Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ എസ്.യു.ടി മാനേജ്‌മെന്റും മുട്ടുമടക്കി; സർക്കാർ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകി; ഉപരോധ സമരം ആരംഭിച്ചപ്പോൾ ശമ്പളം നൽകാൻ തീരുമാനിച്ച തലസ്ഥാനത്തെ നാലാമത്തെ ആശുപത്രി; ഇനിയും സർക്കാരിനേയും നഴ്‌സുമാരേയും വെല്ലുവിളിക്കുന്നത് എസ് കെ ആശുപത്രി മാത്രം

ഒടുവിൽ എസ്.യു.ടി മാനേജ്‌മെന്റും മുട്ടുമടക്കി; സർക്കാർ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകാമെന്ന് രേഖാമൂലം ഉറപ്പ് നൽകി; ഉപരോധ സമരം ആരംഭിച്ചപ്പോൾ ശമ്പളം നൽകാൻ തീരുമാനിച്ച തലസ്ഥാനത്തെ നാലാമത്തെ ആശുപത്രി; ഇനിയും സർക്കാരിനേയും നഴ്‌സുമാരേയും വെല്ലുവിളിക്കുന്നത് എസ് കെ ആശുപത്രി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ എസ് യു ടി ആശുപത്രി മാനേജ്‌മെന്റും മുട്ടുമടക്കി. സർക്കാർ ഉത്തരവിൽ പറയുന്ന ശമ്പളം നൽകാൻ മടിച്ച് നിന്ന ആശുപത്രി മാനേജ്‌മെന്റ് നയത്തെ ചോദ്യം ചെയ്ത് യുഎൻഎ ഉൾപ്പടെയുള്ള നഴ്‌സിങ് സംഘടനകൾ നടത്തിയ സമരമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. സുപ്രീം കോടതി വിധിയിൽ പറയുന്ന ശമ്പളം പോലും നൽകാൻ മടിച്ച് നിന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ നയത്തിനെതിരെയാണ് നഴ്‌സുമാർ സമരവുമായി രംഗത്ത് വന്നത്.

ശമ്പളം നൽകാമെന്ന മാനേജ്‌മെന്റ് അറിയിച്ചതിന് പിന്നാലെ പട്ടം എസ് യു റ്റി ആശുപത്രിയിലെ സമരം പിൻവലിച്ചതായി യുഎൻഎ അറിയിച്ചു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ചു മിനിമം വേജസ് നടപ്പിലാക്കാം എന്ന് മാനേജ്മന്റ് രേഖമൂലം സമ്മതിച്ചു.ഇന്ന് നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആണ് മാനേജ്മന്റ് കരാർ ഒപ്പിട്ടത്. ബെഡുകളുടെ എണ്ണത്തിൽ ഉള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കുമെന്ന ഉറപ്പിലാണ് ചർച്ച വിജയത്തിലേക്ക് എത്തിയത്.

അവകാശങ്ങൾക്കായി ഒറ്റകെട്ടായി പോരാടിയ എസ് യു റ്റിയിലെ നഴ്‌സുമാർക്ക് അഭിനന്ദനങൾ അറിയിക്കുന്നതായി യുഎൻഎ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.സർക്കാർ ഉത്തരവും വിജ്ഞാപനവും ഒന്നും ഇറക്കിയിട്ട് ഒരു കാര്യവുമില്ലെന്നും തങ്ങൾക്ക് ഇഷ്ടമുള്ള പോലെ മാത്രമെ പെരുമാറുകയുള്ളുവെന്നുമുള്ള സ്വകാര്യ ആശുപത്രി മുതലാളിമാരുടെ പിടിവാശി തുടന്ന സാഹചര്യത്തിലാണ് നഴ്‌സുമാർ ഉപരോധ സമരവുമായി ആദ്യം മുന്നിട്ടിറങ്ങിയത്.

സുപ്രീംകോടതിയും സംസ്ഥാന സർക്കാരും ഉത്തരവിട്ട് നടപ്പിലാക്കണമെന്ന് പറഞ്ഞ ശമ്പളം നൽകാത്ത തലസ്ഥാനത്തെ അഞ്ച് സ്വകാര്യ ആശുപത്രികളുടെ എച്ച്ആർ ക്യാബിൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഉൾപ്പടെയുള്ള നഴ്‌സിങ് സംഘടനകളുടെ നേതൃത്വത്തിൽ ഉപരോധിച്ചിരുന്നു.സർ്ക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥിതിക്ക് എത്രയും വേഗം തങ്ങളുടെ അവകാശം ലഭിക്കണമെന്നും ഇല്ലാത്ത പക്ഷം ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് നഴ്‌സുമാർ. ഇതിന്റെ ഭാഗമായി ഉപരോധ സമരം ആരംഭിച്ച അഞ്ചിൽ നാല് ആശുപത്രികളിലും സർക്കാർ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകാൻ രേഖാമൂലം ധാരണയായി.

തിരുവനന്തപുരം കോസ്‌മോപൊളിറ്റൻ, പിആർഎസ്, എസ്‌കെ ഹോസ്പിറ്റൽ, അനന്തപുരി, കിംസ് എന്നിവിടങ്ങളിലാണ് നഴ്‌സുമാരർ സമരം ആരംഭിച്ചത്.ഇതിൽ എസ്‌കെ മാനേജ്‌മെന്റ് ഒഴികെ എല്ലാവരും നഴ്‌സുമാർ്ക്ക് മാന്യമായ പരിഗണനയും ശമ്പളവം നൽകാമെന്നും പ്രതികാര നടപടികളുണ്ടാകില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. എസ്‌കെ ആശുപത്രി മാനേജ്‌മെന്റ് മാത്രമാണ് ഇനിയും വിമൂഖത കാണിച്ച് നിൽക്കുന്നത്.

ശമ്പളം സംബന്ധിച്ച് അന്തിമ തീരുമാനമാകാതെ ഒരു കാരണവശാലും ഉപരോധം പിൻവലിക്കില്ലെന്ന തീരുമാനത്തിലാണ് നഴ്‌സുമാർ ആദ്യ ഘട്ടം മുതൽ ഉറച്ച് നിന്നിരുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് ബന്ധുക്കൾ പോലും പേടിച്ച് അടുത്ത് വരാത്ത ജോലിയാണ് നഴ്‌സുമാർ ചെയ്യുന്നത്. എന്നാൽ പകലന്തിയോളം പണിയെടുത്താലും ശമ്പളം പോലും മര്യാദയ്ക്ക ലഭിക്കില്ലെന്ന അവസ്ഥയിൽ മനസ്സ് മടുത്തിട്ടാണ് ഇത്തരം സമരവുമായി ഇറങ്ങുന്നതെന്നാണ് നഴ്‌സുമാരുടെ പക്ഷം.

കേരളത്തിലെ നഴ്സുമാർ സമരരംഗത്ത് കഴിഞ്ഞത് ദിവസങ്ങളോളമാണ്. ഇപ്പോൾ അവർ ഉയർത്തുന്ന ആവശ്യങ്ങൾ വർഷങ്ങളായി അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാർ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങൾ കൊടുക്കുന്നതിനപ്പുറം അവരുടെ പ്രശ്നങ്ങൾക്കു ചെവികൊടുക്കാനോ അവ പരിഹരിക്കാനോ ഒരു ഭരണകൂടവും തയ്യാറാകുന്നില്ല എന്നിടത്താണ് നഴ്സുമാർ സമരം ചെയ്യേണ്ടി വരുന്നത്. എന്നാൽ സർക്കാരും കോടതിയുമൊക്കെ വിജ്ഞാപനവും ഉത്തരവുമിറക്കിയിട്ടും തങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന് നടിച്ച് ഇരിക്കാൻ എങ്ങനെയാണ് ആശുപത്രി മാനേജ്‌മെന്റുകൾക്ക് കഴിയുക എന്ന ചോദ്യത്തിന് ഇനിയും അടിച്ചമർത്താൻ നിന്നുകൊടുക്കില്ലെന്ന നട്ടെല്ലുള്ള തീരുമാനത്തിലൂടെ നഴ്‌സുമാർ മറുപടി നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP