Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ദിവസം കുറഞ്ഞത് 20 പൈസ വെച്ച് കൂടുന്നു; ചില ദിവസങ്ങളിൽ അൻപത് പൈസ; രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പെട്രോളിന് 2.55 രൂപയും ഡീസലിന് 3.30 രൂപയും വർദ്ധിച്ചു; ഇന്ധന വിലയുടെ കുതിപ്പ് കണ്ട് പകച്ച് മലയാളികൾ; സാധാരണക്കാർ വാഹനങ്ങൾ വീട്ടിൽ ഇട്ട് ബസിൽ കയറി യാത്ര തുടങ്ങി: ഇരുചക്ര വാഹന ഉടമകൾക്ക് പോലും ബൈക്ക് പുറത്തെടുക്കാൻ പേടി

ഒരു ദിവസം കുറഞ്ഞത് 20 പൈസ വെച്ച് കൂടുന്നു; ചില ദിവസങ്ങളിൽ അൻപത് പൈസ; രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പെട്രോളിന് 2.55 രൂപയും ഡീസലിന് 3.30 രൂപയും വർദ്ധിച്ചു; ഇന്ധന വിലയുടെ കുതിപ്പ് കണ്ട് പകച്ച് മലയാളികൾ; സാധാരണക്കാർ വാഹനങ്ങൾ വീട്ടിൽ ഇട്ട് ബസിൽ കയറി യാത്ര തുടങ്ങി: ഇരുചക്ര വാഹന ഉടമകൾക്ക് പോലും ബൈക്ക് പുറത്തെടുക്കാൻ പേടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി/ തിരുവനന്തപുരം: ഇന്ധനവില വാണം വിട്ട പോലെ കുതിച്ചുയരുന്നു. ഇന്ധന വിലയിൽ വൻ കുതിച്ചു ചാട്ടമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ദിവസം 20 പൈസ വെച്ചെങ്കിലും കൂടുന്ന ഇന്ധന വിലയിൽ ചില ദിവസങ്ങളിൽ അൻപത് പൈസയുടെ വർദ്ധനവ് വരെയാണ് ഉണ്ടാകുന്നത്. സാധാരണക്കാരായ ജനങ്ങളെ ആശങ്കയിലാക്കിക്കൊണ്ട് രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പെട്രോളിന് 2.55 രൂപയും ഡീസലിന് 3.30 രൂപയും ആണ് വർദ്ധിച്ചത്. സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ ഇന്ധന വില കുതിച്ചുയരുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ. കഴിഞ്ഞ മാസം 25നു തിരുവനന്തപുരത്തു പെട്രോൾ വില ലീറ്ററിന് 80.98 രൂപയായിരുന്നെങ്കിൽ ഇന്നലെയത് 83.53 രൂപയായി. ഡീസൽ വില 74.19 രൂപയായിരുന്നത് 77.49 രൂപയായി വർധിച്ചു.

ഇന്നും പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കൂടി. കേരളത്തിൽ ഇന്ന് പെട്രോൾ വിലയിൽ 21 പൈസയുടേയും ഡീസൽ വിലയിൽ 18 പൈസയുടേയും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വില ദിവസേന പുതുക്കുന്ന രീതി കഴിഞ്ഞ വർഷം ജൂണിൽ നിലവിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർധന വെള്ളിയാഴ്ചയായിരുന്നു പെട്രോളിനു 48 പൈസയും ഡീസലിനു 47 പൈസയും. ദിവസേന ഇന്ധന വില കുതിച്ചുയർന്നതോടെ വാഹനങ്ങൾ ഉപേക്ഷിച്ച് ജനങ്ങൾ ബസുകൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്. ഇരുചക്ര വാഹന ഉടമകൾക്ക് പോലും ബൈക്കെടുത്ത് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് വാഹന വില കുതിച്ചുയർന്നു കൊണ്ടിരിക്കുന്നത്.

ഇന്ധന വില ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമായി ദിവസവും കുതിച്ചുയർന്നിട്ടും നികുതി കുറച്ച് ആശ്വാസമേകാൻ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ തയ്യാറാകുന്നുമില്ല. അതേസമയം, ഇന്ത്യ പോലെയൊരു സുസ്ഥിര സമ്പദ്വ്യവസ്ഥ അന്തംവിട്ടു പ്രതികരിക്കേണ്ടതില്ലെന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു. ഡോളർ കരുത്താർജിച്ചതും ചില ഒപെക് രാജ്യങ്ങൾ പ്രതീക്ഷിച്ച തോതിൽ ഉൽപാദനം കൂട്ടാതിരുന്നതും ഇറാൻ, വെനസ്വേല, തുർക്കി എന്നീ രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്നതുമാണു വിലവർധനയ്ക്കു കാരണമായി അദ്ദേഹം പറഞ്ഞത്.

2014 ജൂലൈ മുതൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം ജനങ്ങൾക്കു കൈമാറാതെ എക്‌സൈസ് തീരുവ തുടർച്ചയായി വർധിപ്പിക്കുകയായിരുന്നു കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാരുകളും ഇതിന്റെ പങ്കുപറ്റി. പെട്രോളിന് ഏറ്റവും കൂടുതൽ വാറ്റ് (മൂല്യവർധിത നികുതി) മുംബൈയിലാണ് 39.12 %. കേരളത്തിൽ ഇത് 30.08 %. ഡീസലിന് ഏറ്റവും കൂടുതൽ 'വാറ്റ്' തെലങ്കാനയിലാണ് 26 %. കേരളത്തിലേത് 22.76%.

കേന്ദ്ര സർക്കാർ 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ ഒൻപതു തവണയായി പെട്രോളിന്റെ എക്‌സൈസ് തീരുവ ലീറ്ററിനു 11.77 രൂപയും ഡീസലിന്റേതു 13.47 രൂപയും വർധിപ്പിച്ചു. എക്‌സൈസ് തീരുവ കുറച്ചതാകട്ടെ, കഴിഞ്ഞ ഒക്ടോബറിൽ മാത്രം രണ്ടു രൂപയും. ഫലത്തിൽ, ക്രൂഡോയിൽ വില കുറഞ്ഞപ്പോൾ അതിന്റെ മെച്ചം ജനങ്ങൾക്കു ലഭിച്ചില്ല. ഇപ്പോൾ വിലവർധനയുടെയും ഇറക്കുമതിച്ചെലവിന്റെയും ഭാരം അതേപടി ജനങ്ങളുടെ തോളിലാകുകയും ചെയ്യുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിനു ലീറ്ററിന് 73.72 രൂപയായിരുന്നു തിരുവനന്തപുരത്തെ പെട്രോൾ വില; ഇന്നലത്തെ വില 83.53 രൂപ. ഡീസൽ വില 62.64 രൂപയിൽനിന്ന് 77.49 രൂപയായി വർധിച്ചു. ഡീസൽ വിലവർധനയുടെ തോത് പെട്രോളിന്റെതിനെക്കാൾ 50 ശതമാനത്തോളം കൂടുതലാണ്. ജനജീവിതത്തെ കൂടുതൽ ബാധിക്കുന്നതും ചരക്ക്, പൊതുഗതാഗത വാഹനങ്ങൾ ആശ്രയിക്കുന്ന ഡീസലിന്റെ വില തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP