Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാഭൂരിപക്ഷം വിശ്വാസികളും യാക്കോബായക്കാരെങ്കിലും കോതമംഗലം-പിറവം പള്ളികൾ നിയമപരമായി ഇനി മുതൽ ഓർത്തഡോക്‌സ് ഉടമസ്ഥതയിൽ; ഏത് കോടതിയിൽ ചെന്നാലും ഇനി യാക്കോബയക്കാർക്ക് രക്ഷയില്ല; സുപ്രീംകോടതി വിധി മറികടക്കാൻ ആകെ വഴി ജനകീയ പ്രതിരോധവും പിണറായി വിജയന്റെ സഹായവും; ചങ്ങന്നൂരിൽ വോട്ടുറപ്പിച്ച മുഖ്യമന്ത്രി ചതിച്ചെന്ന രോഷത്തിൽ ഓർത്തഡോക്‌സും; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആവേശം കത്തിയ പിണറായി സർക്കാർ പെട്ട് പോയ മറ്റൊരു സുപ്രീംകോടതിയുടെ കഥ

മഹാഭൂരിപക്ഷം വിശ്വാസികളും യാക്കോബായക്കാരെങ്കിലും കോതമംഗലം-പിറവം പള്ളികൾ നിയമപരമായി ഇനി മുതൽ ഓർത്തഡോക്‌സ് ഉടമസ്ഥതയിൽ; ഏത് കോടതിയിൽ ചെന്നാലും ഇനി യാക്കോബയക്കാർക്ക് രക്ഷയില്ല; സുപ്രീംകോടതി വിധി മറികടക്കാൻ ആകെ വഴി ജനകീയ പ്രതിരോധവും പിണറായി വിജയന്റെ സഹായവും; ചങ്ങന്നൂരിൽ വോട്ടുറപ്പിച്ച മുഖ്യമന്ത്രി ചതിച്ചെന്ന രോഷത്തിൽ ഓർത്തഡോക്‌സും; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ആവേശം കത്തിയ പിണറായി സർക്കാർ പെട്ട് പോയ മറ്റൊരു സുപ്രീംകോടതിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ സ്ത്രീ പ്രവേശനവുമയി ബന്ധപ്പെട്ട സമരങ്ങൾ പിണറായി സർക്കാരിന് തീരാതലവേദനയാണ്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയായിരുന്നു ഇതിനെല്ലാം കാരണം. പതിയെ വിശ്വാസികളുടെ പക്ഷത്തേക്ക് രഹസ്യമായി ചുവട് മാറി എല്ലാം അനുകൂലമാക്കാനാണ് ശ്രമം. ഇതിനിടെയാണ് പിറവം പള്ളിയിലെ അവകാശ തർക്കമെത്തുന്നത്. ഇതും പിണറായി സർക്കാരിന് വലിയ തലവേദനയായി മാറും. പള്ളി തർക്കത്തിൽ വർഷങ്ങൾക്കൊടിവിൽ സുപ്രീം കോടതി പള്ളിയുടെ ഉടമസ്ഥാവകാശവും പ്രാർത്ഥനാവകാശവും ഓർത്തടോക്‌സ് സഭക്ക് നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കുർബാന നടത്താൻ ഓർത്തഡോക്‌സ് വൈദികരും വിശ്വാസികളും പള്ളിയിലെത്തിയെങ്കിലും യാക്കോബായ സഭ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഈ വിഷയത്തിൽ ആരെ പിന്തുണയ്ക്കണെന്നതിൽ സർക്കാരിൽ ആശയക്കുവപ്പമാണ്.

സുപ്രീം കോടതിവിധിക്കെതിരെ സുപ്രീം കോടതിയിൽ നിയമപരമായി പ്രതിരോധം തീർക്കുന്നതിന് പകരം തുറന്ന സമരങ്ങളിലേക്കും അക്രമങ്ങളിലേക്കും നീങ്ങുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ശബരിമലയിൽ ഈ രീതി ആളുകളിൽ ഭിന്നതയുണ്ടാക്കാൻ മാത്രമാണ് ഉപകരിച്ചത്. സർക്കാർ ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും യാക്കോബായ ഓർത്തഡോക്‌സ് സഭയുടെ തർകം തന്നെയായിരിക്കും.

സുപ്രീം കോടതിവിധിക്കെതിരെ സുപ്രീം കോടതിയിൽ നിയമപരമായി പ്രതിരോധം തീർക്കുന്നതിന് പകരം തുറന്ന സമരങ്ങളിലേക്കും അക്രമങ്ങളിലേക്കും നീങ്ങുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ശബരിമലയിൽ ഈ രീതി ആളുകളിൽ ഭിന്നതയുണ്ടാക്കാൻ മാത്രമാണ് ഉപകരിച്ചത്. സർക്കാർ ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും യാക്കോബായ ഓർത്തഡോക്‌സ് സഭയുടെ തർകം തന്നെയായിരിക്കും.

74 തുടങ്ങിയ കേസും തർക്കവും

യാക്കോബായ - ഓർത്തഡോക്സ് സഭാ തർക്കം എന്നു മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. തീർത്താലും തീർത്താലും തീരാത്ത പ്രശ്‌നമായി ഓർത്തഡോക്‌സ് - യാക്കോബായ വിഭാഗക്കാർ തമ്മിലുള്ള തർക്കം മാറുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യാക്കോബായ പള്ളികളുടെ അവകാസം ഓർത്തഡോകസ് സഭയ്ക്ക ലഭിക്കും വിധത്തിലാണ് കോടതി വിധി വന്നത്. വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നിർദ്ദേശിച്ചെങ്കിലും ഓർത്തഡോക്സ് വിഭാഗക്കാർക്ക് നിലവിൽ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ഇതാണ് ഇന്നലെ പിറവത്തും കണ്ടത്.

യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഈ വർഷം ഏപ്രിൽ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്. പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓർത്തഡോക്‌സ് സഭ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി, ഓർത്തഡോക്‌സ് സഭയുടെ ഹർജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓർത്തഡോക്‌സ് സഭ 2014ൽ സുപ്രീം കോടതിയിലെത്തിയത്.

ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി നിധിച്ചത്. ഇതോടെയാണ് ഓർത്തഡോക്‌സ് സഭക്കാർക്ക് കോടതിയുടെ ഭരണാധികാരം ലഭിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വന്നത്. ഈ വിധി അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി കേസുകളുടെ വിധി ആ പള്ളികൾക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. അതേസമയം 1995ൽ ഈ സുപ്രീംകേസിൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിപ്രകാരം ചില പള്ളികളിൽ യാക്കോബായക്കാർക്ക് കൈവശം വെക്കാൻ സാധിക്കുമായിരുന്നു. എന്നാൽ 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി അനുസരിച്ച് മുൻവിധികൾ എല്ലാം അപ്രസക്തമാകുകയും ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി മാറുകയുമായിരുന്നു.

മലബാർ ഭദ്രാസനത്തിൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലെ തർക്കങ്ങൾ പരിഹരിച്ചത് ഓർത്തഡോക്‌സ് കാതോലിക്കാ ബാവ മലബാർ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ആയിരുന്നപ്പോഴാണ്. ബാക്കിയുള്ള 22 പള്ളികളിൽ തർക്കം ഉണ്ടായിരുന്നതിൽ പത്തെണ്ണത്തിലെ തർക്കം ഇരുവിഭാഗങ്ങളും തമ്മിലെ ചർച്ചകളിലൂടെ പരിഹരിച്ചു. തർക്കങ്ങൾ പരിഹരിച്ചത് സഭാ നേതൃത്വങ്ങൾ നേരിട്ട് ഇടപെട്ടല്ല. അതാത് ഇടവകകളിലെ ജനങ്ങൾ തമ്മിൽ ചർച്ചകൾ നടത്തിയാണ് പ്രശ്‌നപരിഹാരം കണ്ടത്. അതിന് ഇരു സഭാ നേതൃത്വങ്ങളും അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, കോടതി വിധിയോടെ തർക്കപ്പള്ളികളുടെ എണ്ണം പിറവത്തും കോലഞ്ചേരിയിലും അടക്കം മാറുകയായിരുന്നു.

1934-ലെ സഭാ ഭരണഘടനയും 1995-ലെ സുപ്രീം കോടതി വിധിയും അനുസരിച്ചുള്ള സമാധാന ചർച്ചകൾക്കാണു ഓർത്തഡോക്‌സ സഭ മുൻഗണന നൽകിയിരുന്നത്. 2002-ൽ യാക്കോബായ സഭ സ്വന്തമായി ഭരണഘടനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർ അതുമായി മുന്നോട്ടു പോകട്ടെ, അതിനു ശേഷമുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും മാത്രമാണ് ആ ഭരണഘടനയിൽ വരുന്നത്. കോടതിവിധികളെയും നീതിന്യായ വ്യവസ്ഥകളെയും അംഗീകരിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നവരുമായി എങ്ങനെ സമാധാന ചർച്ചകൾ നടത്താനാവും. യാക്കോബായ സഭയിലെ ഭൂരിഭാഗം വിശ്വാസികൾക്കും സഭാ തർക്കം പരിഹരിക്കപ്പടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്നു ഭയക്കുന്ന ചിലരാണ് സഭാ സമാധാന നീക്കങ്ങൾ തടയുന്നതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.

74-ലാണ് പള്ളികൾ തമ്മിലുള്ള വ്യഹാരങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ മൊത്തം 34 പള്ളികളാണ് തർക്കത്തിൽ ഉണ്ടായിരുന്നത്. അതിൽ മലബാർ ഭദ്രാസനത്തിൽ 12 പള്ളികൾ ഉണ്ടായിരുന്നു. യോജിക്കുന്ന സഭയിൽ തങ്ങളുടെ സ്ഥാനമെന്തായിരിക്കുമെന്നുമുള്ള പുതുതായി വാഴിക്കപ്പെട്ട മെത്രാപ്പൊലീത്തമാരുടെ ആശങ്കകളാണ് പലപ്പോഴും എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുന്നത്.

ആഗോള തലത്തിലും ഒത്തുതീർപ്പ് ചർച്ച

മലങ്കര ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ലോക ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ചർച്ച തുടങ്ങിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ലബനോണിലെ പാത്രിയാർക്കാ സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ 12-ാം സമ്മേളനത്തിലാണ് ഇന്ത്യയിലെ മലങ്കരസഭാ തർക്കം ചർച്ചയ്ക്കെടുത്തത്. ഓർത്തഡോക്സ് സഭയുമായുള്ള തർക്കത്തിൽ ഉപാധികളില്ലാത്ത ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധിയുടെ മറവിൽ പള്ളികൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. സമവായ സാധ്യത അടയുകയാണെങ്കിൽ ഭരണഘടനാബെഞ്ചിനെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും യാക്കോബായ സഭാ വക്താവ് കുര്യക്കോസ് മാർ തെയോഫിലോസ് വിശദീകരിച്ചിട്ടുണ്ട്.

1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കണമെന്ന നിർണായക സൂപ്രീംകോടതി വിധിക്ക് ശേഷം ഭൂരിപക്ഷമുള്ള പള്ളികളിൽ നിന്നടക്കം യാക്കോബായ വിശ്വാസികൾക്ക് ഇറങ്ങിക്കൊടുക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരുന്നു. പള്ളികൾ കോടതി വിധിയുടെ മറപിടിച്ച് ബലപ്രയോഗത്തിലൂടെ ഓർത്തഡോക്സ് പക്ഷം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. മധ്യസ്ഥശ്രമത്തിലൂടെയുള്ള പരിഹാരമുണ്ടാക്കാൻ ഓർത്തഡോക്സ് പക്ഷം തയ്യാറാകണം. യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷം വിശ്വാസികളുള്ള പള്ളികളിൽ നിന്ന് ഇറങ്ങിപ്പോകാനാവില്ലെന്നതാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ ആഗോള തലത്തിൽ നടന്നത്.

ആഗോളതലത്തിൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഭാഗമാണ് യാക്കോബായ സഭ. മലങ്കര ഓർത്തഡോക്സ് സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ ഒന്നാണ്. കേരളത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് സർക്കാരും മുൻ കൈയെടുത്തിരുന്നു. ഇതിന് പിണറായി സർക്കാരിനോട് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരള സന്ദർശനത്തിനിടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാവ സംതൃപ്തി പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച തർക്കം പരിഹരിക്കാനുള്ള പ്രധാന ചുവടുവയ്പായി മാറുമെന്ന് മുഖ്യമന്ത്രിയും പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതേ തുടർന്നുള്ള നീക്കങ്ങളിലാണ് ആഗോള തലത്തിൽ പ്രശ്ന പരിഹാരത്തിന് ചർച്ചകൾ തുടങ്ങാൻ സാധ്യത തേടിയത്. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽനിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞിരുന്നു. എന്നാൽ ആഗോള ചർച്ചകളും ഫലം കണ്ടില്ല.

ചെങ്ങന്നൂരിലെ ചതി തിരിച്ചറിഞ്ഞ് ഓർത്തഡോക്‌സുകാർ

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് സഭാ തർക്കത്തിലെ കോടതി വിധി ഉടൻ നടപ്പാക്കുമെന്ന സൂചന പിണറായി സർക്കാർ നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മൗനം തുടങ്ങി. വിശ്വാസികളായ രണ്ട് കൂട്ടരേയും സർക്കാരിൽ നിന്ന് അകറ്റാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു ഇത്. ഈ സാഹചര്യം വീണ്ടും ചർച്ചയാക്കുകയാണ് ഓർത്തഡോക്സ് സഭ. സഭാ പ്രശ്നത്തിലെ കോടതി വിധി നടപ്പാക്കിയാൽ യാക്കോബായ സഭയുടെ അസ്ഥിവാരം തന്നെ തകരും. കൈയിലുള്ള പള്ളികൾ പോലും യാക്കോബായ സഭയ്ക്ക് നഷ്ടമാകുമെന്ന അവസ്ഥയാണുള്ളത്. ശബരിമല കത്തിയതോടെ ഓർത്തഡോക്സുകാർ പൂർണ്ണ നിരാശരാണ്. യാക്കോബായ സഭയ്ക്ക് വേണ്ടി പിണറായി ഒത്തുകളിക്കുന്നുവെന്നും കോടതി വിധി ഉടൻ നടപ്പാക്കണമെന്നും ഓർത്തഡോക്സുകാർ ആവശ്യപ്പെടും. ഇത് പിണറായി സർക്കാരിന് പുതിയ തലവേദനയായി മാറും.

ശബരിമലയിൽ യുവതി പ്രവേശനം പ്രശ്‌നങ്ങൾക്ക് വഴിതെളിയിച്ചതോടെ ഓർത്തഡോക്‌സ് സഭ പിണറായി സർക്കാരിനെതിരെ കടുത്ത നിലപാടെടുക്കാനുള്ള നീക്കത്തിലാണ് എന്നാണ് സൂചന. മതവിഭാഗങ്ങൾ തമ്മിലുള്ള സ്വര ചേർച്ച പോലും ശബരിമല വിഷയത്തിൽ സർക്കാരിന് അയ്യപ്പഭക്തരോടില്ലാത്തത് എന്തേ എന്ന് ഏവരും ഏക സ്വരത്തിൽ ചോദിക്കുന്നു. സഭാക്കേസിലെ വിധി നടപ്പിലാക്കുന്നത് യാക്കേബായ സഭയുടെ നിലനിൽപിനെ തന്നെ വളരെ ദോഷമായി ബാധിക്കുമെന്ന അവസ്ഥ ഉള്ളതിനാലാണ് പിണറായി സർക്കാർ നാളിതുവരെ സംഭവത്തിൽ മൗനം പാലിച്ചതെന്നും ആരോപണം ഉയരുന്നു. ഇത്തരത്തിലൊരു സർക്കാരാണ് ശബരിമലയുടെ കാര്യത്തിൽ കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് വാശി പിടിക്കുന്നത്. സഭാ കേസിൽ കാട്ടിയ കാത്തിരിപ്പിനുള്ള മനസ്സ് ഇവിടെ ഇല്ല. ഇത് ശബരിമല വിശ്വാസികളും ചർച്ചയാക്കുന്നുണ്ട്.

ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രബലമായ സമുദായങ്ങളിൽ ഒന്നാണ് ഓർത്തഡോക്‌സ് സഭയാണ്. മലങ്കര സഭാക്കേസിൽ സുപ്രീംകോടതി വിധി അനുകൂലമായതോടെ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഭാ നേതൃത്വം തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിൽ കണ്ട് നിവേദനം നൽകിയിരുന്നു.തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തിയ ഈ നീക്കം ഫലവത്തായി. സഭാക്കേസിൽ കോടതിവിധി നടപ്പാക്കുമെന്ന വാഗ്ദാനം ഓർത്തഡോക്‌സ് സഭയിൽ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. ഇതിനിടെയാണ് യാക്കോബായ സഭ പരമാധ്യക്ഷൻ അന്ത്യോക്യ പാത്രിയാക്കീസ് ബാവ കേരളത്തിൽ സന്ദർശനത്തിനെത്തിയത്. പരിശുദ്ധ ബാവയെ കൊച്ചി വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഓർത്തഡോക്‌സ് സഭാംഗമായ ഉമ്മൻ ചാണ്ടി എത്തിയത് സഭയിൽ വലിയ വിവാദങ്ങൾ ഉണ്ടാക്കി. ഉമ്മൻ ചാണ്ടി ഓർത്തഡോക്‌സ് സഭാ വിരുദ്ധനാണെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയും ചെയ്തിരുന്നു. ഓർത്തഡോക്‌സ് സഭാംഗങ്ങളുടെ നീരസവും സജി ചെറിയാന് അനുകൂലമായ വോട്ടുകളായി മാറി. ഓർത്തഡോക്‌സ് സഭാ കാര്യമായ പിന്തുണ തന്നെയാണ് സജി ചെറിയാന് നൽകിയത്.

ഓർത്തഡോക്‌സ് വിശ്വാസിയായ മുൻ എംഎൽഎ ശോഭനാ ജോർജും ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ പ്രചാരണവും യുഡിഎഫിന് തിരിച്ചടിയായി. സഭാ കേന്ദ്രങ്ങളിൽ ശോഭന കായറിയിറങ്ങി സജി ചെറിയാന് വേണ്ടി വോട്ട് പിടിച്ചതും ഓർത്തഡോക്‌സ് വോട്ടുകളെ സ്വാധീനിച്ചു. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി വിജയകുമാർ അയ്യപ്പസേവാ സംഘത്തിന്റെ നേതാവാണെന്ന പ്രചാരണവും ആർഎസ്എസ് സംഘടനകളുമായി ബന്ധമുണ്ടെന്ന മട്ടിലുള്ള പ്രചാരണവും ക്രിസ്ത്യൻ വോട്ടുകൾ സജി ചെറിയാന് അനുകൂലമാക്കിയ ഘടകങ്ങളാണ്. മാർത്തോമ സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യമാക്കി മന്ത്രി മാത്യു ടി. തോമസ് നടത്തിയ നീക്കങ്ങളും യുഡിഎഫിന്റെ പ്രതിച്ഛായ തകർത്തു. മണ്ഡലത്തിലെ പ്രബലമായ ക്രിസ്ത്യൻ വിഭാഗമായ പെന്തക്കോസ്ത് വിഭാഗത്തിന്റെ വോട്ടുകളും സജി ചെറിയാനാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP