Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒഴിഞ്ഞുപോകുന്നവരെ എവിടെ പാർപ്പിക്കും? ആശയക്കുഴപ്പം തുടരുന്നതിന് ഇടയിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ 13 കമ്പനികൾ രംഗത്ത്; താൽപര്യപത്രം നൽകിയത് കേരളത്തിന് പുറത്തുള്ള കമ്പനികൾ; നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഫ്‌ളാറ്റ് ഉടമകൾ; നോട്ടീസ് നിയമപ്രകാരമല്ലെന്ന് വാദം; വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് 17 എംപിമാരുടെ കത്ത്; വ്യത്യസ്ത നിലപാടുമായി ഒപ്പിടാതെ ടി.എൻ.പ്രതാപനും എൻ.കെ.പ്രേമചന്ദ്രനും

ഒഴിഞ്ഞുപോകുന്നവരെ എവിടെ പാർപ്പിക്കും? ആശയക്കുഴപ്പം തുടരുന്നതിന് ഇടയിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ 13 കമ്പനികൾ രംഗത്ത്; താൽപര്യപത്രം നൽകിയത് കേരളത്തിന് പുറത്തുള്ള കമ്പനികൾ; നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഫ്‌ളാറ്റ് ഉടമകൾ; നോട്ടീസ് നിയമപ്രകാരമല്ലെന്ന് വാദം; വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് 17 എംപിമാരുടെ കത്ത്; വ്യത്യസ്ത നിലപാടുമായി ഒപ്പിടാതെ ടി.എൻ.പ്രതാപനും എൻ.കെ.പ്രേമചന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുപ്രീം കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ നടപടികളുമായി നഗരസഭ മുന്നോട്ട് പോവുകയാണ്. ഫ്‌ളാറ്റുകൾ പൊളിക്കാനായി 13 കമ്പനികൾ രംഗത്തെത്തി. താൽപര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോഴാണ് ഈ കണക്ക് നഗരസഭ പുറത്തുവിട്ടത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് മരട് നഗരസഭയ്ക്ക് അപേക്ഷ നൽകിയത്.

കോടതി ഉത്തരവിന് പിന്നാലെയാണ് ഫ്‌ളാറ്റുകൾ പൊളിക്കാൻ താത്പര്യമുള്ള കമ്പനികളിൽനിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കമ്പനികളാണ് അപേക്ഷ സമർപ്പിച്ചത്. ഫ്‌ളാറ്റുകൾ പൊളിക്കാൻ അടിസ്ഥാന ചെലവായി കണക്കാക്കിയിട്ടുള്ളത് 30 കോടി രൂപയാണ്. വിദഗ്ധസംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. കൂടാതെ 30 കോടി രൂപയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സർക്കാരിനെ അറിയിക്കും. അതിനിടെ നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്‌ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടീസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാർപ്പിക്കും എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.

അതിനിടെ, 350 ഓളം കുടുംബങ്ങളുടെ കണ്ണീർ വീണ മരട് ഫ്‌ളാറ്റ് വിഷയത്തിൽ പ്രശ്‌നപരിഹാരം ഇനിയും അകന്നുനിൽക്കുമ്പോഴും, എംപിമാർക്കിടയിൽ സ്വരഭിന്നത. ഈ വിഷയത്തിൽ 17 എംപിമാർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ മൂന്നു എംപിമാർ വിട്ടുനിന്നു. കത്തിൽ ഒപ്പിടാതെയാണ് ഇവർ മാറി നിന്നത്. ടി.എൻ.പ്രതാപൻ, എൻ.കെ.പ്രേമചന്ദ്രൻ, രാഹുൽ ഗാന്ധി എന്നിവരാണ് കത്തിൽ ഒപ്പിടാതെ മാറി നിന്നത്.
കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്‌റി പ്രകാശ് ജാവദേക്കർ, വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. അതേസമയം മൂന്നു എംപിമാർ കത്തിൽ ഒപ്പിട്ടില്ല.

ഇക്കാര്യത്തിൽ വേറിട്ട നിലപാടുള്ളതിനാലാണ് ടി.എൻ.പ്രതാപനും എൻ.കെ.പ്രേമചന്ദ്രനും കത്തിൽ ഒപ്പുവെയ്ക്കാതിരുന്നത് എന്നാണ് സൂചന. എന്നാൽ, വയനാട് എംപി രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ ഇത് ബാധകമല്ല. സ്ഥലത്ത് ഇല്ലാത്തതിനാലാണ് രാഹുൽഗാന്ധി ഒപ്പിടാതിരുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. മരടിലേത് പരിസ്ഥിതി പ്രശ്‌നം കൂടിയായതിനാൽ തനിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്ന് ടി.എൻ. പ്രതാപൻ മറ്റു എംപിമാരെ അറിയിച്ചു എന്നാണ് വിവരം. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉള്ളതിനാൽ എൻ.കെ. പ്രേമചന്ദൻ എംപിയും കത്തിൽ ഒപ്പിടാൻ തയ്യാറായില്ല. കേരളത്തിലെ ഏക ഇടതുപക്ഷ എംപിയായ എ.എം. ആരിഫ് കത്തിൽ ഒപ്പിട്ടു. എറണാകുളം എംപി ഹൈബി ഈഡനാണ് എംപിമാരെ ഒന്നിച്ചു നിർത്തി കത്തയക്കാൻ ശ്രമം നടത്തിയത്.

350-ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എംപി.മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചത്. മരട് നഗരസഭ ഫ്ളാറ്റ് ഉടമകളിൽനിന്ന് നികുതി സ്വീകരിക്കുന്നുണ്ടെന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകൾക്ക് അറിവില്ലായിരുന്നുവെന്നും കത്തിൽ പറയുന്നു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തിൽ വേണമെന്നും എംപിമാർ കത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകാനാണ് നഗരസഭാ തീരുമാനം. ചൊവ്വാഴ്ച മൂന്നുമണിക്ക് മുൻപ് പുനരധിവാസം ആവശ്യമുള്ളവർ അപേക്ഷ നൽകണം. അപേക്ഷ നൽകാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റുകളിൽ നോട്ടീസ് പതിച്ചു. ഉടമകൾ പ്രതിഷേധിക്കുന്നു. ഉടമകൾക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്‌ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാർപ്പിക്കും എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.

നിലവിൽ ഒരു ഫ്‌ളാറ്റിൽ നിന്നും ഒരാൾപോലും ഒഴിഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്‌ളാറ്റുകളിൽ ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ഉടമകൾ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നൽകിയത്. അത് ഒഴിയില്ലെന്നായിരുന്നു മറുപടി. ഫ്‌ളാറ്റ് വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്ളാറ്റുകൾ നിയമാനുസൃതമായി നിലവിലെ ഉടമകൾക്ക് വിറ്റതാണെന്നും ഫ്ളാറ്റ് നിർമ്മാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിർമ്മാതാക്കൾ നൽകിയത്. പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിർമ്മാതാക്കൾ നഗരസഭാ സെക്രട്ടറിക്കു നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

നഗരസഭ എന്തിനാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് മനസ്സിലാകുന്നില്ലെന്നും മറുപടിക്കത്തിൽ അവർ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്ളാറ്റുകൾക്ക് കരമടയ്ക്കുന്നത്. അതിനാൽതന്നെ അവയുടെ ഉടമസ്ഥാവകാശം അവർക്കാണുള്ളതെന്നും ഫ്ളാറ്റ് നിർമ്മാതാക്കൾ പറയുന്നു. തീരദേശനിയമം ലംഘിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മരടിലെ അഞ്ചു ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഒഴിഞ്ഞുപോയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP