Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് ഹോംഗാർഡിന് മാസം 60,000; രണ്ട് പൊലീസുകാർക്കും വേണം അത്രയും തുക; 151 ഐഎഎസുകാർക്ക് വേണ്ടി പ്രതിവർഷ ചെലവ് 11 കോടി; 105 ഐപിഎസുകാർക്കും 72 ഐഎഫ്എസുകാർക്കും വേണ്ടി ചെലവാക്കുക ഇരുപത് കോടി; വാട്ടർ ചാർജും കറണ്ട് ബില്ലും വീട്ടുവാടകയും കൂടെയാകുമ്പോൾ ഓരോ വർഷവും ബാധ്യത 50 കോടിയാകും; ചെലവ് ചുരുക്കലിന്റെ പേരിൽ സെക്രട്ടറിയേറ്റിൽ പ്യൂണിന് ഇരിക്കാൻ കസേര പോലും വാങ്ങാത്ത പിണറായി സർക്കാർ സിവിൽ സർവ്വീസുകാർക്ക് പ്രഖ്യാപിച്ചത് ബംബർ ലോട്ടറി തന്നെ  

മൂന്ന് ഹോംഗാർഡിന് മാസം 60,000; രണ്ട് പൊലീസുകാർക്കും വേണം അത്രയും തുക; 151 ഐഎഎസുകാർക്ക് വേണ്ടി പ്രതിവർഷ ചെലവ് 11 കോടി; 105 ഐപിഎസുകാർക്കും 72 ഐഎഫ്എസുകാർക്കും വേണ്ടി ചെലവാക്കുക ഇരുപത് കോടി; വാട്ടർ ചാർജും കറണ്ട് ബില്ലും വീട്ടുവാടകയും കൂടെയാകുമ്പോൾ ഓരോ വർഷവും ബാധ്യത 50 കോടിയാകും; ചെലവ് ചുരുക്കലിന്റെ പേരിൽ സെക്രട്ടറിയേറ്റിൽ പ്യൂണിന് ഇരിക്കാൻ കസേര പോലും വാങ്ങാത്ത പിണറായി സർക്കാർ സിവിൽ സർവ്വീസുകാർക്ക് പ്രഖ്യാപിച്ചത് ബംബർ ലോട്ടറി തന്നെ   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെലവ് ചുരുക്കലെന്ന സർക്കാർ വാദം വെറും പൊള്ളയാണെന്ന് തെളിയിച്ച് പുതിയ കണക്കുകൾ പുറത്ത്. സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്കു സഹായികളെ നൽകാൻ തീരുമാനിച്ചതു വഴി ഖജനാവിൽ നിന്ന് ഒരു വർഷം ചെലവിടുന്നതു 32 കോടി രൂപയാണ്. ഇതിനൊപ്പം മറ്റ് ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ ഖജനാവിന്റെ ബാധ്യത 50 കോടിയാകും. കിഫ്ബിയിലൂടെ കടമെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരാണ് കോടികൾ സിവിൽ സർവ്വീസുകാരെ സുഖിപ്പിക്കാൻ വേണ്ടി ചെലവാക്കുന്നത്.

താമസിക്കാൻ വീടും സഞ്ചരിക്കാൻ കാറും അടക്കമുള്ള സൗകര്യങ്ങൾ നൽകുന്ന സർക്കാർ ഓരോരുത്തർക്കും മൂന്നു ഹോം ഗാർഡുമാരെയും രണ്ടു പൊലീസുകാരെയും വീതം അനുവദിക്കാൻ തീരുമാനിച്ചത്. വീട്ടിൽ വൈദ്യുതിക്കും ശുദ്ധജലത്തിനും ചെലവാകുന്ന തുകയും സർക്കാർ നൽകും. ഇതെല്ലാം പ്രത്യക്ഷത്തിൽ നിസാരമെന്ന് തോന്നിയാലും വലിയ ബാധ്യത ഉണ്ടാകും. ഐഎഎസുകാർക്ക് നിലവിൽ പൊലീസ് സുരക്ഷയില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയിലുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മാത്രമാണ് പൊലീസ് പാറാവുള്ളത്. ചീഫ് സെക്രട്ടറിക്കുമുണ്ട്. പുതിയ തീരുമാനത്തിലൂടെ എല്ലാ ഐഎഎസുകാർക്കും പൊലീസിനെ ലഭിക്കും. ഇത് വലിയ ബാധ്യതയായി സർക്കാരിന് മാറും.

പ്രതിമാസം 21,000 രൂപ വീതം ശമ്പളം വാങ്ങുന്ന ഹോം ഗാർഡുമാരെ ഒരാൾക്കു മൂന്നു പേർ എന്ന കണക്കിൽ 151 ഐഎഎസ് ഉദ്യോഗസ്ഥർക്കു നൽകുമ്പോൾ ചെലവ് 11 കോടിയാകും. 30,000 ശമ്പളം വാങ്ങുന്ന രണ്ടു പൊലീസുകാർക്കാകട്ടെ ചെലവ് 10 കോടിയും. 105 ഐപിഎസുകാർക്കു കീഴിൽ ഹോം ഗാർഡുമാരും പൊലീസുകാരും സേവനം ചെയ്യുന്നതിന് നൽകേണ്ടി വരുന്നത് 15 കോടി രൂപയാണ്. നിലവിൽ മിക്ക ഐപിഎസ് ഉദ്യോഗസ്ഥരും രണ്ടു പൊലീസുകാരെ വീതം അനധികൃതമായി ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം അനധികൃതമാണ്. ഇത് ക്രമപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിവിൽ സർവ്വീസുകാർക്കെല്ലാം സുരക്ഷ നൽകുന്നത്. 72 ഐഎഫ്എസുകാർക്കാകട്ടെ ഇനി സുരക്ഷയ്ക്കായി ചെലവിടേണ്ടി വരുന്നത് 10 കോടി രൂപ. ഐഎഫ്എസുകാർ പോലും സുരക്ഷയ്ക്കായി ഇപ്പോൾതന്നെ വനം ഗാർഡുമാരെ സഹായികളായി ഓഫിസിലും വീട്ടിലും നിർത്തിയിട്ടുണ്ട്. ഔദ്യോഗിക വസതിയിലും സ്വന്തം വസതിയിലുമായി നാലു പൊലീസുകാരെ ഒപ്പം നിർത്തുന്നവരുമുണ്ട്.

വിവിധ വകുപ്പുകൾക്കായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ച തുകയിൽ 20% പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ വെട്ടിക്കുറച്ചിരിക്കെയാണ്. യുവജോനോത്സവത്തിലും കായികമേളയിലും ചലിച്ചിത്ര മേളിയിലും എല്ലാം പ്രളയം നിഴലിച്ചു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം കാരണം അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാർ ചെയ്തത്. എന്നാൽ ചെലവ് ചുരുക്കലിന്റെ സർക്കാർ നിർദ്ദേശം നിലനിൽക്കെ സംസ്ഥാനത്തെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ കുത്തനെ ഉയർത്തുകയാണ് ചെയ്യുന്നത്. യാത്രാ അലവൻസും സ്വകാര്യ ആവശ്യത്തിനുള്ള ഇന്ധന അലവൻസും വീട്ടിലെ ജോലിക്കാരന്റെ ശമ്പളവും അടക്കമുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചു. ഖജനാവിന് അധിക ബാധ്യത വരുത്തുന്ന തീരുമാനം.

അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള അഖിലേന്ത്യാ സർവീസ് ഓഫിസേഴ്‌സ് അലവൻസുകൾ ധനവകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി 2017 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്‌കരിക്കുകയായിരുന്നു. സെക്രട്ടറിയേറ്റിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഇരിപ്പിടം പോലും നിഷേധിക്കുമ്പോഴാണ് സർക്കാരിന്റെ താളത്തിന് തുള്ളുന്ന സിവിൽ സർവ്വീസുകാരെ കൈയിലെടുക്കാനുള്ള പിണറായി സർക്കാരിന്റെ ഇടപെടൽ. ഐഎഎസുകാരെ പിണക്കി ഭരണ സത്ംഭനമുണ്ടാക്കാൻ പിണറായി ആഗ്രഹിക്കുന്നില്ല. ഇനി എല്ലാം നല്ല രീതിയിൽ പോകണം. അതിന് വേണ്ടിയാണ് ഐഎഎസുകാരുടേയും ഐപിഎസുകാരുടേയും അലവൻസ് ഉൾപ്പെടെ കൂട്ടുന്നത്.

വീടുകളുടെ വൈദ്യുതിച്ചാർജും വെള്ളക്കരവും പൂർണമായി സർക്കാർ വഹിക്കും. ബില്ലിന്റെ പകുതിത്തുകയാണ് ഇതുവരെ നൽകിയിരുന്നത്. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ താമസസ്ഥലം സർക്കാർ നൽകുന്നുണ്ട്. ടൂർ അലവൻസായി ഗ്രേഡ് അനുസരിച്ച് 3000 രൂപമുതൽ 12,000 രൂപവരെയായി ഉയർത്തി. ഇതിന് ബിൽ നൽകേണ്ടതില്ല. വീട്ടിലെ ഓഫിസ് അറ്റൻഡർക്ക് പരിധിയില്ലാതെ അലവൻസ് നൽകാം. നിലവിൽ ഇത് 3000 രൂപയായിരുന്നു. സ്വകാര്യ ആവശ്യത്തിന് പരിധിയില്ലാതെ ഇന്ധനം വാങ്ങാനും അനുമതിനൽകി. 3000 രൂപയോ 50 ലിറ്ററോ ഏതാണോ കൂടുതൽ അതാണ് ഇതുവരെ നൽകിയിരുന്നത്. അങ്ങനെ എല്ലാ തരത്തിലും ബംബർ ലോട്ടറിയാണ് സിവിൽ സർവ്വീസുകാർക്ക് അടിച്ചിരിക്കുന്നത്.

പഠനത്തിനായി നാലുവർഷംവരെ അവധിനൽകും. മൂന്നു സൗജന്യ സിംകാർഡുകളും അനുവദിക്കും. തുടക്കക്കാരനായ സിവിൽ സർവീസ് ഉദ്യോഗസ്ഥന് 56,000 രൂപയാണ് അടിസ്ഥാനശമ്പളം. ഇതിനൊപ്പം ഡി.എ., ടി.എ. അടക്കമുള്ളവയുമുണ്ട്. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് 2.5 ലക്ഷം രൂപയാണ് മാസശമ്പളം. ഇത്രയും വലിയ ശമ്പളത്തിനൊപ്പമാണ് വാരിക്കോരി മറ്റ് ആനുകൂല്യവും നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP