Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊന്ന് പിണറായി നടപ്പിലാക്കിയത് അമിത്ഷായുടെ അജണ്ട തന്നെ; അട്ടപ്പാടിയിലേത് 'ഓപ്പറേഷൻ ദീപാവലി' എന്നു പേരിട്ട കേന്ദ്ര ഓപ്പറേഷൻ; രാജ്യത്താകെ കൊല്ലപ്പെട്ടത് 14 മാവോയിസ്റ്റുകൾ; മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ ചുമതലപ്പെടുത്തിയപ്പോൾ കേരളത്തിൽ മുൻപരിചയം വെച്ച് സംസ്ഥാന പൊലീസിന്റെ തണ്ടർബോൾട്ട് സേനയെ ദൗത്യമേൽപിച്ചു; മാവോയിസ്റ്റുകൾക്കും അനുഭാവികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊന്ന് പിണറായി നടപ്പിലാക്കിയത് അമിത്ഷായുടെ അജണ്ട തന്നെ; അട്ടപ്പാടിയിലേത് 'ഓപ്പറേഷൻ ദീപാവലി' എന്നു പേരിട്ട കേന്ദ്ര ഓപ്പറേഷൻ; രാജ്യത്താകെ കൊല്ലപ്പെട്ടത് 14 മാവോയിസ്റ്റുകൾ; മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ ചുമതലപ്പെടുത്തിയപ്പോൾ കേരളത്തിൽ മുൻപരിചയം വെച്ച് സംസ്ഥാന പൊലീസിന്റെ തണ്ടർബോൾട്ട് സേനയെ ദൗത്യമേൽപിച്ചു; മാവോയിസ്റ്റുകൾക്കും അനുഭാവികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ വധിച്ചതിലൂടെ പിണറായി സർക്കാർ നടപ്പിലാക്കിയത അമിത്ഷായുടെ അജണ്ടയെന്ന് വ്യക്തം. രാജ്യവ്യാപകമായി നടത്തിയ മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായാണ് അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെയു വെടിവെച്ച് കൊലപ്പെടുത്തിയത്. ഇന്ത്യൻ സുരക്ഷാ സേനകളുടെ 'ഓപ്പറേഷൻ ദീപാവലി'യുടെ ഭാഗമായിട്ടായിരുന്നു അട്ടപ്പാടിയിലെ തണ്ടർബോൾട്ട് ആക്ഷനും. രാജ്യ വ്യാപകമായി ഓപ്പറേഷൻ ദീപാവലിയിൽ കൊല്ലപ്പെട്ടത് 14 മാവോയിസ്റ്റുകളാണ്. ഏറ്റുമുട്ടൽ വിവരവും കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളും മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത് കേരളത്തിലെ അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാത്രമാണെന്ന് മാത്രം.

ഒക്ടോബർ 26, 27, 28, 29 തീയതികളിലാണ് ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് തെലങ്കാന, കേരളം എന്നിവിടങ്ങളിൽ സുരക്ഷാ സേനകളും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നത്. കേരളത്തിൽ കൊല്ലപ്പെട്ട 4 പേർ അടക്കം 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണു വിവരം. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേരളം ഒഴികെയുള്ള സംസ്ഥാന സർക്കാരുകളും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയാറായിട്ടില്ല. കശ്മീർ, ബംഗ്ലാദേശ് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞതോടെ വിദേശ ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രാദേശിക തീവ്രവാദി ഗ്രൂപ്പുകൾക്കു പണം നൽകി ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് 'ഓപ്പറേഷൻ ദീപാവലി'യെന്ന പേരിൽ മാവോയിസ്റ്റ് വേട്ട നടത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ ചുമതലപ്പെടുത്തിയപ്പോൾ കേരളത്തിൽ സംസ്ഥാന പൊലീസിന്റെ തണ്ടർബോൾട്ട് സേനയെ ദൗത്യമേൽപിച്ചു.

അട്ടപ്പാടി മഞ്ചക്കാടിയിൽ നാല് മാവോവാദികകളാണ് വെടിവെപ്പില് കൊല്ലപ്പെട്ടത്. എന്നാൽ, ഇവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപം ശക്തമായിരുന്നു. സിപിഐ ഈ വിഷയത്തിൽ സർക്കാറിനെ തുറന്നെതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിനിടെ, മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപി ഐയെയും വിമർശിച്ച് സിപി ഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റ് വേട്ടയ്ക്കെതിരേ ജനങ്ങൾ രംഗത്തിറങ്ങുന്ന എന്ന തലക്കെട്ടോടെ സിപി ഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലാണ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.

ഭവാനി ദളത്തിലെ നാല് ജനകീയ വിമോചന ഗറില്ലാസേന(പിഎൽജിഎ) അംഗങ്ങളെ കൊലപ്പെടുത്തിയതിനെതിരേ മുഴുവൻ മനുഷ്യസ്നേഹികളും പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രസ്താവനയിൽ തണ്ടർബോൾട്ട് സേനയുടെ വ്യാജ ഏറ്റുമുട്ടലിലൂടെയുള്ള അരുംകൊലകൾ അവസാനിപ്പിക്കാനും കൊലയാളികൾക്ക് മാർഗനിർദ്ദേശം നൽകുന്ന ഉദ്യോഗസ്ഥ മേധാവികളെയും ഭരണ-രാഷ്ട്രീയ നേതാക്കളെയും തുറന്നുകാട്ടി അവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ബഹുജനങ്ങൾ മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു. പിണറായി വിജയൻ ഭരിക്കുന്ന സോഷ്യൽ ഫാഷിസ്റ്റ് ഭരണത്തിൽ പൊലീസ് രാജാണ് നടപ്പാക്കുന്നത്. മാവോവാദി വേട്ടയുടെ കാര്യത്തിൽ സിപിഎമ്മും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. ഏറ്റുമുട്ടൽ കൊലകളെ ന്യായീകരിക്കുന്നതിൽ ഇരുവർക്കും ഒരേ ഭാഷയാണെന്നും മാവോയിസ്റ്റുകൾ പറയുകയുണ്ടായി.

അതിനിടെ മാവോയിസ്റ്റുകൾക്കും അനുഭാവികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ സിആർപിഎഫിനു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം നൽകി. സിആർപിഎഫ് ആസ്ഥാനം സന്ദർശിച്ച ഷാ, കേരളമടക്കം മാവോയിസ്റ്റ് സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലെ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്തി. അർബൻ നക്സലുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും സി.ആർ.പി.എഫിന് ഷാ നിർദ്ദേശം നൽകി. ജമ്മു കശ്മീരിലെ തീവ്രവാദികളോടും മധ്യ ഇന്ത്യയിലെ മാവോയിസ്റ്റ് വിമതരോടും മാത്രല്ല അർബൻ നക്സലുകൾക്കെതിരെയും പോരാടണമെന്ന് സി.ആർ.പി.എഫിനോട് അമിത് ഷാ നിർദ്ദേശിച്ചത്. അടുത്ത ആറുമാസത്തിനുള്ളിൽ ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ഫലപ്രദവും നിർണ്ണായകവുമായ പ്രചരണം നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അർബൻ നക്സലുകൾക്കെതിരെയും അവർക്ക് സഹായം ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടിയെടുക്കേണ്ടതുണ്ടെന്നായിരുന്നു അമിത് ഷാ ആവശ്യപ്പെട്ടത്.

ഭീമ കൊറെഗാവ് വിഷയത്തിൽ മാവോയിസ്റ്റുകളെ പിന്തുണച്ചെന്നാരോപിച്ച് സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രസ്താവന. 'നഗര മാവോയിസ്റ്റുകളോട്'' തങ്ങൾ യാതൊരു തരത്തിലുള്ള അനുഭാവവും കാണിക്കില്ലെന്ന് നേരത്തെ തന്നെ അമിത് ഷാ ആവർത്തിച്ചിരുന്നു. 'ഇടതുപക്ഷ അക്രമത്തെ പ്രത്യയശാസ്ത്രമായി കണക്കാക്കി വഞ്ചിതരായ ആളുകളെ മറ്റുള്ളവരെ കൊല്ലാൻ ഉപയോഗിക്കുകയാണ്. ഈ നഗര മാവോയിസ്റ്റുകളെ ഞാൻ പ്രത്യയശാസ്ത്രജ്ഞരായി കണക്കാക്കുന്നില്ല.

ഗോത്രമേഖലയിൽ ഭീകരത അഴിച്ചുവിടുകയും പാവപ്പെട്ട ആദിവാസി ജനതയെ ഉപയോഗിക്കുകയും ചെയ്യുന്ന ഇവരോടും ഇവരുടെ ഏജന്റുമാരോടും ഞങ്ങൾക്ക് സഹതാപമില്ല''- എന്നായിരുന്നു നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ലോക്‌സഭയിൽ അമിത് ഷാ പറഞ്ഞത്. തീവ്രവാദികൾക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും ക്രമസമാധാന പാലനം നടത്തണമെന്നും സി.ആർ.പി.എഫിനോട് അമിത് ഷാ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP