Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടു നേടാനോ ജനപ്രിയ പ്രഖ്യാപനം; തൊടുപുഴക്കാർക്ക് പി.ജെ ജോസഫിന്റെ കൈത്താങ്ങായി 84 ലക്ഷം; കൊടുക്കുന്നത് ഇളയമകൻ ജോക്കുട്ടന്റെ കുടുംബ സ്വത്തിൽ നിന്നെന്ന് പി.ജെയുടെ വിശദീകരണം; ഭക്ഷണത്തിന് വകയില്ലാത്ത 699 കിടപ്പ് രോഗികൾക്ക് ഒരു വർഷം പ്രതിമാസം 1000 രൂപ വീതം കൊടുക്കും; ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച് തൊടുപുഴയിൽ മക്കൾ രാഷ്ട്രീയം വളർത്താനുള്ള കേരളാ കോൺഗ്രസ് നേതാവിന്റെ പദ്ധതിയിങ്ങനെ

വോട്ടു നേടാനോ ജനപ്രിയ പ്രഖ്യാപനം; തൊടുപുഴക്കാർക്ക് പി.ജെ ജോസഫിന്റെ കൈത്താങ്ങായി 84 ലക്ഷം; കൊടുക്കുന്നത് ഇളയമകൻ ജോക്കുട്ടന്റെ കുടുംബ സ്വത്തിൽ നിന്നെന്ന് പി.ജെയുടെ വിശദീകരണം; ഭക്ഷണത്തിന് വകയില്ലാത്ത 699 കിടപ്പ് രോഗികൾക്ക് ഒരു വർഷം പ്രതിമാസം 1000 രൂപ വീതം കൊടുക്കും; ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച് തൊടുപുഴയിൽ മക്കൾ രാഷ്ട്രീയം വളർത്താനുള്ള കേരളാ കോൺഗ്രസ് നേതാവിന്റെ പദ്ധതിയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കേരളാ കോൺഗ്രസിൽ സീറ്റ് സംബന്ധിച്ച തർക്കം നിലനിൽക്കുമ്പോഴും ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുകയാണ് പി.ജെ ജോസഫ് എംഎൽഎ. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വത്തിന്റെ ഒരു ഭാഗം തൊടുപുഴയിലെ സാധാരണക്കാർക്കായി നീക്കി വയ്ക്കുന്നുവെന്ന് പ്രിയ നേതാവ് അറിയിച്ചതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. സുഖമില്ലാത്ത ഇളയ മകൻ 'ജോക്കുട്ടൻ' എന്ന് വിളിക്കുന്ന ജോമോൻ ജോസഫിനായി നീക്കി വെച്ച കുടുംബസ്വത്തിൽ നിന്നും 84 ലക്ഷത്തിന്റെ സഹായമാണ് ദാരിദ്ര്യമനുഭവിക്കുന്ന 699 കിടപ്പു രോഗികൾക്കായി ജോസഫ് ചെലവഴിക്കുന്നത്. എന്നാൽ വോട്ടു നേടാനാണോ ഇപ്പോൾ നടത്തിയിരിക്കുന്ന ജനപ്രിയ പ്രഖ്യാപനമെന്നും ആരോപണമുയരുന്നുണ്ട്. ജി.ജെ ജോസഫ് തൊടുപുഴയിൽ മക്കൾ രാഷ്ട്രീയം വളർത്താനുള്ള നീക്കമാണോ ഇതെന്നുമാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്ത് നടക്കുന്ന ചൂടേറിയ ചർച്ച.

പദ്ധതിയിലൂടെ കിടപ്പു രോഗികൾക്ക് ഒരു വർഷത്തേക്ക് പ്രതിമാനം ആയിരം രൂപ വീതം ലഭിക്കുമെന്നും ജോസഫ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 1500ൽ അധികം കിടപ്പ് രോഗികളാണ് തൊടുപുഴ നിയോജക മണ്ഡലത്തിലുള്ളത്. ഇതിൽ 699 ആളുകളും ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയുടെ പരിധിയിൽ സാന്ത്വനപരിചരണത്തിലുള്ള ഇവർക്കായി 'കനിവ്' എന്നപേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജോമോൻ ജോസഫ് ചാരിറ്റബിൽ ട്രസ്റ്റാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പി.ജെ ജോസഫ് തന്നെയാണ് ട്രസ്റ്റിന്റെ ചെയർമാൻ. സ്വത്തിൽ നിന്നും പണം കണ്ടെത്തുന്നത് കൂടാതെ സംഭാവനയായി ലഭിക്കുന്ന തുക കൂടി ചേർത്താകും പദ്ധതി നടപ്പിലാക്കുകയെന്നും ജോസഫ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യ തുക രോഗികളുടെ വീട്ടിൽ എത്തിച്ച് നൽകും.

ശേഷമുള്ള മാസങ്ങളിൽ ബാങ്ക് അക്കൗണ്ടുവഴി നൽകും. ഒരുവർഷം കഴിയുമ്പോഴേക്കും പദ്ധതി സർക്കാരോ സമൂഹമോ ഏറ്റെടുത്തു തുടരുമെന്നാണു തന്റെ പ്രതീക്ഷയെന്നും പി.ജെ.ജോസഫ് പറഞ്ഞു. ബുധനാഴ്ച മൂന്നിന് തൊടുപുഴ ടൗൺപള്ളി പാരീഷ്ഹാളിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

സീറ്റ് തർക്കം തകൃതി തന്നെ

ലോക്സഭാ സീറ്റിൽ രണ്ട് സീറ്റ് വേണമെന്നാണ് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പിജെ ജോസഫിന്റെ ആവശ്യം. അത് വീണ്ടും വിശദീകരിക്കുകയാണ് ജോസഫ്. തനിക്ക് മത്സരിക്കാൻ താൽപ്പര്യമെന്ന് തുറന്ന് പറയുകയും ചെയ്തു. ഇതോടെ കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഒരു സീറ്റേ കിട്ടുന്നുള്ളൂവെങ്കിൽ അത് തനിക്ക് വേണമെന്നും ജോസഫ് പറയുന്നു. കോട്ടയത്ത് മത്സരിക്കാനും ജോസഫ് തയ്യാറാണ്. മാണി വിഭാഗത്തിന് സ്വന്തമായ കോട്ടയം സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രം. ഇത് മനസ്സിലാക്കി കോട്ടയത്ത് മാണിയെ തന്നെ ലോക്സഭാ സ്ഥാനാർത്ഥിയാക്കാനാണ് കേരളാ കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന്റെ തീരുമാനം. ജോസഫിനെ വെട്ടാനും പാർട്ടി പിളരാതിരിക്കാനുമുള്ള തന്ത്രമാണ് മാണി വിഭാഗം അണിയറയിൽ ഒരുക്കുന്നത്.

ജോസഫുമായി സമവായത്തിനില്ലെന്ന സൂചന നൽകി മാണി ഗ്രൂപ്പിൽ സ്ഥാനാർത്ഥി ചർച്ചകൾ തുടരുന്നു. ജോസഫ് വിഭാഗം പാർട്ടിവിട്ടു പോകണമെന്ന നിലപാടിലേക്ക് മാണി വിഭാഗവും മാറുന്നതായാണു സൂചന. കേരള കോൺഗ്രസിലെ സീറ്റ് തർക്കം പരിഹരിക്കാൻ ചൊവ്വാഴ്ചയാണ് കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച. എന്നാൽ കോട്ടയത്ത് സീറ്റ് ജോസഫിന് നൽകിയുള്ള ഒത്തുതീർപ്പിന് കേരളാ കോൺഗ്രസ് തയ്യാറല്ല. സ്റ്റീഫൻ മാത്യു, തോമസ് ചാഴിക്കാടൻ എന്നിവരെ സ്ഥാനാർത്ഥികളാക്കാനായിരുന്നു മാണി ആദ്യം ആലോചിച്ചത്. ഇതിനിടെയാണ് ഏറ്റവും നല്ല സ്ഥാനാർത്ഥി താനാണെന്ന പ്രഖ്യാപനവുമായി ജോസഫ് എത്തിയത്.

ഇതോടെ കളികൾ കരുതലോടെയായി. സുപ്രീംകോടതിയിലെ മുൻ ജഡ്ജി ജോസഫ് കുര്യനെ സ്ഥാനാർത്ഥിയാക്കുന്നതും പരിഗണിച്ചു. എന്നാൽ ജോസഫ് ഉറച്ച നിലപാടുമായി മുന്നോട്ട് പോയി. കോട്ടയത്ത് വോട്ട് അഭ്യർത്ഥനയും തുടങ്ങി. ഇതോടെയാണ് കരുത്തരിൽ കരുത്തനായ മാണിയെ തന്നെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക വിഭാഗം തീരുമാനിച്ചത്. സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി നിർത്തുന്നതിലൂടെ കോട്ടയം സീറ്റു പിടിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങൾ പാഴ്‌വേലയാണെന്ന സന്ദേശമാണ് മാണി ഗ്രൂപ്പ് നൽകുന്നത്. ജോസഫിനെ വെല്ലുന്ന സ്ഥാനാർത്ഥിയെ സ്വന്തം പാളയത്തിൽ നിന്നു കണ്ടെത്താനാണ് ഇപ്പോൾ മാണിയുടെ ശ്രമം.

മുൻ എംഎൽഎമാരായ മുതിർന്ന നേതാക്കളെയാണ് മാണി ആദ്യഘട്ടത്തിൽ കോട്ടയം സീറ്റിലേക്കു പരിഗണിച്ചത്. ഇതിനിടെ മധ്യസ്ഥനായി പികെ കുഞ്ഞാലിക്കുട്ടി എത്തി. മികച്ചത് താനാണെന്ന പിജെ ജോസഫിന്റെ വാദത്തിന് മുന്നിൽ കുഞ്ഞാലിക്കുട്ടിയും തോറ്റു. ഈ സന്ദേശം മാണിക്കും കുഞ്ഞാലിക്കുട്ടി കൈമാറി. ഇതോടെയാണ് മാണി തന്നെ മത്സരിക്കുന്നതാണ് നല്ലതെന്ന വാദം ജോസ് കെ മാണിയും കുട്ടരും മുന്നോട്ട് വച്ചത്. മാണി ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചാൽ പാലാ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരും. മാണിയുടെ കുത്തക സീറ്റായ പാലായിൽ ജയം ഉറപ്പിക്കുകയും വേണം. മാണി മാറിയാൽ പാലായിൽ കേരളാ കോൺഗ്രസ് തോൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മാണിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകുന്നത്.

പി.ജെ.ജോസഫ് കോട്ടയം സീറ്റിനായി പിടിമുറുക്കിയതോടെ മാണിയുടെ പദ്ധതികൾ പാളുകയായിരുന്നു. ജയസാധ്യതയുള്ള സ്ഥാനാർത്ഥി വേണമെന്നു ഘടകകക്ഷികളും ശാഠ്യം പിടിച്ചതോടെ മാണി സമ്മർദത്തിലായി. തുടർന്നാണു മാണി തന്നെ മത്സിക്കാൻ തയ്യാറാകുന്നത്. അതിനിടെ ആശയക്കുഴപ്പമുണ്ടാക്കാനായി മാണിയുടെ മരുമകളും ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ മത്സരിക്കുമെന്ന് ജോസഫ് വിഭാഗം പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇത് ശരിയല്ലെന്ന് മാണി വിഭാഗം പറയുന്നു. നിഷ ഒരു സാഹചര്യത്തിലും ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് ജോസ് കെ മാണിയും പറയുന്നു. കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടാക്കി പാർട്ടി പിളർത്താനുള്ള ഈ തന്ത്രത്തെ ചെറുക്കാൻ കൂടിയാണ് മാണി തന്നെ മത്സരിക്കാനെത്തുന്നതും. മത്സരിക്കാൻ പി ജെ ജോസഫ് തയ്യാറെടുക്കുന്നതോടെ കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത ശക്തമായി.

ജോസഫിന് സീറ്റ് ഉറപ്പാക്കി മുന്നണിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് കൂടി മുൻകൈ എടുക്കണമെന്ന നിലപാടാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇക്കാര്യം കോൺഗ്രസ് നേതാക്കളെ നേരിട്ട് അറിയിക്കാനും ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. രണ്ട് സീറ്റ് എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചാലും ഇല്ലെങ്കിലും ലോക്സഭാ സീറ്റിലേക്ക് പിജെ ജോസഫ് മത്സരിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. കോട്ടയമോ ഇടുക്കിയോ ആണെങ്കിലും മത്സരിക്കാൻ പി ജെ ജോസഫ് തയ്യാറാണ്. പാർട്ടിയിലും മുന്നണിയിലും പൊട്ടിത്തെറി ഒഴിവാക്കാൻ കോൺഗ്രസ് കൂടി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP