Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒടുവിൽ ഡി വൈ എഫ് ഐ കൈകഴുകുന്നു; വടകരയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധമില്ല; പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന പൊലീസ്-കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ പ്രക്ഷോഭം

ഒടുവിൽ ഡി വൈ എഫ് ഐ കൈകഴുകുന്നു; വടകരയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധമില്ല; പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്ന പൊലീസ്-കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ പ്രക്ഷോഭം

കെ വി നിരഞ്ജൻ

കോഴിക്കോട്: കോൺഗ്രസ് നേതാവ് തിരുവള്ളൂർ മുരളിയെയും ഒരു പാർട്ടി പ്രവർത്തകയെയും മുറിയിലിട്ട് അടച്ചുപൂട്ടി പൊലീസിനെ വിളിച്ചുപറഞ്ഞ് പടിപ്പിച്ച് പരസ്യമായ സദാചാര ഗുണ്ടായിസം ആഘോഷമാക്കിയ ഡിവൈഎഫ്ഐക്ക് ഇപ്പോൾ വീണ്ടു വിചാരം. വടകരയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധമില്ലെന്ന് സംഘടന ഇപ്പോൾ പറയുന്നത്. വടകര കീർത്തിമുദ്ര തിയറ്ററിനു സമീപത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള സ്ഥാപനത്തിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രതിചേർക്കുന്ന കോൺഗ്രസിന്റെയും പൊലീസിന്റെയും നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

ഈ മാസം 11ന് നടന്ന സംഭവം സദാചാര ഗുണ്ടായിസം തന്നെയാണ്. അതുമായി ഡിവൈഎഫ്ഐയെ കണ്ണിചേർക്കാൻ ശ്രമിക്കരുത്. അന്നേ ദിവസം ഉച്ചയോടെ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ വടകര ഏരിയാ സെക്രട്ടറി പി.കെ. ദിവാകരൻ മാസ്റ്റർ വിളിച്ച് തിരുവള്ളൂർ മുരളിയെ ഓഫിസിൽ ഒരു സംഘമാളുകൾ തടഞ്ഞുവച്ചിരിക്കുന്നു, അന്വേഷിക്കണം എന്നാവശ്യപ്പെട്ടു. തുടർന്ന് ഇക്കാര്യം ഡിവൈഎഫ്ഐ ബ്‌ളോക് സെക്രട്ടറി അന്വേഷിക്കുകയും ചെയ്തു. പിന്നീടാണ് തിരുവള്ളൂർ മുരളി ഡിവൈഎഫ്ഐയാണ് തന്നെ തടഞ്ഞുവച്ചതെന്ന് ആരോപിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. പല സംഘടനയിലുംപെട്ടവർ സംഭവസ്ഥലത്ത് പോയിട്ടുണ്ട്. അക്കൂട്ടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഉണ്ടാവാം.

അല്ലാതെ സംഘടനയുമായി ഇതിന് ഒരു ബന്ധവുമില്ല. മുരളി കുറച്ചുകാലമായി വടകര പൊലീസുമായും റിയൽ എസ്റ്റേറ്റ് മാഫിയകളുമായും വലിയ പടലപ്പിണക്കത്തിലും തർക്കത്തിലുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സത്യഗ്രഹവും നടത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായുണ്ടായ സംഭവത്തിൽ ഡിവൈഎഫ്ഐയെ വലിച്ചിഴക്കാനുള്ള കാരണം രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഗൂഢശ്രമമാണ്. നേരത്തേതന്നെ വടകരയിൽ സദാചാര ഗുണ്ടകൾ ഇടപെട്ടപ്പോൾ പ്രതിരോധിച്ചത് ഡിവൈഎഫ്ഐയാണ്. വടകര സാൻഡ്ബാങ്ക്‌സിൽ ഇത്തരം ഗുണ്ടകളുടെ ആക്രമണത്തിന് ഒരു ചെറുപ്പക്കാരൻ ഇരയായി.

ഇതേതുടർന്ന് ഒരു വർഷത്തോളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഡിവൈഎഫ്ഐയാണ്. എന്നാലിപ്പോൾ ഈ സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് കേസെടുക്കുകയാണ്. ശനിയാഴ്ച ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാ സെക്രട്ടറി വിവേകിനെ അറസ്റ്റ്‌ചെയ്തിരിക്കുകയാണ്. വോളിബാൾ ടൂർണമെന്റിന്റെ പെർമിഷൻ എടുക്കുന്നതിന് പൊലീസ് സ്റ്റേഷനിലത്തെിയ സമയത്താണ് അറസ്റ്റ്‌ചെയ്തത്. പൊലീസ്, കോൺഗ്രസ് താൽപര്യത്തിനു വഴങ്ങി ഇത്തരം നടപടികളുമായി മുന്നോട്ടുപോവുകയാണെങ്കിൽ വരുംദിനങ്ങളിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ ബ്‌ളോക് സെക്രട്ടറി എൻ.കെ. അഖിലേഷ്, പ്രസിഡന്റ് കെ.പി. ശ്രീജിത്ത്, ട്രഷറർ രാജേഷ് പുതുശ്ശേരി എന്നിവർ അറിയിച്ചു.

സദാചാര ഗുണ്ടായിസവുമായി ബന്ധമുണ്ടെന്നാരോപിച്ച് ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാ സെക്രട്ടറി വിവേകിനെ അറസ്റ്റ്‌ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അന്നേദിവസം പലയിടങ്ങളിലായിരുന്ന അഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് പ്രതിയാക്കിയത് കോൺഗ്രസിന്റെ നിർദേശപ്രകാരമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP