Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണഘടനാ വിരുദ്ധമെന്ന് നിയമോപദേശം ലഭിച്ചിട്ടും സുകുമാരൻ നായർക്ക് നൽകിയ വാക്ക് പാലിക്കാൻ ഉത്തരവിറക്കി സർക്കാർ; ദേവസം ബോർഡിലെ മുന്നോക്ക സംവരണം ഉറപ്പാക്കാൻ സ്‌പെഷ്യൽ റൂളുണ്ടാക്കാൻ മന്ത്രിയുടെ നിർദ്ദേശം; പിന്നോക്കക്കാരെ മുൻനിരയിലെത്തിക്കാൻ ഭരണഘടനാ ശിൽപ്പികൾ നിർദ്ദേശം കേരളം ദുരുപയോഗം ചെയ്യുന്നത് ഇങ്ങനെ

ഭരണഘടനാ വിരുദ്ധമെന്ന് നിയമോപദേശം ലഭിച്ചിട്ടും സുകുമാരൻ നായർക്ക് നൽകിയ വാക്ക് പാലിക്കാൻ ഉത്തരവിറക്കി സർക്കാർ; ദേവസം ബോർഡിലെ മുന്നോക്ക സംവരണം ഉറപ്പാക്കാൻ സ്‌പെഷ്യൽ റൂളുണ്ടാക്കാൻ മന്ത്രിയുടെ നിർദ്ദേശം; പിന്നോക്കക്കാരെ മുൻനിരയിലെത്തിക്കാൻ ഭരണഘടനാ ശിൽപ്പികൾ നിർദ്ദേശം കേരളം ദുരുപയോഗം ചെയ്യുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവസ്വംബോർഡുകളിൽ മുന്നാക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം എന്നത് എൻഎസ് എസിന് സിപിഎം നൽകിയ വാക്കായിരുന്നു. സർക്കാരിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിമർശനം ഉയർത്താത്തിന് കാരണം സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഉറപ്പുകളുടെ പ്രതിഫലനമായിരുന്നു. അങ്ങനെ പെരുന്നയ്ക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ഏത് തലത്തിലേക്കും കാര്യങ്ങളെത്തിക്കുകയാണ് പിണറായി സർക്കാർ.

ദേവസം ബോർഡിലെ മുന്നോക്ക സംവരണത്തിന് സ്‌പെഷ്യൽ റൂളുണ്ടാക്കി വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ സർക്കാർ ഗൂഢനീക്കം തുടങ്ങി നടത്തുന്നതായാണ് ആരോപണം. ഇതിനായി സ്‌പെഷ്യൽ റൂളുണ്ടാക്കി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് സമർപ്പിക്കാൻ അഞ്ച് ദേവസ്വം ബോർഡുകൾക്കും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ബോർഡ് ചെയർമാന്മാരുടെയും അംഗങ്ങളുടെയും റിക്രൂട്ട്‌മെന്റ് ബോർഡംഗങ്ങളുടെയും രഹസ്യയോഗം വിളിച്ചാണ് മന്ത്രി ഈ നിർദ്ദേശം നൽകിയത്. അതനുസരിച്ച് തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ ദേവസ്വങ്ങൾ സ്‌പെഷ്യൽ റൂളുണ്ടാക്കി സമർപ്പിച്ചെന്നാണ് അറിയുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ ദേവസം ബോർഡുകളിൽ മുന്നോക്ക സംവരണം യാഥാർത്ഥ്യമാകും.

ദേവസ്വം ബോർഡ് സർക്കാർ സ്ഥാപനമല്ലെന്നും അതിനാൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ തടസമില്ലെന്നുമാണ് സർക്കാർ വാദം. ദേവസ്വം ബോർഡ് സ്റ്റാറ്റിയൂട്ടറി സ്ഥാപനമായതിനാൽ ഭരണഘടനാ ബാദ്ധ്യതയുണ്ട്. അതിനാൽ ഏതു റൂളുണ്ടാക്കിയാലും രാജ്യത്തെങ്ങുമില്ലാത്ത സാമ്പത്തിക സംവരണം നടപ്പാക്കിയാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഇതാണ് വസ്തുതയെങ്കിലും സുകുരമാരൻ നായരുടെ പ്രീതി പിടിച്ചുപറ്റാനാണ് നീക്കം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നായർ വോട്ടുകൾ അതിനിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് ദേവസം ബോർഡുകളെ മുന്നിൽ നിർത്തി സുകുമാരൻ നായരെ ഇടതു സ്ഥാനാർത്ഥിയോട് അടുപ്പിക്കാനുള്ള നീക്കം സജീവമാകുന്നത്. സർക്കാരിനെതിരെ എൻഎസ് എസ് വിമർശനം ഉന്നയിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.

സാമ്പത്തിക സംവരണം നിയമപരമായി നിലനിൽക്കില്ലെന്നും 2017ലെ സുപ്രീംകോടതി ഉത്തരവിനു വിരുദ്ധമാണെന്നും നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥും അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദും സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. മതാടിസ്ഥാനത്തിലാണ് ഭരണ ഘടന സംവരണം മുന്നോട്ട് വയ്ക്കുന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ട ജാതിമത വിഭാഗങ്ങളെ കൈപിടിച്ച് മുഖ്യധാരയിലെത്തിക്കാനുള്ള ഭരണഘടനാ ശിൽപിയായ അബ്ദേകറുടെ ദീർഘ വീക്ഷണമായിരുന്നു ഇതിന് കാരണം. സാമ്പത്തിക സംവരണമെന്നത് ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യവുമല്ല. ഈ സാഹചര്യത്തിലാണ് ദേവസം ബോർഡിലെ നീക്കത്തിന് എതിരായ നിയമോപദേശം എജി സർക്കാരിന് നൽകിയത്.

ഈ ഉപദേശം മറികടക്കാനാണ് സർക്കാരിന്റെ സ്‌പെഷ്യൽ റൂൾ കുതന്ത്രം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ എങ്ങനെയാണ് കണ്ടെത്തുകയെന്നും സാമ്പത്തികം മാത്രം കണക്കിലെടുത്ത് എങ്ങനെ പിന്നാക്കാവസ്ഥ നിർണയിക്കുമെന്നും നിയമസെക്രട്ടറി ചോദ്യങ്ങളുന്നയിച്ചിരുന്നു. പരാതികളിൽ ഗവർണർ പി. സദാശിവം വിശദീകരണം തേടുക കൂടി ചെയ്തതോടെ സർക്കാരിന് ഉത്തരവിറക്കാൻ കഴിയാതായി. ഇതോടെയാണ് പുതിയ നീക്കം തുടങ്ങിയത്. കേന്ദ്രത്തിൽ ഉന്നതപദവി വഹിക്കുന്ന മലയാളിയായ അഭിഭാഷകനാണ് സ്‌പെഷ്യൽ റൂളുണ്ടാക്കാനുള്ള തന്ത്രം ഉപദേശിച്ചത്. ബിജെപി സർക്കാരുമായും ഈ അഭിഭാഷകന് അടുത്ത ബന്ധമുണ്ട്.

ദേവസ്വം ഭരണത്തിന്റെ കാര്യക്ഷമത കൂട്ടാൻ എന്ന അജൻഡയുടെ മറവിലാണ് ഫെബ്രുവരി 14ന് മന്ത്രി കടകംപള്ളി യോഗം വിളിച്ചത്. ഫെബ്രുവരി 23ന് തയ്യാറാക്കിയ 108 / ദേവസ്വം / 2 / 18 എന്ന നമ്പരിലുള്ള മിനിട്ട്‌സ് ഇന്നലെയാണ് ബോർഡുകളിലേക്കയച്ചത്. പതിനൊന്നാമത്തെ ഇനമായി സാമ്പത്തിക സംവരണം പരിഗണിച്ചെന്നും സ്‌പെഷ്യൽറൂളുണ്ടാക്കാൻ ബോർഡുകളോട് നിർദ്ദേശിച്ചെന്നും മിനിട്ട്‌സിലുണ്ട്. ഇതോടെയാണ് ഗുഢനീക്കം പുറത്തായത്. ഇത് എസ് എൻ ഡി പിയെ ചൊടിപ്പിച്ചിട്ടുണ്ട്. മറ്റ് പിന്നോക്ക വിഭാഗക്കാരും അതിശക്തമായി പ്രതിഷേധിക്കും. എന്നാൽ സാമ്പത്തിക സംവരണമെന്നത് ഇടതുമുന്നണിയുടെ നയമാണെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പോലും അതുണ്ടായിരുന്നുവെന്നും സിപിഎം പറയുന്നു.

അതിനിടെ സംവരണത്തിനായി സ്‌പെഷ്യൽ റൂളുണ്ടാക്കി സമർപ്പിക്കുമെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസു വ്യക്തമാക്കുകയും ചെയ്തു. പുതിയ സംവരണ പ്രകാരമുള്ള നിയമനത്തിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്. അതിനിടെ നിയമപ്രകാരം ദേവസ്വം ബോർഡുകൾക്ക് സ്‌പെഷ്യൽ റൂളുണ്ടാക്കാനാവില്ലെന്ന നിലപാടിലാണ് നിയമസെക്രട്ടറി ബിജെ ഹരീന്ദ്രനാഥ്. ഇതിന് സർക്കാരിനേ കഴിയൂ. സ്‌പെഷ്യൽ റൂളിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

ഇതിൽ നിന്ന് തന്നെ സുകുമാരൻ നായരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് പിണറായി സർക്കാരിന്റെ നീക്കമെന്ന് വ്യക്തമാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നീക്കം തുടങ്ങിയത് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് മാത്രമാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP