Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടുവിട്ടു വന്ന പതിനെട്ടുകാരന് കേരളം 'അഭയകേന്ദ്രമായി' ; മാസങ്ങൾക്ക് ശേഷം വാട്‌സാപ്പ് കോളിൽ പിതാവിനെ കണ്ടപ്പോൾ സ്‌നേഹക്കണ്ണീർ അണപൊട്ടിയൊഴുകി; രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ കണ്ണുകളെ ഈറനണിയിക്കുന്ന സംഭവങ്ങൾ; കേരളത്തിന്റെ നന്മയും സ്‌നേഹവുമാണ് മകൻ ബിലാലിനെ തിരികെ നൽകിയതെന്ന് അച്ഛൻ റയീസ്

നാടുവിട്ടു വന്ന പതിനെട്ടുകാരന് കേരളം 'അഭയകേന്ദ്രമായി' ; മാസങ്ങൾക്ക് ശേഷം വാട്‌സാപ്പ് കോളിൽ പിതാവിനെ കണ്ടപ്പോൾ സ്‌നേഹക്കണ്ണീർ അണപൊട്ടിയൊഴുകി; രാമവർമ്മപുരം ചിൽഡ്രൻസ് ഹോമിൽ കണ്ണുകളെ ഈറനണിയിക്കുന്ന സംഭവങ്ങൾ; കേരളത്തിന്റെ നന്മയും സ്‌നേഹവുമാണ് മകൻ ബിലാലിനെ തിരികെ നൽകിയതെന്ന് അച്ഛൻ റയീസ്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: എത്തിപ്പെട്ടിരിക്കുന്ന സ്ഥലം ഏതെന്നോ ഭാഷയെന്തെന്നോ അറിയാതെ 18കാരൻ നട്ടംതിരിഞ്ഞത് നാളുകളോളം ! ഒടുവിൽ കെയർടേയ്ക്കറുടെ സഹായം അവനെ പിതാവിന്റെ കരങ്ങളിൽ തന്നെ എത്തിച്ചു. കൊച്ചിയിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ഒരു വർഷം മുൻപ് കിട്ടിയ ബിലാൽ എന്ന കുട്ടിക്കാണ് പിതാവിനടുത്ത് സുരക്ഷിതമായി മടങ്ങാൻ സാധിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ ബിലാലിനെ ഒരു വർഷം മുൻപ് തൃശ്ശൂർ ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു. ഇതിനുള്ള കടലാസു ജോലികൾ പൂർത്തിയാക്കുന്നതിനിടയിലാണ് ഇനിയൊരിക്കലും കാണാൻ സാധിക്കില്ലെന്ന് കരുതിയ കുടുംബത്തിന്റെ അടുത്തേക്ക് ബിലാൽ ചേർന്നത്.

തൃശ്ശൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ സിനിമാക്കഥകളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയതറിഞ്ഞ് ഏവരുടേയും കണ്ണ് നിറയുകയാണ്.കഴിഞ്ഞ വർഷമാണ് സംഭവവികാസങ്ങളുടെ തുടക്കം. പതിനേഴുകാരനായ ബിലാൽ ഊരും പേരുമറിയാതെ കൊച്ചിയിൽ ട്രെയിനിറങ്ങി. മാത്രമല്ല കുട്ടിക്ക് പ്രായത്തിനൊത്തുള്ള സംസാര ശേഷിയുണ്ടായിരുന്നില്ല. മാത്രമല്ല നാട് മാറി വന്നതിന്റെ പരിഭ്രാന്തി മൂലം കുട്ടി ബഹളം വയ്ക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കുട്ടിയെ ലഭിച്ചയുടൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടു വന്നിരുന്നു. മാനസികാരോഗ്യം വീണ്ടെടുക്കാനായിരുന്നു ചികിത്സ.

ബിലാലിന്റെ മനോനില സാധാരണ നിലയിലായപ്പോൾ തൃശ്ശൂർ ഗവ. ചിൽഡ്രൻസ് കോളേജിലേക്ക് മാറ്റി.പതിനൊന്നു മാസമായി ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പമായിരുന്നു ബിലാലിന്റെ താമസം. ചോദിക്കുമ്പോൾ പേരു മാത്രം പറയും. 'ബിലാൽ' എന്നാണ് പേര്.

വീട് എവിടെ, അച്ഛന്റെ പേര് എന്താ ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് പറയുന്ന ഉത്തരങ്ങൾ വ്യക്തമല്ല. സഹോദരന്റെ പേരും ഇടയ്ക്കിടെ പറയും. ചിൽഡ്രൻസ് ഹോമിലെ അന്തേവാസിക്കു പ്രായപൂർത്തിയായാൽ മറ്റൊരിടത്തേയ്ക്കു മാറ്റുകയാണ് പതിവ്. ഇങ്ങനെ, താമസ സ്ഥലം മാറ്റാനുള്ള കടലാസു ജോലികൾ പുരോഗമിക്കുന്നുണ്ടായിരുന്നു.

കുട്ടിക്കു പ്രായപൂർത്തിയായതോടെ മറ്റൊരിടത്തേക്കു മാറ്റാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു കെയർടേക്കർ പ്രിജിത്തിന് കുട്ടിയുടെ നാടെവിടെയെന്നതിന്റെ ചെറിയ സൂചന കിട്ടിയത്. ബിലാലുമായി സംസാരിക്കവേ സ്വന്തം നാട് എവിടെയാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിനു ഒഖൽമണ്ടി' എന്ന മറുപടി കിട്ടി.നെറ്റിൽ തിരഞ്ഞപ്പോൾ അതു ഡൽഹിയിലെ പച്ചക്കറി മാർക്കറ്റാണെന്നു കണ്ടെത്തി.

അവിടത്തെ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. എന്നാൽ വെറുതെ ആ ഫയൽ അടയ്ക്കാൻ പ്രിജിത്ത് തയാറായില്ല. ഒഖൽമണ്ടി മാർക്കറ്റിലെ ഏതെങ്കിലും വ്യാപാരിയെ കണ്ടെത്താനായി അടുത്ത ശ്രമം. ഫേയ്സ്ബുക്കിന്റെ സഹായത്തോടെ വ്യാപാരിയെ കിട്ടി.

ഫോൺ നമ്പറിൽ വിളിച്ചു നോക്കി. മാർക്കറ്റിലെ ഒരു വ്യാപാരിയുടെ മകനെ ഒരു വർഷം മുമ്പ് കാണാതായിട്ടുണ്ടെന്ന് ആ വ്യാപാരി പറഞ്ഞു. മകനെ കാണാതായ വ്യാപാരി മുഹമ്മദ് റയീസിനെ കണ്ടെത്തി പിടിച്ച് പിറ്റേന്നു തന്നെ വിളിയെത്തി. വാട്സാപ്പിൽ വീഡിയോ കോളിൽ വരാമോയെന്ന് പ്രജിത്ത് ചോദിച്ചു. പ്രിജിത്തിന്റെ വാട്സ്ആപ്പിലെ വീഡിയോ കോളിൽ പിതാവിനെ കണ്ട മകൻ പൊട്ടിക്കരഞ്ഞു ബഹളം വെച്ചു. മകനെ കണ്ട പിതാവും വിതുമ്പിക്കരഞ്ഞു. പിതാവിനോടു വേഗമെത്താൻ മകൻ ആംഗ്യഭാഷയിൽ അപേക്ഷിച്ചു.വീട്ടിലേക്ക് പോകാൻ തിടുക്കം കൂട്ടി. ഈ രംഗങ്ങൾ കണ്ടുനിന്ന ജീവനക്കാരുടെ കണ്ണുകളും ഈറനണിഞ്ഞു.അങ്ങനെ, അച്ഛനും സഹോദരനും ഉടനെ ഡൽഹിയിൽ നിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി.

കാണാതെ പോയ മകനെ കാണാൻ തൃശൂർ രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ പാഞ്ഞെത്തി. ദീർഘ നാളത്തെ ഇടവേളയ്്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണംവിട്ടു. ഇരുവരുടേയും സ്നേഹ പ്രകടനങ്ങൾക്കു മുമ്പിൽ ചിൽഡ്രൻസ് ഹോം ജീവനക്കാരുടെ മനസു നിറഞ്ഞു. ഡൽഹിയിൽ കച്ചവടം നടത്തുന്നയാളാണ് ബിലാലിന്റെ പിതാവ്. എട്ടു പെൺമക്കളുള്ള ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏക ആൺകുട്ടിയാണ് നാലാമനായ ബിലാൽ. മകൻ വഴിതെറ്റിയാണ് കൊച്ചിയിലെത്തിയത് എന്നു മുഹമ്മദ് റയീസ് പറഞ്ഞു.

അവനെ നഷ്ടപ്പെട്ടുവെന്നു കരുതിയിരിക്കേ തിരികെ കിട്ടിയതോടെ അതിരറ്റ ആഹ്‌ളാദം. പ്രിജിത്തിനു കുട്ടിയുമായുള്ള സംസാരത്തിൽ നിന്നു കിട്ടിയ വാക്കിലൂടെയാണ് അന്വേഷണം സഫലമായത്. അതു വിട്ടുകളഞ്ഞിരുന്നുവെങ്കിൽ അനാഥാലയത്തിന്റെ ഒരു മൂലയിൽ ബിലാൽ ഇന്നും കഴിയുമായിരുന്നു. കേരളത്തിന്റെ നന്മയും വിശുദ്ധിയുമാണ് മകനെ ചിൽഡ്രൻസ് ഹോമിലെത്തിച്ചതെന്നു റയീസ് പറഞ്ഞു. അതിനു കേരളത്തോടു വലിയ നന്ദിയും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്. തന്നെ നല്ലവണ്ണം പരിചരിച്ച ജീവനക്കാരോടു ബിലാലിനു തീരാത്ത സന്തോഷം.

കൂപ്പുകൈകളുമായി പിതാവിനൊപ്പം നടന്നു നീങ്ങിയ പതിനെട്ടുകാരനെ രക്ഷിക്കാനായതിന്റെ ത്രില്ലിൽ കെയർ ടേക്കർ പ്രിജിത്ത്. കെയർടേക്കർ പ്രജിത്തിന് ആ ഒരു വാക്കിന് പിന്നാലെ പോകാൻ തോന്നിയില്ലായിരുന്നെങ്കിൽ ബിലാലിന്റെ ജീവിതം ഏതെങ്കിലും അനാഥാലയത്തിൽ ആകുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP