Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേൽക്കൂരയും സുന്ദരമായ ശില്പഭംഗികളും കത്തിയമർന്നിട്ടും സ്ട്രക്ചറിനും ഗോപുരത്തിനും തകരാറൊന്നുമില്ല; അഗ്നി പടർന്നത് കണ്ടെത്താൻ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തികൂട്ടി; ലോകമെമ്പാടും മെഴുകുതിരി പ്രദക്ഷിണം നടത്തി ആദരവ് കാട്ടി; നോത്രദാം കത്തീഡ്രൽ പുനരുജ്ജീവിപ്പിക്കാൻ പ്രതിജ്ഞയെടുത്ത് ഫ്രഞ്ച് സർക്കാർ; ദൈവകോപമെന്ന് ഐസിസ്

മേൽക്കൂരയും സുന്ദരമായ ശില്പഭംഗികളും കത്തിയമർന്നിട്ടും സ്ട്രക്ചറിനും ഗോപുരത്തിനും തകരാറൊന്നുമില്ല; അഗ്നി പടർന്നത് കണ്ടെത്താൻ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തികൂട്ടി; ലോകമെമ്പാടും മെഴുകുതിരി പ്രദക്ഷിണം നടത്തി ആദരവ് കാട്ടി; നോത്രദാം കത്തീഡ്രൽ പുനരുജ്ജീവിപ്പിക്കാൻ പ്രതിജ്ഞയെടുത്ത് ഫ്രഞ്ച് സർക്കാർ; ദൈവകോപമെന്ന് ഐസിസ്

മറുനാടൻ ഡെസ്‌ക്‌

പാരിസ്: ലോകത്തെ ഏറ്റവും അമൂല്യമായ പെയിന്റിങ്ങുകളും ചരിത്ര രേഖകളും യേശുക്രിസ്തു ധരിച്ചുവെന്ന് കരുതുന്ന മുൾക്കിരീടമുൾപ്പെടെയുള്ള വസ്തുക്കളും സൂക്ഷിച്ചിരുന്ന നോത്രദാം പള്ളി കത്തിയമർന്നതിന്റെ നടുക്കത്തിലാണ് ലോകം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ബിഷപ്പ് മൗറിസ് ഡി സുല്ലിയുടെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങുകയും പതിമ്മൂന്നാം നൂറ്റാണ്ടിൽ നിർമ്മാണം പൂർത്തിയാവുകയും ചെയ്ത നോത്രദാം കത്തീഡ്രൽ, ലോകാത്ഭുതങ്ങളെപ്പോലെ പരിഗണിച്ചിരുന്ന വാസ്തുവിദ്യാ അത്ഭുതങ്ങളിലൊന്നാണ്. പലതവണ പുതുക്കിപ്പണിഞ്ഞെങ്കിലും ഗോഥിക് മാതൃകയിലുള്ള ശില്പമാതൃകയുടെ ഉന്നതമായ ഉദാഹരണമായാണ് നോത്രദാം കത്തിയമർന്നത്.

ഗോപുരവും മേൽക്കൂരയും പൂർണമായും കത്തിയമർന്നെങ്കിലും കത്തീഡ്രലിന്റെ സ്ട്രക്ചറിന് കാര്യമായ കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഇരട്ട ടവറുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നോർത്ത് ടവറും സൗത്ത് ടവറും പൂർണമായി കത്തിനശിച്ചു. എന്നാൽ, അതിന്റെ രൂപത്തിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. പൂർണമായും തടികൊണ്ട് നിർമ്മിച്ചതിനാലാണ് ഇത് കത്തിയമരാൻ കാരണം. 52 ഏക്കറോളം വരുന്ന വനത്തിൽനിന്ന് മുറിച്ചെടുത്ത പലതരം മരങ്ങൾകൊണ്ടാണ് ഇതിന്റെ മേൽക്കൂര തയ്യാറാക്കിയിരുന്നത്. ബൈബിളിൽ പരാമർശിക്കുന്ന രാജാക്കന്മാടെയെല്ലാം രൂപങ്ങൾ ഇതിൽ കൊത്തിവെച്ചിരുന്നു.

കത്തോലിക്കാ വിശ്വാസികൾക്ക് നോത്രദാം പള്ളിയുമായി വളരെയടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് ആക്രമിക്കപ്പെട്ടെങ്കിലും പള്ളിയിലെ അമൂല്യമായ വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുരിശിലേറ്റുന്നതിന് മുമ്പ് യേശുക്രിസ്തു അണിഞ്ഞിരുന്ന മുൾക്കിരീടമുൾപ്പെടെയുള്ള വസ്തുക്കൾ പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവരുടെ ഏറ്റവും ്പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായും ഇത് പരിഗണിച്ചിരുന്നു. ദിവസവും ആയിരക്കണക്കിനാളുകളാണ് നോതത്രദാം പള്ളി സന്ദർശിച്ചിരുന്നത്. ഈ അമൂല്യ വസ്തുക്കൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് ലോകത്തിന്റെ നെഞ്ചിൽ തീ പടർത്തുന്നത്.

എന്നാൽ, നൂറ്റാണ്ടുകളെ അതിജീവിച്ച നിർമ്മാണ വൈഭവം പള്ളിയുടെ അടിസ്ഥാന രൂപത്തെ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഔർ ലേഡി ഓഫ് പാരീസ് എന്ന് വിശേഷിപ്പിച്ചിരുന്ന കത്തീഡ്രൽ, മണ്ിക്കൂറുകളോളം നീണ്ടുനിന്ന അഗ്നിതാണ്ഡവത്തിനുശേഷവും തലയുയർത്തി ന്ിൽക്കുന്നുവെന്നാണ് ആദ്യ സൂചനകൾ. ഗോപുരം കത്തിനശിച്ചെങ്കിലും ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ തീപിടിത്തത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചെന്നാണ് സൂചന. നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്ന പള്ളിയുടെ മേൽക്കൂരയിൽനിന്നുയർന്ന തീ പെട്ടെന്ന് കണ്ടെത്താനാകാതെ വന്നതാണ് പ്രത്യാഘാതം ഇത്രയും രൂക്ഷമാക്കിയത്.

പുനർനിർമ്മിക്കുമെന്ന് ഫ്രാൻസ്

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽപ്പെടുന്ന നോത്രദാം കത്തീഡ്രൽ പുനർനിർമ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കാലത്തെ മാത്രമല്ല, ഫ്രഞ്ച് വിപ്ലവത്തെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രൽ വീണ്ടും പഴയരൂപത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കത്തീഡ്രൽ പുനർനിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇപ്പോൾത്തന്നെ ലോകത്ത് പല ഭാഗത്തുനിന്നും സഹായമെത്തുന്നുണ്ട്. ഫ്രാൻസിലെ ശതകോടീശ്വരന്മാരായ വ്യവസായികൾ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസ്വ ഹെന്റി പിനോട്ട് എന്ന വ്യവസായി എണ്ണൂറുകോടിയോളം രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. വ്യവസായി ബെർണാഡ് ആർനോട്ടിന്റെ കുടുംബം 1600 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദേവാലയം വീണ്ടും നിർമ്മിക്കാമെങ്കിലും അതിനുള്ളിലെ പെയിന്റിങ്ങുകളുൾപ്പെടെയുള്ളവ നശിച്ചിട്ടുണ്ടോ എന്നാണ് ആശങ്കയുളവാക്കുന്ന കാര്യം. കത്തീഡ്രലിന്റെ പ്രധാന ഭാഗങ്ങളെയെല്ലാം അഗ്നി ബാധിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി ഫ്രാങ്ക് റീസ്റ്റർ പറഞ്ഞു. നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെങ്കിലും അമൂല്യശേഖരത്തിൽ എന്തൊക്കെ ബാക്കിയുണ്ടാകുമെന്നത് കാത്തിരുന്നുമാത്രമേ അറിയാനാകൂ. തീ നിയന്ത്രണവിധേയമാക്കി അഗ്നിരക്ഷാസൈനികർക്ക് ഉള്ളിൽ കടക്കാനായെങ്കിലും, ചില പെയിന്റിങ്ങുകളുടെ വലിപ്പവും ഭാരക്കൂടുതലും കാരണം അവ പുറത്തെടുക്കാൻ പോലും സാധിക്കാതെ പോയിട്ടുണ്ട്.

കത്തീഡ്രലിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് അരമണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് അവിടേയ്ക്ക് എത്താനായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ റെമി ഹെയ്റ്റ്‌സ് വ്യക്തമാക്കി. അഗ്നിബാധയുടെ കാരണമെന്തെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കത്തീഡ്രലിന്റെ മേൽക്കൂരയിലെ തടികൊണ്ടുള്ള ഭാഗങ്ങൾ കത്തിയശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടെയെത്താനായതും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങാനായതും. ആദ്യം ഫയർ അലാറം അടിച്ചെങ്കിലും തീ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ, അഗ്നിരക്ഷാസേനയെ അറിയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കാലതാമസമുണ്ടായതായി കരുതുന്നുവെന്നും റെമിസ് പറഞ്ഞു.

പ്രാർത്ഥനയോടെ ലോകം

നോത്രദാം കത്തീഡ്രലിന് തീപിടിച്ചുവെന്നത് ലോകമെങ്ങുമുള്ള വിശ്വാസികളും സഞ്ചാരികളും ചരിത്രാന്വേഷികളും കടുത്ത ആശങ്കയോടെയാണ് കേട്ടത്. ഫ്രാൻസിന്റെ മുഖമുദ്രകളിലൊന്നായ ഈ പള്ളിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യങ്ങളായ വസ്തുക്കൾതന്നെയാണ് ആശങ്കയ്ക്കുകാരണവും. പള്ളിയിലെ വിശുദ്ധ വസ്തുക്കൾ കേടുപാടുകളില്ലാതെ വീണ്ടെടുക്കാനാകണമേ എന്നായിരുന്നു ആവേ മരിയ ചൊല്ലി മെഴുകുതിരി കത്തിച്ച് തടിച്ചുകൂടിയ വിശ്വാസികളുടെ പ്രാർത്ഥന. ആയിരക്കണക്കിനാളുകളാണ് നോത്രദാം പള്ളിക്കുമുന്നിൽ പ്രാർത്ഥനകളുമായി എത്തിയത്.

പള്ളി പൂർവാധികം ഭംഗിയോടെ പുനർനിർമ്മിക്കുമെന്ന പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ വാക്കുകൾ ആഹ്ലാദം പകരുന്നതാണെന്ന് വിശ്വാസികൾ പറഞ്ഞു. വിശുദ്ധവാരാചരണത്തിന്റെ രണ്ടാംദിനം ഇത്തരമൊരു അഗ്നിബാധയുണ്ടായതിന്റെ ആശങ്കയും വിശ്വാസികൾക്കുണ്ട്. നവീകരണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അഗ്നിബാധയുണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിൽ അട്ടിമറിയൊന്നും സംശയിക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.



ദൈവകോപമെന്ന് ഐസിസ്

വിശുദ്ധ വാരത്തിനിടെയുണ്ടായ തീപ്പിടുത്തം ദൈവകോപമാണെന്ന ആരോപണവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രംഗത്തെത്തിയത് സംശയങ്ങൾക്കിടയാക്കിയിയിട്ടുണ്ട്. കത്തുന്ന കത്തീഡ്രൽ ഗോപുരത്തിന്റെ ചിത്രം സഹിതമുള്ള പോസ്റ്ററാണ് ഐസിസ് പുറത്തിറക്കിയിരിക്കുന്നത്. ശുഭദിനം ആശംസിക്കുന്ന പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് ഐസിസുമാസി ബന്ധമുള്ള അൽ മുന്റാസിർ ഗ്രൂപ്പാണ്. 1163-ൽ നിർമ്മാണം തുടങ്ങി 1345-ൽ പൂർത്തിയായ പള്ളിക്ക് വിടപറയേണ്ട സമയമായിരിക്കുന്നുവെന്നും ഈ തിരിച്ചടി അനിവാര്യമാണെന്നും ഇത് ദൈവശിക്ഷയാണെന്നും പോസ്റ്ററിൽ പറയുന്നു.

പള്ളിയിലുണ്ടായ തീപ്പിടിത്തത്തിൽ അസാധാരണമായൊന്നും സംശയിക്കുന്നില്ലെങ്കിലും ഈ പോസ്റ്റർ അധികൃതർക്ക് ചില സംശയങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ഭീകരുമായി എന്തെങ്കിലും ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. ഓൺലൈനിലൂടെ തീവ്രവാദി സംഘടനകൾ നടത്തുന്ന പ്രചാരണത്തെ തള്ളിക്കളയാനാണ് ഫ്രാൻസിന്റെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP