Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടമില്ലാത്ത സംഘടനയിൽ പ്രവർത്തിച്ചതിന് കുടുംബത്തിന് നേരെ അപ്രഖ്യാപിത ഊരുവിലക്കുമായി പള്ളിക്കമ്മിറ്റി; വിവാഹ ചടങ്ങ് മുടക്കാനും മന്ത്രവാദിയായ പള്ളി കമ്മിറ്റി പ്രസിഡണ്ട് ശ്രമിച്ചതായി ആരോപണം; ഖബറടക്കുന്നതും മദ്രസയിൽ കുട്ടികളെ പഠിപ്പിക്കുന്നതും വിലക്കി; കാസർകോഡു നിന്നും ഒരു വിവേചനത്തിന്റെ കഥ

ഇഷ്ടമില്ലാത്ത സംഘടനയിൽ പ്രവർത്തിച്ചതിന് കുടുംബത്തിന് നേരെ അപ്രഖ്യാപിത ഊരുവിലക്കുമായി പള്ളിക്കമ്മിറ്റി; വിവാഹ ചടങ്ങ് മുടക്കാനും മന്ത്രവാദിയായ പള്ളി കമ്മിറ്റി പ്രസിഡണ്ട് ശ്രമിച്ചതായി ആരോപണം; ഖബറടക്കുന്നതും മദ്രസയിൽ കുട്ടികളെ പഠിപ്പിക്കുന്നതും വിലക്കി; കാസർകോഡു നിന്നും ഒരു വിവേചനത്തിന്റെ കഥ

രഞ്ജിത്ത് ബാബു

കാസർഗോഡ്: ഇഷ്ടമല്ലാത്ത സംഘടനയിൽ പ്രവർത്തിച്ചുവെന്ന പേരിൽ കാസർഗോഡ് കിളർ മസ്ജിദിൽ നിന്നും ഒരു കുടുംബത്തിന് അപ്രഖ്യാപിത ഊരുവിലക്ക്. ഇ.കെ. വിഭാഗത്തിന്റെ ചായ്വുള്ള റൗസിയ സുന്നിയിൽ വിശ്വസിച്ചുവെന്നതിന്റെ പേരിലാണ് എ.പി. വിഭാഗത്തിന്റെ അനുകൂലികളായ പള്ളിക്കമ്മിറ്റി പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ സഹദിയും സെക്രട്ടറി അനീഷ് താഷ്‌ക്കന്റും ട്രഷറർ ബി.എച്ച് മുഹമ്മദും ചേർന്ന് പന്നിപ്പാറയിൽ താമസിക്കുന്ന ബി.എ. മഹമ്മൂദിനും കുടുംബത്തിനും ഊരുവിലക്ക് നൽകിയത്. എന്നാൽ ഔദ്യോദികമായ അറിയിപ്പോ നോട്ടീസോ നൽകാതെയാണ് ഊരുവിലക്ക് ഏർപ്പെടുത്തിയത്. പള്ളി ഖബറിസ്ഥാനിൽ മഹമ്മൂദിന്റെ വീട്ടിലുള്ള വരെ ഖബറടക്കുന്നതും മദ്രസയിൽ കുട്ടികളെ പഠിപ്പിക്കുന്നതും വിലക്കിയിട്ടുണ്ടെന്ന് ഈ ഭാരവാഹികൾ പ്രചരിപ്പിക്കുന്നുമുണ്ട്.

കഴിഞ്ഞ മാസം 30 ാം തീയ്യതി മഹമ്മൂദിന്റെ രണ്ട് മക്കളുടെ കല്യാണത്തിന് കാർമികത്വം വഹിക്കാൻ കിളർ മസ്ജിദിലെ കത്തീബിനെ വിടുകയോ രജിസ്ട്രർ നൽകുകയോ ചെയ്യാത്തതിനാലാണ് വിഷയം അതീവ ഗൗരവമുള്ളതാണെന്ന് മഹമ്മൂദും കുടുംബവും തിരിച്ചറിഞ്ഞത്. ബി.എ. മഹമ്മൂദിന്റെ വീട്ടിൽ വിവാഹച്ചടങ്ങിന് പോകരുതെന്ന് മസ്ജിദ് പരിധിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടതായി മഹമ്മൂദ് ആരോപിക്കുന്നു.

കല്യാണ ചടങ്ങിനെത്തിയ പലരും താങ്കൾക്ക് പള്ളി കമ്മിറ്റിയുടെ വിലക്കുണ്ടെന്ന് അറിയിച്ചതായി മഹമ്മൂദ് പറയുന്നു. കഴിഞ്ഞ 25 വർഷക്കാലമായി മഹമ്മൂദും കുടുംബവും ഇവിടെ താമസിച്ചു വരികയാണ്. പള്ളിയുമായി ഒരു പ്രശ്നവുമില്ലാതെ പള്ളിയെ മറയാക്കി തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ജില്ലാ പൊലീസ് ചീഫ്, കലക്ടർ, എന്നിവർക്ക് മഹമ്മൂദ് പരാതി നൽകിയെങ്കിലും യാതൊരു നീതിയും ലഭിച്ചില്ല.

എന്തിനാണ് തന്നേയും കുടുംബത്തിനേയും ഊരുവിലക്കിയതെന്ന കാരണം അറിയിക്കണമെന്നാവശ്യപ്പെട്ട മഹമ്മൂദിന് പള്ളി കമ്മിറ്റി അതിന് മറുപടിയും നൽകുന്നില്ല. തന്നെ ഊരുവിലക്കാം. പക്ഷേ കാരണം പറയണമെന്ന ആവശ്യത്തിന് മറുപടി നൽകുന്നുമില്ല. പള്ളി ജമാ അത്തിലെ ഈ മൂന്ന് ഭാരവാഹികളല്ലാതെ മറ്റാരും തങ്ങൾക്ക് എതിരല്ലെന്ന് മഹമ്മൂദ് പറയുന്നു. മക്കളുടെ കല്യാണത്തിന് തൊട്ടു മുമ്പ് ലീഗൽ അഥോറിറ്റി സബ് ജഡ്ജ് പള്ളികമ്മിറ്റി പ്രസിഡണ്ട് അബ്ദു റഹ്മാൻ സഹദിയെ വിളിച്ച് അനുരഞ്ജന ശ്രമം നടത്തിയെങ്കിലും കാരണം പറയാതെ അയാൾ ഒഴിയുകയായിരുന്നു. എന്നാൽ കിളർ മസ്ജിന്റെ പ്രസിഡണ്ട് അബദുറഹ്മാൻ സഹദി മന്ത്രവാദം നടത്തുന്നതിനെതിരെ ബി.എ. മഹമ്മൂദ് പ്രചാരണം നടത്തിയെന്ന കാരണമാണ് അയാൾക്കെതിരെ ഊരുവിലക്ക് നടപ്പാക്കിയതെന്ന് പറയുന്നു.

പള്ളി കമ്മിറ്റി പ്രസിഡണ്ട് കാസർഗോട്ടെ അറിയപ്പെടുന്ന മന്ത്രവാദിയും ചികിത്സകനുമാണ്. നേരത്തെ ബി.എ. മഹമ്മൂദ് പള്ളികമ്മിറ്റി ഭാരവാഹിയായിരുന്നു. സാധുജന സംരക്ഷണത്തിനും മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെ നാട്ടുകാരിൽ ഒരു വിഭാഗം ബി.എ. മഹമ്മൂദിനെതിരെയുള്ള വിലക്ക് ലംഘിച്ച് രംഗത്ത് വരുന്നുണ്ട്. കിളർ മസ്ജിദിൽ എല്ലാ വിഭാഗം മുസ്ലീങ്ങളും ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു ഇതുവരെ. ഇരു സുന്നി വിഭാഗങ്ങളും തബ്ലീഗ്കാരും ഈ പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കും ഈ വിഷയത്തിൽ പരാതി നൽകിയെങ്കിലും മഹമ്മൂദിന് വേണ്ടി ആരും രംഗത്ത് വരുന്നില്ല. ഏതായാലും നാട്ടുകാരിലൊരു വിഭാഗം നിയമത്തിന്റെ ഏതറ്റം വരെ പോകാനും തയ്യാറായിരിക്കയാണ്. മനുഷ്യാവകാശ കമ്മീഷനും അവർ പരാതി നൽകിയിട്ടുണ്ട്. ഏത് സംഘടനയിൽ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ഒരു വ്യക്തിയാണെന്നും അത് തന്റെ അവകാശമാണെന്നും മഹമ്മൂദ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP