Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെലഗ്രാം ഗ്രൂപ്പിലെ തീവ്രവാദി സാന്നിധ്യം കണ്ടെത്തിയത് മലയാളി എൻഐഎ ഉദ്യോഗസ്ഥൻ പി ഷൗക്കത്തലി; ആഗോള ഭീകര സംഘടനയിൽ അംഗത്വമെടുത്ത് 'ശഹീദായത്'' 15 മലയാളി യുവാക്കൾ; നിമിഷ ഫാത്തിമ അടക്കമുള്ള യുവതികൾ ഇപ്പോഴും 'സ്വർഗ്ഗം' തേടി അഫ്ഗാനിൽ അലയുന്നു; കേരളത്തിലെ ഐസിസ് വേരുകളെ വെളിവാക്കിയ കനകമല അറസ്റ്റിന് ഒരു വർഷം തികയുമ്പോൾ പുറത്തായത് ഞെട്ടിക്കുന്ന സത്യങ്ങൾ!

ടെലഗ്രാം ഗ്രൂപ്പിലെ തീവ്രവാദി സാന്നിധ്യം കണ്ടെത്തിയത് മലയാളി എൻഐഎ ഉദ്യോഗസ്ഥൻ പി ഷൗക്കത്തലി; ആഗോള ഭീകര സംഘടനയിൽ അംഗത്വമെടുത്ത് 'ശഹീദായത്'' 15 മലയാളി യുവാക്കൾ; നിമിഷ ഫാത്തിമ അടക്കമുള്ള യുവതികൾ ഇപ്പോഴും 'സ്വർഗ്ഗം' തേടി അഫ്ഗാനിൽ അലയുന്നു; കേരളത്തിലെ ഐസിസ് വേരുകളെ വെളിവാക്കിയ കനകമല അറസ്റ്റിന് ഒരു വർഷം തികയുമ്പോൾ പുറത്തായത് ഞെട്ടിക്കുന്ന സത്യങ്ങൾ!

എം പി റാഫി

കോഴിക്കോട്: കേരളത്തിലെ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്)കേസുകൾക്ക് തുമ്പുണ്ടാക്കിയ കനകമല അറസ്റ്റ് നടന്നിട്ട് ഒരു വർഷം തികയുന്നു. ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യുടെ കൊച്ചി ടീം 2016 ഒക്ടോബർ രണ്ടിന് നടത്തിയ കനകമല ഓപ്പറേഷനിലൂടെയാണ് കേരളത്തിലെ ഐ.എസ് ബന്ധം സ്ഥിരീകരിക്കുന്ന ഏറെ നിർണായകമായ അറസ്റ്റ് ഉണ്ടാകുന്നത്. കേരളത്തിലെ ഐഎസിന്റെ വേര് കണ്ടെത്തിയ കനകമല അറസ്റ്റിന് നേതൃത്വം കൊടുത്തത് മലയാളിയും എൻ.ഐ.എ എ.എസ്‌പിയുമായ പി ഷൗക്കത്തലിയായിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഐ.എസ് ക്യാമ്പിലെത്തിയ ഏതാനും മലയാളികളുടെ നേതൃത്വത്തിൽ നാട്ടിലുള്ള സമാന ആശയക്കാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാണ് കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ ഗ്രൂപ്പിൽ തന്ത്രപരമായി എൻ.ഐ.എ ഉദ്യോഗസ്ഥർ കയറിപറ്റുകയായിരുന്നു. ഹൈക്കോടതി ജെഡ്ജിമാർ സംഘ്പരിവാർ നേതാക്കൾ, യുക്തി വാദികൾ എന്നിവരെ വധിക്കാനായിരുന്നു ടെലഗ്രാം ഗ്രൂപ്പിലൂടെ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ കൂടിക്കാഴ്ച നടത്തുന്നതിനായാണ് കനകമലയിൽ ഒത്തുകൂടിയിരുന്നത്. എന്നാൽ ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞ ഷൗക്കത്തലിയും സംഘവും ഒക്ടോബർ രണ്ടിന് കനകമല വളയുകയായിരുന്നു.

കണ്ണൂർ അണിയാരം സ്വദേശി മദീന മഹൽ മൻസീദ്(30), തമിഴ്‌നാട് കോയമ്പത്തൂർ ജിഎം നഗർ സ്വദേശി അബൂ ബഷീർ (29), തൃശൂർ ചേലക്കര സ്വദേശി സ്വാലിഹ് മുഹമ്മദ് ടി( 26), മലപ്പുറം തിരൂർ പൊന്മുണ്ടം സ്വദേശി പൂക്കാട്ടിൽ വീട്ടിൽ സഫ് വാൻ (30), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ നങ്ങീലൻ കണ്ടി ജാസിം എൻ.കെ (25), നങ്ങീലൻ കണ്ടി റംഷാദ്( 24) എന്നിവരെയാണ് എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. എൻ.ഐ.എ ഉദ്യോഗസ്ഥർ അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ ഓപ്പറേഷനിലൂടെ കുടുങ്ങിയത് കേരളത്തിലെ ഐസിസ് പ്രചാരകരും ഇസ്ലാമാമിക്ക് സ്റ്റേറ്റിന്റെ സജീവ സൈബർ സാന്നിധ്യങ്ങളുമായിരുന്നു. കനകമല ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്ത ആറ് പേരും തീവ്ര സലഫി ആശയക്കാരായിരുന്നു. ഇതിൽ രണ്ട് പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിരുന്നു. ഇവരുടെ ലാപ്ടോപ്പുകൾ, മൊബൈൽ, ഡയറികൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നെല്ലാം നിർണായക വിവരങ്ങൾ ലഭിച്ചു.

കനകമല ഓപ്പറേഷൻ കേരളത്തിലെ ഐ.എസ് വേര് കണ്ടെത്തുന്നതിന് നിർണായകമായതായും 500ൽ അധികം മലയാളികളെ ഇതിനു ശേഷം ചോദ്യം ചെയ്തതായും എൻ.ഐ.എ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി. ഐ.എസ് എന്ന ഒന്ന് ഉണ്ടെന്നതും അതിന്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞതും യഥാർത്ഥത്തിൽ കനകമല അറസ്റ്റോടെയാണ്. കനകമല അറസ്റ്റു മായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനു ശേഷം ഇരുപതിൽ അധികം ഐ.എസ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളായിരുന്നു ഈ അറസ്റ്റുകളിലേക്ക് നയിച്ചത്.

ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കെല്ലാം ഏറെ തലവേദനയായിരുന്ന ഐ.എസിന്റെ അൽ മുഹാജിറൂൻ ബ്ലോഗും അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നവരെ കുറിച്ചും വിവരങ്ങൾ ലഭിച്ചു. അൽ മുഹാജിറൂൻ ബ്ലോഗിനു പിന്നിൽ പ്രവർത്തിച്ച ഐ.എസിന്റെ ഇന്ത്യൻ തലവനായിരുന്ന കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയായിരുന്നു ടെലഗ്രാം ഗ്രൂപ്പിന് നേതൃത്വം കൊടുത്തത്. സജീറിനൊപ്പം ഐ.എസ് ക്യാമ്പിൽ പോയി പിന്നീട് തിരിച്ചെത്തിയ മുഈനുദ്ധീനും ഈ ഗ്രൂപ്പിലുണ്ടായിരുന്നു. സജീർ ഈയിടെ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. യു.എ.ഇയിലായിരുന്ന മുഈനുദ്ദീനെ എൻ.ഐ.എ നാട്ടിലേക്കെത്തിച്ച് അറസ്റ്റ് ചെയ്തു.

കനകമല അറസ്റ്റിന് പിന്നാലെ അഫ്ഗാനിലെ ഐ.എസ് ക്യാമ്പിൽ നിന്നും സജാർ അബ്ദുള്ള മംഗലശേരി ഫേസ്‌ബുക്കിൽ വെല്ലുവിളി നടത്തിയ വാക്കുകൾ ഇങ്ങനെ: 'ജിഹാദിൽ ഉള്ള വ്യക്തികൾ കൊല ചെയ്യപ്പെട്ടേക്കാം, പരുക്കു പറ്റി കിടപ്പിൽ ആയേക്കാം, ജയിലിൽ അടക്കപ്പെട്ടേക്കാം. അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതെ ആകാൻ പോകുന്നില്ല. ഒരാൾ ജിഹാദി രംഗത്തിൽ നിന്ന് പിൻ വാങ്ങുമ്പോൾ മറ്റാളുകൾ രംഗത്ത് വരും. കൂടുതൽ മികച്ച രീതിയിൽ ജിഹാദ് മുന്നോട്ടു പോകും. അവർ അവരുടെ ദൗത്യം നിർവ്വഹിച്ചു കഴിഞ്ഞു. അവരുടെ സത്യസന്ധത, ദീനിനോടുള്ള ആത്മാർഥത അല്ലാഹുവിന്റെ അടുത്ത് സമർപ്പിച്ചു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇനി ബാക്കിയുള്ളവർ ദൗത്യം ഏറ്റെടുക്കെണ്ടതാണ്'.

ഇറാഖിലെ മൊസൂളിൽ ഐ.എസ് ക്യാമ്പിൽ ചേരുകയും ഇവിടെത്തെ യുദ്ധമുഖത്ത് പങ്കെടുക്കുകയും ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും കനകമല അറസ്റ്റിനു ശേഷമുണ്ടായ അന്വേഷണമായിരുന്നു. 2015ൽ മൊസൂളിൽ പോയി തിരിച്ചെത്തിയ സുബ്ഹാനിയെ എൻ.ഐ.എ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തു. 2015ലെ പാരീസ് ആക്രമണ പ്രതികളെ തനിക്ക് അറിയാമെന്ന് ചോദ്യം ചെയ്യലിൽ സുബ്ഹാനി സമ്മതിച്ചതോടെ ഫ്രാൻസിൽ നിന്നുള്ള അന്വേഷണ സംഘം സുബ്ഹാനിയെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിയിരുന്നു. പിന്നീട് സമാന ഐ.എസ് കേസുകൾ പഠിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് എ.എസ്‌പി ഷൗക്കത്തലി അടക്കമുള്ള ഉദ്യോഗസ്ഥർ പാരീസിൽ നിന്നുള്ള ക്ഷണപ്രകാരം അവിടെയെത്തിയിരുന്നു. രാജ്യാന്ത്ര ബന്ധമുള്ള എൻ.ഐ.എ അന്വേഷിക്കുന്ന നിരവധി കേസുകൾക്ക് ഈ യാത്ര സഹായകരമായിരുന്നു. പാരീസ് സ്ഫോടന കേസിൽ തുമ്പുണ്ടാക്കി ഇന്ത്യയിൽ നിന്നുള്ള എൻ.ഐ.എ സംഘത്തിന് പ്രത്യേക പുരസ്‌കാരം വരെ ലഭിച്ചിരുന്നു.

കനകമല അറസ്റ്റിനു ശേഷം ഇവരുമായി ആശയ സാമ്യതകളുള്ള 500ൽ അധികം മലയാളികളെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇതിൽ നൂറിലധികം പേരെ തീവ്രമായ ഐഡിയോളജിയിൽ നിന്നും എൻ.ഐ.എക്ക് പിന്തിരിപ്പിക്കാൻ സാധിച്ചു. തീവ്ര ആശയത്തിൽ നിന്ന് മാറുന്നവരെ എൻ.ഐ.എ നീരീക്ഷണ വിധേയമാക്കുകയും മാറ്റം ഉറപ്പു വരുത്തുകയും ചെയ്യും. കനകമലയിൽ നിന്ന് പിടിക്കപ്പെട്ടവർ വിവിധ പേരുകളിലായിരുന്നു സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. സമാന ആശയക്കാരുമായി ഇവർ നിരന്തരമായി സംവിദിച്ചിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു.

ഇതിലൂടെ നൂറുകണക്കിന് സോഷ്യൽ മീഡിയ ഐഡികളും ഗ്രൂ്പ്പുകളും നിരീക്ഷിക്കാൻ പറ്റിയെന്നത് കനകമല അറസ്റ്റിന്റെ മറ്റൊരു നേട്ടമാണ്. ഇരുനൂറോളം പേരെ സോഷ്യൽ മീഡിയ വഴി പിന്തുടന്ന് ചോദ്യം ചെയ്തവരാണ്. നിർണായക തെളിവ് ലഭിക്കുന്നവരെ ചോദ്യം ചെയ്യലിനു ശേഷം ഉറപ്പു വരുത്തിയാണ് എൻ.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഈയിടെ രാജ്യം വിട്ട് ഐ.എസിലേക്ക് കടക്കുന്നതിനിടെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷാജഹാനടക്കം ഇവരുടെ സംഘത്തിൽപ്പെട്ടവർ കനകമലയിൽ നിന്ന് പിടിയിലായവരുമായി ബന്ധമുണ്ട്്. ഇവരുമായി ബന്ധപ്പെട്ട സംഘങ്ങളെ എൻ.ഐ.എ ഇപ്പോഴും നിരീക്ഷിച്ചു വരികയാണ്.

കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസത്തോടെയാണ് കേരളത്തിൽ നിന്നുള്ള കൂട്ടത്തോടെയുള്ള തിരോധാന കേസുകൾ ഉണ്ടാകുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘം ഇസ്ലാമിക് സ്റ്റേറ്റിലേക്കാണ് പോയതെന്ന് ഇവർ തന്നെ സന്ദേശങ്ങളയച്ചു. ഖിലാഫത്ത് സ്ഥാപിക്കുകയും ജിഹാദിലൂടെ സ്വർഗം നേടുകയാണ് ലക്ഷ്യമെന്നും ഇവർ നിരന്തരം സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. എന്നാൽ സർ്ക്കാർ സംവിധാനങ്ങളില്ലാത്ത ഐ.എസ് സ്വാധീന മേഖലകളിൽ അന്വേഷണ സംഘത്തിന് എത്തുക പ്രയാസമായിരുന്നു. മലയാളി സംഘം ഐ.എസിലേക്കു തന്നെയാണ് പോയി എന്നത് സ്ഥിരീകരിക്കാൻ സാധിച്ചത് കനകമല അറസ്റ്റും അനുബന്ധ അന്വേഷണത്തിന്റെയും നേട്ടമായിരുന്നു. ആഗോള ഭീകര സംഘടയായ ഐ.എസിന്റെ ഇന്ത്യയിലേയും കേരളത്തിലേയും വേരുകൾ യഥാസമയം കണ്ടെത്തിയെന്നത് ദേശീയ അന്വേഷണ ഏജൻസിക്ക് പൊൻതൂവലാണ്.

കനകമല അറസ്റ്റിന് ശേഷം ഐസിസിൽ ചേർന്ന 15 മലയാളികൾ മരിച്ചിട്ടുണ്ട്. മൊത്തം അമ്പതോളം മലയാളികൾ ഐസിസിൽ ഉണ്ടെന്നാണ് അറിയുന്നത്. മലയാളികളായ യുവതികളും ഐസിസ് ക്യാമ്പിൽ കഴിയുന്നു. എന്നിട്ടും കേരളത്തിലെ ഐസിസ് ആശയത്തിന് ശക്തിവർദ്ധിക്കുന്നു എന്നതാണ് മലയാളികളെ ഇപ്പോഴും ഞെട്ടിക്കുന്ന വിവരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP