Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനവാസമേഖല ഒഴിവാക്കാനാവില്ലെന്ന് ഗെയിൽ അധികൃതർ; ബദൽ അലൈന്മെന്റ് ചിന്തിക്കാൻ കഴിയില്ല; ആരും പദ്ധതിക്കെതിരല്ല, പക്ഷ അലൈന്മെന്റ് മാറ്റണമെന്ന് നാട്ടുകാരും സമരസമിതിയും; ബദൽ അലൈന്മെന്റ് സമർപ്പിച്ചിട്ടും ഗെയിൽ പുല്ലുവില കൽപ്പിക്കുന്നത് എന്തുകൊണ്ടെന്ന് നാട്ടുകാർ; ജനകീയ സംവാദം സംഘടിപ്പിച്ച് കൈയടി നേടി കാലിക്കറ്റ് പ്രസ്‌ക്ലബ്

ജനവാസമേഖല ഒഴിവാക്കാനാവില്ലെന്ന് ഗെയിൽ അധികൃതർ; ബദൽ അലൈന്മെന്റ് ചിന്തിക്കാൻ കഴിയില്ല; ആരും പദ്ധതിക്കെതിരല്ല,  പക്ഷ അലൈന്മെന്റ് മാറ്റണമെന്ന് നാട്ടുകാരും സമരസമിതിയും;  ബദൽ അലൈന്മെന്റ് സമർപ്പിച്ചിട്ടും ഗെയിൽ പുല്ലുവില കൽപ്പിക്കുന്നത് എന്തുകൊണ്ടെന്ന് നാട്ടുകാർ; ജനകീയ സംവാദം സംഘടിപ്പിച്ച് കൈയടി നേടി കാലിക്കറ്റ് പ്രസ്‌ക്ലബ്

കെ.വി നിരഞ്ജൻ

കോഴിക്കോട്: ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബിന് കീഴിലാണ് നിങ്ങളുടെ ജീവിതമെന്ന് പറഞ്ഞ് ഭീതിപരത്തുന്ന ഒരുകൂട്ടരും എല്ലാം തീവ്രവാദികളുടെ പണിയാണെന്ന് പഴിക്കുന്ന മറ്റൊരു കൂട്ടരും ചേർന്ന് കലുഷിതമാക്കിയ ഗെയിൽ വിഷയത്തിൽ യഥാർഥ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് ഒരു സംവാദം. കോഴിക്കോട് പ്രസ്‌ക്ലബ് ഉന്നലെ സംഘടിപ്പിച്ച 'ഗെയിൽ വസ്തുതയെന്ത്' എന്ന സംവാദമാണ് ശ്രദ്ധേയമായത്. സാധാരണ ജനകീയ വിഷയങ്ങളിൽ ഒന്നും നേരിട്ട് ഇടപെടാതെ മാറിനിൽക്കുന്ന പ്രസ്‌ക്ലബ് ഭാരവാഹികൾ ഇത്തവണ ഗെയിൻ അധികൃതരെതന്നെ നേരിട്ട് കൊണ്ടുവന്ന് ജനങ്ങളുടെ സംശയം ദൂരികരിക്കാൻ ശ്രമിച്ചതും പൊതുജനങ്ങക്കിടയിൽ മതിപ്പുണ്ടാക്കി.

ജനവാസമേഖലയിലൂടെ ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ അലൈന്മെന്റിൽ മാറ്റംവരുത്തണമെന്നാണ് നാട്ടുകാരുടെ പ്രതിനിധികളും, നിലവിലെ അലൈന്മെന്റിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് ഗെയിലും കാര്യമായി വാദിച്ചത്. വിവിധ സമരസമിതികൾക്കുവേണ്ടി അഡ്വ. വി.ടി. പ്രദീപ്കുമാറാണ് ജനവാസമേഖല ഒഴിവാക്കി പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പുതിയ അലൈന്മെന്റുകൾ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു ഗെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ എം. വിജു വ്യക്തമാക്കിയത്.

സമരക്കാർ ഗെയിൽ പദ്ധതിക്കെതിരല്ലെന്നും ജനവാസ മേഖല ഒഴിവാക്കാൻ അലൈന്മെന്റിൽ മാറ്റംവരുത്തണമെന്നും അഡ്വ. വി.ടി. പ്രദീപ്കുമാർ പറഞ്ഞു. 503 കിലോമീറ്റർ പൈപ്പിടുമ്പോൾ 79 കിലോമീറ്ററാണ് ജനവാസമേഖലയുള്ളത്. അലൈന്മെന്റിൽ ചെറിയ മാറ്റംവരുത്തിയാൽ തീരാവുന്ന പ്രശ്‌നങ്ങളേ നിലനിൽക്കുന്നുള്ളൂ. ഇതിന് ബദൽ അലൈന്മെന്റ് സമർപ്പിച്ചിട്ടും ഗെയിൽ പുല്ലുവില കൽപിക്കുകയാണ്.

1962ലെ പി.എംപി ആക്ട് അനുസരിച്ചാണ് ഭൂമി ഏറ്റെടുത്ത് പൈപ്പുകൾ സ്ഥാപിക്കുന്നത് എന്നാണ് പറയുന്നത്. ഈ ആക്ടിൽ ജനവാസ മേഖല ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഈ വ്യവസ്ഥ ഗെയിൽ ലംഘിക്കുകയാണ്. ന്യൂഡൽഹി, നോയിഡ, ബോംബെ എന്നിവിടങ്ങളിൽ പൈപ്പുകൾ സ്ഥാപിച്ചു എന്നാണ് പറയുന്നത്. അവിലെ ലോപ്രഷർ പൈപ്പുകളാണ് സ്ഥാപിച്ചത്. കേരളത്തിൽ ഹൈപ്രഷർ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. അത് അപകട സാധ്യത വർധിപ്പിക്കും ഫഅദ്ദേഹം പറഞ്ഞു. 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിന് യഥാർഥ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ഇവ വില്ലേജ് ഓഫിസുകളിൽ ലഭ്യമാക്കുകയോ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. ഇതുതന്നെ നിഗൂഢമാണ്.

ഗെയിൽ അധികൃതർ നോട്ടിഫിക്കേഷനിൽ സർവേ നമ്പർ മാത്രം ഉൾപ്പെടുത്തിയതിനാൽ ഏറ്റെടുക്കാത്ത ഭൂമിപോലും ഇതിന്റെ പരിഗണനയിൽ വരുകയും ഇവിടെ കെട്ടിടനിർമ്മാണം ഉൾപ്പെടെ തടസ്സപ്പെടുകയും ചെയ്തു. ഏറ്റെടുക്കുന്ന ഭൂമി വിൽക്കുന്നതിന് കുഴപ്പമില്ല എന്നാണ് വാദം. എന്നാൽ, നിർമ്മാണവും കൃഷിയും നടത്താനാവാത്ത ഭൂമി ആരും വാങ്ങാൻ തയാറാവില്ല. ഏറ്റെടുത്ത ഭൂമിയുടെ അതിര് നിർണയിച്ച് രേഖകൾ നൽകാനും അധികൃതർ തയാറല്ല. പലർക്കും വാഗ്ദാനം ചെയ്ത തുക നഷ്ടപരിഹാരമായി നൽകുന്നില്ല. സുരക്ഷയുടെ കാര്യത്തിലും വലിയ നിസ്സംഗതയാണ്. വാൽവ് സ്‌റ്റേഷനുകൾ തമ്മിലുള്ള അകലം 16 കിലോമീറ്ററാണ് ഫഅദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ എല്ലാവിധ സുരക്ഷമാനദണ്ഡങ്ങളും പാലിച്ചാണ് ഗെയിലിന്റെ പൈപ്പുകൾ സ്ഥാപിക്കുന്നതെന്നും ചിലർ അനാവശ്യ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നതായും എം. വിജു പറഞ്ഞു. ഡൽഹിയിലും മറ്റിടങ്ങളിലും ഗെയിൽ ലോപ്രഷർ പൈപ്പുകൾ മാത്രമാണ് സ്ഥാപിച്ചത് എന്നു പറയുന്നത് വിഡ്ഢിത്തമാണ്. ഹൈപ്രഷർ പൈപ്പുകളും അവിടെയുണ്ട്. കളമശ്ശേരിയിലെ ജനവാസ മേഖലയിലും ഇത്തരം പൈപ്പുകൾതന്നെയാണ് സ്ഥാപിച്ചത്. കാലഘട്ടത്തിന്റെ ഇന്ധനമാണ് എൽ.എൻ.ജി. ഇത് വേണ്ട തരത്തിൽ ഉപയോഗിക്കാത്തത് വലിയ നഷ്ടമാണ്. 20 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്.

എന്നാൽ, ഭൂമിയുടെ അവകാശി ഉടമതന്നെയാണ്. ഭൂമി കൈമാറുന്നതിനോ ഒരു മീറ്ററിലധികം വേരിന് നീളമില്ലാത്ത കൃഷി ചെയ്യുന്നതിനോ തടസ്സമില്ല. ഹെവി മെഷീനുകൾ അടക്കം എത്തിച്ച് സ്ഥലത്തുവച്ചാണ് പൈപ്പുകൾ കൂട്ടിയോജിപ്പിക്കുക. അതിനുള്ള സൗകര്യങ്ങൾ മുൻനിർത്തിയാണ് 20 മീറ്റർ വീതിയിലെ മരങ്ങളും മറ്റും മുറിക്കുന്നത്. റേഡിയോഗ്രഫി, ഹൈഡ്രോ ടെസ്റ്റ് എന്നിവയടക്കം നടത്തിയശേഷം ഓഡിറ്റും സർട്ടിഫിക്കേഷനും നടത്തിയാണ് ഗ്യാസ്‌ലൈനിന് കൈമാറുക. വാൾവ് സ്‌റ്റേഷനുകളിൽനിന്ന് പ്രഷർ കുറഞ്ഞ പൈപ്പുകളുപയോഗിച്ചാണ് ഗാർഹികഫവ്യവസായ ആവശ്യത്തിന് എൽ.എൻ.ജി നൽകുക. വാൾവ് സ്‌റ്റേഷനിലടക്കം കോൾഡ് വെൻഡിങ് സംവിധാനം ഉണ്ടാകും.

പൈപ്പിന് ചുറ്റും പ്രത്യേക ആവരണം ഉണ്ടാകും. അതിനാൽ തുരുമ്പോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാവില്ല. നഷ്ടപരിഹാരം നൽകുമ്പോൾ ഏറ്റെടുത്ത ഭൂമി സംബന്ധിച്ച രേഖകൾ കൈമാറുന്നുണ്ട്. മലബാർ മേഖലയിൽ റീസർവേ നടത്താത്തതിനാൽ ഒരേ സർവേ നമ്പറിലാണ് നിരവധി പേരുടെ ഭൂമി. അതാണ് ഏറ്റെടുക്കാത്ത ഭൂമിപോലും നോട്ടിഫിക്കേഷൻ പരിധിയിൽ ഉൾപ്പെടാൻ ഇടയാക്കിയത്. ബദൽ അലൈന്മെന്റ് ചിന്തിക്കാൻ കഴിയില്ല. നഷ്ടപരിഹാരം വർധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ വിളിച്ച യോഗത്തിൽ ചർച്ച നടക്കുമെന്നാണ് കരുതുന്നത് ഫവിജു കൂട്ടിച്ചേർത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിപുൽനാഥ് സ്വാഗതവും ട്രഷറർ കെ.സി. റിയാസ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP