Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്നലെ അമേരിക്കയിൽ മരിച്ചത് 1040 പേർ! 2,15,000 രോഗികളുടെ കൊറോണ ചരിത്രത്തിൽ അപൂർവ്വ റെക്കോർഡ് ഇട്ട അമേരിക്ക മരണത്തിലും ചൈനയെ പിന്തള്ളി 5000 കടന്നു ഇറ്റലിക്കും സ്പെയിനിനും പിന്നിൽ മൂന്നാമതെത്തി; 84,000 രോഗികളും 2219 മരണവുമായി ന്യുയോർക്ക് തന്നെ ദുരന്തത്തിന്റെ നേതൃസ്ഥാനത്ത്; അമേരിക്കയെ സമാനകളില്ലാത്ത മഹാവ്യാധി പിടിച്ചുലയ്ക്കുമ്പോൾ

ഇന്നലെ അമേരിക്കയിൽ മരിച്ചത് 1040 പേർ! 2,15,000 രോഗികളുടെ കൊറോണ ചരിത്രത്തിൽ അപൂർവ്വ റെക്കോർഡ് ഇട്ട അമേരിക്ക മരണത്തിലും ചൈനയെ പിന്തള്ളി 5000 കടന്നു ഇറ്റലിക്കും സ്പെയിനിനും പിന്നിൽ മൂന്നാമതെത്തി; 84,000 രോഗികളും 2219 മരണവുമായി ന്യുയോർക്ക് തന്നെ ദുരന്തത്തിന്റെ നേതൃസ്ഥാനത്ത്; അമേരിക്കയെ സമാനകളില്ലാത്ത മഹാവ്യാധി പിടിച്ചുലയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ഈ കൊറോണാക്കാലത്ത് ഇതാദ്യമായി പ്രതിദിന മരണസംഖ്യ നാലക്കത്തിലെത്തിയിരിക്കുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം ഈ വ്യാധിക്ക് കീഴടങ്ങി മരണമടഞ്ഞത് 1040 പേരാണ്. പ്രതിദിന മരണസംഖ്യയുടെ കാര്യത്തിൽ ഇത് റെക്കോർഡ് തന്നെയാണ്. ഇതോടെ അമേരിക്കയിൽ മൊത്തം മരിച്ചവരുടെ എണ്ണം 5094 ആയി. മരണ സംഖ്യയിൽ ഇറ്റലിക്കും സ്പെയിനിനും തൊട്ടുപുറകിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്ക മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ 2,14,482 രോഗികളുമായി ലോകരാജ്യങ്ങളിൽ ഒന്നാമതാണ്.

രാജ്യത്തെ മൊത്തം മരണങ്ങളിൽ 40 ശതമാനവും സംഭവിച്ചിരിക്കുന്നത് ന്യുയോർക്കിലാണ്. ഇതുവരെ 1941 മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ന്യുയോർക്കിൽ ഇതുവരെ 83,712 രോഗബാധിതരാണ് ഉള്ളത്. 18,997 രോഗികളും 267 മരണങ്ങളുമായി ന്യു ജഴ്സിയാണ് തൊട്ടുപുറകിൽ ഉള്ളത്. ഏകദേശം 1 ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയിൽ ആളുകൾ അമേരിക്കയിൽ കൊറോണയുടെ ആക്രമണത്തിൽ മരണമടഞ്ഞേക്കാം എന്ന് ഔദ്യോഗിക വൃത്തങ്ങൾ പോലും കണക്കുകൂട്ടുന്ന സാഹചര്യത്തിൽ ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ രണ്ടാഴ്‌ച്ചകളാണ് ഇനി വരാൻ പോകുന്നതെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതൊരു ജീവന്മരണ പോരാട്ടമാണെന്ന് പറഞ്ഞ അദ്ദേഹം, ഈ ഇരുണ്ട ഗുഹയുടെ അവസാനത്തിൽ ഉള്ള പ്രകാശം അധികം താമസിയാതെ തന്നെ കാണാനാകുമെന്നും പറഞ്ഞു.

ചരിത്രത്തിൽ ഇതുവരെ അമേരിക്ക നേരിട്ടിട്ടുള്ള ഏറ്റവും വലിയ ജീവനഷ്ടങ്ങൾ രണ്ട് ലോകമഹായുദ്ധങ്ങളിലായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ അമേരിക്കയ്ക്ക് ഏതാണ്ട് 53,000 പേരെ നഷ്ടപ്പെട്ടപ്പോൾ, രണ്ടാം ലോകമഹായുദ്ധം കവർന്നെടുത്തത് ഏകദേശം 2,91,000 അമേരിക്കക്കാരുടെ ജീവനാണ്. വർത്തമാനകാല സാഹചര്യം വിരൽചൂണ്ടുന്നത് ഏതാണ്ട് ഇതിനോട് ഒത്തുപോകുന്ന ഒരു മരണനിരക്ക് കോവിഡ് 19 മൂലവും ഉണ്ടാകുമെന്നു തന്നെയാണ്.

കൊറോണയുടെ, അമേരിക്കയിലെ എപ്പിസെന്ററായി മാറിയ ന്യുയോർക്കിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. താത്ക്കാലിക ആശുപത്രികളും, നേവിയുടെ ഹോസ്പിറ്റൽ ഷിപ്പും എത്തിയിട്ടുണ്ടെങ്കിലും വർദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ആരോഗ്യസംരക്ഷണ മേഖലക്ക് കനത്ത സമ്മർദ്ദമാണ് നൽകുന്നത്. ന്യുയോർക്കിന്റെ ഇന്നത്തെ സാഹചര്യം ഒരു പാഠമാക്കി മറ്റ് സംസ്ഥാനങ്ങൾ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് ന്യുയോർക്ക് ഗവർണർ അഭിപ്രായപ്പെട്ടു.ഇന്നലെ വരെ 1941 പേരാണ് ന്യുയോർക്കിൽ മാത്രം മരിച്ചത്.

ന്യുയോർക്കിലെ സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ഘട്ടമെത്തിയതോടെ ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ച് ഭരണകൂടം രംഗത്തിറങ്ങിയിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടികൾ എടുക്കാൻ പൊലീസിന് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ സോഷ്യൽ ഡിസ്റ്റൻസിങ് നിയമം തന്നെ പാസാക്കേണ്ടിവരുമെന്നാണ് ഗവർണർ പറയുന്നത്. കാര്യങ്ങൾ അത്രക്ക് വഷളായിരിക്കുന്നു.

ഈ ആഴ്‌ച്ച മുതൽ പ്രവർത്തനം തുടെങ്ങിയ 1000 കിടക്കകളുള്ള നേവി ഹോസ്പിറ്റൽ ഷിപ്പായ യു എസ് എൻ എസ് കംഫർട്ടിൽ 12 ഓപ്പറേഷൻ തീയറ്ററുകളും അതിനൊത്ത ജീവൻ രക്ഷാ ഉപകരണങ്ങളും ഉണ്ട്. അതിനുപുറമെ സെൻട്രൽ പാർക്ക്, ജാവിറ്റ്സ് സെന്റർ, പ്ലാസ ഹോട്ടൽ സെയിന്റ് റെജിസ് ഹോട്ടൽ എന്നിവിടങ്ങളിൽ താത്ക്കാലിക ആശുപത്രികളും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ യു എസ് ഓപ്പൺ ടൂർണമെന്റ് നടക്കാറുള്ള ഇൻഡോർ സ്റ്റേഡിയവും ഒരു ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. മാത്രമല്ല, മരണസംഖ്യ വർദ്ധിക്കുവാൻ തുടങ്ങിയതോടെ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ താത്ക്കാലിക മോർച്ചറികളും ഒരുക്കിയിട്ടുണ്ട്.

വൈറസ് ബാധ ഏറെയുള്ള സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത്കൊണ്ട് ഈ മഹാമാരിയെ ചെറുക്കാനാവില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.രാജ്യമൊട്ടാകെ , എല്ലാ സംസ്ഥാനങ്ങളിലും സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കർക്കശമായി നടപ്പിലാക്കിയാൽ മാത്രമേ രോഗപ്രതിരോധം കാര്യക്ഷമമാകു എന്നാണ് ഇവരുടെ അഭിപ്രായം. ഇല്ലെങ്കിൽ, ഇന്ന് സർക്കാർ തന്നെ സൂചിപ്പിക്കുന്ന 1 ലക്ഷം മുതൽ 2.4 ലക്ഷം വരെ എന്നുള്ള മരണസംഖ്യ യാഥാർത്ഥ്യമാകും എന്നും ഇവർ പറയുന്നു.

ഇതിനിടയിൽ, ലോകത്തെ അധികം വൈകാതെ ഒരു പകർച്ചവ്യാധി ആക്രമിക്കുമെന്ന് 2015-ൽ പ്രവചിച്ച ബിൽ ഗേറ്റ്സും പറയുന്നത് രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഇല്ലാതെ ഇന്നത്തെ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാനാകില്ല എന്നാണ്. മുന്നോട്ട് പോകാനുള്ള അവസരങ്ങൾ അമേരിക്ക നശിപ്പിച്ചെങ്കിലും, ഇനിയും വൈകിയിട്ടില്ല ഇക്കാര്യത്തിൽ എന്നും അദ്ദേഹം സൂചിപ്പിച്ചു.ഏകദേശം 265 ദശലക്ഷം അമേരിക്കക്കാരാണ് ഇപ്പോൾ ലോക്ക്ഡൗൺ മൂലം വീടുകളിൽ ഒതുങ്ങിക്കൂടുന്നത്. അർക്കനാസ്, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട തുടങ്ങി ചില സംസ്ഥാനങ്ങളിൽ ഇനിയും ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്ത് ഇത് ഔദ്യോഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും അത് ജനങ്ങളുടെ ഉത്തരവാദിത്തത്തിന് വിടുകയാണെന്നുമാണ് മിസ്സോറി ഗവർണർ പറഞ്ഞത്.

മലയാളികളും ഭയപ്പാടിൽ

രണ്ട് അമേരിക്കയിൽ മലയാളി സമൂഹം ഭയപ്പാടിലാണ്. നിരവധി പേർക്ക് ഇപ്പോൾ തന്നെ രോഗബാധയുണ്ട്. ന്യൂജേഴ്സിയിലും ന്യൂയോർക്കിലുമായാണ് ഓരോ മലയാളികൾ കഴിഞ്ഞ ദിവസം മരിച്ചത്. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (ബിജു) വാണ് ന്യൂയോർക്കിൽ മരിച്ചത്. ന്യൂജേഴ്സിയിൽ കുഞ്ഞമ്മ സാമുവൽ (89) എന്ന സ്ത്രീയും മരണപ്പെട്ടു. വിവിധ ആശുപത്രികളിലായി നിരവധി മലയാളികൾ ന്യയോർക്ക്, ന്യൂജേഴ്സി, വെർജീനിയ എന്നിവിടങ്ങളിലായി ചികിത്സയിലുണ്ട്.

അതേസമയം, ആരോഗ്യ പരിരക്ഷാ സംവിധാനം ഉയർത്തുന്നതിനായി അഞ്ഞൂറിലധികം പാരാമെഡിക്കുകളും എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരും 2,000 നഴ്സുമാരും 250 ആംബുലൻസുകളും മറ്റു വിവിധ സംസ്ഥാനങ്ങളിൽ നിന്നു ന്യൂയോർക്ക് നഗരത്തിലേക്ക് എത്തും. ക്യൂൻസിലെ ഫ്ലഷിംഗിലെ ബില്ലി ജീൻ കിങ് നാഷണൽ ടെന്നീസ് സെന്റർ, ബറോയിലെ വൈറസ് രോഗികളുടെ വർദ്ധനവിനെത്തുടർന്ന് എൽമ്ഹർസ്റ്റ് ഹോസ്പിറ്റൽ എന്നിവ അത്യാഹിത ആശുപത്രിയായി മാറ്റി. ഇവിടെ 350 ആശുപത്രി കിടക്കകളായിട്ടുണ്ട്. 135 അധിക ആംബുലൻസുകളും 270 പാരാമെഡിക്കുകളും ഇതിനകം ഇവിടെയെത്തിയിട്ടുണ്ട്.

കേസുകളുടെയും ആശുപത്രികളുടെയും എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, വെന്റലേറ്ററുകൾക്കും മരുന്നുകൾക്കും മെഡിക്കൽ തൊഴിലാളികൾക്കുമുള്ള ആവശ്യങ്ങൾ അത്യാവശ്യമായി മാറുന്നു. 1,000 നഴ്സുമാർ, 350 റെസ്പിറ്റോറി തെറാപ്പിസ്റ്റുകൾ, സൈന്യത്തിൽ നിന്നും 150 ഡോക്ടർമാർ എന്നിവരുടെ സേവനം ന്യൂയോർക്ക് സിറ്റിക്ക് അടിയന്തിരമായി അനുവദിക്കണമെന്ന് വൈറ്റ് ഹൗസിനോട് മേയർ ആവശ്യപ്പെട്ടിട്ടുണ്ട്. ആളുകൾ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ പാലിക്കാത്ത 10 മൈതാനങ്ങൾ അടച്ചിടും.

ന്യൂയോർക്ക് സ്റ്റേറ്റിൽ ദിവസേന പുതിയ മരണങ്ങളുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 31 ശതമാനം വർധിച്ചു. പുതിയ കണക്കുകൾ പ്രകാരം മരണസംഖ്യ നാല് ദിവസത്തിനുള്ളിൽ മൂന്നിരട്ടിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP