Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ വമ്പന്മാരും മുട്ട് മടക്കിയിട്ടും ശമ്പളം നൽകാൻ മടിച്ച് എസ്‌കെ ആശുപത്രി; സമരം പൊളിക്കാൻ ചില നഴ്സുമാരെ മാത്രം വിളിച്ച് ശമ്പളം കൂട്ടി നൽകാമെന്ന കച്ചവട തന്ത്രവും; ജീവിക്കാനുള്ള ശമ്പളം പോലും നൽകാതെ എന്ത് ആതുര സേവനമെന്ന് ചോദിച്ച് മാലാഖമാർ; എല്ലാ മുതലാളിമാർക്കും വിവേകം ഉദിച്ചിട്ടും ശിവൻകുട്ടി മുതലാളിയുടെ എസ് കെയിൽ മാത്രം ശമ്പളം നൽകാതെ നാണംകെട്ട കളി

എല്ലാ വമ്പന്മാരും മുട്ട് മടക്കിയിട്ടും ശമ്പളം നൽകാൻ മടിച്ച് എസ്‌കെ ആശുപത്രി; സമരം പൊളിക്കാൻ ചില നഴ്സുമാരെ മാത്രം വിളിച്ച് ശമ്പളം കൂട്ടി നൽകാമെന്ന കച്ചവട തന്ത്രവും; ജീവിക്കാനുള്ള ശമ്പളം പോലും നൽകാതെ എന്ത് ആതുര സേവനമെന്ന് ചോദിച്ച് മാലാഖമാർ; എല്ലാ മുതലാളിമാർക്കും വിവേകം ഉദിച്ചിട്ടും ശിവൻകുട്ടി  മുതലാളിയുടെ എസ് കെയിൽ മാത്രം ശമ്പളം നൽകാതെ നാണംകെട്ട കളി

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ എസ്.കെ ഹോസ്പിറ്റലിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള ശമ്പളം ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം എട്ട് ദിവസം പിന്നിടുമ്പോഴും കുലുക്കമില്ലാതെ മാനേജ്മെന്റ്. ഒരു കാരണവശാലും സർക്കാരിന്റെ വിജ്ഞാപനം അനുസരിക്കില്ലെന്ന നിലപാടാണ് മാനേജ്മെന്റ് വെച്ച് പുലർത്തുന്നതെങ്കിൽ അതിന് വഴങ്ങാൻ തങ്ങൾ തയ്യാറല്ലെന്ന സന്ദേശമാണ് യുഎൻഎയുടെ നേതൃത്വത്തിൽ സമരം നടത്തുന്ന സംയുക്ത സമരസമിതി പ്രതികരിച്ചത്.മുൻപ് പല വട്ടം ചർച്ച നടത്തിയെങ്കിലും സർക്കാർ ഉത്തരവിലെ കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ ലേലം വിളിച്ചെടുക്കുന്നത് പോലെ ഇന്നയാൾക്ക് ഇത്ര തരാം മറ്റേയാൾക്ക് അത്രയും നൽകാം എന്നിങ്ങനെയാണ് മാനേജ്മെന്റ തന്ത്രമെന്നും യുഎൻഎ സംസ്ഥാന ഉപാധ്യക്ഷൻ സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

സർക്കാർ ഉത്തരവ് പ്രകാരമുള്ള ശമ്പളം നൽകാൻ തയ്യാറാകാത്ത നഗരത്തിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലാണ് എച്ച്ആർ ക്യാബിനുകൾ ഉപരോധിച്ച് സമരം ആരംഭിച്ചത്. ഇതിൽ എസ്.കെ ആശുപത്രിയൊഴികെ ബാക്കിയുള്ള എല്ലാ ആശുപത്രികളിലും സർക്കാർ ഉത്തരവ് പ്രകാരം മൊത്തം കിടക്കകളുടെ അടിസ്ഥാനത്തിലുള്ള ശമ്പളം നൽകാൻ തയ്യാറാണെന്ന് രേഖാമൂലം ഉറപ്പ് നൽകി കഴിഞ്ഞു. ഇവിടെയെല്ലാം നടത്തിവന്ന സമരം നഴ്സുമാർ പിൻവലിക്കുകയും മാനേജ്മെന്റുകളെ അഭിനന്ദിക്കുകയും ചെയ്തു.തിരുവനന്തപുരം കിംസ്, പിആർഎസ്,അനന്തപുരി, കോസ്മോപൊളിറ്റൻ, എസ്.യു.ടി പട്ടം എന്നിവിടങ്ങളിലാണ് സമരം പിൻവലിച്ചത്. വൈദ്യുത ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ ശിവൻ കുട്ടിയാണ് ആശുപത്രിയുടെ ഉടമ.

മുൻപ് പല തവണ ചർച്ച നടത്തിയെങ്കിലും അനുഭാവപൂർവ്വമുള്ള നടപടി ഇനിയും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സമരമിരിക്കുന്ന ചില നഴ്സുമാരെ മാത്രം വിളിച്ച് നിങ്ങളുടെ ശമ്പളം കൂട്ടിതരാം സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സമരം പൊളിക്കാനുള്ള ചില നീക്കങ്ങൾ മാനേജ്മെന്റ് നടത്തുകയും ചെയ്തു.എന്നാൽ ഇത്തരം പ്രലോഭനങ്ങളിൽ തങ്ങൾ വീഴില്ലെന്നും നഴ്സുമാർ ഒറ്റക്കെട്ടാണെന്നും മനസ്സിലാക്കിയ മാനേജ്മെന്റ് ഇന്ന് ഉച്ചയോടെ ചർച്ചയ്ക്കായി നഴ്സുമാരെ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്നും തങ്ങളുടെ ആവശ്യം മിനിമം ശമ്പളം മാത്രമാണെന്നും നഴ്സുമാർ പറയുന്നു.

യുഎൻഎക്ക് പിന്തുണയുമായി ട്രേഡ് യൂണിയനുകളും

നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ യുഎൻഎക്ക് പിന്തുണയുമായി ഇപ്പോൾ സിഐടിയുവും രംഗതെത്തിയിരിക്കുകയാണ്. മുൻപ് യുഎൻഎയ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടി്ചച് നിന്നിരുന്നു. എന്നാൽ ഇപ്പോൾ പല ആശുപത്രികളിലും സമരം നയിക്കുന്നത് സംയുക്ത സമര സമിതി എന്ന പേരിലാണ്.സമരങ്ങൾ വിജയിക്കുന്നതിന് ഇതും സഹായകമണെന്നും നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണയുമായി എത്തുന്നത് സ്വീകാര്യമാണെന്നാണ് യുഎൻഎ നിലപാട്.

സുപ്രീംകോടതിയും സംസ്ഥാന സർക്കാരും ഉത്തരവിട്ട് നടപ്പിലാക്കണമെന്ന് പറഞ്ഞ ശമ്പളം നൽകാത്ത തലസ്ഥാനത്തെ അഞ്ച് സ്വകാര്യ ആശുപത്രികളുടെ എച്ച്ആർ ക്യാബിൻ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഉൾപ്പടെയുള്ള നഴ്‌സിങ് സംഘടനകളുടെ നേതൃത്വത്തിൽ ഉപരോധിച്ചിരുന്നു.സർ്ക്കാർ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥിതിക്ക് എത്രയും വേഗം തങ്ങളുടെ അവകാശം ലഭിക്കണമെന്നും ഇല്ലാത്ത പക്ഷം ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലാണ് നഴ്‌സുമാർ. ഇതിന്റെ ഭാഗമായി ഉപരോധ സമരം ആരംഭിച്ച അഞ്ചിൽ നാല് ആശുപത്രികളിലും സർക്കാർ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നൽകാൻ രേഖാമൂലം ധാരണയായി.

ശമ്പളം സംബന്ധിച്ച് അന്തിമ തീരുമാനമാകാതെ ഒരു കാരണവശാലും ഉപരോധം പിൻവലിക്കില്ലെന്ന തീരുമാനത്തിലാണ് നഴ്‌സുമാർ ആദ്യ ഘട്ടം മുതൽ ഉറച്ച് നിന്നിരുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് ബന്ധുക്കൾ പോലും പേടിച്ച് അടുത്ത് വരാത്ത ജോലിയാണ് നഴ്‌സുമാർ ചെയ്യുന്നത്. എന്നാൽ പകലന്തിയോളം പണിയെടുത്താലും ശമ്പളം പോലും മര്യാദയ്ക്ക ലഭിക്കില്ലെന്ന അവസ്ഥയിൽ മനസ്സ് മടുത്തിട്ടാണ് ഇത്തരം സമരവുമായി ഇറങ്ങുന്നതെന്നാണ് നഴ്‌സുമാരുടെ പക്ഷം.

കേരളത്തിലെ നഴ്സുമാർ സമരരംഗത്ത് കഴിഞ്ഞത് ദിവസങ്ങളോളമാണ്. ഇപ്പോൾ അവർ ഉയർത്തുന്ന ആവശ്യങ്ങൾ വർഷങ്ങളായി അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. ഭൂമിയിലെ മാലാഖമാർ തുടങ്ങിയ ആലങ്കാരിക വിശേഷണങ്ങൾ കൊടുക്കുന്നതിനപ്പുറം അവരുടെ പ്രശ്നങ്ങൾക്കു ചെവികൊടുക്കാനോ അവ പരിഹരിക്കാനോ ഒരു ഭരണകൂടവും തയ്യാറാകുന്നില്ല എന്നിടത്താണ് നഴ്സുമാർ സമരം ചെയ്യേണ്ടി വരുന്നത്.

എന്നാൽ സർക്കാരും കോടതിയുമൊക്കെ വിജ്ഞാപനവും ഉത്തരവുമിറക്കിയിട്ടും തങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന് നടിച്ച് ഇരിക്കാൻ എങ്ങനെയാണ് ആശുപത്രി മാനേജ്‌മെന്റുകൾക്ക് കഴിയുക എന്ന ചോദ്യത്തിന് ഇനിയും അടിച്ചമർത്താൻ നിന്നുകൊടുക്കില്ലെന്ന നട്ടെല്ലുള്ള തീരുമാനത്തിലൂടെ നഴ്‌സുമാർ മറുപടി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP