Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെയിന്റെയിൻ ചെയ്യാൻ ഒരു വർഷം ബജറ്റിൽ അനുവദിച്ചിരിക്കുന്നത് ഒരു കോടി പത്ത് ലക്ഷം രൂപ; പ്രളയം ബാധിച്ചവർക്ക് പതിനായിരം രൂപ കിട്ടാൻ ബാക്കിയുള്ളപ്പോൾ നാല് മാസത്തെ ചെലവായി കൈമാറിയത് ഇരുപത്തിയെട്ട് ലക്ഷം രൂപ; ആർക്കും പ്രയോജനമില്ലാത്ത ചില ഡയലോഗുകൾ അടിക്കാൻ നിയമിച്ചിരിക്കുന്നത് ഒൻപത് ജീവനക്കാരെ; ചുമ്മാതാണോ പിണറായിയുടെ ഓഫീസിൽ വിവരാവകാശപ്രകാരം അപേക്ഷിച്ചാൽ തർക്കുത്തരം മറുപടിയായി വരുന്നത്?

പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെയിന്റെയിൻ ചെയ്യാൻ ഒരു വർഷം ബജറ്റിൽ അനുവദിച്ചിരിക്കുന്നത് ഒരു കോടി പത്ത് ലക്ഷം രൂപ; പ്രളയം ബാധിച്ചവർക്ക് പതിനായിരം രൂപ കിട്ടാൻ ബാക്കിയുള്ളപ്പോൾ നാല് മാസത്തെ ചെലവായി കൈമാറിയത് ഇരുപത്തിയെട്ട് ലക്ഷം രൂപ; ആർക്കും പ്രയോജനമില്ലാത്ത ചില ഡയലോഗുകൾ അടിക്കാൻ നിയമിച്ചിരിക്കുന്നത് ഒൻപത് ജീവനക്കാരെ; ചുമ്മാതാണോ പിണറായിയുടെ ഓഫീസിൽ വിവരാവകാശപ്രകാരം അപേക്ഷിച്ചാൽ തർക്കുത്തരം മറുപടിയായി വരുന്നത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം ഭരിച്ച മറ്റു സർക്കാരുകളെ അപേക്ഷിച്ച് പിണറായി വിജയൻ സർക്കാരിനെ വ്യത്യസ്ഥമാക്കുന്നത് ധൂർത്തും അധികാര ദുർവിനിയോഗവുമാണ്. ഇതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ് ഇടത് ഭരണത്തിൽ നിന്നും വെളിയിൽ വന്നുകൊണ്ടിരിക്കുന്നതും. സർക്കാരിന്റെ മുഖം മിനുക്കുന്ന സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിപാലിക്കാൻ വൻ തുകയാണ് പിണറായി സർക്കാർ ചെലവിടുന്നത് എന്ന് മുൻപ് തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ നിരന്തരമായി സർക്കാർ ഇത് നിഷേധിക്കുകയായിരുന്നു. ഈ നിഷേധത്തിലെ കള്ളത്തരമാണ് ഇപ്പോൾ വെളിയിൽ വന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ സർക്കാർ ചെലവിട്ടിരിക്കുന്നത് 28 ലക്ഷം രൂപ. വെറും നാലും മാസത്തെ തുക മാത്രമാണിത്. 28 ലക്ഷം രൂപ ഈ ഇനത്തിൽ സർക്കാർ അനുവദിച്ചും കഴിഞ്ഞു. സർക്കാരിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ മെയിന്റെയിൻ ചെയ്യുന്നത് സി-ഡിറ്റ് ആണ്. സിഡിറ്റിനു ആണ് ഈ തുക സർക്കാർ അനുവദിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിപാലിക്കാൻ ഒരു വർഷത്തേക്ക് ബജറ്റിൽ വകയിരുത്തിയത് ഒരു കോടി പത്ത് ലക്ഷത്തി ഇരുപത്തി ആറായിരം രൂപയാണ്്. നാല് മാസത്തേക്ക് മാത്രം സർക്കാർ മുപ്പത് ലക്ഷത്തോളം രൂപ ചെലവിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിപാലിക്കാൻ ഒമ്പത് ജീവനക്കാരുണ്ട് എന്നാണ് സർക്കാർ വെളിപ്പെടുത്തുന്നത്. ഇവർക്ക് ശമ്പളത്തിനു മാത്രം 20 ലക്ഷത്തോളം രൂപ നൽകുന്നു. സർക്കാരിന്റെ ഇമേജ് നന്നാക്കാനുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ നിയുക്തമായവർ സിപിഎമ്മുകാർ തന്നെയാണ്. ഈ ഒമ്പത് പേർക്ക് നാലുമാസത്തേക്ക് ശമ്പളമായി നൽകുന്നത് ഇരുപത് ലക്ഷത്തോളം രൂപയാണ്. ഇടത് ഭരണത്തിൽ സിപിഎമ്മുകാർക്ക് തന്നെ വരുന്ന ഒരു സൗഭാഗ്യം കൂടിയാണിത്. നാല് മാസത്തേക്ക് ഇവർക്ക് 20 ലക്ഷം രൂപയാണ് ശമ്പളമെങ്കിൽ ഒരു വർഷത്തേക്ക് ശമ്പളമായി തന്നെ 80 ലക്ഷം രൂപ നൽകേണ്ടി വരും. 1,83,333 രൂപയാണ് ലൈവ് സ്ട്രീം ഇനത്തിൽ സിഡിറ്റ് ഈടാക്കുന്നത്. സർവർ അഡ്‌മിനിസ്‌ട്രേഷൻ ഇനത്തിൽ 36667 രൂപയും ഡിസൈൻ ഇനത്തിൽ 1,10,000 രൂപയും ഈടാക്കുന്നു. 73,333 രൂപ കാർ വാടകയുണ്ട്. 36667 ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇനത്തിലും വകയിരുത്തിയിട്ടുണ്ട്. മൊത്തം തുകയായി കാണിച്ചിരിക്കുന്നത് 2837565 രൂപയാണ്. ഇതിൽ സെസ്സും പ്രളയ സെസ്സും ഉൾപ്പെട്ടിട്ടുണ്ട്. 23845 രൂപയാണ് പ്രളയ സെസ് ആയി ഈടാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിപാലിക്കാൻ എത്ര തുക സർക്കാർ ചെലവിടുന്നെന്നും അതിന്റെ കണക്കുകൾ നല്കണമെന്നും എന്നാൽ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് അതിനു മറുപടി നൽകിയില്ല. എത്ര ജീവനക്കാർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ ചുമതലപ്പെട്ടിട്ടുണ്ട് എന്ന് ചോദിച്ചപ്പോഴും കൃത്യമായ മറുപടി നൽകാതെ പിആർഡിയിൽ അന്വേഷിക്കണം എന്ന ഒഴുക്കൻ മറുപടിയാണ് വിവരാവാകാശ നിയമത്തിന്റെ അന്തസത്ത തന്നെ ചോർത്തിക്കളഞ്ഞു മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയത്. സോഷ്യൽ മീഡിയാ അക്കൗണ്ടുകളുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ഈ കാര്യത്തിലുള്ള സർക്കാർ ധൂർത്ത് തുറന്നു കാട്ടിയിരുന്നു. എന്നാൽ ഇതൊന്നും സർക്കാരിനു ഒരു കുലുക്കവും വരുത്തിയില്ലെന്ന് തെളിയിക്കുകയാണ് നാല് മാസത്തിനായി അനുവദിച്ച തുക. നാല് മാസത്തേക്ക് സിഡിറ്റിന് മുപ്പത് ലക്ഷത്തോളം രൂപ അനുവദിക്കുമ്പോൾ ഒരു വർഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ചെലവിടുന്നത്. പ്രളയത്തിനു അടിയന്തിര ധനസഹായമായ 10000 രൂപ കാത്ത് 15000 കുടുംബങ്ങൾ തപസ്സിരിക്കുമ്പോഴാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിപാലിക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മാത്രമായി സർക്കാർ 30 ലക്ഷത്തോളം രൂപ ചെലവിട്ട കണക്കുകൾ പുറത്തുവരുന്നത്.

ഓഗസ്റ്റിലെ പ്രളയം തകർത്ത പ്രദേശങ്ങളിലെ പതിനയ്യായിരം കുടുംബങ്ങൾക്ക് ഇതുവരെ അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും അനുവദിച്ചിട്ടില്ല. ഈ പരാതി നിലനിൽക്കുമ്പോൾ തന്നെയാണ് 28 ലക്ഷം രൂപ നാല് മാസത്തേക്ക് സിഡിറ്റിന് അനുവദിച്ച കാര്യം ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നത്. അടിസ്ഥാനപരമായ പ്രശ്‌നങ്ങളിൽ ഇടപെട്ടു പാവപ്പെട്ടവന്റെ കണ്ണും കയ്യുമായി നിലനിൽക്കുന്ന സർക്കാർ എന്ന വിശേഷണമാണ് മുൻപ് കേരളം ഭാരിച്ച ഇടത് സർക്കാരുകൾക്ക് ലഭിച്ചിരുന്നത്. ഈ ഭരണത്തിൽ ആദ്യം മുതൽ അപ്രത്യക്ഷമായതും ഈ ഇമേജാണ്. ഇതുകൊണ്ട് തന്നെയാണ് സർക്കാർ ധൂർത്തുകൾ സംബന്ധിച്ച വിവരാവകാശ പ്രകാരമുള്ള ഒരു ചോദ്യത്തിനും സർക്കാർ മറുപടി നൽകാതിരുന്നത്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന് വിവരാവാകാശ നിയമ പ്രകാരം ചോദ്യങ്ങൾ ഉതിർത്തപ്പോൾ ഉത്തരം ഇവിടെ ലഭ്യമല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നൽകിയത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്തരത്തിൽ മറുപടി നൽകിയത്.

വിവരാവാകാശ നിയമത്തെ മാനിക്കാനും മാന്യമായ മറുപടി നൽകാനും ബാധ്യതയുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ചോദ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്നത്. പ്രധാനമന്ത്രി മോദി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു എന്നും അതിനെത്ര ചെലവ് വന്നു എന്നുമുള്ള മറുപടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ നൽകുമ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രി വിവരാവകാശത്തോട് മുഖം തിരിക്കുന്നത്. മുഖം തിരിക്കുക മാത്രമല്ല ധിക്കാരപരമായ മറുപടികളുമാണ് ചോദ്യങ്ങൾക്ക് നൽകിയിരിക്കുന്നതും. പല ചോദ്യങ്ങൾക്കും ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളിൽ പോയി ചോദിക്കാനുമാണു മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകുന്നത്. 26 ചോദ്യങ്ങളിൽ ഒന്നിനു മാത്രമാണ് പേരിനു മറുപടി നൽകിയിരിക്കുന്നത്. ഈ സർക്കാർ വന്ന ശേഷം കഴിഞ്ഞ ഓഗസ്റ്റ് 19 വരെ 237386 അപേക്ഷകൾ സെല്ലിൽ ലഭിച്ചു. 122014 അപേക്ഷകൾ തീർപ്പാക്കി. വിവരാവകാശ നിയമ പ്രകാരം 26 ചോദ്യങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ ഏക മറുപടി ഇതാണ്.

മുഖ്യമന്ത്രി എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്ന കണക്കുകൾ ഓഫീസിൽ ലഭ്യമാണ്. പക്ഷെ ലഭ്യമല്ല എന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്നത്. ഒന്നാമത്തെ ചോദ്യത്തിനൊപ്പമുള്ള ഉപ ചോദ്യത്തിനെ പേടിച്ചാണ് ഈ മറുപടി എന്നതും വ്യക്തമാണ്. മുഖ്യമന്ത്രി എത്ര വിദേശരാജ്യങ്ങൾ സന്ദർശിച്ചു, എത്ര ചെലവ്, നേട്ടങ്ങൾ എന്തൊക്കെ എന്ന ഈ ചോദ്യത്തിലെ എത്ര ചെലവ്, നേട്ടങ്ങൾ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രകോപിപ്പിച്ചത്. അതുകൊണ്ട് തന്നെ മറുപടി ലഭ്യമാക്കിയുമില്ല. യൂറോപ്യൻ രാജ്യങ്ങളിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയപ്പോൾ എത്ര ധാരണാപത്രം ഒപ്പിട്ടു എന്ന ചോദ്യത്തിനു അറിയില്ല, ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ചോദിക്കൂ എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളും അറിയിപ്പുകളുമായി നിറഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൽ എത്ര ജീവനക്കാരുണ്ട്, ചെലവ് എത്ര ചോദ്യത്തിനും മറുപടി നൽകിയില്ല. ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കിൽ പിആർഡിയിൽ ചോദിക്കൂ എന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നത്.

നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവ് എത്ര എന്ന ചോദ്യത്തിനും വിരൽ ചൂണ്ടുന്നത് പിആർഡിയിലേക്ക് തന്നെ. ഈ ചെലവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ മനസില്ലെന്ന മറുപടിയാണ് ഈ ഉത്തരത്തിൽ അടങ്ങിയിരിക്കുന്നതും. തുടർന്നുള്ള സർക്കാരിനു തലവേദനയുണ്ടാക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഇതേ മറുപടി തന്നെയാണ് നൽകുന്നത്. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട്, അവരുടെ 3 വർഷത്തെ ചെലവ് എത്ര എന്ന ചോദ്യത്തിനു പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടി. മുഖ്യമന്ത്രിയുടെ ഉപദേശകർ എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചു, നേട്ടം എന്താണ് എന്ന ചോദ്യത്തിനു പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടി നൽകുന്നു. മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ട്, അവരുടെ 3 വർഷത്തെ ചെലവ് എത്ര ചോദ്യത്തിനും ഉത്തരം പൊതുഭരണ വകുപ്പിൽ ചോദിക്കൂ എന്ന് മറുപടിയാണ് ലഭ്യമാക്കുന്നത്. ഇനി ചോദിക്കുന്ന ചോദ്യങ്ങൾക്കും ഇതേ രീതിയിലാണ് മറുപടി. വി എസ്.അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ എത്ര റിപ്പോർട്ടുകൾ ലഭിച്ചു, എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിനു കമ്മിഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറോടു ചോദിക്കാനാണു മറുപടി നൽകുന്നത്.

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട എത്ര പേർക്ക് 10,000 രൂപ വീതം നൽകി, എത്ര പേർക്കു ചികിത്സാ ധനസഹായം നൽകി എന്ന ചോദ്യത്തിനു റവന്യൂ വകുപ്പിൽ അപേക്ഷിക്കൂ, പ്രളയ ദുരിതാശ്വാസ ഫണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തുക നൽകി, കേന്ദ്രത്തിൽ നിന്ന് എന്തു സഹായം ലഭിച്ചു എന്ന ചോദ്യത്തിനു ധനകാര്യ വകുപ്പിനോടു ചോദിക്കൂ എന്ന് മറുപടി നൽകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരിട്ട് ഉത്തരവാദിത്തമുള്ള റീബിൽഡ് കേരളക്ക് എത്ര ചെലവായി, എത്ര ജീവനക്കാർ, ശമ്പളം എത്ര ചോദ്യത്തിനു റീബിൽഡ് കേരള ഓഫിസിൽ ചോദിക്കൂ എന്നും മറുപടി നൽകുന്നു. ഏറ്റവും ഒടുവിൽ ശബരിമല വിമാനത്താവള സാധ്യതാ പഠന റിപ്പോർട്ടിൽ എന്തു നടപടിയായി എന്ന ചോദ്യത്തിനു ഗതാഗതവകുപ്പിൽ ചോദിക്കൂ എന്നും മറുപടി നൽകുന്നു. ഡിജിപിയെ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചതിന്, അതു വിശദീകരണം തേടുന്നതിനു തുല്യമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്.

വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചോദ്യങ്ങൾ ചോദിച്ചാൽ അവിടെ ഇല്ലെങ്കിൽ അതു ലഭിക്കുന്ന ഓഫിസിനു ചോദ്യം കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കണം. ഇതാണ് വിവരാവകാശ നിയമം പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അത് ചെയ്തില്ലാ എന്ന് മാത്രമല്ല ഉത്തരം വേണമെങ്കിൽ അതു കിട്ടുന്ന ഓഫിസിൽ വേറെ അപേക്ഷ നൽകണമെന്നുള്ള ധിക്കാരപരമായ മറുപടിയാണ് പകരം നൽകുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു സംസ്ഥാന സർക്കാരിന് എത്ര പരാതികൾ കൈമാറിയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ചോദിക്കണമെന്നായിരുന്നു മറുപടി. പരാതി പരിഹാര സെല്ലിൽ എത്ര ജീവനക്കാർ ഉണ്ടെന്നു ചോദിച്ചപ്പോൾ പൊതുഭരണ വകുപ്പിൽ ചോദിക്കാനും മറുപടി നൽകി. ഇങ്ങിനെ ജീവിതത്തിൽ ഒരിക്കലും മറുപടി ലഭിക്കാത്ത രീതിയിലുള്ള പ്രതികരണങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കുന്നത്. എന്തായാലും വിവരാവാകാശ നിയമത്തെ അവഹേളിക്കുന്ന മറുപടികൾ ചൂണ്ടിക്കാട്ടി അപേക്ഷകൻ അപ്പീൽ അധികാരിക്കു പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP