Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടു വരും; നിതീഷ് കുമാറും അണ്ണാഡിഎംകെയും ഒപ്പമെത്തിയതോടെ രാജ്യസഭയിലും ബിൽ പാസാകും; തയ്യാറാക്കുന്നത് ഇസ്ലാമിക കുടുംബ നിയമത്തെ പൊളിച്ചെഴുതുന്ന നിയമം; തലാഖ് മുതൽ വിവാഹ നിയമം വരെ പരിഷ്‌കരിച്ചേക്കും; കോടതി വിധിയെ മോദി സർക്കാർ ഏകീകൃത സിവിൽ കോഡിലേക്കുള്ള ചുവടുവയ്‌പ്പാക്കി മാറ്റും

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടു വരും; നിതീഷ് കുമാറും അണ്ണാഡിഎംകെയും ഒപ്പമെത്തിയതോടെ രാജ്യസഭയിലും ബിൽ പാസാകും; തയ്യാറാക്കുന്നത് ഇസ്ലാമിക കുടുംബ നിയമത്തെ പൊളിച്ചെഴുതുന്ന നിയമം; തലാഖ് മുതൽ വിവാഹ നിയമം വരെ പരിഷ്‌കരിച്ചേക്കും; കോടതി വിധിയെ മോദി സർക്കാർ ഏകീകൃത സിവിൽ കോഡിലേക്കുള്ള ചുവടുവയ്‌പ്പാക്കി മാറ്റും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി എത്തി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ നിർണായക വിധി. മുത്തലാഖ് ചൊല്ലുന്നത് ആറു മാസത്തേക്ക് നിർത്തിവച്ച കോടതി, വിഷയത്തിൽ പുതിയ നിയമം കൊണ്ടുവരാൻ പാർലമെന്റിന് നിർദ്ദേശം നൽകി. പുതിയ നിയമം കൊണ്ടുവരുന്നത് വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. നിയമം വന്നില്ലെങ്കിലും വിലക്ക് തുടരും. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ഇടപെടൽ അനിവാര്യതയാണ്. കോടതി വിധിയെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്യുകയാണ്. സ്വാതന്ത്ര്യദിന സന്ദേശത്തിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ സുപ്രീംകോടതി ഉത്തരവിന്റെ ചുവട് പിടിച്ച് നിയമ നിർമ്മാണത്തിന് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ മോദി ശ്രമിക്കും.

അധികാരത്തിലെത്തിയ അന്ന് മുതൽ നരേന്ദ്ര മോദി സർക്കാർ മുത്തലാഖിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പല വേദികളും മുത്തലാഖ് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ലിംഗസമത്വം കാത്തുസൂക്ഷിക്കുവാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തലാഖ് വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞിരുന്നു. സംഘപരിവാറും ബിജെപിയും വളരെക്കാലം മുൻപേ തന്നെ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഏക സിവിൽ കോഡ് എന്ന ആശയത്തിൽ മുത്തലാഖ് പോലെ മതപരമായ നിയമങ്ങൾക്ക് സാധുതയില്ല. വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഒരു നിയമം മതിയെന്നതാണ് ഏക സിവിൽകോഡിന്റെ അടിസ്ഥാന ആശയം. ഇതിലേക്ക് കാര്യങ്ങൾ അടുപ്പിക്കാൻ മുത്തലാഖ് വിഷയം ഉപയോഗിക്കാൻ പരിവാർ ശക്തികൾ ശ്രമിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടാകുന്നത്.

മുത്തലാഖ് വിഷയത്തിൽ ഇപ്പോൾ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമവും നിയമനിർമ്മാണ സഭ കണക്കിലെടുക്കുമെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു. ഇതിനായി രാഷ്ട്രീയം വെടിഞ്ഞ് എല്ലാ കക്ഷികളും പങ്കാളികളാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തലാഖുമായി ബന്ധപ്പെട്ട വിധി മുസ്ലിം സമുദായത്തിന്റെ വിവാഹത്തെ പോലും ബാധിക്കും. അതുകൊണ്ട് തന്നെ അടിയന്തര നിയമനിർമ്മാണം അനിവാര്യതയുമാണ്. അതിനാൽ മുസ്ലിംസംഘടനകൾക്കും ഇതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. മതസ്വാതന്ത്ര്യത്തിന്റെ പേരിൽ പരമാവധി സമ്മർദ്ദം ചെലുത്തി നിയമ നിർമ്മാണം അനുകൂലമാക്കുക മാത്രമാണ് ഏക വഴി. ഏതായാലും രാജ്യസഭയിലും ബിജെപിക്ക് നിലവിൽ ഏത് ബില്ലും നിയമമാക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ നിയമ നിർമ്മാണത്തിന് പ്രശ്‌നമുണ്ടാകില്ല. ബീഹാറിൽ നിതീഷ് കുമാറും തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ബിജെപി പക്ഷത്തേക്ക് കൂറുമാറിയതാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്.

മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന സുപ്രീം കോടതി പരാമർശവും നിർണ്ണായകമാണ്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു. ഏകീകൃത സിവിൽ കോഡിനെ സ്വപ്‌നം കാണുന്ന മോദിക്ക് തന്നെയാണ് ഈ വിധി ഗുണകരമാകുന്നത്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പോടെ പാർലമെന്റിൽ ബിജെപിയുടെ എൻഡിഎയുടെ ഭൂരിപക്ഷത്തിൽ തീരുമാനമായിരുന്നു. അതുകൊണ്ട് തന്നെ രാജ്യസഭയിലെ ഭൂരിപക്ഷം ഇല്ലായ്മയെ സംയുക്ത സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് മറികടക്കാൻ പോലും ബിജെപിക്ക് കഴിയുമായിരുന്നു. എന്നാൽ നിതീഷും അണ്ണാ ഡിഎംകെയും എത്തിയതോടെ ഈ അവസ്ഥ മാറി. മുത്തലാഖിനെ മമതാ ബാനർജിയും നവീൻ പട്‌നായിക്കും പിന്തുണയ്ക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ബിജെപി ഏറെ ആഹ്ലാദത്തിലുമാണ്. ഏകീകൃത സിവിൽ കോഡാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം. അതിന് മുസ്ലിം സംഘടനകൾ എതിര് നിൽക്കാൻ കാരണം മുത്തലാഖ് ആയിരുന്നു. ഇതാണ് കോടതി വിധിയോടെ മാറി കിട്ടുന്നത്. മുത്തലാഖിൽ കേന്ദ്രസർക്കാരുമായി ഒത്തുതീർപ്പിന് മുസ്ലിം സംഘടനകൾ വഴങ്ങേണ്ടി വരും.

15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നു. ഇതെല്ലാം മുതൽകൂട്ടാക്കിയുള്ള നിയമ നിർമ്മാണമാകും കേന്ദ്രം നടത്തുക. ഇസ്ലാമിക കുടുംബ നിയമത്തെ പൊളിച്ചെഴുതുന്ന നിയമം; തലാഖ് മതിൽ വിവാഹ നിയമം വരെ പരിഷ്‌കരിച്ചേക്കും. കോടതി വിധിയെ മോദി സർക്കാർ ഏകീകൃത സവിൽ കോഡിലേക്കുള്ള ചുവടുവയ്‌പ്പാക്കി മാറ്റുമെന്ന ഭയം ചില കോണുകൾക്കുണ്ട്. എങ്കിലും മുത്തലാഖ് നിയമത്തിൽ അവർക്ക് ഇടപെടാനാകില്ല.

തീർത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഇതിന് നേരെ ഉയർന്ന പ്രധാനവിമർശനം. സ്വന്തം ഇഷ്ടപ്രകാരം ബന്ധം അവസാനിപ്പിക്കുന്ന പുരുഷൻ അനാഥയാക്കപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനല്ലെന്നതും മുത്തലാഖിന്റ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെട്ടു. ഒരു പുരുഷന് അയാളുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും ആ ബന്ധം അവസാനിപ്പിച്ചു പുറത്തു പോകാൻ മുത്തലാഖ് അവസരമൊരുക്കുന്നതായും ബന്ധം തുടരാനുള്ള ഭാര്യയുടെ താത്പര്യം മുത്തലാഖ് കണക്കിലെടുക്കുന്നില്ലെന്നും വനിതാ സംഘടനകൾ വിമർശിച്ചു. ഇതിനെല്ലാം പരിഹാരമാകുന്ന സമഗ്ര നിയമമാകും കേന്ദ്ര സർക്കാർ തയ്യാറാക്കുക. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും മുസ്ലിം സംഘടനകളുമായും ചർച്ച നടത്തും. എന്നാൽ അടിസ്ഥാന പ്രശ്‌നങ്ങൾ സംഘപരിവാർ നയം വ്യക്തമാക്കിയിട്ടുണ്ട്. അതിൽ നിന്ന് വ്യതിചലിക്കാതെയാകും മുത്തലാഖിൽ ബിജെപി സർക്കാർ തീരുമാനം എടുക്കുക.

ഈ ബിൽ പാർമെന്റിൽ അവതരിപ്പിക്കുമ്പോൾ കരുതലോടെ മാത്രമേ കോൺഗ്രസിനും പ്രതിപക്ഷത്തിനും പ്രതികരിക്കാൻ പറ്റൂ. ബഹളമുണ്ടാക്കി സഭ സ്തംഭിപ്പിക്കാൻ ശ്രമിച്ചാൽ അത് കോടതിയുടെ വിമർശനത്തിന് ഇടനൽകും. ഇതിനൊപ്പം പ്രതിപക്ഷത്തെ അനൈക്യം ചർച്ചയാക്കാനുള്ള ബിജെപി തന്ത്രങ്ങളെ പ്രതിരോധിക്കുകയും വേണം. അങ്ങനെ വെട്ടിലായ അവസ്ഥയിലാണ് കോൺഗ്രസ്. മുലായം സിംഗിന്റെ എസ്‌പിയും മായവതിയുടെ ബിഎസ്‌പിയും ഇടതു പക്ഷവും കേന്ദ്രത്തിനെ എന്തുവില കൊടുത്തും എതിർക്കും. അപ്പോഴും സുപ്രീംകോടതിയുടെ വിധി അനുസരിച്ച് നിയമനിർമ്മാണം അനിവാര്യതയാണെന്ന തിരിച്ചറിവ് അവരേയും കുഴക്കുന്ന കാര്യമാകും. ഇതും ഭരണപക്ഷത്തിന് തുണയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP