Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിങ്ങളുടെ മകൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യം ഒത്തുതീർപ്പ് ശ്രമങ്ങളെ തകർത്തു; ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടതോടെ സിപിഎം എംഎൽഎയുടെ പീഡന വാർത്ത ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു; പെൺകുട്ടി ദേശീയ വനിതാ കമ്മീഷന് മൊഴി കൊടുത്താൽ കാര്യങ്ങൾ കൈവിടും; ഏത് വിധേനയും പ്രശ്‌നം തീർക്കാർ ഓടി നടന്ന് സിപിഎം നേതാക്കൾ; ഇമേജ് തകർന്ന ക്ഷീണത്തിൽ വൃന്ദാകാരാട്ട്; ഷൊർണ്ണൂർ എംഎൽഎയുടെ പീഡനത്തിൽ ഇരുട്ടിൽത്തപ്പി സിപിഎം

നിങ്ങളുടെ മകൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യം ഒത്തുതീർപ്പ് ശ്രമങ്ങളെ തകർത്തു; ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടതോടെ സിപിഎം എംഎൽഎയുടെ പീഡന വാർത്ത ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു; പെൺകുട്ടി ദേശീയ വനിതാ കമ്മീഷന് മൊഴി കൊടുത്താൽ കാര്യങ്ങൾ കൈവിടും; ഏത് വിധേനയും പ്രശ്‌നം തീർക്കാർ ഓടി നടന്ന് സിപിഎം നേതാക്കൾ;  ഇമേജ് തകർന്ന ക്ഷീണത്തിൽ വൃന്ദാകാരാട്ട്; ഷൊർണ്ണൂർ എംഎൽഎയുടെ പീഡനത്തിൽ ഇരുട്ടിൽത്തപ്പി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി.കെ.ശശി എംഎൽഎയ്ക്കെതിരെ യുവതി നൽകിയ ലൈംഗികാതിക്രമ പരാതി സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മിഷൻ കേസെടുത്തതോടെ വിഷയം ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. വലിയകുറ്റമാണിതെന്നും പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും കമ്മിഷൻ അധ്യക്ഷ രേഖാ ശർമ അറിയിച്ചു. മൊഴിയെടുക്കാൻ കമ്മീഷൻ കേരളത്തിലേക്ക് എത്തും. ദേശീയ വനിതാ കമ്മീഷന് മൊഴി കൊടുക്കുമ്പോൾ പീഡനത്തെ കുറിച്ച് ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞാൽ എംഎൽഎ കുടുങ്ങും. ഇത് സിപിഎമ്മിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കും. ഈ സാഹചര്യത്തിൽ പരാതിക്കാരിയെ ഒപ്പം നിർത്താനാണ് സിപിഎം ശ്രമം. വെറുമൊരു പാർട്ടി പ്രശ്‌നത്തിന്റെ പേരിലാണ് പരാതിയെന്ന് വരുത്താനാകും ശ്രമം. അതിനിടെ പികെ ശശിക്കെതിരെ നടപടിയെടുത്തും പെൺകുട്ടിയെ സംഘടനയ്‌ക്കൊപ്പം ചേർത്ത് നിർത്തണമെന്ന അഭിപ്രായം സിപിഎമ്മിൽ സജീവമാണ്.

ലൈംഗികാതിക്രമ പരാതി പാർട്ടിക്കകത്ത് ഏതുവിധേനയും തീർക്കാൻ സിപിഎം ശ്രമം തുടങ്ങി. പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ എംഎൽഎയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം. നിയമസഭയുടെയും സ്പീക്കറുടെയും പ്രത്യേക സംരക്ഷണം എംഎൽഎയ്ക്ക് ഇക്കാര്യത്തിൽ ലഭിക്കുമെന്നു കരുതാനാവില്ല. പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ സിആർപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനു പൊലീസിന് അറസ്റ്റ് ചെയ്യാം. ജാമ്യം കിട്ടാൻ പ്രയാസമുള്ള വകുപ്പാണിത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി ജില്ലാതലത്തിൽ തന്നെ പറഞ്ഞുതീർക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സിപിഎം വിലയിരുത്തുന്നു. ദേശീയ തലത്തിൽ പോലും എംഎൽഎയുടെ അറസ്റ്റുണ്ടായാൽ വാർത്തയാകും. ഇത് സിപിഎമ്മിനെ ബാധിക്കുകയും ചെയ്യും. ഇപ്പോൾ തന്നെ എല്ലാ പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരും ട്വീറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 

ശശിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു യുവമോർച്ചയും കെഎസ്‌യുവും നൽകിയ പരാതികൾ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, തൃശൂർ റേഞ്ച് ഐജിക്കു കൈമാറിയിരുന്നു. പരാതിയിൽ പ്രാഥമിക പരിശോധന നടത്താനാണു ഡിജിപിയുടെ നിർദ്ദേശം. പരാതിക്കാരിയുടെ പേരോ പരാതിയുടെ ഉള്ളടക്കമോ ഇതിൽ ഇല്ലാത്തതിനാൽ നേരിട്ടു കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടിലാണു പൊലീസ്. ആക്ഷേപം മറികടക്കാൻ അതു റേഞ്ച് ഐജിക്കു കൈമാറുന്നതാണ് ഉചിതമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഡിജിപിയെ ധരിപ്പിച്ചിരുന്നു. എന്നാൽ വനിതാ ക്മീഷൻ മൊഴിയെടുക്കാനെത്തുന്നത് പൊലീസിനേയും വെട്ടിലാക്കും. ദേശീയ കമ്മീഷനോട് യുവതി എല്ലാം തുറന്നു പറഞ്ഞാൽ അത് ദേശീയ തലത്തിൽ തന്നെ സിപിഎമ്മിന് നാണക്കേടാകും.

പരാതി മുക്കാൻ വൃന്ദാകാരാട്ട് ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. സ്ത്രീ പക്ഷ നേതാവിന്റെ ഭാഗത്തു നിന്നുള്ള നടപടിയാണ് ദേശീയ തലത്തിൽ ചർച്ചയാക്കുന്നത്. ബിജെപിക്കാരും കോൺഗ്രസുകാരും ഈ വിഷയത്തിൽ ട്രോളുകളും സജീവമാക്കി. ഇതോടെ സിപിഎം വെട്ടിലാക്കുകയും ചെയ്തു. അതിനിടെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവായ വനിത നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ ജില്ലാതലത്തിൽ നടന്നതു പല രീതിയിലുള്ള ശ്രമങ്ങളാണെന്ന വിവരവും പുറത്തു വന്നു. പരാതിയുമായി മുന്നോട്ടു പോയ യുവതി പാർട്ടി എന്തു നടപടിയെടുക്കുമെന്നു കാത്തിരിക്കുകയാണ് എന്നാണു വിവരം. ഇല്ലാത്ത പക്ഷം പൊതു സമൂഹത്തിലേക്ക് വിഷയം അവതരിപ്പിക്കും. നിലവിൽ കേസെടുക്കാതെ മാറി നിൽക്കുന്ന സംസ്ഥാന വനിതാ കമ്മീഷനും ഇതോടെ വെട്ടിലാകും.

ഓഗസ്റ്റ് 25ന് എംഎൽഎ വിശ്വസ്തരായ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ യോഗം വിളിച്ചിരുന്നു. തനിക്കെതിരെ ഗൂഢാലോചന രൂപപ്പെട്ടിട്ടുണ്ടെന്നും പാർട്ടിയെ ബാധിക്കുന്ന ഈ പ്രശ്‌നത്തെ നേരിടണമെന്നും നിർദ്ദേശം നൽകി. പരാതിക്കാരിയെ നേരിൽ കണ്ടു സമ്മർദം ചെലുത്തുന്നതിനു രണ്ടു മുതിർന്ന അംഗങ്ങളെ ചുമതലപ്പെത്തി. ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയ ഇവരോട് 'നിങ്ങളുടെ മക്കൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നതെങ്കിൽ എന്തായിരിക്കും പ്രതികരണം' എന്നു യുവതിയുടെ ചോദ്യം. ഇതോടെ രണ്ടുപേരും പിൻവാങ്ങി. ഈ സാഹചര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ എത്തിയാൽ യുവതി എല്ലാം തുറന്നു പറയുമെന്ന ഭയം അവർക്കുണ്ട്. പരാതി ഒളിപ്പിച്ചവരും കുടുങ്ങും.

രണ്ടാമത് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിലെ രണ്ടു പേരുടെ അനുനയ ശ്രമം നടന്നിരുന്നു. വിഷയം പുറത്തുവന്നാൽ പാർട്ടിക്ക് അപകീർത്തിയാകുമെന്നും പാർട്ടിക്കു പരുക്കേൽക്കാതിരിക്കാൻ പിന്മാറണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ സമാനമായ പരാതിയിൽ കണ്ണൂരിലെ നേതാവിനെതിരെ നടപടി ഉണ്ടായപ്പോൾ പാർട്ടിക്കൊന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു യുവതിയുടെ മറുചോദ്യം. അനുനയത്തിനു ശ്രമിച്ച ജില്ലാ നേതാക്കളെ ഈ സമയത്തു മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് ഫോണിൽ വിളിച്ച് 'നിങ്ങളെ ആരാണ് ഇതിനു ചുമതലപ്പെടുത്തിയത്' എന്നു ചോദിച്ചു ക്ഷോഭിക്കുന്നു. സംഭവം മാധ്യമങ്ങളിലൂടെ പുറത്തായതിനു ശേഷം ജില്ലയ്ക്കു പുറത്തുള്ള കേന്ദ്രത്തിൽ യുവതിക്കൊപ്പം നിൽക്കുന്നുവെന്നു കരുതുന്നവരുമായി ചർച്ച നടത്തുന്നു. പക്ഷേ, അവർ വിട്ടുവീഴ്ചയ്ക്കു തയാറായില്ല. സഹകരണ സ്ഥാപനത്തിൽ ജോലിയുള്ള വിശ്വസ്തനെ ഉപയോഗിച്ചു പണം വാഗ്ദാനം ചെയ്യാനുള്ള ശ്രമവും പൊളിയുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും ശശിയുടെ നീക്കങ്ങൾ പൊളിയുകയാണ്.

വെട്ടിലായത് സംസ്ഥാന വനിതാ കമ്മീഷൻ

വിഷയത്തിൽ വെട്ടിലായത് സംസ്ഥാന വനിതാ കമ്മീഷനാണ്. പി.കെ.ശശിക്കെതിരെ വനിതാ കമ്മിഷനു പരാതി ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷ എം.സി.ജോസഫൈൻ പ്രതികരിച്ചിരുന്നത്. പരാതി ലഭിക്കാതെ നടപടിയെടുക്കാനാകില്ല. ഇര പരാതി പുറത്തുപറയുമ്പോൾ മാത്രമാണു സ്വമേധയാ കേസെടുക്കാനാകുക. പാർട്ടിക്കു ലഭിച്ച പരാതി പൊലീസിനു കൈമാറണമോ എന്നു തീരുമാനിക്കേണ്ടതു പാർട്ടിയാണ്. ഇക്കാര്യത്തിൽ പാർട്ടിയുടേതായ രീതിയുണ്ടെന്നും അവർ പ്രതികരിച്ചു.

എന്നാൽ വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ നടപടി എടുക്കുകയും ചെയ്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതോടെ ജോസഫൈൻ സിപിഎം നേതാവായതു കൊണ്ട് എംഎൽഎ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. വനിതാ വിഷയങ്ങളിൽ പോലും രാഷ്ട്രീയം കലർത്തുന്ന കമ്മീഷനെതിരെ വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നതും. അതിനിടെ ശശിക്കെതിരെയുള്ള പരാതിയിൽ സർക്കാർ നടപടിയെടുക്കേണ്ട കാര്യമില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. സർക്കാരിനു മുന്നിൽ ഇതു വന്നിട്ടില്ല. പാർട്ടിയുടെ കാര്യം പാർട്ടി നോക്കും. മന്ത്രി കെ.കെ.ശൈലജ ഇതു സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി.

ഇമേജ് നഷ്ടപ്പെട്ട് വൃന്ദാ കാരാട്ട്

സ്ത്രീ വിഷയങ്ങളിൽ എന്നും പോരാട്ടമായിരുന്നു വൃന്ദാകാരട്ട് നടത്തിയത്. എന്നാൽ പാർട്ടിക്കുള്ളിലെ പീഡനമെത്തിയപ്പോൾ അവർ പരാതി മുക്കി. പി.കെ.ശശിക്കെതിരായ പരാതി കൈകാര്യം ചെയ്തതിൽ വലിയ വീഴ്ചയാണ് അവർക്കുണ്ടായത്.

ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പരാതി നൽകിയതോടെയാണു പരാതിക്കാരിക്കു നീതി കിട്ടിയതെന്ന വ്യാഖ്യാനം സജീവമാണ്. ഇത് സംസ്ഥാന നേതൃത്വത്തിനും പ്രകാശ് കാരാട്ടിനും രുചിച്ചിട്ടില്ല. യച്ചൂരിക്ക് അയയ്ക്കുന്നതിനു മുൻപായി പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടിനു പരാതിക്കാരി മെയിൽ അയച്ചിരുന്നു. അതു സംസ്ഥാന ഘടകം പരിശോധിക്കണമെന്നു വൃന്ദ നിർദ്ദേശിച്ചുവെന്ന് വരുത്താനും ശ്രമമുണ്ട്. ഏതായാലും വലിയ ഇമേജ് നഷ്ടമാണ് വൃന്ദയ്ക്ക് ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP