Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഴ്‌സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കാൻ ചട്ടപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ; ആശുപത്രി മാനേജ്മെന്റുകളെ പങ്കെടുപ്പിച്ചുള്ള നിർണായ യോഗം പത്താം തിയ്യതി; ജീവിത സമരം വിജയിക്കുമെന്ന പ്രതീക്ഷയിൽ നഴ്‌സുമാർ; ചർച്ചയിൽ ശുഭാപ്തി വിശ്വാസമെന്ന് ജാസ്മിൻ ഷാ

നഴ്‌സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കാൻ ചട്ടപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ; ആശുപത്രി മാനേജ്മെന്റുകളെ പങ്കെടുപ്പിച്ചുള്ള നിർണായ യോഗം പത്താം തിയ്യതി; ജീവിത സമരം വിജയിക്കുമെന്ന പ്രതീക്ഷയിൽ നഴ്‌സുമാർ; ചർച്ചയിൽ ശുഭാപ്തി വിശ്വാസമെന്ന് ജാസ്മിൻ ഷാ

അരുൺ ജയകുമാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ വേതന വർദ്ധനവ് നടപ്പിലാക്കൽ സംബന്ധിച്ച് ചട്ടപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ. നഴ്‌സിങ് സംഘടനകളുമായി നടത്തിയ യോഗശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വേതന വർധനവ് സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സമിതിയുടെ യോഗം ഈ മാസം 10-ാം തീയതി ചേരും. പ്രശ്നത്തിൽ തീരുമാനം എത്രയും വേഗം കൈക്കൊള്ളുവാൻ ഉദ്ദേശിച്ചാണ് 20-നു ചേരുവാൻ നിശ്ചയിച്ചിരുന്ന യോഗം നേരത്തെയാക്കിയത്. ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അഭിപ്രായ സമന്വയത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സംഘടനാ പ്രതിനിധികളെയും നേരിൽ കേൾക്കും.

ഇക്കാര്യത്തിലെ അഭിപ്രായം സംഘടനകൾക്ക് ജൂലൈ 10-ന് മുൻപ് നേരിൽ കണ്ട് ബോധ്യപ്പെടുത്താവുന്നതാണ്. മാനേജ്മെന്റ് പ്രതിനിധികളുടെ അഭിപ്രായം കൂടി പരിഗണിച്ച് തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുവാനും ഏറ്റവും കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ചട്ട പ്രകാരമുള്ള നടപടികൾ എടുക്കുന്നതിനുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.- മന്ത്രി വ്യക്തമാക്കി.

മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തൃപ്തരാണെന്നും 10 ന് നടക്കുന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായില്ലെങ്കിൽ പണിമുടക്ക് സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ പ്രതികരിച്ചു. ഞങ്ങളുടെ പ്രശ്നങ്ങൾ മന്ത്രി വിശദമായി കേട്ടു. സുപ്രിംകോടതി നിർദ്ദേശപ്രകാരമുള്ള ശമ്പള വർധനവ് വേണമെന്ന യുഎൻഎയുടെ ആവശ്യം ആവർത്തിച്ചു വ്യക്തമാക്കി. പത്താം തിയതി സമവായം ഉണ്ടാക്കാമെന്ന പ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. രാവിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായും മന്ത്രി ചർച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് യുഎൻഎയുമായി ചർച്ച നടത്തിയത്.

അതേസമയം സർക്കാറിന്റെ ഏകപക്ഷീയ തീരുമാനത്തിൽ മാത്രമാണ് നഴ്‌സുമാർക്ക് ഏക പ്രതീക്ഷയുള്ളത്. ഒറ്റയടിക്ക് 80 ശതമാനം വർധനവ് ഒന്നും നടത്താൻ പറ്റില്ലെന്ന് നേരത്തെ തന്നെ സ്വകാര്യ ആശുപത്രി മുതലാളിമാരുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീം കോടതി വിധിയിൽ 2013ൽ നിർദ്ദേശിച്ച ശമ്പളം പോലും പല ആശുപത്രികളും നൽകുന്നില്ല. സർക്കാർ തീരുമാനം നഴ്‌സുമാർക്ക് അനുകൂലമെങ്കിൽ കോടതിയെ സമീപിക്കാനായിരിക്കും കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ തീരുമാനം.

സർക്കാർ ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് തങ്ങൾക്ക് ഇഷ്ടമെന്നാണ് നഴ്‌സുമാർ പറയുന്നത്. മാലാഖയുടെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് കൂടി തിന്ന് തടിച്ച് കൊഴുത്ത മുതലാളിമാർ ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും നഴ്‌സുമാർ പറയുന്നു. ളോഹയും കാവിയുമൊക്കെ ഇഈട്ട മുതലാളിമാർക്ക് അധ്വാനിക്കുന്നവന്റെ വീട്ടിലെ കഷ്ടപ്പാട് അറിയാൻ കഴിയുൂന്നില്ലല്ലോ പിന്നെ അവരോട് ഞങ്ങൾ ചോദിക്കുന്നത് പിച്ചക്കാശോ സംഭാവനയൊ അല്ലെന്നും മാന്യമായ ശമ്പളം മാത്രമാണെന്നും നഴസുമാർ പറയുന്നു.

പല ആശുപത്രികളിലും ഇപ്പോഴും 2013 ഏപ്രിലിൽ നടപ്പിലാക്കിയ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശയിലുണ്ടായിരുന്ന തുക പോലും നൽകാറില്ല. വൻകിട കമ്പനി മേധാവികളും മുതിർന്ന രാഷ്ട്രീയക്കാരുൾപ്പടെ നിരവധിപേർ ചികിത്സ തേടുന്നതിലൂടെ തങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതുകൊണ്ട് തന്നെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അറിയുന്ന നഴ്സുമാർ സമരവുമായി മുന്നോട്ട് പോകില്ലെന്ന വിശ്വാസത്തിലാണ് പല സ്വകാര്യ ആശുപത്രികളും മുന്നോട്ട് പോകുന്നതും.

പല ആശുപത്രികളും നഴ്സിങ് ഫീസ് എന്ന ഇനത്തിൽ മാത്രം വാങ്ങുന്നതിന്റെ ഒരംശം പോലും ശമ്പളമായി നൽകുന്നില്ലെന്നതാണ് വാസ്തവം. നഴ്സിങ് ഫീസ് എന്ന ഇനത്തിൽ ഒരു രോഗിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ ദിവസേന ഈടാക്കുന്നത് 300 മുതൽ 1000 രൂപവരെയാണ്. ഒരു നഴ്സിന് തന്റെ ഒരു ദിവസത്തെ ഡ്യൂട്ടിയിൽ 5 മുതൽ 10 രോഗികളെ വരെയാണ് നോക്കേണ്ടി വരുക. അതായത് 1500 മുതൽ പതിനായിരം രൂപ വരെയാണ് നഴ്സിങ് ഫീസ് ഇനത്തിൽ ഒരു നഴ്സ് നോക്കുന്ന രോഗികളിൽ നിന്നും മാത്രം ഈടാക്കുന്നത്. ഒരു ദിവസത്തെ മാത്രം കണക്കാണിത് എന്നിരിക്കെ യാണ് നഴ്സുകളോട് ഈ നെറികേട് തുടരുന്നത്.

പല ആശുപത്രികളും ഇപ്പോഴും നഴ്സുമാർക്ക് നൽകുന്നത് മാസം 5000 രൂപയും 6000 രൂപയുമൊക്കെയാണ്.ഇതുകൊണ്ട് എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് മനസ്സിലാകാതെ മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട് മാത്രം ജോലിയിൽ തുടരുകയാണ് നിരവധിപേർ. വലിയ ശമ്പളം മെച്ചപ്പെട്ട ജീവിതം എന്നീ സ്വപ്നങ്ങൾ തന്നെയാണ് നഴ്സുമാർക്കുമുള്ളത്. എന്നാൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം എന്നത് ഇന്നും ഒരു സ്വപ്നം മാത്രമാണ്.ലോൺ എടുത്ത് ഉൾപ്പടെ നഴ്സിങ് പഠനം പൂർത്തിയാക്കിയവർ ഇപ്പോൾ ലോൺ തിരിച്ചടയ്ക്കാനായി പണം പലിശയ്ക്കെടുത്ത് കടപ്പെടേണ്ട അവസ്ഥയിലാണ്.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാനായി സുപ്രീം കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് നിയോഗിച്ച കമ്മിറ്റി റിപ്പോർട് സമർപ്പിച്ചത്. ഇതിലെ സുപ്രധനമായ റിപ്പോർടുകളാണ് ഇപ്പോഴും നടപ്പാക്കാതെ തുടരുന്നത്. ഇരുന്നൂറിന് മുകളിൽ കിടക്കകളുള്ള ആശുപത്രിയിൽ നഴ്സുമാർക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന അതേ ശമ്പളവും നൂറിനും ഇരുന്നൂറിനും ഇടയിലുള്ള ആശുപത്രികളിൽ സർക്കാർ ആശുപത്രികളിൽ നിന്നും പത്ത് ശതമാനം കുറച്ചും. 50 മുതൽ 100 വരെ കിടക്കകളുള്ള ആശുപത്രിയിൽ 20 ശതമാനം കുറച്ചും 50 കിടക്കകൾ വരെുള്ള ആശുപത്രിയിൽ ഇരുപതിനായിരം രൂപയും ശമ്പളം നൽകണമെന്നുമായിരുന്നു ശുപാർശ സുപ്രീം കോടതി നിർദ്ദേശവും ബലരാമൻ, വീരകുമാർ കമ്മിറ്റികളുടെ റിപ്പോർട്ടുകളും നടപ്പാക്കണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP