Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസ്‌പോർട്ട് പിടിച്ചു വച്ച് കാലാവധി കഴിഞ്ഞപ്പോൾ അനധികൃത താമസത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു; നമ്പി നാരായണന്റെ പേരു പറയാൻ അതിക്രൂരമായി മർദ്ദിച്ചു; കസ്റ്റഡി പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസുമായി മറിയം റഷീദ രംഗത്ത്; നമ്പി നാരായണന് നീതി ലഭിച്ചതോടെ ഇരകൾ കൂട്ടത്തോടെ കളത്തിലിറങ്ങുന്നു; സർക്കാരും പൊലീസും വെട്ടിൽ

പാസ്‌പോർട്ട് പിടിച്ചു വച്ച് കാലാവധി കഴിഞ്ഞപ്പോൾ അനധികൃത താമസത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു; നമ്പി നാരായണന്റെ പേരു പറയാൻ അതിക്രൂരമായി മർദ്ദിച്ചു; കസ്റ്റഡി പീഡനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസുമായി മറിയം റഷീദ രംഗത്ത്; നമ്പി നാരായണന് നീതി ലഭിച്ചതോടെ ഇരകൾ കൂട്ടത്തോടെ കളത്തിലിറങ്ങുന്നു; സർക്കാരും പൊലീസും വെട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചാരക്കേസിൽ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേസിലെ വിവാദ നായിക മറിയം റഷീദ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കസ്റ്റഡി പീഡനത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാകും മറിയം റഷീദ കോടതിയെ സമീപിക്കുക. മാലിക്കാരിയായ ഫൗസിയാ ഹസനും സമാനമായ നിയമപോരാട്ടത്തിന് ഇറങ്ങാൻ സാധ്യതയുണ്ട്.

ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ സിബി മാത്യൂസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്‌റായിരുന്ന എസ്.വിജയൻ എന്നിവർക്കും കേരള പൊലീസിനും ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസ് നൽകുക. കേസിൽ നമ്പി നാരായണന്റെ പേര് പറയാൻ വേണ്ടി എന്നെ അവർ കസ്റ്റഡിയിൽ അതിക്രൂരമായി പീഡിപ്പിച്ചു. ഇതിലൂടെ എനിക്കുണ്ടായ നഷ്ടം വളരെ വലുതാണെന്ന് മറിയം റഷീദ പറയുന്നു. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ തന്നേയും ഫൗസിയ ഹസനേയും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മാലിയിൽ പ്‌ളേഗ് പടർന്ന് പിടിച്ചതിനാൽ തിരികെ പോകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് മറിയം റഷീദ പറയുന്നു.

എന്നാൽ, വിജയൻ തന്റെ പാസ്‌പോർട്ട് പിടിച്ചു വയ്ക്കുകയും 18 ദിവസത്തിന് ശേഷം അനധികൃത താമസത്തിന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കസ്റ്റഡിയിൽ കൊടിയ മർദ്ദനമാണ് തനിക്കേറ്റത്. തന്റെ ചാരക്കേസിൽ കുടുക്കിയാൽ സ്ഥാനക്കയറ്റം ലഭിക്കുമെന്ന് വിജയൻ കരുതി. ഐ.ബി ഉദ്യോഗസ്ഥരും തന്നെ പീഡിപ്പിച്ചെന്നും എല്ലാവരുടേയും പേരുകൾ അറിയില്ലെന്നും മറിയം റഷീദ പറഞ്ഞു. നമ്പിനാരായണൻ ആരെന്ന് അറിയില്ലെന്നും ആ പേരു പോലും കേട്ടിട്ടില്ലെന്നും ഐഎസ്ആർഒ ചാരക്കേസിൽ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസൻ തന്നെ വ്യക്തമാക്കിയിരുന്നു. ക്രരൂരമായ പൊലീസ് മുറയിൽ പിടിച്ച് നിൽക്കാനാവാതെ താൻ ആ പേര് പറയുകയായിരുന്നെന്നും ഫൗസിയാ ഹസന്റെ വെളിപ്പെടുത്തലുണ്ടായി.

ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ഭീഷണിപ്പെടുത്തി പറയിക്കുകയായിരുന്നെന്നും ഫൗസിയ പറഞ്ഞിരുന്നു. ഐഎസ്ആർഒ ചാരവൃത്തിക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും ഇന്നും മലയാളികളുടെ മനസിലെ നിറസാന്നിധ്യമാണ്. നമ്പീ നാരായണനെ സുപ്രീംകോടതി എല്ലാ അർത്ഥത്തിലും കുറ്റവിമുക്തനാക്കുമ്പോൾ കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനിൽ ഇവരും കേസ് കൊടുത്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പൊലീസ് പറയുന്നതെല്ലാം സമ്മതിച്ചില്ലെങ്കിൽ 14 വയസ്സുള്ള മകളെ മുന്നിൽക്കൊണ്ടു വന്ന് മാന ഭംഗം ചെയ്യുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പൊലീസ് പറഞ്ഞ കള്ളക്കഥകളെല്ലാം സമ്മതിക്കേണ്ടി വന്നതെന്നും ഫൗസിയ വെളിപ്പെടുത്തിയിരുന്നു. നമ്പി നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നുവെന്നും രമൺ ശ്രീവാസ്തവയെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ലെന്നും ഫൗസിയ പറഞ്ഞിരുന്നു.

നമ്പി നാരായണൻ എന്ന പേരു വ്യക്തമായി പറയാൻ പോലും കഴിഞ്ഞില്ലെന്നും കുറ്റസമ്മത വിഡിയോ പകർത്തുന്നതിനിടെ പേര് എഴുതിക്കാണിച്ചു വായിപ്പിക്കുകയായിരുന്നെന്നും മറിയം വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലായിരുന്നു ചാരക്കേസിലെ ഗൂഢാലോചന. നമ്പീ നാരായണനെ കുടുക്കുക മാത്രമായിരുന്നു ലക്ഷ്യം. കെ കരുണാകന്റെ മുഖ്യമന്ത്രി സ്ഥാനം ഇല്ലാതാക്കാനും കരുക്കൾ നീക്കി. ഇതും വിജയിച്ചു. കേസിലെക്ക് രമൺ ശ്രീവാസ്തവ എത്തുന്നത് അങ്ങനെയാണ്. ശ്രീവാസ്തവയെ സംരക്ഷിച്ച കരുണാകരൻ രാജ്യദ്രോഹിയായി. കരുണാകരൻ രാജിയും വച്ചു. ഇതോടെ ചാരക്കേസ് അലയൊലികളും തീർന്നു. സിബിഐ എത്തിയതോടെ പുകമറകൾ മാറി. നമ്പി നാരായണൻ കുറ്റവിമുക്തനുമായി.

കിടപ്പുമുറിയിലെ 'ട്യൂണ'യായി മറിയം റഷീദ

വിസ കാലാവധി തീർന്നെന്ന് അറിയിക്കാനായി പാസ്‌പോർട്ടുമായി പൊലീസ് സ്റ്റേഷനിൽ വന്നതായിരുന്നു മറിയം റഷീദ. ചാരന്മാർ സ്വന്തം പാസ്‌പോർട്ടുമായി വരില്ലെന്ന സാമാന്യധാരണപോലും പൊലീസുകാർക്ക് ഉണ്ടായില്ല. കരള പൊലീസിലെ സിംഹങ്ങളെക്കൂടി ചോദ്യംചെയ്താൽ സിഐ.എയും രത്തൻ സെഗാളും സഹപ്രവർത്തകനായിരുന്ന എം.കെ. ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ചാരക്കേസെന്ന് നിസംശയം തെളിയുമെന്നും നമ്പി നാരായണൻ ആത്മകഥയിൽ എഴുതിയിരുന്നു. ഇത് ശരിവച്ചാണ് മറിയം റഷീദയും ഇപ്പോൾ പ്രതികരണവുമായെത്തുന്നത്.

മാലി സ്വദേശിയായ മറിയം റഷീദ എന്ന യുവസുന്ദരി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാക്കിസ്ഥാനു കടത്താൻവേണ്ടി ചാരപ്പണിചെയ്തുവെന്നതായിരുന്നു ചാരക്കേസ്. ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞരെ അതിനായി അവർ വശത്താക്കി. ഇതനുരിച്ച് ഇന്ത്യൻ ഔദ്യോഗിക രഹസ്യനിയമത്തിന്റെ 3, 4, 5, വകുപ്പുകൾപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നെ, പത്രങ്ങളുടെ വായിലേക്കു വാർത്തകളുടെവലിയ വലിയ ഉരുളകൾ എറിഞ്ഞുകൊടുത്തു. 1994 ഒക്ടോബർ 14 നു തിരുവനന്തപുരത്തെ പൊലീസ് കമ്മിഷണർ ഓഫീസിൽ തന്റെ വിസ കാലാവധി കഴിഞ്ഞു എന്നറിയിച്ച് എത്തിയതായിരുന്നു മറിയം റഷീദ. ഒരു രാജ്യത്തെ ചാരവനിത സ്വന്തം പാസ്‌പോർട്ടുമായി ഒരിക്കലും ഈ പണിക്കിറങ്ങില്ല എന്ന സമാന്യധാരണപോലും ഇല്ലാതിരുന്ന പൊലീസുകാർ അവരെ നിരീക്ഷണത്തിൽവച്ചു.

ഇതിനിടയിൽ മറിയം താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ശാസ്ത്രജ്ഞനായ ശശികുമാരന്റെ വീട്ടിലേക്കു ഫോൺകോൾ പോയി എന്നും ആ ഫോൺകോളിന്റെ വെളിച്ചത്തിൽ നടത്തിയ അന്വേഷണത്തിൽ എത്തിയ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ശശികുമാരനെ അറസ്റ്റ് ചെയ്തു എന്നുമാണു പൊലീസ് ഭാഷ്യം. തുടർന്ന്, മറിയത്തെ കൊണ്ടുവന്ന സുഹൃത്തായ മാലിക്കാരി ഫൗസിയ ഹസൻ, ഐഎസ്ആർഒ സീനിയർ ശാസ്ത്രജ്ഞനായ ഞാൻ, റഷ്യൻ കമ്പനിയായ ഗ്ലവ്‌കോസ് മോസിന്റെ ലെയ്‌സൺ ഏജന്റ്. കെ. ചന്ദ്രശേഖർ, സുഹൃത്ത് ശർമ അങ്ങനെ ഒരുനിര ആളുകൾ കേരള പൊലീസിന്റെ അനധികൃത അറസ്റ്റിന് വിധേയരായി. അവരെ അപ്പപ്പോൾതന്നെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്കു കൈമാറുകയും ചെയ്തു.

ഒരു സാധാരണ കേസായി രജിസ്റ്റർ ചെയ്ത ഈ കേസിനു രഹസ്യച്ചോർച്ചയുടെ മാനം നൽകിയത് ഐ.ബിയുടെ ഇടപെടലിലൂടെയാണ്. അന്വേഷണവേളയിൽ ഐ.ബി ഉദ്യോഗസ്ഥരും കേരള പൊലീസും നൂലിൽ കെട്ടിയിറക്കിയ ചില കള്ളകഥകളാണ് ചാരക്കേസ്. ഐ.ബിയുടെ നാടകത്തിനുപിന്നിലെ ശക്തികേന്ദ്രം ആരെന്നു തിരിച്ചറിഞ്ഞാലേ അമേരിക്കയുടെ ഇടപെടലിന്റെ വഴിയും സ്വഭാവവും വ്യക്തമാക്കാനാവൂ. 1996 നവംബർ 17 ന് ഇന്റലിജൻസ് ബ്യൂറോയുടെ ക്രാക് കൗണ്ടർ വിഭാഗത്തിന്റെ മേധാവി രത്തൻ സെഗാളിനെ ഐ.ബി. ഡയറക്ടർ അരുൺ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സിഐ.എ. ഏജന്റായ സ്ത്രീയ്‌ക്കൊപ്പം രത്തൻ സെഗാൾ യാത്ര ചെയ്തതിന്റെയും കൂടിക്കാഴ്ചകളുടെയും വീഡിയോ ടേപ്പുകൾ കാണിക്കാനായിരുന്നു അത്. ചാരക്കേസ് നടക്കുമ്പോൾ കിടപ്പുമുറിയിലെ 'ട്യൂണ'യെന്നു മറിയം റഷീദയെ കുറിച്ചെഴുതിയ വാർത്തകൾ പത്രക്കാർക്ക് എത്തിച്ചുകൊടുത്ത അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു അന്നു രത്തൻ സെഗാൾ.

അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ പേരും ചർച്ചയായിരുന്നു. റാവുവിന്റെ മകനുമായി ബന്ധപ്പെട്ടായിരുന്നു ആരോപണങ്ങൾ. അതുകൊണ്ട് തന്നെ ഈ കേസ് ദേശീയ തലത്തിലും ചർച്ചയായിരുന്നു. കരുണാകരനെ നരസിംഹ റാവു ചതിച്ചുവെന്ന് പോലും വ്യാഖ്യാനങ്ങളെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP