Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലാഞ്ചിറയിലെ വൈദികൻ ചികിത്സ തേടിയത് മെയ്‌ 23ന്; പനി ബാധിതനായിട്ടും സ്രവം പരിശോധിച്ചത് ന്യൂമോണിയ ബാധിച്ച ശേഷം ജൂൺ ഒന്നിന് മാത്രം; ജില്ലാ ഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ പുറത്തുവരുന്നത് മെഡിക്കൽ കോളേജിലെ വീഴ്‌ച്ചയെന്ന് ആക്ഷേപം; കോവിഡ് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു; പോത്തൻകോട്ടെ റിട്ട. എഎസ്ഐ മുതൽ തലസ്ഥാന ജില്ലയിൽ ഉറവിടം അറിയാത്ത കോവിഡ് കേസുകൾ നിരവധി

നാലാഞ്ചിറയിലെ വൈദികൻ ചികിത്സ തേടിയത് മെയ്‌ 23ന്; പനി ബാധിതനായിട്ടും സ്രവം പരിശോധിച്ചത് ന്യൂമോണിയ ബാധിച്ച ശേഷം ജൂൺ ഒന്നിന് മാത്രം; ജില്ലാ ഭരണകൂടം പുറത്തുവിട്ട റൂട്ട്മാപ്പിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ പുറത്തുവരുന്നത് മെഡിക്കൽ കോളേജിലെ വീഴ്‌ച്ചയെന്ന് ആക്ഷേപം; കോവിഡ് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു; പോത്തൻകോട്ടെ റിട്ട. എഎസ്ഐ മുതൽ തലസ്ഥാന ജില്ലയിൽ ഉറവിടം അറിയാത്ത കോവിഡ് കേസുകൾ നിരവധി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് രോഗം ബാധിച്ച് തിരുവനന്തപുരം നാലാഞ്ചിറയിൽ മരിച്ച വൈദികൻ കെജി വർഗീസിന്റെ സ്രവം പരിശോധിക്കുന്നതിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്‌ച്ച വരുത്തിയെന്ന ആക്ഷേപം ശക്തം. ജൂൺ ഒന്നിന് മാത്രമാണ് വൈദികന്റെ സ്രവ പരിശോധന നടത്തിയത്. അതിന് രണ്ടാഴ്‌ച്ച മുമ്പ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

ഇദ്ദേഹം മെയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാൽ സ്രവം പരിശോധിച്ചത് ജൂൺ രണ്ടിന് മാത്രമാണ്. പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

ബൈക്കിൽ ലിഫ്റ്റടിച്ച് യാത്ര ചെയ്ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവിശേപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കൽ കോളേജിൽ നിന്ന് പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്.

ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വൈദികന്റെ മൃതദേഹം മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്‌കരിക്കാൻ സാധിച്ചത്. മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് നാലാഞ്ചിറ സ്വദേശിയായ ഫാ. കെജി വർഗീസിന്റെ സംസ്‌കാരം നടത്തിയത്. മലമുകൾ ഓർത്തഡോക്‌സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയിരുന്നു.

അതേസമയം റിട്ട. എഎസ്ഐ മുതൽ വൈദികൻ വരെ നീളുന്ന ഉറവിടമറിയാത്ത കോവിഡ് കേസുകൾ തലസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ച് മരിച്ച പോത്തൻകോട്ടെ റിട്ട.. എഎസ്ഐ അബ്ദുൾ അസീസ് , ഫാ. കെ.ജി വർഗീസ് എന്നിവരുടെ കോവിഡ് മരണങ്ങളുടെയും വെഞ്ഞാറമൂട്, ആനാട് എന്നിവിടങ്ങളിലെ കോവിഡ് ബാധയുടെയും ഉറവിടമാണ് ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും അജ്ഞാതമായി അവശേഷിക്കുന്നത്.ജില്ലയിലെ പോത്തൻ കോട് റിട്ട. എഎസ്ഐ അബ്ദുൾ അസീസിന്റേതായിരുന്നു സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമായി മരണത്തിന് കീഴടങ്ങിയ ആളെന്ന നിലയിൽ അബ്ദുൾ അസീസിന്റെ മരണത്തെയും രോഗത്തിന്റെ ഉറവിടത്തെയും പറ്റി വിശദമായ അന്വേഷണമാണ് ആരോഗ്യവകുപ്പ് നടത്തിയത്.

വിദേശയാത്ര നടത്തിയിട്ടില്ലാത്ത അബ്ദുൾ അസീസിന് രോഗം ബാധിച്ചതെവിടെനിന്നെന്ന കാര്യം ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും ആരോഗ്യ വകുപ്പിന് മനസിലാക്കാനായില്ല. മരിക്കുന്നതിന് മുമ്പ് പോത്തൻകോട്ടെ ഒരുപള്ളിയിൽ നടന്ന രണ്ട് ഖബറടക്കത്തിലും ചില വിവാഹ ചടങ്ങുകളിലും സംബന്ധിച്ചുവെന്നതിനപ്പുറം ഇയാൾക്ക് കോവിഡ് 19 വൈറസ് ബാധയുണ്ടായതിനെപ്പറ്റി യാതൊന്നും ആരോഗ്യ വകുപ്പിന്റെ പരിശോധനകളിലോ പഠനങ്ങളിലോ മനസിലാക്കാനായില്ല. അബ്ദുൾ അസീസിന്റെ കുടുംബാംഗങ്ങൾക്കോ പ്രദേശവാസികളായ മറ്റാർക്കുമോ രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് പ്രതിരോധത്തിന്റെ ഭാരിച്ച ജോലികൾക്കിടയിൽ രോഗത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും ആരോഗ്യ വകുപ്പ് പതിയെ അവസാനിപ്പിച്ചു.

വെഞ്ഞാറമൂട്ടിൽ പൊലീസ് പിടികൂടിയ അബ്കാരികേസിലെയും ക്രിമിനൽ കേസുകളിലെയും പ്രതികൾക്ക് റിമാൻഡിന് ശേഷം ജയിലിൽ നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തിയതായിരുന്നു അടുത്ത വെല്ലുവിളി. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് കേരളത്തിനും തമിഴ്‌നാട് അതിർത്തികളിലും വിപുലമായ സമ്പർക്കപ്പട്ടികയുടെ ഉടമകളായിരുന്ന ഇവർക്ക് രോഗമുണ്ടായത് തമിഴ്‌നാട്ടുകാരായ ചിലരുമായുള്ള സമ്പർക്കത്തിലായിരിക്കാമെന്ന നിഗമനത്തിൽ അത് സംബന്ധിച്ച അന്വേഷണവും അവസാനിച്ചു. നെടുമങ്ങാട് ആനാട് പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടെ പൊലീസ് പിടിയിലായ പെയിന്റിങ് തൊഴിലാളിയുടെ രോഗബാധയായിരുന്നു ഉറവിടം അജ്ഞാതമായ അടുത്ത കേസ്. ആനാടും പരിസരത്തും നിരവധിപ്പേരെ ക്വാറന്റൈനിലാക്കുകയും പരിശോധന നടത്തുകയും ചെയ്‌തെങ്കിലും പുതിയ കേസുകളൊന്നും കണ്ടെത്താതിരുന്നതോടെ അത് സംബന്ധിച്ച അന്വേഷണവും ആഴ്ചകൾക്ക് ശേഷം പുരോഗതിയില്ലാതെ അവസാനിച്ചു.

പിന്നീട് രണ്ടാഴ്ചയോളം കേരളത്തിന് പുറത്ത് നിന്ന് നാട്ടിലെത്തുന്നവർക്കൊഴികെ ആർക്കും രോഗ ബാധയില്ലാതിരിക്കെയാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ വൈദികൻ കെ.ജി വർഗീസ് രോഗം ബാധിച്ച് മരിച്ചത്. രണ്ട് മാസത്തോളം മെഡിക്കൽ കോളേജിലും പേരൂർക്കട ഗവ. ആശുപത്രിയിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ജോർജിന് ന്യുമോണിയ കലശലായതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് വ്യക്തമായത്. പരിശോധനാഫലം വരുന്നതിന് തലേദിവസം ജോർജ് മരണപ്പെട്ടതോടെ മരണദിവസവും അതിനുമുമ്പും വൈദികനുമായി ആശുപത്രിയിൽ അടുത്തിടപഴകിയ ഡോക്ടർമാരും നഴ്‌സുമാരും ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ അമ്പതിലധികം പേർ വിവിധ സ്ഥലങ്ങളിൽ ക്വാറന്റൈനിലാണ്.

വിദേശയാത്രയുടെയോ കോവിഡ് ബാധിതരുമായുള്ള സമ്പർക്കത്തിന്റെയോ ചരിത്രമില്ലാത്ത വൈദികന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഏതെങ്കിലും വിധത്തിൽ രോഗബാധയുണ്ടായതാകാമെന്ന നിഗമനത്തിൽ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP