Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാവിയിൽ ഇന്ത്യയെ സ്വാധീനിക്കാൻ ഇടയുള്ള യുവനേതാക്കളെ തപ്പി ബ്രിട്ടൻ ടൂറിന് കൊണ്ടു പോയപ്പോൾ കേരളത്തിൽ നിന്നും നറുക്ക് വീണത് എം സ്വരാജിന്; ലണ്ടൻ കാഴ്ചകൾ കണ്ട് രസിച്ച് തൃപ്പൂണിത്തുറ എംഎൽഎ: യുകെ സന്ദർശനത്തിനെത്തിയ പി സി ജോർജ്ജ് പത്ത് ചടങ്ങുകളിൽ

ഭാവിയിൽ ഇന്ത്യയെ സ്വാധീനിക്കാൻ ഇടയുള്ള യുവനേതാക്കളെ തപ്പി ബ്രിട്ടൻ ടൂറിന് കൊണ്ടു പോയപ്പോൾ കേരളത്തിൽ നിന്നും നറുക്ക് വീണത് എം സ്വരാജിന്; ലണ്ടൻ കാഴ്ചകൾ കണ്ട് രസിച്ച് തൃപ്പൂണിത്തുറ എംഎൽഎ: യുകെ സന്ദർശനത്തിനെത്തിയ പി സി ജോർജ്ജ് പത്ത് ചടങ്ങുകളിൽ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ അതിഥികളായി എത്തിയ ഒരു സംഘം യുവ നിയമ സഭ സാമാജികരിൽ കേരളത്തിൽ നിന്നും തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് മാത്രം. എല്ലാ പാർട്ടികളിൽ നിന്നുമുള്ള എംഎൽഎമാരെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അതിഥികൾ ആയാണ് എത്തിച്ചിരിക്കുന്നത്. ഇൻഡോ - ബ്രിട്ടീഷ് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ലണ്ടൻ സ്റ്റഡി ടൂർ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പാർലമെന്റ് സന്ദർശനം, ലണ്ടൻ നഗര വികസന പഠനം, ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ പ്രത്യേകത തുടങ്ങി നിരവധി വിഷയങ്ങൾ ഏതാനും ദിവസം കൊണ്ട് എം എൽ എ മാർ സ്വായത്തമാക്കും. ചെറുപ്പക്കാരായ നിയമസഭാ സാമാജികരിൽ കൂടുതൽ മികവുള്ളവരെ കണ്ടെത്തി ഭാവിയിലേക്കുള്ള ബന്ധം ദൃഢതരമാക്കുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം എന്നും ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ഡെപ്യുട്ടി ഹെഡ് ഓഫ് മിഷൻ കോളിൻ വെൽസ് വ്യക്തമാക്കുന്നു.

സന്ദർശനത്തിന്റെ മുന്നോടിയായി എംഎൽഎ മാർക്ക് അയച്ച കത്തിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എം സ്വരാജ് ഉൾപ്പെടുന്ന 11 അംഗ സംഘം ലണ്ടനിൽ എത്തിയത്. വെസ്റ്റമിൻസ്റ്റെർ പാർക്ക് ഹോട്ടലിൽ താമസിക്കുന്ന സംഘം തിരക്കിട്ട സന്ദർശന പരിപാടികൾ പൂർത്തിയാക്കുകയാണ്. ലണ്ടനിൽ എത്തിയ ഉടൻ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസിൽ ഹ്ര്വസ സന്ദർശനം നടത്തിയിരുന്നെങ്കിലും വിശദമായ ടൂർ പ്ലാൻ ബ്രിട്ടീഷ് അധികൃതർ ആണ് നിയന്ത്രിക്കുന്നത്. അതെ സമയം ലണ്ടനിൽ എത്തിയ പാടെ എം സ്വരാജ് ഫേസ്‌ബുക്കിൽ നടത്തിയ പോസ്റ്റ് ശ്രദ്ധ പിടിച്ചു പറ്റി. തിരക്കും ബഹളവും ആഡംബര ചുംബികളുമായ ലണ്ടൻ നഗരം പ്രതീക്ഷിച്ചു വന്ന താൻ കണ്ടത് മൂകവും വിഷാദഭരിതവുമായ നഗരം ആണെന്നാണ് അദ്ദേഹം കുറിപ്പ് ഇട്ടിരിക്കുന്നത്.

സ്വരാജ് എത്തിയ ഉടൻ തന്നെ മറ്റൊരു കേരള എംഎൽഎ കൂടി ലണ്ടനിൽ ലാൻഡ് ചെയ്തിട്ടുണ്ട്. സാക്ഷാൽ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. വെള്ളിയാഴ്ച എത്തിയ പിസിയും വ്യത്യസ്തമായ നിരീക്ഷണത്തിലൂടെ ഫേസ്‌ബുക്കിലൂടെ തന്നെ തന്റെ ലണ്ടൻ സാന്നിധ്യം ലോകത്തെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ യുകെ മലയാളികൾ നൽകിയ സ്‌നേഹത്തിനു നന്ദി പറയാനും താൻ നേതൃത്വം നൽകുന്ന ജനപക്ഷ രാഷ്ട്രീയം വിശദീകരിക്കാനുമാണ് ഈ വരവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരാഴ്ച നീളുന്ന സന്ദർശനത്തിൽ പി സി ഒട്ടേറെ മലയാളികളെ നേരിട്ട് കാണുന്നുമുണ്ട് .കഴിയുന്നത്ര സ്ഥലങ്ങളിൽ തിരക്കിട്ട സന്ദർശനം നടത്തുകയാണ് പി സി ജോർജ്. നിരവധി മന്ത്രിമാരും എംപി മാരും എംഎൽഎ മാറും കഴിഞ്ഞ ഏതാനും വർഷമായി യുകെയിൽ എത്തിയിട്ടുണ്ടെങ്കിലും അവരിൽ നിന്ന് വ്യത്യസ്തമായി തികഞ്ഞ രാഷ്ട്രീയ സന്ദർശനമാണ് പി സി ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെയായി പ്രവാസി കാര്യങ്ങളിൽ അദ്ദേഹം സജീവ തല്പരനുമാണ്. കഴിഞ്ഞ ദിവസവും നിയമസഭയിൽ അദ്ദേഹം പ്രവാസിക്ഷേമം സംബന്ധിച്ച വിഷയാവതരണം നടത്തിയത് ശ്രദ്ധേയമായി . അടുത്തിടെ ഓസ്‌ട്രേലിയ, യു എ ഇ സന്ദർശനങ്ങൾ നടത്തിയ ശേഷമാണു പി സി യുകെ യിൽ എത്തിയിരിക്കുന്നത്.

സ്വരാജ് ലണ്ടൻ സന്ദർശനത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക ആണെങ്കിലും അദ്ദേഹത്തിന്റെ സംഘത്തിൽ അംഗമായ പലരും ട്വിറ്ററിൽ സജീവമാണ്. കൂട്ടത്തിൽ ഓരംഗബാദിലെ എം എൽ എ ആയ ഇമതിയാസ് ജലീൽ ആണ് സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങളും പങ്കിടുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഏക എംഎൽ ആയും ഇദ്ദേഹം തന്നെ .സംഘത്തിലെ ഏക മുസ്ലിം എൽഎൽഎ എന്ന നിലയിൽ മാദ്ധ്യമ ശ്രദ്ധയും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. സംഘത്തിലെ എല്ലാവരും തന്നെ നാൽപ്പതിൽ താഴെ പ്രായമുള്ളവരാണ്. നിയമസഭാ പ്രവർത്തനത്തിൽ ഏറ്റവും സജീവം ആയവരെ കണ്ടു പിടിച്ചു തിരഞ്ഞെടുപ്പിൽ 36 കാരനായ സ്വരാജിന് സംഘത്തിൽ ഉൾപ്പെടാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രവർത്തന മികവ് കൂടി വിലയിരുത്തിയാണ്. ഇക്കുറി കേരള നിയമസഭയിൽ ചെറുപ്പക്കാരായ പുതുമുഖങ്ങൾ ഏറെയുണ്ടെങ്കിലും അവരിൽ ഏറെ പ്രതീക്ഷ നൽകുന്നതും സ്വരാജ് തന്നെയാണ്. ലണ്ടനിൽ എത്തിയ സംഘം പാർലമെന്റ് , പാർലമെന്റ് സ്‌ക്വയറിലെ ഗാന്ധി പ്രതിമ, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ആസ്ഥാനം, മറ്റു കക്ഷികളുടെ ഓഫിസുകൾ, സർവകലാശാലകൾ , സ്‌കൂളുകൾ , നഗര കേന്ദ്രങ്ങൾ എന്നിവ ഒക്കെ സന്ദർശിക്കുന്നുണ്ട്.സന്ദർശനത്തിന്റെ പൂർണ ചെലവ് വഹിക്കുന്നതും ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ഓഫീസാണ് . കൺസർവേറ്റീവ് ആസ്ഥാനത്തു ഇന്ത്യൻ വിഷയങ്ങളിൽ ഏറെ അവഗാഹം ഉള്ള ബ്ലാക്‌ബോബ്മാൻ എം പി യുമായി യുവ എംഎൽഎമാർ ചർച്ച നടത്തി.

ശൈത്യകാലത്തിന്റെ പിടിയിലേക്ക് നീങ്ങുന്ന ലണ്ടൻ നിരത്തിന്റെ ആളൊഴിഞ്ഞ അവസ്ഥ സ്വരാജിനെ വല്ലാതെ അമ്പരപ്പിച്ചതായി അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റ് സൂചിപ്പിക്കുന്നു . മാത്രമല്ല ലോക സാമ്പത്തിക തലസ്ഥാനം എന്ന നിലയിൽ ആദ്യമായി എത്തുന്ന ഏതൊരാളും പ്രതീക്ഷിക്കുന്ന മായക്കാഴ്ചകൾ ലണ്ടനിൽ ദൃശ്യമല്ല എന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിൽ മറഞ്ഞിരിപ്പുണ്ട്. ഏഷ്യൻ നഗരങ്ങളിലെ പോലെ അഡംബര ചുംബികളായ കെട്ടിടങ്ങളും നിരത്തു നിറഞ്ഞു ഒഴുകുന്ന വാഹനങ്ങളും തിക്കി തിരക്കുന്ന ജനസഞ്ചയവും ഒന്നും ലണ്ടൻ നഗര ദൃശ്യത്തിന്റെ ഭാഗം അല്ലാത്തതും സ്വരാജിന്റെ ചിന്തകളിൽ നിറയുന്നു. എന്നാൽ പത്തു വർഷം മുൻപ് ഹവാനയിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ ലണ്ടൻ വഴി പോകാൻ ഉദ്ദേശിച്ചപ്പോൾ ഗ്ലാസ്ഗോ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിസ നിക്ഷേധിച്ച രാജ്യത്തു അതിഥി ആയി എത്താൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും അദ്ദേഹം മറച്ചു വയ്ക്കുന്നില്ല. ലണ്ടൻ കാഴ്ചകൾ വരും ദിവസങ്ങളിൽ തിരക്കൊഴിയുമ്പോൾ വിശദമായി എഴുതും എന്ന് വാക്ക് തരുന്ന സ്വരാജ് രണ്ടു ദിവസമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയോ ഫേസ്‌ബുക് സന്ദർശനം നടത്തിയതായോ സൂചനയില്ല . എന്നാൽ നാട്ടുകാരിൽ അനേകം പേർ യുകെ യിൽ ഉള്ളതിനാൽ ഒരു നിമിഷം പോലും പാഴാക്കാതെയുള്ള സന്ദർശന പരിപാടികളാണ് പി സി ജോർജ് തയ്യാറാക്കിയിരിക്കുന്നത്. ഇരു വരും ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണരൂപം താഴെ വായിക്കാം.
ബ്രിട്ടൻ സന്ദർശിക്കുന്നതിന് 12 യുവ എം എൽ എ മാരുടെ സംഘത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതായുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ അറിയിപ്പ് ലഭിച്ചപ്പോൾ പഴയൊരു സംഭവമായിരുന്നു എന്റെ മനസിലോടിയെത്തിയത്.

'പത്തു വർഷം മുമ്പാണ്...

അന്ന് സാമ്രാജ്യത്യ വിരുദ്ധ ബ്രിഗേഡിൽ അംഗമായി ഹവാനയിലേക്ക് പോകാൻ ഞങ്ങൾ നിശ്ചയിച്ചത് ലണ്ടൻ മാർഗ്ഗമായിരുന്നു. ഇന്ത്യയിൽ നിന്നും ഹവാനയിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാലാണ് യാത്ര ലണ്ടൻ വഴിയാക്കിയത്. യാത്ര പുറപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് ബ്രിട്ടീഷ് വിസ നിഷേധിച്ചു കൊണ്ടുള്ള അറിയിപ്പ് കിട്ടിയത്. ആയിടെ നടന്ന ഗ്ലാസ്‌ഗോ ഫോടനത്തിലെ പ്രതികളിലൊരാൾ ബാംഗ്ലൂർ സ്വദേശിയായതിനാൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള വിസാ അപേക്ഷകളൊക്കെ കർശന പരിശോധനക്ക് വിധേയമാക്കുന്ന സമയമായിരുന്നു അത്. പങ്കെടുക്കാൻ പോകുന്ന പരിപാടിയുടെ സ്വഭാവവും വിസ നിഷേധിക്കാൻ കാരണമായിട്ടുണ്ടാവാം. യാത്ര മുടങ്ങുമെന്ന ഘട്ടത്തിലാണ് യാത്രാ റൂട്ട് മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചത്. തുടർന്ന് രണ്ട് ദിവസം കൊണ്ട് റഷ്യൻ വിസ ശരിയാവുകയും ഞങ്ങൾ മോസ്‌കോ വഴി ഹവാനയിലേക്ക് പോവുകയും ചെയ്തു.ഒരു ദശാബ്ദം മുമ്പ് നിയമാനുസൃതമുള്ള ട്രാൻസിറ്റ് വിസ അപേക്ഷ മതിയായ കാരണമില്ലാതെ നിഷേധിച്ചവർ തന്നെ ഇപ്പോൾ പ്രത്യേകമായി ക്ഷണിച്ച് അവരുടെ അതിഥിയായി സ്വീകരിക്കുമ്പോൾ പഴയ അനുഭവം ഓർത്തുവെന്നു മാത്രം.ഹീത്രു എയർപ്പോർട്ടിൽ വിമാനമിറങ്ങുമ്പോൾ സമയം വൈകുന്നേരമായിരുന്നു. പന്ത്രണ്ടംഗ സംഘത്തിലെ അംഗമായ ജമ്മു കാശ്മീരിലെ ബിജെപി എം എൽ എ ഹിനാ ഭട്ട് യാത്ര ഒഴിവാക്കി. അവരുടെ പിതാവ് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.

ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥ പരുൽ മൽഹോത്ര ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളെ സ്വീകരിക്കാൻ ഹൈക്കമ്മീഷന്റെ പ്രതിനിധി ദാവൂദ് മുഹമ്മദ് എയർപ്പോർട്ടിലെത്തിയിരുന്നു. എയർപ്പോർട്ടിൽ നിന്നും ഞങ്ങൾക്ക് താമസമൊരുക്കിയിട്ടുള്ള വെസ്റ്റ് മിൻസ്റ്ററിലെ പാർക്ക് പ്ലാസ ഹോട്ടലിലേക്ക് യാത്ര തിരിച്ചപ്പോൾ സമയം 6.30 കഴിഞ്ഞു.

ലണ്ടനിൽ നേരത്തേ ഇരുൾ പരന്നു തുടങ്ങിയിരിക്കുന്നു. വഴിവിളക്കുകൾ പ്രകാശം ചൊരിയുന്ന ആറുവരിപ്പാതയിലൂടെ നീങ്ങുമ്പോൾ റോഡിനിരുവശവും ഗതകാല പ്രൗഡി വിളംബരം ചെയ്യുന്ന കെട്ടിട സമുച്ചയങ്ങൾ കാണാം. അംബരചുംബികളായ മഹാനിർമ്മിതികളല്ല അവയെങ്കിലും ബ്രിട്ടീഷ് വാസ്തുശിൽപ്പ ശൈലിയുടെ ഭംഗിയും പ്രൗഡിയും ആരെയും ആകർഷിക്കും.

റോഡിലെവിടെയും ഒരാളെപ്പോലും കാണാനില്ല. കാറുകളും മറ്റു വാഹനങ്ങളും ഒഴുകി നീങ്ങുന്നുണ്ട്. അതും ഡൽഹിയിലെയോ ബോംബെയിലേയോ പോലെ അത്രയധികമില്ല. ഗതാഗത കുരുക്കുമില്ല. ഇരുട്ട് കൂടുതൽ കനത്തു. സമയം 7 മണി ആയതേയുള്ളൂ. കാൽനടയാത്രക്കാരായി ആരെയും കാണാനില്ല. ഏറെ ദൂരം യാത്ര ചെയ്തിട്ടും ഒരു മനുഷ്യനെപ്പോലും റോഡിൽ കണ്ടില്ല. പാതയോരത്തെ കടകളുടെ മുന്നിലും ആരുമില്ല . എല്ലാ കെട്ടിടങ്ങൾക്കകത്തുമുള്ള അരണ്ട വെളിച്ചം ചില്ലുജാലകങ്ങളിലൂടെ കാണാം. അതിനകത്ത് മനുഷ്യരുണ്ടാവാം. പക്ഷെ പുറത്തെവിടെയും ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാനില്ല.

വിജനവും നിശബ്ദവുമായ വീഥികൾ ..... തണുത്തുറഞ്ഞ പ്രകൃതി . നിശബ്ദത ഭയാനകമാണെന്നെഴുതിയത് നോബർട്ടോ ഫ്യുവന്റിസായിരുന്നു. ഭയാനകം മാത്രമല്ല ചില നേരങ്ങളിൽ അത് വേദനാജനകം കൂടിയാണ്. വിഷാദ മൂകം എന്നാണല്ലോ പറയാറ്. എന്തുകൊണ്ടോ ഞാൻ വായിച്ചെടുത്ത ലണ്ടൻ നഗരത്തിന്റെ ആദ്യ മുഖഭാവം വിഷാദത്തിന്റെതാണ്. പരന്നു നിറയുന്ന ഇരുട്ടിലും ചാറുന്ന നേർത്ത മഴയിലും ആളൊഴിഞ്ഞ നഗരവീഥികളിലും ചരിത്രം കാത്തുവച്ച ഒരു നെടുവീർപ്പിന്റെ വേദനയുണ്ട്.സൗത്ത് കെൻസിങ്ങ്ടണിലും വെസ്റ്റ് മിൻസ്റ്ററിലും എത്തിയപ്പോൾ അവിടെയെല്ലാം ആൾക്കൂട്ടമുണ്ട്. തണുപ്പ് അരിച്ചെത്തുമ്പോഴും കൂസലില്ലാതെ നടക്കുന്നവരെ ഞാൻ കൗതുകപൂർവം നോക്കി. അവരിലേറെയും ടൂറിസ്റ്റുകളാണെന്ന് ആരോ പറയുന്നത് കേട്ടു.ചരിത്രത്തിലൊരു നാളും മാഞ്ഞു പോവാത്ത, പടയോട്ടങ്ങളുടെയും അധിനിവേശങ്ങളുടെയും കണ്ണീരും ചോരയും പുരണ്ട ഭൂതകാലസ്മരണകളിരമ്പുന്ന ബ്രിട്ടന്റെ തലസ്ഥാന നഗരിയിൽ കണ്ടതും കേട്ടതും അടുത്ത ദിവസങ്ങളിൽ എഴുതാമെന്ന് കരുതുന്നു.

എം. സ്വരാജ്

ന്നലെ വൈകുന്നേരം ലണ്ടനിൽ എത്തി, ജോലി തിരക്കുകൾക്കിടയിൽ സ്വീകരിക്കാൻ വന്ന എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കട്ടെ. ഇനിയുള്ള 9 ദിവസം യു. കെ. യിലുള്ള നമ്മുടെ മലയാളി സഹോദരങ്ങൾക്കൊപ്പം ജനപക്ഷ ചിന്തകളുടെയും സംവാദങ്ങളുടെയും ദിനം.
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെയുള്ള മലയാളി സമൂഹം ഒന്നടങ്കം എനിക്ക് നൽകിയ പിന്തുണയും, സ്‌നേഹവും വലുതാണ്. അതിനുള്ള പ്രെത്യുപകാരമായി കൂടി ഈ സന്ദർശനത്തെ ഞാൻ കാണുന്നു.അഴിമതിയും, അക്രമവും, വർഗ്ഗീയചിന്തകളും ഇല്ലാതെ സമത്വവും, സാഹോദര്യവും നിറഞ്ഞ ജനപക്ഷ ചിന്തകൾക്കായി നമുക്ക് കൈകോർക്കാം... പി സി ജോർജ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP