Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിധി നടപ്പിലാക്കാൻ വൈകുന്നത് ജീവാപായവും നാശനഷ്ടവും ഒഴിവാക്കാൻ; ഒരു പ്രശ്‌നം പരിഹരിക്കുന്നത് വഴി മറ്റൊരു പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചുമതല സർക്കാരിനുണ്ട്; വിധി നടപ്പിലാക്കാൻ സാവകാശം വേണം; ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ച് വൻ പൊലീസ് സന്നാഹം ഒരുക്കിയ സർക്കാർ സഭാ തർക്കത്തിൽ കോടതിയോട് പറഞ്ഞത് ഞെട്ടിക്കുന്ന വാദങ്ങൾ; ശബരിമലയുമായി താരതമ്യം ചെയ്യരുതെന്ന് ശബരിമലയുടെ പേരു പറയാതെ സത്യവാങ്മൂലത്തിൽ പരാമർശവും

വിധി നടപ്പിലാക്കാൻ വൈകുന്നത് ജീവാപായവും നാശനഷ്ടവും ഒഴിവാക്കാൻ; ഒരു പ്രശ്‌നം പരിഹരിക്കുന്നത് വഴി മറ്റൊരു പ്രശ്‌നം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചുമതല സർക്കാരിനുണ്ട്; വിധി നടപ്പിലാക്കാൻ സാവകാശം വേണം; ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ച് വൻ പൊലീസ് സന്നാഹം ഒരുക്കിയ സർക്കാർ സഭാ തർക്കത്തിൽ കോടതിയോട് പറഞ്ഞത് ഞെട്ടിക്കുന്ന വാദങ്ങൾ; ശബരിമലയുമായി താരതമ്യം ചെയ്യരുതെന്ന് ശബരിമലയുടെ പേരു പറയാതെ സത്യവാങ്മൂലത്തിൽ പരാമർശവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കാനുള്ളത്. അത് നടപ്പാക്കുക തന്നെ ചെയ്യും. അതിന് ആരുമായും ചർച്ച ചെയ്യേണ്ടതു പോലുമില്ലെന്നായിരുന്നു ശബരിമല യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ശബരിമലയെ സംഘർഷ ഭൂമിയാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. സുപ്രീംകോടതി വിധി നടപ്പാക്കാൻ വേണ്ടി നിരോധനാജ്ഞ പോലും സർക്കാർ നടപ്പാക്കി. എന്നാൽ പിറവം പള്ളി തർക്കമെത്തുമ്പോൾ സർക്കാർ പറയുന്നത് കേട്ട് മലയാളികൾ ഞെട്ടുകയാണ്. സുപ്രീംകോടതിവിധികൾ വന്ന പിറവം പള്ളിക്കേസും മറ്റൊരു വിഷയവും സമാനമല്ല. പിറവം പള്ളിക്കേസ് മലങ്കരസഭയിലെ രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ്. പൊതുസമൂഹത്തെ ബാധിക്കുന്ന ഇതരവിഷയം പോലെയല്ലെന്നാണ് പിണറായി പറയുന്നത്. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ പരമാർശമുള്ളത്. ശബരിമലയുടെ പേര് പറയാതെയുള്ള നിർണ്ണായക പരാമർശം.

പിറവം കേസിൽ ശബരിമലയുമായുള്ള താരതമ്യം ഹൈക്കോടതി നടത്തിയിരുന്നു. കർശന നിർദ്ദേശങ്ങൾ സർക്കാരിന് നൽകുകയും ചെയ്തു. ഇതോടെ സർക്കാർ വെട്ടിലായി. സത്യവാങ്മൂലവും നൽകി. പിറവം പള്ളിയിൽ പൊലീസ് നടപടിയുണ്ടായി എന്ന് വരുത്തി തീർത്തായിരുന്നു ഇത്. ഇതിനായി കരുതലോടെ സത്യവങ്മൂലം തയ്യാറാക്കി. സമുദായസംഘടനകളുൾപ്പെടെ കേരളത്തിൽ രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചപ്പോഴാണ് സുപ്രീംകോടതി വിധി നടപ്പാക്കുന്നതുസംബന്ധിച്ച ഇതരവിഷയത്തിൽ പൊലീസിനെ നിയോഗിക്കേണ്ടിവന്നത് എന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുന്നു. അതായത് ശബരിമലയിലെ നടപടികളുടെ പശ്ചാത്തലം തന്ത്രപരമായി വിശദീകരിക്കുകയാണ് സർക്കാർ. ശബരിമലയിലേതിന് സമാനമായി സമുദായ സംഘടനകൾ തന്നെയാണ് പിറവത്തും തടിച്ചു കൂടിയത്. ഇവർക്കെതിരെ നടപടി എടുത്താൽ അത് ക്രൈസ്തവ വോട്ടു ബാങ്കുകളെ അകറ്റും. അതിനാൽ പിറവത്ത് തന്ത്രപരമായ കളിയും.

വിധി നടപ്പാക്കാനും പള്ളിയിൽ ചടങ്ങുകൾ നടത്താനും പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗത്തിലെ പള്ളിവികാരിയുൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാരിന്റെ വിശദീകരണം. ഡിസംബർ എട്ടിന് പള്ളിയങ്കണത്തിൽ യാക്കോബായ വിഭാഗത്തിലുള്ള 1000 പേർ ക്യാമ്പ് ചെയ്തിരുന്നു. പത്തായപ്പോൾ എണ്ണം 2000 ആയി. കൂടുതൽ യാക്കോബായക്കാർ പ്രതിഷേധവുമായെത്തുന്നത് തടയാൻ പള്ളിയിലേക്കുള്ള വഴികൾ അടച്ചു. നിയമവിരുദ്ധമായി സംഘം ചേർന്നവരെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചെങ്കിലും സഹകരിക്കാൻ തയ്യാറായില്ല. അഞ്ചുപേർ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇതോടെ പൊലീസിന് തന്ത്രപരമായി പിന്മാറേണ്ടി വന്നു. സംഭവത്തിൽ പിറവം പൊലീസ് രണ്ട് കേസുകളെടുത്തിട്ടുണ്ടെന്നും ഒത്തുതീർപ്പു ശ്രമങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു. ശബരിമലയിലെ സർ്ക്കാർ നിലപാടിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഈ വിഷയത്തിൽ കാണുന്നത്. ഇത് വലിയ തോതിൽ ചർച്ചയാകുന്നതുമുണ്ട്. സർക്കാരിന്റെ പിന്തുണ കിട്ടാത്തത് ഓർത്തഡോക്‌സുകാരേയും വേദനിപ്പിക്കുന്നുണ്ട്. എന്നാലും പിറവത്ത് സംഘർ,ം വേണ്ടെന്നാണ് സർക്കാർ നിലപാട്. ക്രൈസ്തവ വോട്ടുകളെ മുഴുവൻ ബാധിക്കുന്ന തരത്തിലേക്ക് വിഷയം മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണം.

പിറവം സെയ്ന്റ് മേരീസ് പള്ളിക്കേസിൽ സുപ്രീംകോടതിവിധി പാലിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ പരമാവധി എന്ന വാക്കും നിർണ്ണായകമാണ്. അതായത് നടപ്പാക്കുമെന്ന് ഉറപ്പ് സർക്കാർ കൊടുക്കുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞദിവസം വൻപൊലീസ് സന്നാഹവുമായി ശ്രമം നടത്തിയെങ്കിലും ജീവാപായവും മറ്റുമൊഴിവാക്കാൻ പൊലീസിന് പിന്മാറേണ്ടിവന്നു. ക്രമസമാധാനവും സമുദായസൗഹാർദവും ഉറപ്പാക്കണമെന്നതിലപ്പുറം ഇക്കാര്യത്തിൽ സർക്കാരിന് മറ്റു താത്പര്യമൊന്നുമില്ലെന്നും ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.ഡിസംബർ എട്ടിന് എറണാകുളം കളക്ടർ നടത്തിയ ഒത്തുതീർപ്പുചർച്ച ഫലം കണ്ടില്ല. ഡിസംബർ എട്ടിന് യാക്കോബായ വിഭാഗത്തിലെ ആയിരത്തോളംപേർ പള്ളിയിലെത്തി. പത്താംതീയതി ഇത് രണ്ടായിരത്തോളമായി. 14 ഡിവൈ.എസ്‌പി.മാരുൾപ്പെടെ 1100-ലധികം പൊലീസിനെ നിയോഗിച്ചു. പള്ളിയോടുചേർന്നുള്ള പുഴയിലെ ആത്മഹത്യശ്രമം ഒഴിവാക്കാൻ അഗ്‌നിരക്ഷാസേനയെയും മുങ്ങൽവിദഗ്ധരെയും സജ്ജമാക്കി.

പള്ളിയിലേക്കുള്ള വഴികൾ തടഞ്ഞ് കൂടുതൽപേർ പള്ളിയിൽ കടക്കുന്നതൊഴിവാക്കി. പള്ളിയിലുള്ളവരോട് ഒഴിയാൻ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കുറച്ചുപേർ പള്ളിയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. പൊലീസ് സന്നാഹവുമായി വിധി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും എതിർപ്പ് കടുത്തതോടെ ജീവാപായവും നാശനഷ്ടവും ഒഴിവാക്കാൻ പിന്മാറേണ്ടിവന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ ശബരിമലയ്ക്ക് സമാനമായി പള്ളിയിൽ ആളുകൾ തങ്ങി നിറയുന്നത് ഒഴിവാക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. ശബരിമലയ്ക്ക് സമാനമായി നിരോധനാജ്ഞയും ഏർപ്പെടുത്തിയില്ല. ഇത് ചെയ്തിരുന്നുവെങ്കിൽ പള്ളിയിൽ ആളുകൾ തടിച്ചു കൂടുമായിരുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാനെത്തിയ വൈദികരേയും പൊലീസ് നിയന്ത്രിച്ചില്ല. ഇതാണ് കോടതി വിധി നടപ്പാക്കാനാകാത്തതിന് യഥാർത്ഥ കാരണം.

ഒരു പ്രശ്‌നം പരിഹരിക്കുന്നത് മറ്റൊരു പ്രശ്‌നത്തിന് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പിറവം കേസിൽ സർക്കാർ നിലപാട് എടുക്കുന്നു. പൊലീസ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവായിട്ടില്ലെന്നും പറയുന്നു. പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരും പൊലീസും ശ്രമിക്കുന്നുണ്ടെന്നും സർക്കാരിന്റെ ശ്രമങ്ങൾക്കു കടുത്ത എതിർപ്പ് നേരിടേണ്ടിവരുന്നുവെന്നും തുടർന്നും ശ്രമിക്കുമെന്നും സാവകാശം വേണമെന്നും എജി കോടതിയെ അറിയിച്ചു.സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യത തങ്ങൾക്കു ബോധ്യമുണ്ട്. സാധ്യമായതെല്ലാം ചെയ്യും. പക്ഷേ, സാവകാശവും പ്രവർത്തനസ്വാതന്ത്ര്യവും വേണം. ക്രമസമാധാനവും സമുദായ സൗഹാർദ്ദവും ഉറപ്പാക്കുന്നതിനപ്പുറം സർക്കാരിനു മറ്റു താൽപര്യങ്ങളില്ല. മലങ്കര സഭയിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ലൗകിക കാര്യങ്ങളുടെ ഭരണ, നിയന്ത്രണം സംബന്ധിച്ച സിവിൽ തർക്കമാണു നിലവിലുള്ളത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും പ്രശ്‌നം വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ സമാധാനപരമായ ഒത്തുതീർപ്പിനാണു ശ്രമിക്കുന്നത്.

ഒരു പ്രശ്‌നം പരിഹരിക്കുന്നതു മറ്റൊരു പ്രശ്‌നത്തിനു കാരണമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സംഘർഷം ഒഴിവാക്കാനും ജീവനും വസ്തുക്കൾക്കും നാശമുണ്ടാകാതിരിക്കാനും പൊലീസ് പിൻവലിയുകയായിരുന്നു. ഡിസംബർ 8 മുതൽ 1,000 യാക്കോബായ അംഗങ്ങൾ പള്ളിയിൽ ക്യാംപ് ചെയ്യുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ അത് 2,000 ആയി. തുടർന്ന് വഴികളടച്ചു. പള്ളിയിലുണ്ടായിരുന്നവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും മാനിച്ചില്ല. അന്യായ സംഘംചേരൽ ആയി പ്രഖ്യാപിച്ച് അറസ്റ്റിനു മുതിർന്നെങ്കിലും സഹകരിച്ചില്ല. സുപ്രീംകോടതി വിധി നടത്തിപ്പ് ആലോചിക്കാൻ കലക്ടർ കഴിഞ്ഞ 8നു ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സർക്കാർ പിറവം കേസിൽ പറയുന്നു. ശബരിമലയിലേത് ആചാരപരമായ വിഷയവും. പിറവത്തേത് സ്വത്ത് തർക്കവും. ഇതിൽ സ്വത്ത് തർക്ക കേസിലെ വിധിയാണ് സർക്കാർ നടപ്പാക്കാൻ മടിക്കുന്നത്. ഇവിടെ ആചാരത്തിന്റേയോ വിശ്വാസത്തിന്റേയും പ്രശ്‌നമില്ല. അപ്പോഴും അധികാര കേന്ദ്രങ്ങൾ വിധി നടപ്പാക്കതെ കണ്ണടയ്ക്കുന്നു. ശബരിമലയൽ കാര്യങ്ങൾ മറ്റൊരു തലത്തിലും.

അതിനിടെ കോടതിവിധികളുടെ അന്തഃസത്ത ഉൾക്കൊണ്ടു ചർച്ചകളിലൂടെ സഭാ തർക്കത്തിനു ശാശ്വതപരിഹാരം കാണാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കണമെന്ന് യാക്കോബായ സഭാ സുന്നഹദോസ് അഭ്യർത്ഥിച്ചു. പിറവം വലിയ പള്ളിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലാണ് സുന്നഹദോസ് ചേർന്നത്. യാക്കോബായ സഭയുടെ ഇടവകപ്പള്ളികൾ സംരക്ഷിക്കുമെന്നു സുന്നഹദോസ് പ്രഖ്യാപിച്ചു. തൃക്കുന്നത്തു സെമിനാരി, കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി, നെച്ചൂർ, കട്ടച്ചിറ പള്ളികൾ സഭയുടെ സ്വന്തമാണ്. ഞായറാഴ്ച കുർബാനമധ്യേ പ്രത്യേക പ്രാർത്ഥന നടത്താനും പള്ളികൾ കേന്ദ്രീകരിച്ചു പ്രാർത്ഥനായാത്ര നടത്താനും നിർദ്ദേശിച്ചു. ഏകപക്ഷീയമായ നടപടിയാണു പിറവത്ത് ഉണ്ടായതെന്ന് മീഡിയ സെൽ കൺവീനർ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP