Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകനെ എന്തിന് കൊന്നുവെന്ന് തെലങ്കാനയിൽ കൊലക്കത്തിക്കിരയായ യുവാവിന്റെ പിതാവ്; മൂന്ന് മാസം ഗർഭിണി കൂടിയായ അമൃത ഭർത്താവിന്റെ മരണം കണ്ട് മാനസികനില തെറ്റിയ അവസ്ഥയിലെന്ന് ബന്ധുക്കൾ; സമ്പന്നയായ അമൃതയെ വിവാഹം കഴിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിയുണ്ടായിരുന്നതായി വെളിപ്പെടുത്തൽ; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

മകനെ എന്തിന് കൊന്നുവെന്ന് തെലങ്കാനയിൽ കൊലക്കത്തിക്കിരയായ യുവാവിന്റെ പിതാവ്; മൂന്ന് മാസം ഗർഭിണി കൂടിയായ അമൃത ഭർത്താവിന്റെ മരണം കണ്ട് മാനസികനില തെറ്റിയ അവസ്ഥയിലെന്ന് ബന്ധുക്കൾ; സമ്പന്നയായ അമൃതയെ വിവാഹം കഴിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിയുണ്ടായിരുന്നതായി വെളിപ്പെടുത്തൽ; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തെലങ്കാന: പ്രണയിച്ച പെൺകുട്ടിയെ വിവാഹം ചെയ്തതിന് കൊലക്കത്തിക്ക് ഇരയാകേണ്ടി വന്ന പ്രണയ് കുമാറിന്റെ അച്ഛൻ ബാലസ്വാമിയുടെ വാക്കുകളാണ് ഇപ്പോൾ ഓരോ മനസ്സിനേയും പിടിച്ചുലയ്ക്കുന്നത്. എന്റെ മകനെ എന്തിന് കൊന്നുവെന്നാണ് പ്രണയ്‌യുടെ അച്ഛൻ കണ്ണീരോടെ ചോദിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിലടക്കം പ്രചരിച്ചിരുന്നു. വെള്ളിയാഴ്‌ച്ച പകലായിരുന്നു ദുരഭിമാന കൊല അരങ്ങേറിയത്. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരിക്കുകയാണ്.

ജാതി മാറി വിവാഹം ചെയ്തതിന്റെ പേരിലാണ് ഭാര്യ അമൃതയുടെ കൺമുന്നിൽ വച്ച് ഭർത്താവ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയാണ് പ്രണയ് കുമാർ. ആറ് മാസം മുമ്പാണ് പ്രണയ് കുമാറിന്റെ വിവാഹം നടന്നത്. ഭാര്യ അമൃതവർഷിണി ഇതര ജാതിക്കാരിയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തോട് അമൃതവർഷിണിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും എതിർപ്പായിരുന്നു. അതിനാൽ തന്നെ ഇവരുടെ വിവാഹം അംഗീകരിക്കുകയും ചെയ്തിരുന്നില്ല.

ഇതേ വൈരാഗ്യമാണ് ഇപ്പോൾ പ്രണയിന്റെ ജീവനെടുത്തിരിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയിലെത്തി മടങ്ങവേയാണ് വടിവാളുമായി പിറകിലൂടെയെത്തിയ ഒരാൾ പ്രണയിനെ വെട്ടിയത്. ഭാര്യ അമൃത ഇത് തടയാനെത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധി തവണ വെട്ടേറ്റ പ്രണയ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

അമൃതവർഷിണിയുടെ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയും പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു.

മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബം ആകെ തകർന്നു. 'എന്തിനാണ് നിങ്ങൾ എന്റെ മകനെ കൊന്നുകളഞ്ഞത് ? നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മകളെ തിരികെ കൊണ്ടു പോകാമായിരുന്നല്ലോ? എന്നാൽ അത് ചെയ്യാതെ നിങ്ങൾ ഞങ്ങളുടെ മകന്റെ ജീവൻ ഇല്ലാതാക്കി' - പ്രണയുടെ പിതാവ് ബാലസ്വാമി പറയുന്നു.

അമൃതയെ മരുമകളായി പ്രണയ്യുടെ കുടുംബം തുടക്കത്തിൽ സ്വീകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് മകന്റെ പ്രണയ വിവാഹം ഇവർ അംഗീകരിക്കുകയാണ്. ദളിത് ക്രിസ്ത്യൻ കുടുംബമാണ് പ്രണയ്‌യുടേത്. വൈശ്യവിഭാഗത്തിൽപ്പെട്ടവളാണ് അമൃത.

ഭർത്താവ് പ്രണയ്‌യെ കൺമുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത് കണ്ട ഷോക്കിൽ നിന്നും അമൃത തളർന്നു വീണിരുന്നു. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമൃത ഇപ്പോഴും ഈ ഭർത്താവിന്റെ മരണം കണ്ട ഷോക്കിൽ നിന്നും മോചിതയായിട്ടില്ല. മാനസിക നില തെറ്റിയ നിലയിലാണ് അമൃതയെന്ന് പ്രണയ്‌യുടെ ബന്ധു സിദ്ധാർത്ഥ് പറയുന്നു.21 കാരിയായ അമൃത മൂന്ന് മാസം ഗർഭിണിയാണ്. പ്രണയ്‌യുടെ അമ്മാവൻ മാത്രമാണ് അമൃതയ്ക്കൊപ്പം ആശുപത്രിയിൽ ഉള്ളത്. പ്രണയ് മരിച്ച വിവരം അമൃതയെ പൊലീസ് ഇന്നാണ് അറിയിച്ചത്.

പ്രണയ്‌യുടെ വീടിന് സമീപത്തായി തന്നെയാണ് അമൃതയുടെ വീട്. അതിസമ്പന്നരാണ് അമൃതയുടെ വീട്ടുകാരെന്നും ഏകമകളായ അമൃതയും ദളിത് യുവാവായ പ്രണയിയെ വിവാഹം ചെയ്തത് അവർ അംഗീകരിച്ചിരുന്നില്ലെന്നും സുഹൃത്തുക്കൾ പറയുന്നു.തെലങ്കാനയിലെ കാകാത്തിയ കൺസപ്റ്റ് സ്‌കൂളിൽ പ്രണയുടെ ജൂനിയറായി പഠിച്ചതാണ് അമൃത. ശ്രീനിധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പ്രണയ് അമൃതയെ വിവാഹം ചെയ്യുന്നത്. ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ബിരുദ കോഴ്സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അമൃത.

അമൃതയുടേയും പ്രണയുടേയും ബന്ധത്തിന് തുടക്കം മുതലേ വീട്ടുകാർ എതിരായിരുന്നെന്നും ആറ് മാസത്തോളം അമൃതയെ അവരുടെ വീട്ടുകാർ വീട്ടുതടങ്കലിൽ ഇട്ടിരുന്നെന്നും പ്രണയ്‌യുടെ സുഹൃത്ത് പറയുന്നു. 2018 ജനുവരിയിൽ ഹൈദരാബാദിലെ ആര്യ സമാജത്തിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം. അമൃത അവരുടെ ഏകമകളാണ്. അമൃതയുടെ പേരിൽ സ്‌കൂളുകളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും ഉണ്ട്. പ്രണയിയുമായുള്ള ബന്ധം അറിഞ്ഞ ഉടൻ തന്നെ ഭീഷണിയുമായി വീട്ടുകാർ രംഗത്തെത്തിയിരുന്നു. പ്രണയിയെ കൊന്നുകളുമെന്ന് നേരത്തെ തന്നെ അമൃതയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രണയുടെ ബന്ധുക്കളും പറഞ്ഞു.

ഇന്നലെ രാവിലെ ജ്യോതി ആശുപത്രിയിൽ നിന്നും മെഡിക്കൽ ചെക്കപ്പിന് ശേഷം അമൃതയുമായി പുറത്തിയപ്പോഴായിരുന്നു പ്രണയ് ആക്രമിക്കപ്പെട്ടത്.രണ്ട് പേരും ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതോടെ ഇവരുടെ പിറകെ തന്നെ ആയുധവുമായി ഒരാൾ എത്തുന്നതും പിറകിൽ നിന്ന് പ്രണയിയെ വെട്ടുകയുമായിരുന്നു.വെട്ടേറ്റ് നിലത്ത് വീണ പ്രണയിയെ അക്രമി വീണ്ടും ദേഹത്ത് വെട്ടുന്നുണ്ട്. തടുക്കാനായി അമൃത എത്തുകയും വെട്ടുന്നത് കണ്ട് ഭയന്ന് ആശുപത്രിയിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായി പൊലീസ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP