Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടുവർഷത്തിനകം കേരളത്തിൽ റോഡ് അപകട മരണ നിരക്കിൽ ഉണ്ടാകാൻ പോകുന്നത് 7.8 ശതമാനം വർധന; ശരാശരി അപകട മരണങ്ങൾ 2020ൽ 4453 ആകുമെന്ന് പഠനം; ഏറ്റവും കൂടുതൽ അപകടങ്ങൾ രാവിലെ 10നും 11നും ഇടയ്ക്കും വൈകീട്ട് ആറിനും ഏഴിനും മധ്യേയും; കമ്പനികൾ ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കാനും നിർദ്ദേശം

രണ്ടുവർഷത്തിനകം കേരളത്തിൽ റോഡ് അപകട മരണ നിരക്കിൽ ഉണ്ടാകാൻ പോകുന്നത് 7.8 ശതമാനം വർധന; ശരാശരി അപകട മരണങ്ങൾ 2020ൽ 4453 ആകുമെന്ന് പഠനം; ഏറ്റവും കൂടുതൽ അപകടങ്ങൾ രാവിലെ 10നും 11നും ഇടയ്ക്കും വൈകീട്ട് ആറിനും ഏഴിനും മധ്യേയും; കമ്പനികൾ ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ രണ്ടുവർഷത്തിനകം റോഡ് അപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങളിൽ 7.8 ശതമാനംവരെ വർധനവ് ഉണ്ടാവുമെന്ന പഠന റിപ്പോർട്ട്. രണ്ടുകൊല്ലത്തിനകം ഇത്രയും വർധനവ് മരണനിരക്കിൽ ഉണ്ടാകുന്നോടെ ശരാശരി 4453 ജീവനുകൾ റോഡുകളിൽ പൊലിയുമെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തുവരുന്നത്.

മുംബൈയിലെ എൻഎംഐഎംഎസ് യൂണിവേഴ്‌സിറ്റിയിലെ മുകേഷ് പട്ടേൽ സ്‌കൂൾ ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ആൻഡ് എൻജിനീയറിംഗിന്റെ നേതൃത്വത്തിൽ ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സഹകരണത്തോടെയാണ് പഠനം നടന്നത്.

കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ള 2017 വരെയുള്ള ഡാറ്റകൾ ഉൾപ്പെടെ ശേഖരിച്ചാണ് പഠനം നടന്നത്. ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളും മരണവും നടക്കുന്നത് രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കും വൈകീട്ട് ആറിനും ഏഴിനും ഇടയ്ക്കുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഫീസ് സമയത്തെ റോഡുകളിലെ തിരക്കുതന്നെയാണ് ഇതിന് കാരണം. ഏറ്റവും കൂടുതൽ അപാകത്തിൽ പെടുന്നത് ഇരുചക്ര വാഹനങ്ങൾ തന്നെയാണ്. തൊട്ടുപിന്നിൽ കാറുകളും ജീപ്പുകളും.

എംടെക് ഡാറ്റ സയൻസ് രണ്ടാംവർഷ വിദ്യാർത്ഥികളായ മീര ശങ്കർ, സമീറ ഫർസൂൽ എന്നിവരാണ് പഠനം നടത്തിയത്. കേരളത്തിൽ നിന്നുള്ള എന്നെപ്പോലുള്ള ഒരാൾക്ക് ഇത്തരത്തിൽ റോഡപകടങ്ങളും മരണങ്ങളും ഉയരുന്നത് വല്ലാത്ത ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് പഠനം നടത്തിയ മീരാ ശങ്കർ പറയുന്നു. അതിനാലാണ് ഇവർ ഈ വിഷയം തന്നെ പഠന വിധേയമാക്കിയതും.

മലപ്പുറം ജില്ലയാണ് കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയെങ്കിലും എറണാകുളത്താണ് ഏറ്റവുമധികം അപകടങ്ങൾ ഉണ്ടാകുന്നത്. ജില്ലയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം കൂടുതലാണെന്നതും അതിനാൽ തന്നെ വാഹനങ്ങളുടെ എണ്ണവും കൂടുതാണ് എന്നതുമാണ് ഇതിനൊരു കാരണമായി കണ്ടെത്തുന്നത്. നിലവിലെ സൂചനകളും ഡാറ്റകളും വിശദമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2020 ആകുമ്പോഴേക്കും കേരളത്തിലെ റോഡപകട മരണങ്ങളിൽ 7.8 ശതമാനം വർധന ഉണ്ടാകുമെന്ന നിഗമനത്തിൽ എത്തുന്നത്.

രാജ്യത്ത് നിലവിൽ റോഡ് സുരക്ഷ കർശനമാക്കാൻ നിയുക്തമായ ഒരു അഥോറിറ്റി ഇല്ലെന്നതും ന്യൂനതയാണെന്ന് ഗവേഷകരെ അഭിനന്ദിച്ചുകൊണ്ട് ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകം ചെയർമാൻ കൂടിയായ ശശി തരൂർ എംപി വ്യക്തമാക്കി. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നതിനും ഇതിനായി ഒരു റഗുലേറ്ററി ബോഡി രൂപീകരിക്കു്‌നതിനും പാർലമെന്റിൽ പ്രൈവറ്റ് ബിൽ കൊണ്ടുവന്നെങ്കിലും വിജയിച്ചില്ലെന്ന് തരൂർ പറഞ്ഞു.

ജോലി സമയം മാറ്റുന്നതിന് ഫ്‌ളെക്‌സി വർക്ക് അവർ പോളിസി കൊണ്ടുവരുന്നതിനെ പറ്റിയുള്ള നിർദ്ദേശം കാലത്തും വൈകീട്ടും തിരക്ക് കുറയ്ക്കാൻ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, രാജ്യത്ത് ഓരോ നാലു മിനിറ്റിലും റോഡ് അപകടങ്ങളിൽപ്പെട്ട് ഒരു ജീവൻ നഷ്ടമാകുന്നു എന്ന വസ്തുതയുമുണ്ട്. നിലവിൽ രാജ്യത്ത് റോഡ് സുരക്ഷ നിയന്ത്രിക്കുന്നതിനായി നിയോഗിക്കപ്പെട്ട അഥോറിറ്റി ഇല്ല എന്നത് ആശ്ചര്യജനകമാണ്.

ജോലി സമയത്തിൽ മാറ്റം വരുത്തുന്നതിന് പുറമെ ഹെൽമറ്റ് നിർബന്ധമാക്കുക, ലെയ്ൻ പാലിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ശീലം പാലിക്കാൻ അവബോധമുണ്ടാക്കുക, ബസ്സുകളുടേയും മറ്റും മത്സരയോട്ടത്തിന് തടയിടുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണമെന്ന് പഠനത്തിൽ പറയുന്നു.

കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ ജോലി സമയത്തിൽ മാറ്റം വരുത്താൻ തയ്യാറാവണമെന്നും ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്നും പഠനത്തിൽ പറയുന്നു. ഇത്തരത്തിൽ മാത്രമേ പീക്ക് സമയത്തെ തിരക്ക് ഒഴിവാക്കാനാകൂ. കേന്ദ്രസർക്കാർ ജോലിസമയത്തിൽ മാറ്റംവരുത്തുന്ന നിലയിൽ ഒരു നയം രൂപീകരിക്കണമെന്നും രാജ്യത്തെ തൊഴിലെടുക്കുന്നവരുടെ ഭീമമായ എണ്ണം ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും ഒരു ബിൽഡിങ് പ്രൊഫഷണൽ എന്ന നിലയിൽ ഇവർ നിർദേശിക്കുന്നു.

റോഡുകളിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കത്തെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവില്ലെങ്കിലും ആളുകൾ അത് പലപ്പോഴും അവഗണിക്കുകയാണെന്ന് ഓൾ ഇന്ത്യ പ്രൊഷണൽസ് കോൺഗ്രസ്, കേരള പ്രസിഡന്റും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു. ഒരു ദുരന്തം സംഭവിച്ച ശേഷമായിരിക്കും അവബോധമുണ്ടാകുക. എന്നാൽ അപ്പോഴേക്കും വൈകിയിരിക്കും. ഗതാഗത നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷ നൽകുന്നതിൽ നിന്നും സംസ്ഥാനം മാറിനിൽക്കരുത്. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതു പാലിക്കാറില്ല. പിൻസീറ്റ് യാത്രക്കാരും ഹെൽമെറ്റ് ധരിക്കുന്നുവെന്ന് ട്രാഫിക് പൊലീസ് ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ബാഗ്ലൂർ.

ഉത്തരവാദിത്തമുള്ള പൗരർ എന്ന നിലയിൽ ഗതാഗത നിയമലംഘനങ്ങളിൽ സർക്കാർ കർശനമായ നടപടി സ്വീകരിക്കുന്നുത് സമൂഹത്തിന്റെ നന്മയ്ക്കാണെന്ന് നാം മനസിലാക്കണം. നിയമം അനുസരിക്കേണ്ടത് ഓരോരുത്തരുടെയും ധാർമ്മികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ വാഹന നീക്കം ഉറപ്പാക്കുകയും കൂടുതൽ ഡിവൈഡറുകൾ സ്ഥാപിക്കുകയും ചെയ്യുന്നതിന് ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ദേശീയ പാത വികസന പ്രശ്‌നത്തിൽ രാഷ്ട്രീയ പാർട്ടികളും പൗരന്മാരും സമവായത്തിലെത്തണമെന്നും പഠനം ആവശ്യപ്പെടുന്നു.

വിലപ്പെട്ട സുവർണ്ണ വിവരങ്ങളാണിതെന്ന് പ്രൊജക്ട് ഗൈഡ് പ്രൊഫ. ശാരദ സമന്തറായ് അഭിപ്രായപ്പെട്ടു. വിവരങ്ങൾ അനുസരിച്ച് റോഡിൽ വാഹനമോടിക്കുന്ന ഓരോ ഡ്രൈവറും ഓരോ സമയത്തും അപകടത്തിൽപ്പെടാനുള്ള സാധ്യത പ്രവചിക്കാനാകും. സാങ്കേതികവിദ്യയുടെ കാര്യക്ഷമമായ ഉപയോഗം രാജ്യത്ത് മാരകമായ അപകടങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് താൻ മനസിലാക്കുന്നു. അപകടസാധ്യതയുള്ള മേഖലകളിലും സമയങ്ങളിലും ആംബുലൻസുകൾ തയാറാക്കി നിർത്തുന്നതിന് ആശുപത്രികളെപ്പോലും സഹായിക്കുന്നതാണ് വിവരങ്ങളുടെ അപഗ്രഥനമെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP