Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയരാജൻ ബിജെപിയിലേക്കെന്ന വ്യാജ വാർത്ത ആദ്യം എത്തിയത് നിലപാട് എന്ന സിപിഎം അനുകൂല പേജിൽ; ഹമീദ് കൊണ്ടോട്ടിയുടെ പോസ്റ്റ് ആഘോഷമാക്കിയത് പച്ചപ്പടയും; അമിത് ഷായ്ക്ക് ജയരാജൻ ബൊക്കെ നൽകുന്നതായി വ്യാജചിത്രം മോർഫു ചെയ്തുണ്ടാക്കിയത് മുസ്ലിം ലീഗുകാരെന്നും കണ്ടെത്തി പൊലീസ്; ജയരാജനെ ബിജെപിക്കാരനാക്കിയത് സിപിഎം പ്രവർത്തകരോ? പിജെ ആർമിയെ തളർത്താനുള്ള സോഷ്യൽ മീഡിയാ പ്രചരണത്തിൽ നടക്കുന്നത് കരുതലുകളുള്ള അന്വേഷണം

ജയരാജൻ ബിജെപിയിലേക്കെന്ന വ്യാജ വാർത്ത ആദ്യം എത്തിയത് നിലപാട് എന്ന സിപിഎം അനുകൂല പേജിൽ; ഹമീദ് കൊണ്ടോട്ടിയുടെ പോസ്റ്റ് ആഘോഷമാക്കിയത് പച്ചപ്പടയും; അമിത് ഷായ്ക്ക് ജയരാജൻ ബൊക്കെ നൽകുന്നതായി വ്യാജചിത്രം മോർഫു ചെയ്തുണ്ടാക്കിയത് മുസ്ലിം ലീഗുകാരെന്നും കണ്ടെത്തി പൊലീസ്; ജയരാജനെ ബിജെപിക്കാരനാക്കിയത് സിപിഎം പ്രവർത്തകരോ? പിജെ ആർമിയെ തളർത്താനുള്ള സോഷ്യൽ മീഡിയാ പ്രചരണത്തിൽ നടക്കുന്നത് കരുതലുകളുള്ള അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം. സംസ്ഥാനസമിതി അംഗം പി.ജയരാജൻ ബിജെപി.യിലേക്കെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയത് മലപ്പുറത്തെ 'നിലപാട്', 'പച്ചപ്പട' എന്നീ രണ്ട് ഗ്രൂപ്പുകളാണെന്ന് സൂചന. ഇതിൽ ഒന്ന് സിപിഎം അനുകൂല പേജാണ്. പൊലീസ് നൽകുന്ന സൂചനകൾ വിലയിരുത്തിയാൽ സിപിഎം പേജിലാണ് ഈ വ്യാജ പ്രചരണം നടക്കുന്നത്. ഇത് പിന്നീട് മുസ്ലിം ലീഗ് ഗ്രൂപ്പുകളിലെത്തി. ഇതോടെ വൈറലാകുകയും ചെയ്തു. ഈ പേജുകളിൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

ഹമീദ് കൊണ്ടോട്ടി എന്നയാളാണ് 'നിലപാട്' എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെ പി.ജയരാജൻ ബിജെപി.യിലേക്കെന്ന് ആദ്യം പോസ്റ്റിട്ടത്. ഇത് സിപിഎം നിലപാടുകൾ നിറയുന്ന പേജാണ്. തുടർന്ന് 'പച്ചപ്പട' എന്ന ഗ്രൂപ്പിന്റെ ഫെയ്‌സ് ബുക്ക് പേജിൽ അത് ഷെയർചെയ്തു. അമിത് ഷായ്ക്ക് ജയരാജൻ ബൊക്കെ നൽകുന്നതായി വ്യാജചിത്രം മോർഫുചെയ്തുണ്ടാക്കിയാണ് പോസ്റ്റ് ചെയ്തത്. അതായത് സിപിഎം പേജിൽ വന്ന വാർത്ത ലീഗുകാർ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ' നിലപാട്', 'പച്ചപ്പട'' എന്നീ ഗ്രൂപ്പുകളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച എട്ട് വാട്സാപ്പ് ഗ്രൂപ്പുകളെയും അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ ഡിവൈ.എസ്‌പി. പി.പി.സദാനന്ദൻ പറഞ്ഞതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ജയരാജനെ ബിജെപിയാക്കിയത് സിപിഎമ്മുകാർ തന്നെയാണെന്ന സംശയം സജീവമാകുന്നത്. നിലപാട് എന്ന പേജിൽ പോസ്‌റ്റെത്തിയെന്ന വെളിപ്പെടുത്തലാണ് ഇതിന് കാരണം.

പി.ജയരാജൻ നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. ഇൻസ്‌പെക്ടർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചെങ്കോട്ടയെന്ന് വിളിപ്പേരുള്ള കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി സംഘപരിവാറിന്റെ വളർച്ചയെ ചെറുക്കുന്നത് പി ജയരാജനാണ്. ഓകെ വാസു അടക്കമുള്ള ബിജെപിക്കാരെ സിപിഎമ്മിലെത്തിക്കുകയും മതേതര ശ്രീകൃഷ്ണ ജയന്തി സംഘടിപ്പിക്കുകയും അടക്കമുള്ള നീക്കങ്ങളിലൂടെ കണ്ണൂരിൽ ആർഎസ്എസിനെ പലവട്ടം പ്രതിരോധത്തിലാക്കിയിട്ടുണ്ട് ജയരാജൻ . അതുകൊണ്ട് തന്നെയാണ് കണ്ണൂർ സിപിഎമ്മിൽ മറുവാക്കില്ലാത്ത നേതാവായ പിജെ ബിജെപിയിലേക്ക് പോകുന്നുവെന്ന വ്യാപക പ്രചാരണം പാർട്ടി അണികൾക്കടക്കം ചെറുതല്ലാത്ത ഞെട്ടൽ നൽകിയത്. ഇത് മനസ്സിലാക്കിയാണ് ജയരാജനും പൊലീസിൽ പരാതി നൽകിയത്.

വടകരയിൽ മത്സരിച്ച ജയരാജൻ തോറ്റിരുന്നു. കണ്ണൂരിലെ കരുത്തനായ സഖാവിനെ സിപിഎമ്മിലെ ഒരു വിഭാഗം വടകരയിൽ മത്സരിപ്പിച്ച് തോൽപ്പിച്ചതാണെന്ന വാദം ഒരു വിഭാഗം ഉയർത്തിയിരുന്നു. ഇതോടെ കണ്ണൂരിലെ പാർട്ടി സെക്രട്ടറി സ്ഥാനം ജയരാജന് നഷ്ടമായി. ഇതിനെതിരെ പ്രതികരിച്ച് പിജെ ആർമിയും രൂപം കൊണ്ടു. പിജെ ആർമി സിപിഎമ്മിലെ തിരുത്തൽ ശക്തിയുമായി മാറി. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ബിജെപിയിലേക്ക് ജയരാജൻ പോകുന്നുവെന്ന വ്യാജ പ്രചരണമെത്തിയത്. അതിന്റെ അന്വേഷണം എത്തുന്നത് നിലപാട് എന്ന ഗ്രൂപ്പിലേക്ക് ആകുന്നതും സിപിഎമ്മിൽ പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. നിലപാട് ഗ്രൂപ്പിലെ പോസ്റ്റുകളെല്ലാം ഇടത് ആഭിമുഖ്യം പുലർത്തുന്നതാണ്.

ബിജെപി നേതാക്കളുമായി ജയരാജൻ ചർച്ച നടത്തിയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാൻ സാധ്യതയുണ്ട് എന്നുമായിരുന്നു പ്രചാരണം നടന്നത്. സംഘികളും മുസ്ലിം തീവ്രവാദികളുമാണ് പ്രചാരണത്തിന് പിന്നിലെന്ന് പി ജയരാജൻ ആരോപിക്കുന്നു. വ്യാജ പ്രചാരണത്തിന് എതിരെ കണ്ണൂർ ഡിവൈഎസ്‌പിക്ക് ജയരാജൻ പരാതി നൽകി. പി ജയരാജൻ ബിജെപിയിൽ ചേരുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണെന്ന് സിപിഎമ്മും പ്രതികരിച്ചിരുന്നു വ്യാജവാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂർവ്വമായി ഒരു കൂട്ടർ നടത്തി വരുന്ന നുണ പ്രചരണത്തെ ജനങ്ങൾ തള്ളിക്കളയണമെന്നും പാർട്ടി പ്രവർത്തകന്മാർ ജാഗ്രത പാലിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

അച്ചടി,ദൃശ്യ,ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണ് സാമൂഹ്യ മാധ്യമങ്ങൾ. മാധ്യമ ഉടമകളും, വാർത്തകൾ രചിക്കുന്നവരും എല്ലാം സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്ന ജനങ്ങളാണ്. അതുകൊണ്ട് തന്നെ വ്യാജവാർത്തകൾക്കെതിരെ കരുതലും ജാഗ്രതയും ഓരോരുത്തർക്കും ഉണ്ടാകണം. പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കാറുണ്ട്. സത്യം മനസ്സിലാക്കാതെ ലൈക്ക് ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതും. പി ജയരാജൻ അമിത് ഷായെ കണ്ടുവെന്നും താമസിയാതെ ബിജെപിയിൽ മെമ്പർഷിപ്പ് എടുക്കുമെന്നും മറ്റുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. സംഘപരിവാർ ക്രമിനലുകൾ വെട്ടിനുറുക്കിയ ജയരാജൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം ആരും വിശ്വസിക്കില്ലെന്ന് സിപിഎം വിശദീകരിച്ചിരുന്നു.

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പ്രതിഷ്ഠിക്കുന്നവരാണ് ആർഎസ്എസ്സുകാർ. ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും, ഫെഡറലിസത്തിനും ഏതിരാണവർ. സ്വേച്ഛാധിപത്യമാണ് അവരുടെ മാർഗ്ഗം ഫാസിസ്റ്റ് സ്വഭാവമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. എന്തും ചെയ്യുകയും അത് ശരിയാണെന്ന് ജനങ്ങളിൽ പ്രചരിപ്പിക്കാൻ നുണകൾ പടച്ചുവിടാൻ ഒരു മടിയും കാണിക്കാത്തവരാണ് സംഘപരിവാർ.-എന്നും സിപിഎം ആരോപിച്ചു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഈ പ്രചരണത്തിന് പരിവാറുമായി ബന്ധമില്ലെന്നാണ് തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP