Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും എന്നെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കി; വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരോട് ഹൃദയം തുറന്ന് അഭിനന്ദൻ; വിവരങ്ങൾ ചോർത്താൻ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും ഡീബ്രീഫിങ്ങിൽ വിങ് കമാൻഡർ; വിമാനം തകർന്നതും പാക് വിമാനത്തെ വീഴ്‌ത്തിയതും അടക്കമുള്ള വീഷയങ്ങളിലും ചോദ്യം ചെയ്യൽ; അഭിനന്ദനെയും കുടുംബാംഗങ്ങളെയും കാണാൻ നേരിട്ടെത്തി പ്രതിരോധമന്ത്രി നിർമല സീതാരാമനും

ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും എന്നെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കി; വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരോട് ഹൃദയം തുറന്ന് അഭിനന്ദൻ; വിവരങ്ങൾ ചോർത്താൻ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും ഡീബ്രീഫിങ്ങിൽ വിങ് കമാൻഡർ;  വിമാനം തകർന്നതും പാക് വിമാനത്തെ വീഴ്‌ത്തിയതും അടക്കമുള്ള വീഷയങ്ങളിലും ചോദ്യം ചെയ്യൽ; അഭിനന്ദനെയും കുടുംബാംഗങ്ങളെയും കാണാൻ നേരിട്ടെത്തി പ്രതിരോധമന്ത്രി നിർമല സീതാരാമനും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: പാക് കസ്റ്റഡിയിൽ തന്നെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ. എന്നാൽ, പാക് ഉദ്യോഗസ്ഥർ തന്നെ ശാരീരിക പീഡനം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ഡീഫ്രിങ്ങിനിടെയാണ് അഭിനന്ദൻ ഇത് വെളിപ്പെടുത്തിയത്.

ഡൽഹിയിൽ ആശുപത്രിയിൽ വച്ച് അഭിനന്ദനനെ കാണാൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നേരിട്ടെത്തി. ആശുപത്രിയിലെത്തിയ മന്ത്രി വ്യോമസേന ഉന്നതോദ്യോഗസ്ഥർക്കൊപ്പമാണ് അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. അഭിനന്ദന്റെ കുടുംബാംഗങ്ങളുമായും നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി. 
ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബി.എസ്. ധനോവയും അഭിനന്ദനെ കണ്ടിരുന്നു.പാക്കിസ്ഥാന്റെ കസ്റ്റഡിയിലായതും തുടർന്ന് അവിടെ നടന്ന സംഭവങ്ങളും അഭിനന്ദൻ വ്യോമസേനാ മേധാവിയോടു വിവരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അഭിനന്ദ് വർത്തമനെ പാക്കിസ്ഥാൻ ഇന്ത്യയ്ക്കു കൈമാറുന്നത്. തുടർന്നു വിശദമായ പരിശോധനകൾക്കായി അദ്ദേഹത്തെ ഡൽഹിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

നേരത്തെ പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോകളിൽ പാക് ഉദ്യോഗസ്ഥർ തന്നോട് നന്നായി പെരുമാറിയെന്ന് അഭിനന്ദൻ പറഞ്ഞിരുന്നു. എന്നാൽ, ഇത് കടുത്ത സമ്മർദ്ദഫലമായി തയ്യാറാക്കിയ വീഡിയോ ആണെന്ന ആക്ഷേപവും ഉയർന്നു.
ഡീബ്രീഫിങ്' എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പാക്ക് അധികൃതരോട് അഭിനന്ദൻ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകർന്നത് എങ്ങനെ, പാക്ക് വിമാനത്തെ വീഴ്‌ത്തിയത് എങ്ങനെ, പാക്ക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങൾ അഭിനന്ദനോടു ചോദിച്ചറിയും.

ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും. പിന്നീട് മാധ്യമങ്ങൾ സമീപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തണമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ അഭിനന്ദനു വിശദമായ ക്ലാസെടക്കും.തുടർന്ന് പാക്കിസ്ഥാനിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൈനികമായ ചോദ്യംചെയ്യലും ഉണ്ടാവും.

പോർവിമാനം തകർന്ന് രക്ഷപ്പെടുന്ന ഘട്ടത്തിൽ പൈലറ്റിന് വലിയ ക്ഷതമേൽക്കാൻ സാധ്യതയുണ്ട്. പൈലറ്റ് മാത്രം യാത്രക്കാരനായ മിഗ്-21 ബൈസൺ വിമാനമാണ് അഭിനന്ദൻ പറത്തിയിരുന്നത്. എഫ്-16 വിമാനം വെടിവെച്ചിടുന്നതിനിടയിൽ സ്വന്തം വിമാനം തകർന്നു. ഇത്തരം ഘട്ടങ്ങളിൽ വിമാനത്തിൽനിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടാനുള്ള ശ്രമത്തിലാണ് പൈലറ്റിന് നട്ടെല്ലിനും മറ്റും ക്ഷതമേൽക്കുക. 'എജക്ട് ബട്ടൺ' അമർത്തിയാൽ ഇരിപ്പിടം വേഗത്തിൽ ഉയരുകയും വിമാനത്തിന്റെ മുകൾഭാഗം തകർത്ത് പൈലറ്റ് പുറത്തു വരുകയും പാരച്യൂട്ട് നിവരുകയുമാണ് ചെയ്യുക.

പാരച്യൂട്ടിൽ പാക്കിസ്ഥാനിൽ ചെന്നുവീണ അഭിനന്ദന് നാട്ടുകാരുടെ മർദനം ഏൽക്കേണ്ടിവന്നു. ചോരയൊലിക്കുന്ന മുഖവുമായി പാക്കിസ്ഥാൻ സേന അഭിനന്ദനെ മോചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ആഘാതങ്ങളും വൈദ്യപരിശോധനയിൽ ബോധ്യപ്പെടും. എല്ലാ നടപടികളും പൂർത്തിയായശേഷമേ അഭിനന്ദൻ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ സാധ്യതയുള്ളൂ. അന്യരാജ്യത്തിന് ഏതെങ്കിലും രഹസ്യ വിവരങ്ങൾ കൈമാറിപ്പോയിട്ടുണ്ടോ, അവിടത്തെ പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ചാണ് സേന വിവരങ്ങൾ ആരായുക. സൈനികരെ കൈമാറുന്ന നടപടിയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾപ്രകാരം വൈദ്യപരിശോധന നിർബന്ധമാണ്. മോചനഘട്ടത്തൽ വർത്തമന് അകമ്പടിയായിനിന്ന ഇന്ത്യൻ എയർ അറ്റാഷെ ജെ.ടി. കുര്യനും നയതന്ത്ര പ്രതിനിധികളുമാണ് ഇക്കാര്യങ്ങളിൽ സാക്ഷികളായി നിൽക്കുക.

വെള്ളിയാഴ്ച രാത്രി ഒമ്പത് 20 ഓടെയാണ് പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ അകമ്പടിയോടെ അഭിനന്ദിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിയ അഭിനന്ദിനെ ബി.എസ്.എഫ് ഏറ്റുവാങ്ങി. റെഡ് ക്രോസിന്റെ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP