Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ വാക്കു പാലിക്കും; അതിന് ശേഷം പൊന്നാനിയിലെ തറവാട്ടു വീട്ടിലെ ചാരുകസേരയിൽ കിടന്ന് സുഖമായി വിശ്രമ ജീവിതം; അഭിമാനമായി കൊച്ചി മെട്രോ ട്രാക്കിലാക്കിയതിൽ സന്തോഷമെങ്കിലും നിരാശ തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി എങ്ങുമെത്താത്തതിൽ; ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ പാലാരിവട്ടം പാലം പണി പകുതിയിലേറെ ഇപ്പോൾ പൂർത്തിയായേനെ; രാജ്യത്തിന് അഭിമാനകരമായ പദ്ധതികൾ പൂർത്തിയാക്കി മെട്രോമാൻ ഇ ശ്രീധരൻ ഇനി വിശ്രമ ജീവിതത്തിലേക്ക്

പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ വാക്കു പാലിക്കും; അതിന് ശേഷം പൊന്നാനിയിലെ തറവാട്ടു വീട്ടിലെ ചാരുകസേരയിൽ കിടന്ന് സുഖമായി വിശ്രമ ജീവിതം; അഭിമാനമായി കൊച്ചി മെട്രോ ട്രാക്കിലാക്കിയതിൽ സന്തോഷമെങ്കിലും നിരാശ തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി എങ്ങുമെത്താത്തതിൽ; ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ പാലാരിവട്ടം പാലം പണി പകുതിയിലേറെ ഇപ്പോൾ പൂർത്തിയായേനെ; രാജ്യത്തിന് അഭിമാനകരമായ പദ്ധതികൾ പൂർത്തിയാക്കി മെട്രോമാൻ ഇ ശ്രീധരൻ ഇനി വിശ്രമ ജീവിതത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മെട്രോ റെയിൽ പദ്ധതി എന്ന ഗതാഗത മാർഗ്ഗം മലയാളികൾ ഒരുകാലത്ത് മനസ്സിൽ പോലും ചിന്തിക്കാൻ കഴിയാത്ത സംവിധാനമായിരുന്നു. അങ്ങനെയുള്ള മലയാളികൾക്കിടയിലേക്കാണ് മെട്രോ എന്ന ആശയം ഇ ശ്രീധരൻ എന്ന പൊന്നാനിക്കാരൻ മുന്നോട്ടു വെച്ചത്. വെറും ആശയം മാത്രമായിരുന്നില്ല, അതിന് സാമ്പത്തികം എങ്ങനെ ഒരുക്കണം പദ്ധതി എങ്ങനെ നടപ്പിലാക്കണം എന്നത് അടക്കമുള്ള കൃത്യമായ മാസ്റ്റർപ്ലാൻ അദ്ദേഹത്തിനുണ്ടായിരുന്നു. രാജ്യത്തെമ്പാടും മെട്രോ പദ്ധതികൾ നടപ്പിലാക്കിയ അദ്ദേഹത്തിന്റെ വ്യക്തിപരമായി ആഗ്രഹമായിരുന്നു സ്വന്തം നാട്ടിൽ ഒരു മെട്രോ ട്രെയിൻ എന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കേരളത്തിലെ രാഷ്ട്രീയക്കാരെയും മുന്നോട്ടു നയിച്ചു. ഒടുവിൽ അഭിമാനമായി മലയാളിക്ക് ഒരു മെട്രോ റെയിൽ ലഭിച്ചു.

ഇത് കൂടാതെ കേരളത്തിന് അഭിമാനമായ മറ്റ് ചില ദൗത്യങ്ങൾ കൂടി ശ്രീധരൻ ഏറ്റെടുക്കുക ഉണ്ടായി. ഇതെല്ലാം പൂർത്തിയാക്കി ഇനി വിശ്രമ വഴിയലേക്ക് നീങ്ങാനാണ് മെട്രോമാൻ ഒരുങ്ങുന്നത്. പാലാരിവട്ടം മേൽപ്പാലം പുനർനിർമ്മിക്കാമെന്ന് മുഖ്യമന്ത്രിക്കു വാക്കുകൊടുത്തിട്ടുണ്ട്. അതു പൂർത്തിയാക്കി കഴിഞ്ഞാൽ വിശ്രമ വഴിയിലേക്ക് നീങ്ങാനാണ് അദ്ദേഹം ഒരുങ്ങുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡി.എം.ആർ.സി.ക്ക് ഒരു സൽപ്പേരുണ്ടല്ലോ. അതുകളയാൻവയ്യെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പാലാരിവട്ടംപാലം നിർമ്മാണം നീണ്ടുപോയാൽ ജനങ്ങളുടെ കാര്യം കഷ്ടത്തിലാകും. മേൽപ്പാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയാൽത്തന്നെ ആ മേഖലയിൽ ഗതാഗതക്രമീകരണം വേണ്ടിവരും. പുനർനിർമണം ഇപ്പോൾ തുടങ്ങിയാൽ ഓഗസ്റ്റോടെ തീർക്കാനാകും. ഹൈക്കോടതി ഇടപെട്ടില്ലെങ്കിൽ പകുതിയിലധികം ജോലികൾ ഇപ്പോൾ പൂർത്തിയായേനെ. ലോഡ് ടെസ്റ്റ് നടത്തണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അതിനെതിരേയാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയുടെ അന്തിമ ഉത്തരവ് കാത്തിരിക്കുകയാണ്. ജൂണിൽ ഞാൻ ചുമതലകളൊഴിഞ്ഞാലും ഡി.എം.ആർ.സി.യുടെ ഡൽഹി യൂണിറ്റിന് മേൽനോട്ടംവഹിക്കാം. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കേണ്ടിവരും. ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ എനിക്കുകഴിയും -മെട്രോമാൻ പറയുന്നു.

ദ്വീർഘമായ കർമ്മപദത്തിൽ നിന്നും വിശ്രമ വഴിയിലേക്ക് പോകുമ്പോൾ ഇ ശ്രീധരന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കൊച്ചി മെട്രോ എന്ന ആശയം 2008ൽ തുടങ്ങി 2012ൽ പൂർത്തിയായി. കൊച്ചി മെട്രോയൊഴികെ ബാക്കിയൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. നടക്കാതെ പോയ പദ്ധതികളുടെ കൂട്ടത്തിൽ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ, ഹൈസ്പീഡ് റെയിൽവേ പദ്ധതി എല്ലാം ഞങ്ങൾ ഏറ്റെടുത്തതാണ്. ഒന്നും നടപ്പാക്കാനായില്ല. സ്ഥലമെടുപ്പിലെ കാലതാമസം മൂലം കൊച്ചി മെട്രോ പൂർത്തിയാകാൻ കൂടുതൽ സമയമെടുത്തുവെന്നും അദ്ദേഹം പറയുന്നു.

ഡി.എം.ആർ.സി.യുടെ കൊച്ചിയിലെ ഓഫീസ് ഒക്ടോബറോടെ പൂർണമായും അടയ്ക്കും. ജീവനക്കാരിൽ കുറച്ചുപേർ ജനുവരിയോടെ പോയി. കുറച്ചുപേർ മാർച്ചിലും ശേഷിക്കുന്നവർ ജൂണിലും പോകും. ശ്രീനഗറിലെയും ജമ്മുവിലെയും ലൈറ്റ് മെട്രോ പദ്ധതികളിലും ദാൽ തടാകത്തിന്റെ പുനരുദ്ധാരണത്തിലുമാണ് ഇപ്പോൾ സജീവമായുള്ളത്. നടപ്പായാൽ രാജ്യത്തെ ആദ്യ ലൈറ്റ് മെട്രോകളാകും അവ. അതുകൊണ്ടാണ് അവയുമായി സഹകരിക്കുന്നത്. ലൈറ്റ് മെട്രോ ആദ്യം നടപ്പാകേണ്ടിയിരുന്നത് തിരുവനന്തപുരത്താണ്. അത് സർക്കാർ വേണ്ടെന്നുവെച്ചതല്ലേ. പദ്ധതിയുമായി മുന്നോട്ടുപോയിരുന്നെങ്കിൽ ഈ സമയംകൊണ്ട് കേരളത്തിൽ ലൈറ്റ് മെട്രോ സർവീസ് തുടങ്ങാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

വിശ്രമ ജീവിതം സ്വന്തം നാട്ടിൽ തന്നെയാകണം എന്നാണ് ഇ ശ്രീധരൻ പറയുന്നത്. വിരമിച്ചശേഷം പൊന്നാനിയിലെ വീട്ടിൽത്തന്നെയുണ്ടാകും. ഭാരതപ്പുഴ പുനരുജ്ജീവനം ലക്ഷ്യമിട്ട രീതിയിൽ നടപ്പാക്കണമെന്നുണ്ട്. മാലിന്യക്കൂമ്പാരമായി പുഴ മാറാതിരിക്കാനാണു ജാഗ്രത. മുനിസിപ്പാലിറ്റി, പഞ്ചായത്ത് മേഖലകളിൽനിന്ന് മാലിന്യമെത്തുന്നത് പുഴയിലേക്കാണ്. അതുതടയാൻ കളക്ടർമാർക്കും തദ്ദേശസ്ഥാപനങ്ങൾക്കുമെല്ലാം കത്തുനൽകിയിട്ടുണ്ട്. മൂല്യബോധമുള്ള ഒരു തലമുറയ്ക്കായി നടപ്പാക്കുന്ന ഫൗണ്ടേഷൻ ഫോർ റീസ്റ്റോറേഷൻ ഓഫ് നാഷണൽ വാല്യൂസ് (എഫ്.ആർ.എൻ.വി.) പദ്ധതിയുടെ ദേശീയ പ്രസിഡന്റാണ്. അതിന്റെ പ്രവർത്തനങ്ങൾക്ക് ഇടയ്ക്ക് ഡൽഹിയിലേക്കു യാത്രയുണ്ട്. മറ്റൊരാളെ ചുമതലയേൽപ്പിച്ച് ആ സ്ഥാനത്തുനിന്ന് ഒഴിവാകണമെന്നുണ്ട്. ഗുരുവായൂർ അഷ്ടപദിയാട്ടം ട്രസ്റ്റിന്റെ ട്രസ്റ്റിയാണ്. അതു തുടരുമെന്നും ശ്രീധരൻ പറയുന്നു.

റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ഔദ്യോഗിക ജീവിതം തുടങ്ങി

പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ കീഴൂട്ടിൽ നീലകണ്ഠൻ മൂസതിന്റെയും കാർത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പിൽ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളിൽ ഏറ്റവും ഇളയവനായ ശ്രീധരൻ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവിൽ എൻജിനിയർമാരിൽ ഒന്നാമനായി മാറുകയായിരുന്നു.

1954ൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ശ്രീധരൻ വിശ്രമമില്ലാത്ത 63 വർഷത്തെ ഔദ്യോഗികജീവിതമാണ് പിന്നിടുന്നത്. പാമ്പൻപാലം 1964ൽ 46 ദിവസത്തിനുള്ളിൽ പുനർ നിർമ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊൽക്കത്ത മെട്രോയുടെ രൂപകൽപ്പന ശ്രീധരന്റേതാണ്. കൊച്ചിൻ ഷിപ്യാർഡിൽ ആദ്യ കപ്പൽ റാണിപത്മിനിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കപ്പൽശാലയുടെ സിഎംഡി ശ്രീധരനാണ്. 1990ൽ റെയിൽവേയിൽനിന്നു വിരമിച്ച് കൊങ്കൺ റെയിൽവേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവർഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റർ കൊങ്കൺപാത പൂർത്തിയാക്കി. തുടർന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീർക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആർസിയിൽ. നിശ്ചിതസമയത്തിന് രണ്ടുവർഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവർഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവിൽ ഡൽഹി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി.

നാലരവർഷത്തിനുള്ളിൽ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുർ, ലഖ്‌നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേൽനോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികൾ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടിൽനിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും മാനേജ്‌മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങൾക്കായി വിവിധ സമിതികളിലും പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്. കൊച്ചി മെട്രോയ്ക്ക് നാലായിരം കോടിയോളം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിച്ചത്. അതിന്റെ പകുതി പോലും ശ്രീധരൻ ചെലവാക്കിയില്ലെന്നാണ് സൂചന. കൊച്ചി മെട്രോയൂടെ പകുതി പണികളേ ഇതുവരെ പൂർത്തിയായുള്ളൂ. അതിനിടെ തന്നെ കൊച്ചി മെട്രോ നിർമ്മാണത്തിനു പ്രതീക്ഷിച്ചിരുന്ന ചെലവിൽ നിന്ന് ഇതുവരെ 400 കോടി രൂപ മിച്ചമുണ്ടാക്കാനായെന്നാണ് സൂചന.

ജന്മ നാടിനുള്ള സമ്മാനമായി കൊച്ചി മെട്രോ

കൊച്ചി മെട്രോയ്ക്ക് മുമ്പായി പച്ചാളം മോഡലിലൂടേയും ഇടപ്പള്ളി പാലത്തിലൂടേയും ശ്രീധരൻ തന്റെ വേറിട്ട രീതി മലയാളിക്ക് പകർന്ന് നൽകിയിരുന്നു. പച്ചാളം റെയിൽവേ പാലം നിർമ്മിക്കാൻ 59 കോടിയാണ് വകയിരുത്തിയത്. ഏവരും പ്രതീക്ഷിച്ചത് അത് പൂർത്തിയാകുമ്പോൾ ചെലവ് നൂറു കോടിയാകുമെന്നായിരുന്നു. എന്നാൽ എല്ലം കൂടി 39 കോടിക്ക് തീർത്ത് 20 കോടി ഖജനാവിന് തിരിച്ചു നിൽകി ഇ ശ്രീധരൻ. കൊച്ചി മെട്രോ നിർമ്മാണത്തിനിടെ നടന്ന പച്ചാളം റെയിൽവേ മേൽപാലത്തിൽ സംഭവിച്ചത് അൽഭുതമല്ലെന്ന് ഇടപ്പള്ളിയിലും തെളിയിച്ചു ഇടപ്പള്ളി മേൽപ്പാല നിർമ്മാണത്തിലുമുണ്ട് ആർക്കും അവകാശപ്പെടാനാകാത്ത ഈ ശ്രീധരൻ ടച്ച്. ഇടപ്പള്ളി മേൽപാലത്തിനു 108 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയിരുന്നത്.എന്നാൽ 78 കോടി രൂപ മാത്രമാണു പദ്ധതിക്കു ചെലവായത്. അടിപ്പാത നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഇനിയിപ്പോൾ കാര്യങ്ങൾ എളുപ്പമായി. ശ്രീധരൻ ലാഭിച്ച് നൽകിയ 30 കോടിയിൽ അടിപാതയും ഒരുക്കാം.

പദ്ധതി തുകയുടെ ഇരട്ടി വാങ്ങി പാലങ്ങളും റോഡുകളും നിർമ്മിക്കുന്ന കരാറുകാരാണ് കേരളത്തിനുള്ളത്. പണി നീട്ടിക്കൊണ്ട് പോയും മറ്റും ഖജനാവ് കൊള്ളയടിക്കുന്നവർ. ഇവിടെ തടസ്സപ്പെടുന്നത് വികസനമാണ്. നാടിന്റെ മുതലാണ് കൊള്ളയടിക്കുന്നത്. ആർക്കും കമ്മീഷൻ നൽകാതെ വ്യക്തമായ പദ്ധതികളുമായി ശ്രീധരൻ നിർമ്മാണ മേൽനോട്ടം ഏറ്റെടുക്കുമ്പോൾ എല്ലാം മാറി മറിയും. അവിടെ പണികൾ കൃത്യമായി നടക്കും. പാഴ് ചെലവ് വരികയുമില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവിൽ പണി തീരും. അങ്ങനെ ഖജനാവിന് നേട്ടവുമാകും ജനങ്ങൾക്ക് വേഗത്തിൽ പദ്ധതി പൂർത്തിയാകുന്നതിന്റെ ആശ്വാസവുമാകും. ഇടപ്പള്ളി പാലത്തിന്റെ നിർമ്മാണ ചെലവിൽ മാത്രം 11 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതു ഡിസൈന്റെ മികവാണ്. മേൽപാലത്തിനൊപ്പം അടിപ്പാതയും ടോൾ ജംക്ഷനിൽ നിന്നു ദേശീയപാത ബൈപാസിലേക്ക് ഉയര പാതയും നിർമ്മിക്കാനുള്ള സൗകര്യം ഉൾക്കൊള്ളിച്ചാണു മേൽപാലത്തിന്റെ രൂപരേഖ. മേൽപ്പാലത്തിന്റെ നിർമ്മാണ ഉപകരാർ ഏറ്റെടുത്തത് എൽ ആൻഡ് ടി കമ്പനിയാണ്. 20 മാസം കൊണ്ടാണ് പാലം പൂർത്തിയാക്കിയത്

ഡിഎംആർസിയിലൂടെ കേരളത്തിന് നൽകിയത് പുതിയ തൊഴിൽ സംസ്‌ക്കാരം

ഡിഎംആർസിയുടെ രീതികൾ കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ കേരളം അഭിമാനം കൊണ്ടു. ഇടപ്പള്ളിയിൽ ലുലു മാൾ എത്തിയതോടെ ഗതാഗതം താറുമാറായി. എല്ലാം തകിടം മറിഞ്ഞു. ഇതിന് പരിഹാരം എത്തിക്കാനായിരുന്നു മേൽപ്പാല നിർമ്മാണം പദ്ധതിയായെത്തിയത്. നഗരത്തെ വീർപ്പ്മുട്ടിച്ച ഗതാഗത കുരുക്കിന് ആശ്വാസം പകർന്ന് ഇടപ്പള്ളി മേൽപ്പാലവും ശ്രീധരന്റെ മികവിന്റെ സാക്ഷ്യപത്രമാകുന്നു.

മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന പ്രശ്നം ഇടപ്പള്ളി ജങ്ങ്ഷനിലെ മേൽപ്പാല നിർമ്മാണമായിരുന്നു. റയിൽമേൽപാലവും റോഡ് മേൽപ്പാലവും ഒരുമിച്ചുകൊണ്ടുപോകേണ്ടതുണ്ടായിരുന്നു. ഇവിടെ മറ്റ് മേൽപ്പാലത്തിന് സാധ്യതയുമില്ല. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ഇരു മേൽപ്പാലങ്ങളും യോജിപ്പിച്ച് നവീന സാങ്കേതിക വിദ്യയോടെയാണ് ഇപ്പോൾ പാലങ്ങൾ പൂർത്തിയാക്കിയതെന്നും ഇ ശ്രീധരൻ പറയുന്നു. ആലുവ-എറണാകുളം പാതയിൽ നിലവിലെ റോഡിന് മുകളിലും മെട്രോ റെയിൽ പാതയ്ക്ക് താഴെയുമായാണ് സമാന്തര പാലം വന്നത്.20 മാസം കൊണ്ടാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ ഉത്സാഹത്താൽ പാലം പൂർത്തിയായത്.

2013 മെയിൽ ഭരണാനുമതി ലഭിച്ചെങ്കിലും 2015 ജനവരിയിലാണ് നിർമ്മാണം തുടങ്ങിയത്. ഈ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ശ്രീധരൻ നേരിട്ട് വിലയിരുത്തിയിരുന്നു. ഡൽഹി ഭൂഗർഭത്തീവണ്ടിപ്പാത പുറമേ കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത , കൊങ്കൺ തീവണ്ടിപ്പാത , തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇവിടെയെല്ലാം രാജ്യം കണ്ടത് പറയുന്നത് കൃത്യ സമയത്ത് ചെയ്യുന്ന ശ്രീധരനെയാണ്. അതു തന്നെയാണ് കേരളത്തിലെ കർമ്മ പദ്ധതികളിലും ഈ പാലക്കാട്ടുകാരൻ യാഥാർത്ഥ്യമാക്കുന്നത്.

മെട്രോയുടെ ആദ്യഘട്ടത്തിൽ ലാഭിച്ചു നൽകിയത് 300 കോടി

കൊച്ചി മെട്രോയുടെ ആലുവമുതൽ പാലാരിവട്ടംവരെയുള്ള ഒന്നാം ഘട്ടത്തിലെ ആദ്യഭാഗം പൂർത്തിയായപ്പോൾ 300 കോടിയോളം രൂപ ലാഭമുണ്ടാക്കൻ സാധിച്ചിട്ടുണ്ട്. ഇതിന്റെ ക്രെഡിറ്റ് ശ്രീധരന് കൂടിയുള്ളതാണ്. എന്നാൽ, ഡിഎംആർസിയുടെയും കെഎംആർഎല്ലിന്റെയും പരിശ്രമഫലമായാണി എന്നു പറഞ്ഞ് വിനീതനാകുകയാണ് ശ്രീധരൻ. രണ്ടാംഘട്ടത്തിൽ താനും ഡിഎംആർസിയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. ആലുവമുതൽ പാലാരിവട്ടംവരെയുള്ള 13 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിന് ആകെ ചെലവായത് 3750 കോടി രൂപയാണ്. നിശ്ചയിച്ചതിലും 300 കോടിയോളം രൂപ ലാഭം.

ശ്രീധരനെയും ഡി.എം.ആർ.സിയെയും കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായിരുന്നു.ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണം കിട്ടാൻ പാഞ്ഞു നടന്നവരായിരുന്നു ഇവർ. പക്ഷേ, ശ്രീധരൻ കൊച്ചി മെട്രോ നിർമ്മാണനേതൃത്വത്തിൽ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീർച്ചകളെ മറയ്ക്കാൻ മാത്രം ശക്തി വാദങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുവശത്ത് ശ്രീധരൻ ഒറ്റയ്ക്കായിട്ടും ഒറ്റയ്ക്കായില്ല. ആറായിരം കോടിയോളം നിർമ്മാണച്ചെലവുവരുന്ന കൊച്ചി മെട്രോ പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കാനുള്ള നീക്കത്തെ ചെറുക്കാൻ ആരുടെയും ആഹ്വാനമില്ലാതെതന്നെ മാധ്യമങ്ങളും പൊതുസമൂഹവും ശ്രീധരനു പിന്നിൽ നിരന്നു.

കേവലം റിട്ടയേർഡ് റെയിൽവേ സിവിൽ എഞ്ചിനീയറോ വമ്പൻ നിർമ്മാണങ്ങൾക്ക് കെല്പുള്ള അനേകം പ്രോജക്ട് മാനേജർമാരിൽ ഒരാളോ മാത്രമായി ഇ. ശ്രീധരനെ എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളിയവർക്ക് ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ ആ അഞ്ചക്ഷരത്തിന്റെ ബലം ശരിക്കും ബോധ്യപ്പെടുകയായിരുന്നു. പാമ്പൻ പാലത്തിന്റെ പുനർനിർമ്മാണം മുതൽ കൊങ്കൺ റെയിൽവെയും ഡൽഹി മെട്രോ പാതയും വരെയുള്ള വമ്പൻ നിർമ്മാണങ്ങൾ പൂർത്തിയാക്കിയ ശ്രീധരന് ജനഹൃദയങ്ങളിലുള്ളത് അതിമാനുഷപരിവേഷം.

കൊച്ചി മെട്രോയിൽ നിന്നും അപ്പുറത്തേക്ക് കേരളം ചിന്തിച്ചു തുടങ്ങിയതിന് കാരണക്കാരനും മറ്റൊരാൾ ആയിരുന്നില്ല. കോഴിക്കോട്, തിരുവനന്തപുരം മോണോ റെയിലിന്റെയും തെക്കു വടക്ക് അതിവേഗ റെയിൽപ്പാതയുടെയും നിർമ്മാണമേൽനോട്ടത്തിനായി നിയോഗിക്കപ്പെട്ടു. ആറു പതിറ്റാണ്ട് മുൻപ് ഇന്ത്യൻ റെയിൽ സർവീസിലേക്ക് നടന്നുകയറിയ അതേ ചുറുചുറുക്കോടെ ഈ എൺപത്തിയൊന്നാം വയസ്സിലും പുതിയ ചുമതല ഏറ്റെടുത്ത് പൊന്നാനിയിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കും ബംഗളൂരുവിലേക്കുമെല്ലാം നിരന്തരം യാത്ര ചെയ്തു അദ്ദേഹം. പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ മാത്രം ലക്ഷം കോടിയിലേറെ രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് ശ്രീധരൻ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. അതിൽ ഒന്നിന്റെ പേരിൽപോലും അദ്ദേഹത്തിനെതിരെ ഒരാക്ഷേപവും ഉയർന്നിട്ടില്ലെന്ന് അറിയുക.

ശ്രീധരൻ കെട്ടിയുയർത്തിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ-കൊങ്കൺ റെയിൽവേ കോർപ്പറേഷനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും-പൊതുമേഖലാ സംരംഭങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾക്ക് അപവാദമായി മാറി. സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുപോലും മാതൃകയായ ഡി.എം.ആർ.സിയുടെ സ്ഥാപനമൂല്യങ്ങൾ മനപ്പാഠമാക്കാൻ വിദേശത്തു നിന്നും പോലും ആളുകൾ എത്തി. അന്ന് സത്യസന്ധതയും ആത്മാർത്ഥതയും വെച്ചുപുലർത്തുക എന്ന ഒറ്റക്കാര്യം മാത്രമേ ഇ ശ്രീധരന് എല്ലാവരോടുമായി പറഞ്ഞത്.

പാലക്കാട് ബി.ഇ.എം ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ. ശേഷൻ ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു. സ്‌കൂൾ പഠനത്തിനു ശേഷം പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ നിന്നും ബിരുദവും, ഇന്നത്തെ ജെ.എൻ.ടി.യു ആയ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, കകിനാദയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും നേടി. കോഴിക്കോട് പോളിടെക്നികിലെ ഒരു ചെറിയ കാലത്തെ അദ്ധ്യാപക വൃത്തിക്കു ശേഷം, ബോംബെ പോർട്ട് ട്രസ്റ്റിൽ അപ്രന്റീസ് ആയി ജോലി ചെയ്തു. അതിനു ശേഷം ഇന്ത്യൻ റെയിൽവേസിൽ ഒരു സർവ്വീസ് എഞ്ചിനീയറായി ജോലി ആരംഭിച്ചു. ആദ്യത്തെ ജോലി 1954ൽ സതേൺ റെയിൽവേസിൽ പ്രൊബേഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്നു. പിന്നീട് ഏറ്റെടുത്ത ഉത്തരവാദിത്തമെല്ലാം ഭംഗിയായ നിർവ്വഹിച്ച് ഇന്ത്യയുടെ മെട്രോ മാനായി ശ്രീധരൻ വളർന്നു. 2008ലെ പത്മവിഭൂഷൺ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP