Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിനും മോദി കെയർ! ആയുഷ്മാൻ ഭാരതിന് വഴങ്ങാൻ പിണറായി സർക്കാരും; ഖജനാവ് നഷ്ടം കുറയ്ക്കാൻ പോളിസി രണ്ട് ലക്ഷമാക്കി കുറച്ചേക്കും; പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ അവതരിപ്പിച്ച 'വലിയ തട്ടിപ്പ്' ആണെന്ന് പറഞ്ഞ ധനമന്ത്രിയെ വെട്ടി കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പച്ചക്കൊടി കാട്ടുന്നത് പിണറായി നേരിട്ട്

കേരളത്തിനും മോദി കെയർ! ആയുഷ്മാൻ ഭാരതിന് വഴങ്ങാൻ പിണറായി സർക്കാരും; ഖജനാവ് നഷ്ടം കുറയ്ക്കാൻ പോളിസി രണ്ട് ലക്ഷമാക്കി കുറച്ചേക്കും; പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ അവതരിപ്പിച്ച 'വലിയ തട്ടിപ്പ്' ആണെന്ന് പറഞ്ഞ ധനമന്ത്രിയെ വെട്ടി കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പച്ചക്കൊടി കാട്ടുന്നത് പിണറായി നേരിട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് കേരളവും ഏറ്റെടുക്കും. ഈ പദ്ധതിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചശേഷം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേരളത്തിൽ 10 വർഷമായി തുടരുന്ന ആർഎസ്ബിവൈ, ചിസ് ഇൻഷുറൻസിന്റെ കാലാവധി മാർച്ചിലാണ് അവസാനിക്കുന്നത്. ഈ സമയത്തിനകം ആയുഷ്മാൻ ഭാരതിനുവേണ്ടി ഇൻഷുറൻസ് കമ്പനികളെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പദ്ധതി കേരളത്തിലും വേണമെന്ന് വാശി പിടിച്ചത്.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്ട്) ഡയറക്ടർ ഡോ. ഡി.നാരായണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇതേ കുറിച്ച് പഠിക്കുന്നുണ്ട്. റിപ്പോർട്ട് ഒക്ടോബർ അവസാനം സമർപ്പിക്കും. കേരളത്തിലെ ചില ചികിത്സകൾക്കു കേന്ദ്രം നിർദേശിച്ചിരിക്കുന്ന തുക മതിയാകില്ല. മറ്റു ചിലതാകട്ടെ കേരളത്തിലെ നിരക്കിനേക്കാൾ ഏറെ ഉയർന്നതും. ഓരോ ചികിത്സയ്ക്കും നിരക്കു കണക്കാക്കുന്ന ജോലിയിലാണു സമിതി അംഗങ്ങൾ. ഈ റിപ്പോർട്ട് കിട്ടയ ശേഷം കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടും. കേന്ദ്ര സർക്കാർ അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണു വാഗ്ദാനം ചെയ്യുന്നത്. കേരളത്തിൽ ഇതു രണ്ടു ലക്ഷം രൂപയാക്കും. ഉയർന്ന തുക ഉണ്ടെങ്കിൽ സ്വകാര്യ ആശുപത്രികൾ ചികിത്സാച്ചെലവ് ഉയർത്തും. അനാവശ്യ പരിശോധനകൾക്കും ചികിത്സകൾക്കും സാധ്യതയുണ്ട്.

സർക്കാരിന്റെ കണക്കനുസരിച്ചു സംസ്ഥാനത്തു വർഷം ശരാശരി രണ്ടു ശതമാനം ആളുകൾക്കു മാത്രമേ രണ്ടു ലക്ഷത്തിനുമേൽ ചികിത്സാച്ചെലവു വരുന്നുള്ളൂ. ഇത്തരം രോഗികൾക്കു രണ്ടു ലക്ഷത്തിൽ കൂടുതൽ ചെലവാകുന്ന തുക സർക്കാർ നേരിട്ട് ആശുപത്രികൾക്കു നൽകും. സംസ്ഥാനത്ത് ഇപ്പോൾ 41 ലക്ഷം കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. കേന്ദ്ര മാനദണ്ഡപ്രകാരം കേരളത്തിൽ 18.5 ലക്ഷം കുടുംബങ്ങൾക്കു മാത്രമേ പരിരക്ഷ ലഭിക്കൂ. കേന്ദ്രം 1351 ചികിത്സകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പ്രത്യേകകളും ചികിത്സാസൗകര്യങ്ങളും വെവ്വേറെ വിലയിരുത്തിയിട്ടില്ല. അതിനാലാണു കേരള സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠനം നടത്തുന്നത്.

ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർന്നാൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.മറ്റുള്ള സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി കേരളത്തിലെ വളരെ പാവപ്പെട്ടവരെ നിശ്ചയിച്ചാൽ നിലവിലെ ആനുകൂല്യം ലഭിക്കുന്നവരിൽ ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകും. മുമ്പ് കേന്ദ്ര സർക്കാർ റേഷൻ വിഹിതത്തിനായി എ.പി.എൽ., ബി.പി.എൽ. തരംതിരിച്ചതുപോലെയാകും. അതിനാൽ ഇക്കാര്യത്തിൽ ആശങ്ക ദൂരീകരിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം കാത്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചർച്ചകൾ തുടരുകയാണ്.

കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്ന കണക്ക് പ്രകാരം ഇന്ത്യയിൽ മൊത്തത്തിൽ 40 ശതമാനത്തിന് താഴെയുള്ള ആളുകൾക്ക് മാത്രമാണ് ആയുഷ്മാൻ ഭാരതിൽ പ്രയോജനം ലഭിക്കുക. ജീവിത നിലവാരം ഉയർന്ന സംസ്ഥാനമായ കേരളത്തിലേക്ക് വരുമ്പോൾ അത് വെറും 25 ശതമാനത്തിൽ താഴെയുള്ളവർക്കേ ലഭ്യമാകൂ. അങ്ങനെ വരുമ്പോൾ ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്നാണ് പ്രാഥമിക വിലയിരുത്തലിൽ നിന്നും മനസിലായത്. ആരോഗ്യ രംഗത്ത് മുമ്പിലുള്ള കേരളം, ഒഡീഷ, തെലുങ്കാന, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതിയിൽ ചേരാത്തതെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ സംസ്ഥാനങ്ങളെല്ലാം മികച്ച രീതിയിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി വരുന്നുമുണ്ട്.

ആയുഷ്മാൻ ഭാരത് പദ്ധതി നടത്തിപ്പിനെ സംബന്ധിച്ചുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ കീഴിലുള്ള എല്ലാ ചികിത്സാ പദ്ധതികളും കൂട്ടിയോജിപ്പിച്ച് 5 ലക്ഷം ഇൻഷുറൻസ് പരിരക്ഷ നൽകുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി സംസ്ഥാനം തയ്യാറാക്കി വരികയാണ്. കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാനത്തിന് സ്വന്തമായി തന്നെ വിവിധ വകുപ്പുകളുടെ കീഴിലായി കാരുണ്യ, ചിസ് പ്ലസ് തുടങ്ങിയ ഇൻഷുറൻസ് പദ്ധതികളും നിലവിലുണ്ട്. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി മോദി സർക്കാർ അവതരിപ്പിച്ച സ്വപ്നപദ്ധതി, 'വലിയ തട്ടിപ്പ്' ആണെന്നാണു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. സർക്കാർ ചെലവിലുള്ള, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണു പ്രധാന്മന്ത്രി ജൻ ആരോഗ്യ അഭിയാൻ (പിഎംജെഎവൈ- ആയുഷ്മാൻ ഭാരത്) എന്നാണു കേന്ദ്രം അവകാശപ്പെടുന്നത്. ഇത്രയും വമ്പൻ പദ്ധതിക്കു പണം എവിടെനിന്നാണെന്നു തോമസ് ഐസക് ചോദിക്കുന്നു. ഇത്തരത്തിലൊരു പദ്ധതിയുമായാണ് കേരളം സഹകരിക്കാൻ ഒരുങ്ങുന്നത്.

'നിലവിലുള്ള ആർഎസ്ബിവൈ പദ്ധതിപ്രകാരം 1250 രൂപ പ്രീമിയം അടച്ചാൽ 30,000 രൂപയുടെ ആനുകൂല്യമാണു കിട്ടുന്നത്. എന്നാൽ, 1,110 രൂപയുടെ പ്രീമിയത്തിന് അഞ്ചു ലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കുമെന്നാണ് ആയുഷ്മാൻ ഭാരതിന്റെ വാഗ്ദാനം. കുറഞ്ഞ പ്രീമിയത്തിൽ ഇത്രയും കൂടിയ തുകയുടെ നേട്ടം കിട്ടുമെന്നതു സാധ്യമാണോ?'- തോമസ് ഐസക് ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP