Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതത്തിൽ ജനം കണ്ണീരോടെ കഴിയുമ്പോൾ എസിയിലിരുന്ന് കുളിരാൻ മന്ത്രിമാരടക്കമുള്ള അധികാരികൾ; സെക്രട്ടറിയേറ്റിന്റെ രണ്ട് അനക്‌സ് കെട്ടിടങ്ങളിൽ 35 എസികൾ സ്ഥാപിക്കാൻ 25 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ; മന്ത്രി എംഎം മണിക്കും കടകംപള്ളിയുടെ സെക്രട്ടറിക്കും ഫോൺ വാങ്ങാൻ 40,000; പണമില്ലെന്ന്പറയുമ്പോഴും സംസ്ഥാന സർക്കാർ നടത്തുന്ന തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ജനകീയ രോഷം ശക്തം

ദുരിതത്തിൽ ജനം കണ്ണീരോടെ കഴിയുമ്പോൾ എസിയിലിരുന്ന് കുളിരാൻ മന്ത്രിമാരടക്കമുള്ള അധികാരികൾ; സെക്രട്ടറിയേറ്റിന്റെ രണ്ട് അനക്‌സ് കെട്ടിടങ്ങളിൽ 35 എസികൾ സ്ഥാപിക്കാൻ 25 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ; മന്ത്രി എംഎം മണിക്കും കടകംപള്ളിയുടെ സെക്രട്ടറിക്കും ഫോൺ വാങ്ങാൻ 40,000; പണമില്ലെന്ന്പറയുമ്പോഴും സംസ്ഥാന സർക്കാർ നടത്തുന്ന തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ജനകീയ രോഷം ശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച പ്രളയക്കെടുതിക്ക് ശേഷം ആഴ്‌ച്ചകൾ പിന്നിടുമ്പോഴും ജനം കരകയറാൻ കൈകാലിട്ടടിക്കുമ്പോൾ എസിയിലിരുന്ന് കുളിരാൻ അധികാരികൾ. സെക്രട്ടറിയേറ്റിന്റെ രണ്ട് അനക്‌സ് കെട്ടിടങ്ങളിൽ 35 എസികൾ സ്ഥാപിക്കാൻ 25 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത് വിവാദശരങ്ങൾ ഏൽക്കുകയാണ്. സെക്രട്ടറിയേറ്റിന്റെ ഒന്ന് , രണ്ട് അനക്‌സ് കെട്ടിടങ്ങളിൽ എസി സ്ഥാപിക്കാൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് സെക്രട്ടറി ജയതിലക് ഇന്നലെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

എന്നാൽ പ്രളയക്കെടുതിയിൽ വലയുന്ന ഒട്ടേറെ പേർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ പോലും കിട്ടാതിരിക്കുന്ന അവസ്ഥയിൽ സർക്കാർ ഖജനാവിൽ നിന്നും പണം ധൂർത്തടിക്കുകയാണ്. സർക്കാർ പണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെന്ന് പറയുന്ന അവസരത്തിലാണ് ഈ തീവെട്ടികൊള്ളയെന്നും ഓർക്കണം. ഇതിനിടെയാണ് വൈദ്യുതി മന്ത്രി എം.എം മണിക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സെക്രട്ടറിക്കും മൊബൈൽ ഫോൺ വാങ്ങാൻ 40,000 രൂപ അനുവദിച്ചെന്ന കാര്യവും വിവാദത്തിലേക്ക് കടക്കുന്നത്.

ചെലവ് ചുരുക്കൽ എന്ന് പറഞ്ഞ് സർക്കാരിന്റെ ദുർചെലവ്

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പോലും ഫണ്ട് നൽകില്ല എന്ന് പറയുകയും സ്വന്തമായി പണം കണ്ടെത്തി നടത്തുക എന്ന നിർദ്ദേഷം കേരള സർക്കാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ പരസ്യമായി അനാവശ്യ ചെലവ് നടത്താതെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് പലകാര്യങ്ങൾക്കും അനാവശ്യമായി പണം ചിലവഴിച്ച് ധൂർത്ത് കാണിക്കുന്നുണ്ട്. അത്തരത്തിൽ ഒരു അനാവശ്യ ധൂർത്താണ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്കും കടകം പള്ളി സുരേന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി കല്ലറ മധുവിനും മൊബൈൽ ഫോൺ വാങ്ങാൻ 40,000 രൂപ അനുവദിച്ചത്. ഇരുവർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ഫോൺ വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നതെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച രേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു. പ്രളയക്കെടുതി നേരിടാൻ ആവശ്യത്തിന് ഫണ്ട് കണ്ടെത്താനാകാതെ വലയുന്നു എന്നു പറയുന്ന സർക്കാറാണ് ഇത്തരത്തിൽ അനാവശ്യമായി പണം ചിലവഴിക്കുന്നത്. ഇതോടെ പൊളിയുന്നത് പിണറായിയുടെ അനാവശ്യ ചിലവു ചുരുക്കൽ എന്ന പ്രഖ്യാപനമാണ്.

ആവശ്യത്തിന് ഫണ്ടില്ലെന്ന് പരാതി പറയുന്ന ഘട്ടത്തിലാണ് സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കലിന്റെ പേരിൽ ലക്ഷങ്ങൾ ധൂർത്തടിക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന്റെ, ഏഴാം നിലയിൽ സജ്ജീകരിക്കുന്ന കോൺഫറൻസ് ഹാളിൽ ഉപയോഗിക്കുന്നതിന് തേക്ക് തടിയിൽ നിർമ്മിച്ച കുഷ്യൻ ചെയ്ത 30 സന്ദർശക കസേരകൾ വാങ്ങാൻ സർക്കാർ ഭരണാനുമതി നൽകി. 30 കസേരകൾക്ക് 2,48,774 രൂപയാണ് ചെലവ്. ഒരു കസേരയുടെ വില 8,292രൂപ. സിഡ്കോയിൽ നിന്നാണ് കസേര വാങ്ങുന്നത്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ മന്ത്രിമാരുടെ ഓഫിസ് കാബിനുകൾ പരിഷ്‌ക്കരിക്കുന്നതിനും പുതിയവ നിർമ്മിക്കുന്നതിനും 4,50,000 രൂപയും അനുവദിച്ചു.

വനംമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കൃഷിമന്ത്രി, ആരോഗ്യ ക്ലബ് എന്നിവയ്ക്കായാണ് പണം അനുവദിച്ചത്. ചീഫ് സെക്രട്ടറി, സെക്രട്ടറിമാർ തുടങ്ങിവരുടെ ഓഫിസിൽ ചായയും ലഘുഭക്ഷണവും വാങ്ങിയ ഇനത്തിൽ ഒക്ടോബർ മാസത്തിൽ കോഫി ഹൗസിന് നൽകിയത് 2,26,115 രൂപയാണ്. നേരത്തെ നിയമസഭാ സമ്മേളന വേളയിലും സർക്കാർ ഒരു വിമർശനം കേട്ടിരുന്നു. സർക്കാരിനായി പുതിയ വാഹനങ്ങൾ വാങ്ങാനും ഏറ്റെടുക്കാനും നിയമസഭയിൽ ഉപധനാഭ്യർത്ഥനയുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക് അന്ന് സഭയെ സമീപിച്ചു.

10 ലക്ഷത്തിനു മേൽ വിലയുള്ള 9 വാഹനങ്ങൾ പുതുതായി വാങ്ങാനും എൽബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാർ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനുമാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഉപധനാഭ്യർത്ഥന നടത്തിയത്. എന്നാൽ വാഹന വില അടക്കമുള്ള വിശദാംശങ്ങൾ ഉപധനാഭ്യർഥനയിൽ വ്യക്തമാക്കിയിട്ടില്ലെന്നും പകരം വാഹനം വാങ്ങാനായി പുറത്തിറക്കിയ ഉത്തരവുകളുടെ നമ്പർ മാത്രമാണ് ധനാഭ്യർഥനയിൽ ഉദ്ധരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എല്ലാ വാഹനങ്ങൾക്കും ടോക്കൺ തുകയാണ് ധനാഭ്യർഥനയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അതേസമയം കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനു വേണ്ടി 14 ലക്ഷം രൂപയുടെ വാഹനങ്ങൾ വാങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

ലോട്ടറി ഡയറക്ടർ, കെൽപാം, പ്രിന്റിങ് ഡയറക്ടർ, കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷൽ ജഡ്ജ്, സഹകരണ ആർബിട്രേഷൻ കോടതി എന്നിവർക്കുവേണ്ടി ഓരോ വാഹനവും കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനും ലോകായുക്ത അന്വേഷണ സംഘത്തിനും രണ്ടു വീതം വാഹനങ്ങളുമാണ് സർക്കാർ വാങ്ങാനൊരുങ്ങുന്നത്. പ്രളയാനന്തരം ചെലവുചുരുക്കൽ നടപടികൾ നടക്കുമ്പോഴും കാറുകൾ പരമാവധി വാടകയ്‌ക്കെടുത്ത് ഉപയോഗിക്കണമെന്ന ധനവകുപ്പിന്റെ തന്നെ ഈ വർഷത്തെ സർക്കുലർ നിലവിലിരിക്കുമ്പോഴുമൊക്കെയാണ് പുതിയ ഉപധനാഭ്യർത്ഥനയെന്നതാണ് എല്ലാവരിലും ആശ്ചര്യം ഉണർത്തിയത്.

ഇതാദ്യമായല്ല സർക്കാർ പ്രളയക്കെടുതിക്കിടയിലും ധൂർത്ത് നടത്തുന്നു എന്ന ആരോപണം ഉയയരുന്നത്. പുനർനിർമ്മാണത്തിന്റെ പേരിൽ പ്രവാസി കേരളാ വകുപ്പിന്റെ വെബ് പോർട്ടൽ പുനർരൂപകല്പന ചെയ്യാനുള്ള ഉപദേശം കിട്ടാൻ മാത്രം പിണറായി സർക്കാർ കൊടുത്തത് 66 ലക്ഷം രൂപയാണ്. കേരളത്തിന് വെബ് സൈറ്റ് നിർമ്മിക്കാനും ഉപദേശം നൽകാനും സ്വന്തമായി വകുപ്പ് തന്നെയുണ്ട്. ഐടി വകുപ്പെന്നാണ് ഇതിന്റെ പേര്. ഐടി മിഷൻ കേരള പോലുള്ള മറ്റ് പ്രസ്ഥാനങ്ങൾ. എന്നിട്ടും കെപിഎംജിയെ ഇതിന്റെ ചുമതല നൽകിയത് കടുത്ത എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.

വിദേശത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടപടികൾക്കുമായി നോർക്കാ വകുപ്പ് നടത്തുന്നതിനുമുൾപ്പെടെ വെബ് പോർട്ടൽ പുതിയ രൂപഭാവങ്ങളോടെയാക്കുന്നതിനുള്ള സാങ്കേതിക സഹായമാണ് കെ.പി.എം.ജി. അഡൈ്വസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുക. ഇതിന്റെ ഭാഗമായി മൊബൈൽ ആപ്പ് തയ്യാറാക്കും. സി-ഡിറ്റാണ് നോർക്ക ജോബ് പോർട്ടൽ തയ്യാറാക്കിയതും ഇതേവരെ സാങ്കേതികസഹായം നൽകിയതും. സിഡിറ്റിന് ഇക്കാര്യത്തിൽ മതിയായ പരിചയവും ഉണ്ട്.

ഇതെല്ലാം ഉണ്ടായിരിക്കെയാണ് 66 ലക്ഷത്തിന്റെ ഉപദേശക കരാർ നൽകുന്നത്. കേരളം പ്രളയക്കെടുതിയിൽ അരമുറുക്കിയാണ് മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയിൽ സൗജന്യ ഉപദേശ വാഗ്ദാനവുമായി കെപിഎംജി എത്തിയിരുന്നു. ഇത് സർക്കാർ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരു ലക്ഷത്തിൽ താഴെ ചെലവ് വരുന്ന പ്രവർത്തി 66 ലക്ഷം രൂപ കൊടുത്ത് കെപിഎംജിയെ സർക്കാർ ഏൽപ്പിച്ച കാര്യം പുറത്താകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP