇങ്ങനെ വിവിധകാരണങ്ങളാൽ 28ന് ഇറങ്ങുന്ന രാമലീലയ്ക്ക് ആളുകൾ ഇരമ്പിക്കേറുമെന്നാണ് ചിലരുടെ കണക്കുകൂട്ടലുകൾ. എന്നാൽ രാമലീലയ്ക്കെതിരെ ശക്തമായ വിമർശനങ്ങളുമായിവന്ന ചിലർ സോഷ്യൽ മീഡിയയിലും മറ്റും അതു പങ്കുവെക്കുന്നുണ്ട്.എഴുത്തുകാരിയായ ശാരദക്കുട്ടിയും സിനിമാ നിരൂപകനായ ജി.പി.രാമചന്ദ്രനും സിനിമയെ രാമലീലയെ ശക്തമായിത്തന്നെയാണ് വിമർശിക്കുന്നത്. ഇതെല്ലാം വിനയാകുമെന്നും ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എതിർപ്രതികരണങ്ങളെ തള്ളിക്കളയാൻ മഞ്ജുവിനെ രംഗത്ത് വന്നത്.

ഇതിനിടയിൽ രാമലീല സിനിമയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടി ആക്രമിച്ചകേസുമായി സിനിമയ്ക്കു ബന്ധമില്ലെന്നു പറഞ്ഞ് കോടതി ഹർജി തള്ളുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് ജയിലിലാണ്. നിയമം അതിന്റെ വഴിക്കുപോകും.ദിലീപ് കുറ്റംചെയ്തിട്ടുണ്ടെങ്കിൽ കടുത്തശിക്ഷ തന്നെകിട്ടണം. നടി ആക്രമിക്കപ്പെട്ട കേസിൽ കടുത്ത ധാർമികരോഷത്തിലുള്ളവർതന്നെയാണ് എല്ലാവരും. അതിന്റെ പേരിൽ രാമലീല കാണണം എന്നു പറയുന്നതുപോലെ തന്നെ ക്രൂരമാണ് കാണരുതെന്നു പറയുന്നതും. രാമലീല ദിലീപിന്റെമാത്രം ചിത്രമല്ല.ഒരു താരത്തെകൊണ്ടുമാത്രം സിനിമയാകില്ല.

അനേകം നടീനടന്മാർ ഒരു സിനിമയ്ക്കുണ്ടാകും. സിനിമ പലരുടേയും ഒരു കൂട്ടായ്മയാണ്. നിർമ്മാണം, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം തുടങ്ങി നിരത്തിനോരത്തു പോസ്റ്റർ ഒട്ടിക്കുന്നവർവരെ സിനിമാക്കൂട്ടായ്മയിലുള്ളവരാണ്. ഇതെല്ലാം രാമലീല കാണാനെത്തുന്നവർ പരിഗണിക്കണമെന്നാണ് സിനിമാക്കാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP