Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരകളായ ഫ്‌ളാറ്റ് ഉടമകൾക്കൊപ്പം നിൽക്കുമ്പോഴും ഉത്തരവാദികളായ ബിൽഡർമാരുടെ മറ മാറ്റാൻ എന്തുകൊണ്ട് യുഡിഎഫും എൽഡിഎഫും ബിജെപിയും മാധ്യമങ്ങളും മടിക്കുന്നത്? കൂട്ടു കച്ചവടത്തിന് പണി കൊടുത്ത് എൻകെ പ്രേമചന്ദ്രനും ടി എൻ പ്രതാപനും കാനം രാജേന്ദ്രനും പിന്നെ സാക്ഷാൽ വി എസ് അച്യുതാനന്ദനും; നിവേദനത്തിൽ ഒപ്പിടാൻ വിളിച്ച ഹൈബി ഈഡനോട് സ്‌നേഹത്തോടെ നോ പറഞ്ഞ് രണ്ട് യുഡിഎഫ് എംപിമാർ; പ്രതികരണം ഉറപ്പില്ലാത്തതിനാൽ രാഹുലിനോട് ആരും ആലോചിച്ചുമില്ല

ഇരകളായ ഫ്‌ളാറ്റ് ഉടമകൾക്കൊപ്പം നിൽക്കുമ്പോഴും ഉത്തരവാദികളായ ബിൽഡർമാരുടെ മറ മാറ്റാൻ എന്തുകൊണ്ട് യുഡിഎഫും എൽഡിഎഫും ബിജെപിയും മാധ്യമങ്ങളും മടിക്കുന്നത്? കൂട്ടു കച്ചവടത്തിന് പണി കൊടുത്ത് എൻകെ പ്രേമചന്ദ്രനും ടി എൻ പ്രതാപനും കാനം രാജേന്ദ്രനും പിന്നെ സാക്ഷാൽ വി എസ് അച്യുതാനന്ദനും; നിവേദനത്തിൽ ഒപ്പിടാൻ വിളിച്ച ഹൈബി ഈഡനോട് സ്‌നേഹത്തോടെ നോ പറഞ്ഞ് രണ്ട് യുഡിഎഫ് എംപിമാർ; പ്രതികരണം ഉറപ്പില്ലാത്തതിനാൽ രാഹുലിനോട് ആരും ആലോചിച്ചുമില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇരകളായ ഫ്‌ളാറ്റ് ഉടമകൾക്കൊപ്പം നിൽക്കുമ്പോഴും ഉത്തരവാദികളായ ബിൽഡർമാരുടെ മറ മാറ്റാൻ എന്തുകൊണ്ട് യുഡിഎഫും എൽഡിഎഫും ബിജെപിയും മാധ്യമങ്ങളും മടിക്കുന്നതെന്ന ചോദ്യമാണ് എൻകെ പ്രേമചന്ദ്രനും ടിഎൻ പ്രതാപനും പരോക്ഷമായി ഉയർത്തുന്നത്. കരിമണൽ ഖനനത്തിൽ അടക്കം യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുന്നുവെന്ന പ്രചരണം സജീവമാണ്. പ്രതാപനും പ്രേമചന്ദ്രനും ഒപ്പം കോൺഗ്രസിലെ പിടി തോമസും രംഗത്തുണ്ട്. ഇതിനെല്ലാം അപ്പുറം വി എസ് അച്യൂതാനന്ദനും ഫ്‌ളാറ്റ് ഉടമകളുടെ കള്ളത്തരം തുറന്നു കാട്ടാൻ രംഗത്ത് എത്തികഴിഞ്ഞു. ഇതോടെ മരടിൽ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങാനുള്ള തന്ത്രങ്ങളും പൊളിയുകയാണ്. വയനാടിലെ എംപിയായ രാഹുൽ ഗാന്ധിയും വിഷയത്തിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് എതിരാണെന്നാണ് സൂചന.

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിലെ അനിശ്ചിതത്വം നീക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരുകയാണ്. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ പിന്തുണയോടെ അറ്റോർണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്‌ളാറ്റുടമകളുടെ എതിർപ്പും സത്യവാങ്മൂലമായി 20ന് കോടതിയിൽ നൽകും. സെപ്റ്റംബർ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാൻ നഗരസഭ നൽകിയ സമയപരിധി തീർന്നിട്ടും ഒരു താമസക്കാർ പൊലും മാറിയിട്ടില്ല. പ്രശ്‌നം എങ്ങിനെ തീർക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സർവ്വകക്ഷിയോഗം ചേരുന്നത്. ഇതിനിടെയാണ് നിർമ്മാതാക്കൾക്കെതിരെ കടുത്ത നിലപാടുമായി പരസ്ഥിതിയെ ഉയർത്തിക്കാട്ടുന്ന നേതാക്കളെത്തിയത്. വിഎസും ഇവർക്കൊപ്പം ചേരുമ്പോൾ പ്രതിസന്ധി അതിരൂക്ഷമാകും.

ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കും സർക്കാരും തമ്മിലെ ബന്ധവും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദൻ രംഗത്ത് വന്നത്. അതിശക്തമായ നിലപാടാണ് വി എസ് എടുക്കുന്നത്. അതുകൊണ്ട് തന്നെ ഫ്‌ളാറ്റ് നിർമ്മാതാക്കളെ രക്ഷിക്കാനുള്ള നീക്കം പൊളിയും. യുഡിഎഫിലും ആശയക്കുഴപ്പമുണ്ട്. പ്രേമചന്ദ്രനും പ്രതാപനും പിടി തോമസും ഉയർത്തുന്നത് വി എസ് അച്യുതാനന്ദന് സമാനമായ നിലപാടാണ്. പ്രധാനമന്ത്രിക്ക് അയക്കാനുള്ള നിവേദനം തയ്യാറാക്കിയത് എറണാകുളം എംപിയായ ഹൈബി ഈഡനാണ്. പ്രേമചന്ദ്രനേയും പ്രതാപനേയും ഹൈബി വളിച്ചിരുന്നു. ഹൈബിയോട് നിർമ്മാതാക്കളുടെ നിലപാടിലെ കള്ളത്തരമാണ് ഇരുവരും തുറന്നു കാട്ടിയത്. ചതിക്കപ്പെട്ട ഫ്‌ളാറ്റ് ഉടമകളുണ്ടെങ്കിൽ അവർക്കൊപ്പം നിൽക്കാം. എന്നാൽ നഷ്ടപരിഹാരം നൽകേണ്ടത് നിയമങ്ങൾ കാറ്റിൽ പറത്തിയ നിർമ്മാതാക്കളാണെന്നതാണ് അവരുടെ നിലപാട്.

മരട് ഫ്‌ളാറ്റ് പ്രശ്‌നത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എംപിമാരുടേതായുള്ള കത്തിന് പിന്നിൽ ഹൈബിയായിരുന്നു. 17 എംപിമാർ ഒപ്പിട്ട കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്, വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ, സഹമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കു പകർപ്പും അയച്ചു. സിപിഎം എംപി എ.എം. ആരിഫും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. സ്ഥലത്തില്ലാത്തതിനാൽ വയനാട് എംപി രാഹുൽ ഗാന്ധിയും പ്രശ്‌നത്തിൽ വ്യത്യസ്ത നിലപാടുള്ള എൻ.കെ. പ്രേമചന്ദ്രനും ടി.എൻ. പ്രതാപനും ഒപ്പുവച്ചിട്ടില്ലെന്നും പറയുമ്പോൾ രാഹുലും ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് എഥിരാണെന്നാണ് സൂചന. ഫ്‌ളാറ്റുകളിലെ താമസക്കാർക്ക് മരട് നഗരസഭ ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയെന്നും ഭൂനികുതിയും കെട്ടിട നികുതിയും ഈടാക്കുന്നുണ്ടെന്നും എംപിമാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചട്ടലംഘനത്തിനമുണ്ടെന്ന് വ്യക്തമാക്കുന്ന ഒക്യുപെൻസി സർട്ടിഫിക്കറ്റാണ് നഗര സഭ നൽകിയതെന്നതാണ് യാഥാർത്ഥ്യം.

ഫ്‌ളാറ്റ് ഉടമകൾക്കൊപ്പമാണെന്ന് സിപിഎമ്മും കോൺഗ്രസും നിലപടെടുത്തിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്. സുപ്രീംകോടതി വിധി മുൻനിർത്തി സർക്കാരിനെതിരെ സമരമുഖം തുറക്കാനുള്ള അവസരം പ്രതിപക്ഷത്തിനു നൽകരുതെന്ന ഉറച്ച തീരുമാനമാണ് മരട് പ്രശ്‌നത്തിൽ മുഖ്യമന്ത്രിക്കുള്ളത്. അതിനാൽതന്നെ സർവകക്ഷിയോഗത്തിൽ വിവാദ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്നോ വേണ്ടെന്നോ സർക്കാർ അഭിപ്രായം പറയാനിടയില്ല. താമസക്കാരെ വഴിയാധാരമാക്കരുതെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അത് മരടിൽ വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസും യുഡിഎഫിലെ ഘടകകക്ഷികളും താമസക്കാർക്കൊപ്പം പ്രകടമായി സമരമുഖത്തുണ്ട്. കുടിയൊഴിപ്പിക്കരുത്, അങ്ങനെ ചെയ്യേണ്ടിവന്നാൽ താമസക്കാരെ സർക്കാർ പുനരധിവസിപ്പിക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രശനപരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കണമെന്നാണ് ബിജെപി പറയുന്നത്. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുള്ളത് സിപിഐ മാത്രമാണ്. നിയമം ലംഘിച്ച് പണിഞ്ഞ ഫ്‌ളാറ്റ് പൊളിക്കണമെന്ന് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സുപ്രീംകോടതി വിധി വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വി എസ് അച്യുതാനന്ദൻ സർക്കാരിനെ ഓർമ്മപ്പെടുത്തുന്നത്. അഴിമതിക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അവസ്ഥ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. സർവകക്ഷിയോഗം ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി എസ് അച്യുതാനന്ദൻ പറഞ്ഞു. അനധികൃത നിർമ്മാണം നടത്തിയ ഫ്‌ളാറ്റ് നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാർ തയ്യാറാകണം. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് വി എസ് ആവശ്യപ്പെട്ടു. സമൂഹത്തിലെ ചില വമ്പന്മാർക്ക് സൗജന്യമായി ഫ്‌ളാറ്റുകൾ നൽകുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകൾ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബിൽഡർമാർ വേറെയുമുണ്ടെന്ന് വി എസ് പ്രസ്താവനയിൽ പറഞ്ഞു.

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസർക്കാർ വൃത്തങ്ങളുമായി സ്ഥിതിഗതികളെ കുറിച്ച് ചർച്ച നടത്തും. പ്രശ്‌നത്തിൽ ഇടപെടുമെന്ന് ഗവർണ്ണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയൊരു റിവ്യു ഹർജിയുടെ സാധ്യതകളെ കുറിച്ച് വ്യത്യസ്തമായ നിയമോപദേശങ്ങളാണ് സംസ്ഥാനത്തിന് കിട്ടിയത്. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും താമസക്കാരുടെ എതിർപ്പുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം തയ്യാറാക്കി 20ന് നൽകും. പലതരം നീക്കങ്ങൾ നടക്കുമ്പോഴും ഈ കേസിൽ സുപ്രീം കോടതി ഇതുവരെ സ്വീകരിച്ച കർശന നിലപാടിൽ സംസ്ഥാന സർക്കാറിന് ആശങ്കയുണ്ട്. വിധി നടപ്പാക്കുന്നതിൽ യുഡിഎഫിലും എൽഡിഎഫിലും ഭിന്ന നിലപാടുണ്ട്. സിപിഎം താമസക്കാർക്കൊപ്പം നിലയുറപ്പിക്കുമ്പോൾ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് സിപിഐയുടെ അഭിപ്രായം. കോൺഗ്രസും ഫ്‌ളാറ്റിലെ താമസക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോൾ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരള എംപിമാർ അയച്ച കത്തിൽ ഒപ്പിടാതെ ടിഎൻ പ്രതാപനും എൻകെ പ്രേമചന്ദ്രനും വേറിട്ട നിലപാട് പ്രഖ്യാപിക്കുന്നുതും നിർമ്മാതാക്കൾക്ക് തിരിച്ചടിയാണ്.

സുപ്രിംകോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിൽ മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുമായി നഗരസഭ മുന്നോട്ട് പോകുന്നുണ്ട്. ഇത് സുപ്രീംകോടതിയെ പറ്റിക്കാനുള്ള നീക്കമാണെന്നാണ് ഉയരുന്ന ആക്ഷേപം. അതിനിടെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനായി 13 കമ്പനികൾ താൽപര്യം അറിയിച്ചതായി നഗരസഭ വ്യക്തമാക്കി. കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾ നഗരസഭ ഇന്ന് തുറന്ന് പരിശോധിക്കും. ടെൻഡർ സമർപ്പിക്കാനുള്ള തിയ്യതി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് 13 കമ്പനികൾ ടെൻഡറുകൾ സമർപ്പിച്ചിരിക്കുന്നത്. തുടർന്ന് ടെൻഡർ ആർക്ക് നൽകണമെന്നത് സംബന്ധിച്ച് ഐഐടി ഉൾപ്പെടെയുള്ള വിദഗ്ധസംഘങ്ങളുമായി നഗരസഭ ചർച്ച നടത്തും. ടെൻഡറുകൾ സമർപ്പിച്ച കമ്പനികളുടെ വിശദാംശങ്ങളടക്കം സർക്കാരിനും നഗരസഭ റിപോർട്ട് നൽകും. നാല് ഫ്ളാറ്റുകളുടേതായി 68,000 സ്‌ക്വയർ ഫീറ്റാണ് പൊളിച്ചുനീക്കാനുള്ളത്. ഇതിനായി ഏകദേശം 30 കോടി രൂപ വേണ്ടിവരുമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്.

അതേസമയം, ഫ്ളാറ്റുകൾ പൊളിച്ചുനീക്കുമ്പോൾ പുനരധിവാസം ആവശ്യമുള്ള കുടുംബങ്ങൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഫ്ളാറ്റുകൾ ഒഴിയാനുള്ള സമയം അവസാനിച്ചതിനാൽ താൽക്കാലിക പുനരധിവാസം ആവശ്യമുള്ളവർ വൈകീട്ട് മൂന്നുമണിക്ക് മുമ്പ് നഗരസഭാ കാര്യാലയത്തിൽ നേരിട്ടോ രേഖാമൂലമോ അറിയിക്കണമെന്ന് നിർദ്ദേശിച്ച് ഫ്ളാറ്റുടമകൾക്ക് നഗരസഭ വീണ്ടും നോട്ടീസ് നൽകി. അല്ലാത്തപക്ഷം ഇവർക്ക് വേറെ താമസസൗകര്യം ആവശ്യമില്ലെന്ന ധാരണയിൽ നഗരസഭ സർക്കാരിലേക്ക് റിപോർട്ട് നൽകുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുനരധിവസിപ്പിക്കാനുള്ളവരുടെ കണക്കെടുക്കാൻ നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം ഫൽറ്റുകളിലെത്തിയിരുന്നു. എന്നാൽ, ഉടമകളുടെ പ്രതിഷേധത്തെ തുടർന്ന് നോട്ടീസുകൾ ഫ്ളാറ്റുകളുടെ ഭിത്തിയിലൊട്ടിച്ചു സെക്രട്ടറി മടങ്ങി. തങ്ങളെ ഒഴിപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ചതീരുമാനത്തിലാണ് ഫ്ളാറ്റുടമകൾ.

മരട് വിഷയത്തിൽ വിഎസിന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം:

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. എന്നാൽ നിയമങ്ങൾ ലംഘിച്ച് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളിൽനിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബിൽഡർമാർ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പന്മാർക്ക് സൗജന്യമായി ഫ്‌ളാറ്റുകൾ നൽകുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ളാറ്റുകൾ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബിൽഡർമാർ വേറെയുമുണ്ട്. പാറ്റൂർ ഫ്‌ളാറ്റ് ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാൻ നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തിൽ കേസ് നടത്തുന്നുണ്ട്. നിർമ്മാണത്തിന്റേയും വിറ്റഴിക്കലിന്റേയും ഘട്ടങ്ങളിൽ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂർത്തിയാവുമ്പോൾ അതിന്റെ ബാദ്ധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നിൽക്കലാവും.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സർവ്വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടാനുള്ളത്. ഇപ്പോൾ നിയമ നടപടി തുടരുന്ന ഫ്‌ളാറ്റുകളുടെ വിൽപ്പനയുടെ കാര്യത്തിലും നിലപാട് ചർച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തുകയും അവർക്കും, വഴിവിട്ട് അനുമതികൾ നൽകിയവരും അവർക്ക് പ്രചോദനം നൽകിയവരുമായ എല്ലാവർക്കും എതിരായി നിയമ നടപടി സ്വീകരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP