Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി എത്രപെട്ടെന്നാണ് ദുരന്തങ്ങൾ മറന്നുപോകുന്നത്? തേക്കടിയിൽ നാൽപത്തഞ്ചുപേരുടെ ജീവനെടുത്ത ബോട്ടപകടം നടന്നിട്ട് ഇന്ന് എട്ടാണ്ട്; ടൂറിസ്റ്റുകളുമായി മുങ്ങിത്താഴ്ന്ന ബോട്ട് പോലെ അന്വേഷണവും നിലയില്ലാക്കയത്തിൽ

മലയാളി എത്രപെട്ടെന്നാണ് ദുരന്തങ്ങൾ മറന്നുപോകുന്നത്? തേക്കടിയിൽ നാൽപത്തഞ്ചുപേരുടെ ജീവനെടുത്ത ബോട്ടപകടം നടന്നിട്ട് ഇന്ന് എട്ടാണ്ട്; ടൂറിസ്റ്റുകളുമായി മുങ്ങിത്താഴ്ന്ന ബോട്ട് പോലെ അന്വേഷണവും നിലയില്ലാക്കയത്തിൽ

മറുനാടൻ ഡെസ്‌ക്‌

തേക്കടി: മലയാളികൾ ദുരന്തമുണ്ടുമ്പോൾ നെഞ്ചത്തലച്ചു കരയുകയും രണ്ടു നാൾ കഴിയുമ്പോൾ പാടെ മറന്നുപോവുകയും ചെയ്യും. എട്ടാണ്ടു മുമ്പു തേക്കടിയിൽ ടൂറിസ്റ്റുകളുമായി തടാകസവാരിക്കിറങ്ങിയ ബോട്ട് മുങ്ങി നാൽപത്തഞ്ചുപേർ മരിച്ചിട്ട് ഇന്ന് എട്ടാണ്ടു തികയുമ്പോൾ പലരും ദുരന്തം മറന്നു കഴിഞ്ഞിരിക്കുന്നു. അതേ അവസ്ഥതന്നെയാണ് സംഭവത്തെക്കുറിച്ചു നടത്തിയ അന്വേഷണത്തിനും. നിലയില്ലാക്കയത്തിൽ മുങ്ങിത്തപ്പുകയാണ് അന്വേഷണം.

കേസിന്റെ കുറ്റപത്രം ഇനിയും കോടതിയിലെത്തിയിട്ടില്ലെന്നിരിക്കെ കേസ് അന്വേഷണത്തിന് നേതൃത്വം നല്കിയിരുന്ന സ്‌പെഷ്യൽ ടീം തലവൻ എസ് പി വത്സൻ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് വിരമിക്കുക കൂടി ചെയ്തതോടെ കേരളം കണ്ട ഏറ്റവും വലിയ ജലദുരന്തത്തിന്റെ കാരണം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾ.

2009 സെപ്റ്റംബർ 30ന് ആയിരുന്നു കെ ടി ഡി സിയുടെ ജലകന്യക എന്ന് ബോട്ട്് തേക്കടി തടാകത്തിൽ അപകടത്തിൽപ്പെട്ടത്.76 യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് യാത്ര തുടങ്ങിയിടത്ത് നിന്ന് 12 കിലോമീറ്റർ അകലെവച്ച് മുങ്ങിത്താഴുകയായിരുന്നു. കരയിൽ കാട്ടാനക്കൂട്ടത്തെക്കണ്ടപ്പോൾ ബോട്ടിലെ യാത്രക്കാർ ഒരു വശത്തേക്ക് നീങ്ങുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് മറിയുകയായിരുന്നുവെന്നുമായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സർക്കാർ ജുഡീഷ്യൽ അന്വേഷണവും ഒപ്പം ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു.

റിട്ടയേർഡ് ജില്ലാ ജഡ്ജി മൈതീൻകുഞ്ഞായിരുന്നു ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ.2011 ഓഗസ്റ്റ് 25ന് കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.22 വീഴ്ചകളായിരുന്നു കമ്മീഷൻ റിപ്പോർട്ടിൽ പ്രധാനമായും എടുത്തു പറഞ്ഞത്. ബോട്ട് നിർമ്മിക്കാൻ ടെന്റർ ക്ഷണിച്ചതു മുതൽ നീറ്റിലിറക്കിയതു വരെയുള്ള വീഴ്ചകൾ അക്കമിട്ടു നിരത്തുന്നതായിരുന്നു റിപ്പോർട്ട്. കേസ് അന്വേഷിച്ച എറണാകുളം ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാകട്ടെ അപകടം നടന്ന് മൂന്നു വർഷത്തിന് ശേഷം തൊടുപുഴ സെഷൻസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

ഏഴു പ്രതികളെയായിരുന്നു ക്രൈംബ്രാഞ്ച് കേസിൽ ഉൾപ്പെടുത്തിയിരുന്നത്. ഐ ആർ എസ് സർവെയർ സഞ്ജീവ്,വിക്ടർ സാമുവൽ,ചീഫ് ഇൻസ്‌പെക്ടർ ഓഫ് ബോട്ട്‌സ് ആയിരുന്ന എം മാത്യൂസ് ബോട്ട് ജീവനക്കാരൻ അനീഷ്,ഫോറസ്റ്റ് വാച്ചർ പ്രകാശൻ ബോട്ട് നിർമ്മിച്ച കമ്പനി ഉടമ എൻ എ ഗിരി,ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കൽ എൻജിനീയർ മനോജ് മാത്യു എന്നിവരായിരുന്നു പ്രതികൾ.എന്നാൽ കേസ് പരിഗണിച്ച സെഷൻസ് കോടതി കുറ്റപത്രത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.ഐ ആർ എസ് സർവെയർ സഞ്ജീവിനെ സെഷൻസ് കോടതി വെറുതെ വിട്ടു.

ഇതിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി നടപടികൾ അനന്തമായി നീളുകയാണ്.ഹൈക്കോടതി നടപടി പൂർത്തിയാക്കാതെ കുറ്റപത്രം കോടതിയിലെത്തിക്കാനുമാവില്ല. ഇതിനിടയിലാണ് കൂനിമേൽ കുരു പോലെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിരമിക്കൽ. ഇതോടെ കോടതിനടപടികളുടെ നൂലാമാലകളിൽപ്പെട്ട് അനിശ്ചിതത്വത്തിലായ കേസ് അന്വേഷണം ഇനിയും നീളുമെന്ന് ഉറപ്പായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP