Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് മൂവാറ്റുപുഴ കോടതിയിൽ കീഴടങ്ങി; വിശദ ചോദ്യം ചെയ്യലിന് തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്; ജെയിൻ കോറൽ കോവ് ഉടമയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ ആശ്വാസ ജാമ്യം; എല്ലാം മുൻ പ്രസിഡന്റിന്റെ തലയിൽ വച്ച് ഇന്ന് മൊഴി കൊടുത്ത രാഷ്ട്രീയക്കാരും; സിപിഎം ഏര്യാ കമ്മറ്റി അംഗം കൂടിയായ ദേവസി ഒറ്റപ്പെടുന്നു; മരടിലെ കള്ളക്കളികൾ പൊളിക്കാൻ കരുതലോടെ അന്വേഷണം

ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് മൂവാറ്റുപുഴ കോടതിയിൽ കീഴടങ്ങി; വിശദ ചോദ്യം ചെയ്യലിന് തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്; ജെയിൻ കോറൽ കോവ് ഉടമയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ ആശ്വാസ ജാമ്യം; എല്ലാം മുൻ പ്രസിഡന്റിന്റെ തലയിൽ വച്ച് ഇന്ന് മൊഴി കൊടുത്ത രാഷ്ട്രീയക്കാരും; സിപിഎം ഏര്യാ കമ്മറ്റി അംഗം കൂടിയായ ദേവസി ഒറ്റപ്പെടുന്നു; മരടിലെ കള്ളക്കളികൾ പൊളിക്കാൻ കരുതലോടെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്ളാറ്റ് നിർമ്മാണ ക്രമക്കേടിൽ ആൽഫ വെഞ്ച്വേഴ്സ് ഉടമ ജെ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. അതേസമയം, കേസിലെ ഒന്നാം പ്രതിയും ജെയിൻ കോറൽ കോവ് ഉടമയുമായ സന്ദീപ് മേത്ത മദ്രാസ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പോൾ രാജിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യഹർജി തള്ളിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇയാൾ എത്തിയിരുന്നില്ല. തുടർന്നാണ് മുൻകൂർ ജാമ്യം തേടിയത്. കേസിൽ മരട് പഞ്ചായത്ത് ഉദ്യോഗസ്ഥരായിരുന്ന മുഹമ്മദ് അഷ്റഫും പി ഇ ജോസഫും റിമാൻഡിലാണ്. ഒളിവിൽ പോയ മുൻ യുഡി ക്ലർക്ക് ജയറാം നായിക് ഒളിവിലാണ്. ആൽഫ സെറീൻ ഫ്ളാറ്റിന്റെ പ്ലാൻ തയ്യാറാക്കിയ ആർക്കിടെക്ട് കെ സി ജോർജിനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഇയാളെയും അറസ്റ്റ് ചെയ്തിട്ടില്ല. ആൽഫ സെറീനിലെ ഫ്ളാറ്റ് ഉടമ സൂസൻ മാത്യു നൽകിയ പരാതിയിൽ രജിസ്റ്റർചെയ്ത കേസിലാണ് അന്വേഷണം.

ഫ്ളാറ്റുകൾക്ക് നിർമ്മാണ അനുമതി നൽകിയ കാലയളവിൽ മരട് പഞ്ചായത്ത് അംഗങ്ങളായിരുന്ന രണ്ടുപേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പി കെ രാജു, എം ഭാസ്‌കരൻ എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. മറ്റുള്ളവരോട് വരുംദിവസങ്ങളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളിൽ തിരുത്തൽ വരുത്തിയത് മാധ്യമവാർത്തകളിൽ നിന്നാണ് അറിഞ്ഞതെന്ന് മൊഴി നൽകിയശേഷം പി കെ രാജു പറഞ്ഞു. ആവശ്യപ്പെട്ടിട്ടും രേഖകൾ യോഗത്തിൽ ഹാജരാക്കിയിരുന്നില്ല. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയതെന്നും പി കെ രാജു പറഞ്ഞു.

മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006 ൽ നിയമം ലംഘിച്ചുള്ള നിർമ്മാണ അനുമതികൾ നൽകിയതെന്നാണ് അറസ്റ്റിലുള്ള മുൻ മരട് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് നൽകിയ മൊഴി. നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ പല രേഖകളും പിന്നീട് പഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചായത്ത് മിനുട്‌സിലും തിരുത്തൽ വരുത്തിയെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. 2006ൽ ചേർന്ന മരട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലായിരുന്നു തീരദേശപരിപാലന നിയമത്തിലെ പ്രശനങ്ങൾ കാരണം ഫ്‌ളാറ്റ് നിർമ്മാണങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഐക്യകണ്‌ഠേന തീരുമാനമെടുക്കുന്നത്. നിയമം ലംഘിച്ച് മരടിൽ ഫ്‌ളാറ്റുകൾ ഉയരുന്നത് ഈ തീരുമാനത്തിന് പിന്നാലെയാണ്. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് നിർമ്മാണത്തിന് അനുമതി നൽകിയതെന്ന് അറസ്റ്റിലുള്ള മുൻ പഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

അങ്ങനെ ഒരു തീരുമാനവും പഞ്ചായത്ത് യോഗത്തിൽ എടുത്തിട്ടില്ലെന്നും മിനിട്‌സ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ആയ ദേവസി തിരുത്തി തയ്യാറാക്കിയതാണെന്നും ആരോപിച്ച് കോൺഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിന്നാലെ കോൺഗ്രസ്സിനൊപ്പം ദേവസിയെ തള്ളി സിപിഎം മുൻ പഞ്ചായത്ത് അംഗവും രംഗത്തു വന്നു. ചോദ്യം ചെയ്യലിന് ഹാജരായ പി കെ രാജുവും ഈ ആരോപണങ്ങൾ തന്നെ ആവർത്തിച്ചു. സിആർഇസഡ് ടൂവിൽ പെടുന്ന നിർമ്മാണങ്ങൾക്ക് തടസം പാടില്ലെന്ന് തരത്തിൽ ഒരു പ്രമേയം പഞ്ചായത്തിൽ പാസാക്കിയതായി തനിക്ക് അറിയില്ലെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിൽ തങ്ങളുടെ അറിവോടെയല്ല. എന്നാൽ പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയെന്ന് ആണ് മിനിട്‌സിൽ രേഖപ്പെടുത്തിയിരുന്നത്. ഈ മിനിട്‌സ് തിരുത്തപ്പെട്ടതാണെന്നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും രാജു പറഞ്ഞു.

സിപിഎം അംഗങ്ങൾ തന്നെ കൈവിട്ടതോടെ മരടിലെ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങളിൽ കെഎ ദേവസി കടുങ്ങും. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയിൽ നിന്ന് അടുത്ത ദിവസം മൊഴി എടുക്കും. അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതേസമയം, ഫ്‌ളാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയിൽ തുടരുകയാണ്. 86 ഫ്‌ളാറ്റുടമകൾ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിർണ്ണയ സമിതി ഇന്നലെ അറിയിച്ചിരുന്നു.

ഇന്നലെ 34 പേർക്കാണ് സമിതി നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തത്. 325 ഫ്‌ളാറ്റുടമകളിൽ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 141പേർക്ക് ധനസഹായത്തിന് ശുപാർശ നൽകി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP