Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹനൻ വൈദ്യരുടെ കായംകുളത്തെ ചികിൽസാലയം അടച്ചുപൂട്ടും; നോട്ടീസ് നൽകിയത് കൃഷ്ണപുരം പഞ്ചായത്ത്; പൂട്ടിടുന്നത് അശാസ്ത്രീയമായ ചികിത്സാ രീതികൾ പിന്തുടരുന്നുവെന്ന ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന്; അധികൃതർ ഉണർന്നത് പരാതികളും പ്രതിഷേധങ്ങളും ഏറിയപ്പോൾ; വൈദ്യർ കുഴപ്പത്തിലായത് ജനിതക രോഗത്തിന് ചികിത്സിച്ച ഒന്നരവയസ്സുകാരി മരിച്ചതോടെ

മോഹനൻ വൈദ്യരുടെ കായംകുളത്തെ ചികിൽസാലയം അടച്ചുപൂട്ടും; നോട്ടീസ് നൽകിയത് കൃഷ്ണപുരം പഞ്ചായത്ത്; പൂട്ടിടുന്നത് അശാസ്ത്രീയമായ ചികിത്സാ രീതികൾ പിന്തുടരുന്നുവെന്ന ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്ന്; അധികൃതർ ഉണർന്നത് പരാതികളും പ്രതിഷേധങ്ങളും ഏറിയപ്പോൾ; വൈദ്യർ കുഴപ്പത്തിലായത് ജനിതക രോഗത്തിന് ചികിത്സിച്ച ഒന്നരവയസ്സുകാരി മരിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വിവാദ ചികിൽസകൻ മോഹനൻ വൈദ്യർക്ക് ഒടുവിൽ പൂട്ടു വീഴുന്നു. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന ഒന്നരവയസ്സുകാരി മരിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തതിന് പിന്നാലെ, മോഹനൻ വൈദ്യരുടെ ആശുപത്രി അടച്ചുപൂട്ടാനും അധികൃതർ നിർദ്ദേശം നൽകി. വൈദ്യർക്കെതിരെ ദിവസേനയെന്നോണം നടക്കുന്ന വെളിപ്പെടുത്തലിന്റെയും വിവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകിയത്. അശാസ്ത്രിയമായ ചികിത്സാ രീതികൾ ആശുപത്രിയിൽ നടക്കുന്നു എന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

ആശുപത്രിയുടെ പ്രവർത്തനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അവസാനിപ്പിക്കണം എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകുകയായിരുന്നു. ആശുപത്രിക്ക് എതിരെ ആയുർവേദ മെഡിക്കൽ അസോയിയേഷൻ പഞ്ചായത്തിന് പരാതി നൽകിയിരുന്നു.
കായംകുളം കൃഷ്ണപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മോഹനൻ വൈദ്യരുടെ സ്ഥാപനം അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് രണ്ടാഴ്ചമുമ്പ് ഇവിടേക്ക് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ച് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ രാഹുലാണ് ഉദ്ഘാടനം ചെയ്തത്.ഈ സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി പാരമ്പര്യ വൈദ്യനാണ് എന്ന അവകാശവാദത്തോടെ ഇദ്ദേഹം ഇവിടെ ചികിത്സ നടത്തുകയാണ്. അദ്ദേഹത്തിന് പാരമ്പര്യ വൈദ്യൻ എന്ന അവകാശപ്പെടാൻ പോലും യോഗ്യതയില്ല. ഇയാളുടെ പിതാവ് എവിടെയും നാട്ടുവൈദ്യൻ ആയിരുന്നില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മോഹനൻ ചേർത്തലയിൽ വന്ന് താമസിക്കുന്ന വ്യക്തിയാണ്. ഇയാൾ പുരയിടം വാങ്ങിയ സ്ഥലത്ത് ഒരു വൈദ്യൻ താമസിച്ചിരുന്നു എന്നതും അവർ ഔഷധസസ്യങ്ങൾ അവിടെ നട്ടുപിടിപ്പിച്ചിരുന്നു എന്നതും നേരാണ്. എന്നാൽ മോഹനൻ നായരോ ഇയാളുടെ പൂർവികാരോ ആരും വൈദ്യന്മാർ അല്ല.- ഡിവൈഎഫ്ഐ നേതാക്കൾ ചൂണ്ടിക്കാട്ടി.

മുമ്പ് ഇതുപോലെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ മോഹനൻ നായർ ചികിൽസ നടത്തുന്നത് വിലക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. വീണ്ടും സ്വാധീനം ഉപായോഗിച്ച് പുനരാരംഭിക്കുകയായിരുന്നെന്നാണ് ശാസ്ത്ര പ്രചാരകർ പറയുന്നത്. നിരവധി പരാതികൾ ഉണ്ടായതിനെ തുടർന്ന് ഇയാളുടെ വീടിനുമുന്നിൽ വെച്ചിരുന്ന ഡോ.മോഹനൻ നായർ എന്നബോർഡ് മാറ്റി 'ഞാൻ ഒരു ഡോക്റ്ററോ വൈദ്യനോ അല്ല' എന്ന് ഒരു ബോർഡ് തൂക്കിയിരുന്നു. ചേർത്തല മതിലകത്ത് 'ജനകീയ നാട്ടുവൈദ്യശാല' എന്ന പേരിലാണ് ഇപ്പോൾ ചികിൽസാലയം പ്രവർത്തിക്കുന്നത്.നേരത്തെ നിപ്പവൈറസ് പടർന്നു പിടിച്ച സമയത്ത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രചരണങ്ങൾ നടത്തിയത് മോഹനൻ വൈദ്യർക്കെതിരെ സർക്കാർ നടപി എടുത്തിരുന്നു. വവ്വാൽ കടിച്ചെന്ന് പറയുന്ന പഴങ്ങളും മാങ്ങകളും തിന്നുകൊണ്ട് വീഡിയോ ഇറക്കിയ സംഭവത്തിൽ മാപ്പു പറഞ്ഞാണ് മോഹനൻ വൈദ്യർ തടിയൂരിയത്.

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലിരുന്ന ഒന്നരവയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. ഇപ്പോൾ പൊലീസ് കേസ് എടുത്തതോടെ മോഹനൻ വൈദ്യർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കയാണ്. ഹൈക്കോടതിയിലാണ് ജാമ്യഹരജി സമർപ്പിച്ചത്. സെപ്റ്റംബർ 17 ന് ഹരജി പരിഗണിക്കും. ഒന്നര വയസുകാരിയായ കുട്ടി മരിക്കാനിടയാക്കിയത് തന്റെ ചികിത്സാ പിഴവുമൂലല്ലെന്നും. കുട്ടിക്ക് യാതൊരുവിധ മരുന്നും കുറിച്ചുനൽകിയിട്ടില്ലെന്നും മുൻകൂർ ജാമ്യഹരജിയിൽ മോഹനൻ വൈദ്യർ വ്യക്തമാക്കുന്നു. തന്റെ ചികിൽസമൂലം നിരവധിപേർക്ക് അസുഖം മാറിയിട്ടുണ്ട്. എംപിമാർ, എംഎ‍ൽഎമാർ, വിവിധ എൻ.ജി.ഒകൾ അടക്കമുള്ളവർ തന്നെ ആദരിച്ചിട്ടുണ്ടെന്നും വൈദ്യർ ഹരജിയിൽ വ്യക്തമാക്കി.

താൻ ഇരുപതു വയസുമുതൽ പ്രകൃതി ചികിൽസ നടത്തുന്ന ആളാണെന്നു ജാമ്യഹരജിയിൽ മോഹനൻ വൈദ്യർ പറയുന്നുണ്ട്. പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്.മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തിൽ ഊന്നിയാണ് പ്രവർത്തനം. അപൂർവവും ചികിൽസിച്ചുമാറ്റാൻ കഴിയാത്തതുമായ രോഗങ്ങൾക്കാണ് ചികിൽസ നൽകിയിരുന്നത്.

പ്രൊപ്പിയോണിക് അസിഡീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ അവസാനം ചകിൽസിച്ച തൃശുർ മെഡിക്കൽ കോളജിലെ ഡോക്ടർ വിപിൻ കളത്തിലിന്റെ ഫേസബുക്ക് പോസ്റ്റോടെയാണ് സംഭവം വിവാദമാവുന്നത്. ഫിറോസ് കുന്നുംപറമ്പിലിന്റെ നിർദ്ദേശപ്രകാരമാണ് മാതാപിതാക്കൾ മോഹനൻ വൈദ്യരെ കാണിക്കുന്നത്. എന്നാൽ കുഞ്ഞിന് ഓട്ടിസം ആണെന്ന് പറഞ്ഞ് കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പോലും മോഹനൻ നിർത്തുകയായിരുന്നെന്ന് കുട്ടിയുടെ മാതവിനെ ഉദ്ധരിച്ച് ഡോക്ടർ പറയുന്നു.ഇതോടെ കാൻസറിന് പോലും ചികിത്സ നൽകുമെന്ന് അവകാശപ്പെട്ട ഈ വൈദ്യനെ തുറന്നെതിർത്തു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. മോഹനൻ വൈദ്യരുടെ ചികിൽസകാരണം തന്റെ പ്രിയപ്പെട്ടവർക്ക് മരണം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാലുപേർ ഇതിനുശേഷവും രംഗത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP