Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂഫിസം സമാധാനത്തിന്റെ ശബ്ദമാണ്; എല്ലാ മനുഷ്യരും ഒരുപോലെയെന്നതിന്റെ അടയാളമാണ്; അള്ളാഹുവിന്റെ 99 പേരുകളും അക്രമത്തിന് എതിരാണ്; ഒറ്റ പ്രസംഗം കൊണ്ട് ലോകമെമ്പാടുമുള്ള സൂഫികൾ മോദിയുടെ ആരാധകരായതിങ്ങനെ

സൂഫിസം സമാധാനത്തിന്റെ ശബ്ദമാണ്; എല്ലാ മനുഷ്യരും ഒരുപോലെയെന്നതിന്റെ അടയാളമാണ്; അള്ളാഹുവിന്റെ 99 പേരുകളും അക്രമത്തിന് എതിരാണ്; ഒറ്റ പ്രസംഗം കൊണ്ട് ലോകമെമ്പാടുമുള്ള സൂഫികൾ മോദിയുടെ ആരാധകരായതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇസ്‌ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിമാർഗ്ഗം (സൂഫിസം). ആത്മ സംസ്‌കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. ഇസ്‌ലാം ലോകത്തിനു നൽകിയ ഏറ്റവും മഹത്തായ സംഭാവനയാണു സൂഫിസമെന്ന വിലയിരുത്തലുമുണ്ട്. ഇതു സമാധാനത്തിന്റെ വഴിയിലേക്കുള്ള ആത്മീയ മാർഗ്ഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറുന്നു. അള്ളാഹുവിനെ വാഴ്‌ത്തി സൂഫിസത്തെ പുകഴ്തി മോദി താരമായി. ലോക സൂഫി സമ്മേളനം ഇത്തവണ ഡൽഹിയിലായിരുന്നു. ഇത് ഉദ്ഘാടനം ചെയ്താണ് ഇസ്ലാമിനെ സൂഫിസത്തിന്റെ കാഴ്ചപ്പാടിലൂടെ മോദി വിശദീകരിച്ചത്.

അല്ലാഹുവിന് 99 പേരുകളുണ്ട്. ഒരെണ്ണം പോലും അക്രമത്തിനുവേണ്ടി നിലകൊള്ളുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ലോക സൂഫി ഫോറത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരത നമ്മളെ വിഭജിക്കുകയും തകർക്കുകയും ചെയ്യുന്നു. ഭീകരവാദവും, വിഘടനവാദവും നമ്മുടെ കാലത്തെ ഏറ്റവും അധികം നശിപ്പിക്കുന്ന സമയത്ത് സൂഫിസത്തിന്റെ സന്ദേശത്തിന് ആഗോള പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും സമത്വത്തിന്റെയും ശബ്ദമാണ് സൂഫിസം – സാർവത്രികമായ സാഹോദര്യത്വം, പ്രധാനമന്ത്രി പറഞ്ഞു.

സമാധാനത്തിന്റെ നാട്ടിലേക്ക് സ്വാഗതം, പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പരമ്പരാഗത മാർഗങ്ങളാണിവിടം എന്ന ആമുഖത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ തുടക്കം. അക്രമത്തിന്റെ അന്ധകാരനിഴൽ ദീർഘനാൾ നിൽക്കുമ്പോൾ നിങ്ങളാണ് പ്രതീക്ഷയുടെ വെളിച്ചം സമാധാന സന്ദേശത്തിന്റെ സഹിഷ്ണുതയുടെ സ്‌നേഹത്തിന്റെ കൂട്ടായ്മയാണിത്. യുവത്വത്തിന്റെ പുഞ്ചിരിയെ തെരുവിൽ തോക്കുകൊണ്ട് നിശബ്ദമാക്കുമ്പോൾ നിങ്ങളാണ് സാന്ത്വനത്തിന്റെ ശബ്ദമെന്നും മോദി വിശദീകരിച്ചു. നിങ്ങൾ വിവിധ നാടുകളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നുമാണ് വന്നത്. എന്നാൽ ഒരേ വിശ്വാസത്താൻ നിങ്ങൾ ഏകീകരിക്കപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഭീകരവാദത്തിനെതിരായ പോരാട്ടം ഒരു മതത്തിനുമെതിരല്ലെന്നും മാനവികതയുടെ ശത്രുക്കൾക്കെതിരായ നിരന്തര സമരമാണെന്നും മോദി കൂട്ടിച്ചേർത്തു.

മഹത്തായ സന്ദേശങ്ങളെയും ലക്ഷ്യങ്ങളെയും വഴിതിരിച്ചുവിടാനാണു തീവ്രവാദം ശ്രമിക്കുന്നത്. ഇതു നീതീകരിക്കാനാവില്ല. മതത്തിന്റെ പേരിൽ തീവ്രവാദം പ്രചരിപ്പിക്കുന്നവരാണു മതത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഇന്ത്യൻ ആത്മീയ പാരമ്പര്യവുമായി ഇഴുകിച്ചേർന്നതിലൂടെ സൂഫിസം അതിന്റെ നല്ലവശങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. വൈവിധ്യത്തിന്റെ മഹത്തായ ആഘോഷമാണു സൂഫിസത്തിന്റെ ദർശനം. അക്രമത്തിന്റെ നിഴലുകൾ വളരുന്ന കാലത്തു പ്രതീക്ഷയുടെ വെളിച്ചത്തെയാണു നിങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. തെരുവിൽ അക്രമം നടമാടുമ്പോൾ അതിന്റെ മുറിവുണക്കുന്ന ശബ്ദമാണു സൂഫിസത്തിന്റേതെന്നു മോദി പറഞ്ഞു.

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുവരുന്ന നിങ്ങളെ കൂട്ടിയിണക്കുന്നതു പൊതുവിശ്വാസമാണ്. ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന മനുഷ്യന്റെ പൂർണതയാണു സൂഫിസത്തിന്റെ അനുഭവം. സ്വന്തം ജീവിതം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സന്ദേശമാക്കി മാറ്റിയവരുടെ സംഗമമാണ് ഇത്. അതിരുകളില്ലാത്ത സമാധാനത്തിന്റെയും ആദിമ വിശ്വാസത്തിന്റെയും ഭൂമിയായ ഇന്ത്യയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടാണു മോദി പ്രസംഗം അവസാനിപ്പിച്ചത്. ഭാരത് മാതാ കീ ജയ് വിളികളോടെയാണു സദസ്സ് മോദിയുടെ പ്രസംഗത്തെ വരവേറ്റത്. ഈജിപ്ത് മുഫ്തി ഇബ്രാഹീം അബ്ദുൽ കരീം അൽആം സമ്മേളനം ഉദ്ഘാടനം ചെയ്തു.

ആത്മ സംസ്‌കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാം എന്നും സൂഫികൾ കരുതുന്നു. ധ്യാനത്തിന് ഇടക്കിടെ മുഹമ്മദ് നബി ഹിറാ ഗുഹയിലേക്ക് പോകുന്ന ഉദാഹരണമാണ് ഇക്കൂട്ടരുടെ പ്രേരകശക്തി. ഇതു തന്നെയാണ് ഉദ്ഘാടന പ്രസംഗത്തിലും മോദി ഉയർത്തിക്കാട്ടിയത്.

ഇന്ത്യയിലെ സൂഫി ദർഗകളുടെ പരമോന്നത സമിതിയായ ഓൾ ഇന്ത്യ ഉലമ മാഷൈഖ് ബോർഡാണ് പരിപാടിയുടെ സംഘാടകർ. നാലുദിനം നീണ്ടുനിൽക്കുന്ന സംഗമം ഞായറാഴ്ച രാംലീല മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. ഇരുപതു രാജ്യങ്ങളിൽ നിന്ന് 200 പണ്ഡിതന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുഹമ്മദ് ബിൻ യഹ്‌യാ അൽ നിനവി (യുഎസ്), ഡോ. അബ്ദുൽ റഹീം (ജോർദാൻ), ഷെയ്ഖ് മീസാനുറഹ്മാൻ (ബംഗ്ലാദേശ്), കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയീദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി, ഷാഹുൽ ഹമീദ് മലബാരി എന്നിവർ പങ്കെടുത്തു. ഞായറാഴ്ച രാംലീല മൈതാനത്തു നടക്കുന്ന സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പങ്കെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP