Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കയിൽ രണ്ടരലക്ഷത്തോളം രോഗികൾ; രോഗത്തിനും മരണത്തിനും റെക്കോർഡ് സൃഷ്ടിച്ച് ഇറ്റലിയും സ്പെയിനും മുൻപോട്ട്; ഒപ്പം മത്സരിച്ച് ഫ്രാൻസും ബ്രിട്ടനും; മരണത്തെ പിടിച്ചു കെട്ടിയിട്ടും രോഗത്തെ നിയന്ത്രിക്കാനാവാതെ ജർമ്മനി; മരണസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇറാൻ; അഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും അടക്കം ലോകത്തെ സകല രാജ്യങ്ങളേയും കീഴടക്കി കൊറോണ മുൻപോട്ട്; കോവിഡ് തേരോട്ടത്തിൽ ലോകം തളരുമ്പോൾ

അമേരിക്കയിൽ രണ്ടരലക്ഷത്തോളം രോഗികൾ; രോഗത്തിനും മരണത്തിനും റെക്കോർഡ് സൃഷ്ടിച്ച് ഇറ്റലിയും സ്പെയിനും മുൻപോട്ട്; ഒപ്പം മത്സരിച്ച് ഫ്രാൻസും ബ്രിട്ടനും; മരണത്തെ പിടിച്ചു കെട്ടിയിട്ടും രോഗത്തെ നിയന്ത്രിക്കാനാവാതെ ജർമ്മനി; മരണസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇറാൻ; അഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും അടക്കം ലോകത്തെ സകല രാജ്യങ്ങളേയും കീഴടക്കി കൊറോണ മുൻപോട്ട്; കോവിഡ് തേരോട്ടത്തിൽ ലോകം തളരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച തേരോട്ടം ആരും തടയുവാനില്ലാതെ ഇന്നും തുടരുമ്പോൾ ഈ കൊറോണയെന്ന ഭീകരൻ ഈ ലോകത്തിനായി മാറ്റിവച്ചിട്ടുള്ളത് എന്തൊക്കെയാണെന്ന് പല മേഖലകളിലും ഉള്ള വിദഗ്ദർ ചർച്ച ചെയ്യുകയാണ്. പത്ത് ലക്ഷം പേരെ രോഗികളാക്കി, അരലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ഈ മഹാമാരി, ലോകത്തെ തന്നെ മാറ്റി മറിക്കുമെന്നാണ് വിവിധ രംഗങ്ങളിൽ നിന്നുള്ളവരുടെ അഭിപ്രായം. ഈ ഭീകരന്റെ യാത്രയുടെ നാൾവഴികളിലൂടെ ഒന്ന് കണ്ണോടിക്കാം.

വുഹാനിൽ 219 ഡിസംബർ മദ്ധ്യത്തോടെയാണ് കൊറോണാ ബാധ സ്ഥിരീകരിക്കുന്നത്. എന്നാൽ ഇത് പുറത്തറിയിക്കാതെ ഒളിച്ചുവയ്ക്കാൻ ചൈനയെ പ്രേരിപ്പിച്ചത് ഒരുപക്ഷെ ചൈനയുടെ സാമ്പത്തിക താത്പര്യങ്ങളാകാം. ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ടും, തക്ക സമയത്ത് തന്നെ അതിനെ കുറിച്ച് മുന്നറിയിപ്പുകൾ ലഭിച്ചിട്ടും ചൈന അതൊന്നും ഗൗരവമായി എടുത്തില്ലെന്നു മാത്രമല്ല, മുന്നറിയിപ്പ് നൽകിയ നാക്കുകളെ നിശബ്ദമാക്കുകയും ചെയ്തു.

യഥാ സമയം രോഗം റിപ്പോർട്ട് ചെയ്യുകയും, രോഗബാധ ഉണ്ടായ പ്രദേശം ലോക്ക്ഡൗൺ ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ ഇന്നും ലോകം സാധാരണ ഗതിയിൽ ചലിക്കുമായിരുന്നു. എന്നാൽ അത്തരത്തിൽ ഒരു പക്വതയ്യാർന്ന സമീപനമല്ല ചൈനീസ് ഭരണാധികാരികളിൽ നിന്നും ലഭിച്ചത്.രോഗ ബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 20 ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതു വരെയുള്ള ഏകദേശം ഒരു മാസകാലഘട്ടത്തിൽ ലക്ഷക്കണക്കിന് പേരാണ് വുഹാനിൽ നിന്ന് ലോകത്തിന്റെ പലഭാഗത്തേക്കും, വുഹാനിലേക്കും യാത്ര ചെയ്തത്. ഇവരിലൂടെ ഈ ഭീകരൻ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേരുകയായിരുന്നു.

ജനുവരി 13 ന് തായ്ലൻഡിലാണ് ചൈനയ്ക്ക് പുറത്ത് ആദ്യമായി ഈ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് ജനുവരി 16 ന് ജപ്പാനിൽ നിന്നും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് കൊറോണ തന്റെ യാത്ര ആരംഭിക്കുകയായിരുന്നു. ജനുവരി 20 ന്, ചൈനയിലെ മൂന്നാമത്തെ കൊറോണാ മരണവും സ്ഥിരീകരിച്ചതിന്റെ തുടർന്ന് യാത്രാവിലക്കുകൾ പ്രഖ്യാപിക്കുമ്പോഴേക്കും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കഴിഞ്ഞിരുന്നു ഈ കൊലയാളി വൈറസ്.

ഒരല്പ സമയം കാത്തുനിന്ന വൈറസ് പിന്നെ ആഞ്ഞടിക്കാൻ തുടങ്ങുകയായിരുന്നു. ഫെബ്രുവരി 19 നാണ് ഇറാൻ ആദ്യത്തെ രോഗബാധ സ്ഥിരീകരിക്കുന്നത്. ഏതാനും മണിക്കൂറികൾക്ക് ശേഷം രണ്ടു മരണങ്ങളും സ്ഥിരീകരിക്കേണ്ടി വന്നു ഇറാന്. ഇന്ന് 50,468 രോഗികളുള്ള ഇറാനിൽ ഇതുവരെ 3,160 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 20 ന് ദക്ഷിണ കൊറിയയിലെ ആദ്യത്തെ കൊറോണാ മരണം സ്ഥിരീകരിക്കുമ്പോഴേക്കും ചൈനയിലെ മരണസംഖ്യ 2,118 ആയിക്കഴിഞ്ഞിരുന്നു.

ഫെബ്രുവരി 21 ന് ദക്ഷിണ കൊറിയ രണ്ടാമത്തെ കൊറോണമരണം സ്ഥിരീകരിക്കുമ്പോൾ, ഇസ്രയേലിലും ഇറ്റലിയിലും ആദ്യരോഗബാധകൾ സ്ഥിരീകരിക്കപ്പെട്ടിരുനു. മാത്രമല്ല ലോകമാകമാനമുള്ള രോഗബാധിതരുടെ എണ്ണം 75,400 ആയി മാറുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒന്നോ രണ്ടോ കൊറോണാ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നായിരുന്നു ഇവയിൽ ഏറെയും.

ഫെബ്രുവരി 23 ആയപ്പോഴേക്കും ഇറാനിലെ സ്ഥിതി നിയന്ത്രണാധീതമായി. മാത്രമല്ല, മറ്റു പകല രാജ്യങ്ങളിലേക്കും ഇറാനിൽ നിന്നും രോഗം പകരും എന്നുകൂടി മനസ്സിലായതോടെ അയൽരാജ്യങ്ങൾ ഇറാനുമായുള്ള അതിർത്തികൾ കൊട്ടിയടച്ചു. അതേ ദിവസമാണ് ഇറ്റലിയിൽ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചതും വെനീസ് ഫെസ്റ്റിവൽ ഉടൻ നിർത്തിവച്ചതും മറ്റ് സാംസ്‌കാരിക കായിക വിനോദപരിപാടികൾ എല്ലാം തന്നെ റദ്ദ് ചെയ്യുകയും ചെയ്തു.

ഫെബ്രുവരി 24 ന് കുവൈറ്റ്, ബഹറിൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ കൊറോണയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും നോർവ്വേ, റൊമേനിയ, ഗ്രീസ്, ജോർജിയ, പാക്കിസ്ഥാൻ, നോർത്ത് മാസിഡോണിയ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നും കൊറോണാബാധയുടെ റിപ്പോർട്ടുകൾ വരാൻ തുടങ്ങി. കൊറോണയുടെ തേരോട്ടത്തിന്റെ വേഗത വർദ്ധിച്ചത് ഇവിടെ നിന്നാണ്.

തൊട്ടടുത്ത ദിവസം എസ്റ്റോണിയ, ഡെന്മാർക്ക്, നോർത്തേൺ അയർലൻഡ്, നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യ കൊറോണാ ബാധയുടെ സ്ഥിരീകരണങ്ങൾ ലഭിച്ചപ്പോൾ, അതിനടുത്ത ദിവസം തന്നെ ലിത്വാനിയ, വെയിൽസ് എന്നിവിടങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടു.

പിന്നീട് പിടിച്ചുകെട്ടാനാകാത്ത വേഗതയിലായിരുന്നു ഈ ഭീകരന്റെ യാത്ര. ജന്മദേശമായ ചൈനയിൽ വരുത്തിയ നാശനഷ്ടങ്ങളെക്കാളേറെ പാശ്ചാത്യ നാടുകളിലായിരുന്നു ഇവൻ വരുത്തിയത്. കൊറോണാ കാലത്തിന്റെ ഒരു ഘട്ടത്തിൽ, രോഗബാധമൂലം മരിച്ചവരിൽ 50% ചൈനാക്കാരായിരുന്നു എങ്കിൽ ഇന്നത് പത്ത് ശതമാനത്തിൽ താഴെ എത്തി. ഇറ്റലിയും, സ്പെയിനും മൊക്കെ മരണനിരക്കിൽ മുന്നിട്ട് നിൽക്കുമ്പോൾ അമേരിക്കയും ഇറ്റലിയും മറ്റു യൂറോപ്യൻ രാഷ്ട്രങ്ങളും രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ പിന്തള്ളി കഴിഞ്ഞിരിക്കുന്നു.

മാർച്ച് 11 ന് ലോകാരോഗ്യ സംഘടന ഇതിനെ ആഗോള ദുരന്തമായി പ്രഖ്യാപിച്ചതോടെയാണ് പല രാഷ്ട്രങ്ങളും ഈ രോഗത്തെ കൂടുതൽ ഗൗരവകരമായി എടുത്തത്. തുടർന്നുണ്ടായ ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ, ലോക ജനതയുടെ പകുതിയിലധികം പേരുടേയും സ്ഞ്ചാര സ്വാതന്ത്ര്യം പോലുള്ള അടിസ്ഥാൻ സ്വാതന്ത്ര്യം പോലും നിഷേധിച്ചിരിക്കുന്നു. പല രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ തന്നെ തകർത്തിരിക്കുന്നു. ഇനിയൊന്ന് നിവർന്ന് നിൽക്കാൻ പോലുമാകാത്ത വിധം പലരാജ്യങ്ങളും തകർന്നിരിക്കുന്നു.

ഇന്ന് ഈ ഭൂമിയിലെ കൊറോണാ രോഗികളുടെ എണ്ണം പത്ത്ലക്ഷം കടക്കുമ്പോഴും ഈ ഭീകരനെ തളയ്ക്കുവാനുള്ള വിദ്യ ഇനിയും കണ്ടുപിടിക്കാൻ ആധുനിക ശാസ്ത്രത്തിനായിട്ടില്ല എന്നതു തന്നെയാണ് ഏറ്റവും വലിയ ആശങ്ക. മാത്രമല്ല, ലോകത്തെ തന്നെ ആകെ മാറ്റിമറിച്ച ഈ ഭീകരനെ ഒരു വേള തളയ്ക്കാനായാലും അതിനു ശേഷമുള്ള കാലം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാകുമോ എന്ന കാര്യത്തിലും ആശങ്ക ബാക്കി നിൽക്കുന്നു.

സമ്പത്തിക തകർച്ച തന്നെയാണ് കൊറോണാനന്തര കാലത്തിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്. അടച്ചുപൂട്ടേണ്ടി വന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങൾ വേറെ. കൊറോണയെ അതിജീവിച്ച്, സാധാരണനിലയിലെത്തും വരെ ഇവരുടെ സമനില തെറ്റാതെ നോക്കേണ്ടതുകൂടിയുണ്ട്. പ്രത്യേകിച്ചും, കൊറോണാനന്തര കാലം ഒരു കലാപകാലമായേക്കാം എന്ന് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ റിപ്പോർട്ട് വന്ന സ്ഥിതിക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP