Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിതാബ് നാടകവിവാദം: നിലപാട് തിരുത്തി കവി സച്ചിദാനന്ദൻ; നാടകം പിൻവലിച്ചതിനെതിരെ പ്രസ്താവനയിൽ ഒപ്പിട്ടവർ തീരുമാനം പുനഃപരിശോധിക്കണം; താൻ നിലപാട് മാറ്റിയത് ഉണ്ണി.ആർ. കത്തയച്ചതോടെയെന്ന് സച്ചിദാനന്ദന്റെ ഫേസ്‌ബുക്ക് കുറിപ്പ്; സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധക്കുറിപ്പിനുള്ള തന്റെ പിന്തുണ പിൻവലിക്കുന്നുവെന്ന് കൽപറ്റ നാരായണനും; വിവാദത്തിലെ വഴിത്തിരിവ് ഇങ്ങനെ

കിതാബ് നാടകവിവാദം: നിലപാട് തിരുത്തി കവി സച്ചിദാനന്ദൻ; നാടകം പിൻവലിച്ചതിനെതിരെ പ്രസ്താവനയിൽ ഒപ്പിട്ടവർ തീരുമാനം പുനഃപരിശോധിക്കണം; താൻ നിലപാട് മാറ്റിയത് ഉണ്ണി.ആർ. കത്തയച്ചതോടെയെന്ന് സച്ചിദാനന്ദന്റെ ഫേസ്‌ബുക്ക് കുറിപ്പ്; സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധക്കുറിപ്പിനുള്ള തന്റെ പിന്തുണ പിൻവലിക്കുന്നുവെന്ന് കൽപറ്റ നാരായണനും; വിവാദത്തിലെ വഴിത്തിരിവ് ഇങ്ങനെ

റിയാസ് ആമി അബ്ദുള്ള

കോഴിക്കോട്: തന്റെ വാങ്ക് എന്ന കഥ അനുവാദമില്ലാതെ നാടകരൂപത്തിലാക്കിയ 'കിതാബ്' ഇസ്ലാമിനെ പ്രാകൃതവത്കരിക്കുന്ന സൃഷ്ടിയാണെന്ന് കഥാകൃത്ത് ഉണ്ണി ആർ. കവി സച്ചിദാനന്ദന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഫേസ്‌ബുക്കിലൂടെയാണ് ഉണ്ണി ആർ തനിക്കെഴുതിയ കത്തിലെ ചിലഭാഗങ്ങൾ കവി സച്ചിദാനന്ദൻ പുറത്ത് വിട്ടത്. കിതാബ് നാടകം കോഴിക്കോട് ജില്ലാ കലോത്സവത്തിൽ നിന്നും പിൻവലിക്കപ്പെട്ടത് ചിലരുടെ ഭീഷണികൊണ്ടാണെന്ന് ആരോപിച്ച് തയ്യാറാക്കിയ പൊതുപ്രസ്താവനയിൽ ഒപ്പു വച്ചവരെല്ലാം അവരുടെ നിലപാട് പുനപരിശോധിക്കണം എന്നും സച്ചിദാനന്ദൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിക്കുന്നു.

സച്ചിദാനന്ദന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: ''ഉണ്ണി. ആർ എനിക്ക് എഴുതിയ കത്തിൽ നിന്ന് : ''വാങ്ക് എന്ന എന്റെ കഥ അനുവാദമില്ലാതെ അവർ 'കിത്താബ്' എന്ന നാടകമാക്കിയതോടെ ആ കഥ സിനിമയാക്കാൻ ആഗ്രഹിച്ച രണ്ട് പെൺകുട്ടികളുടെ സ്വപ്നം കൂടിയാണ് ഇല്ലാതായത്. ഒരു പാട് നിർമ്മാതാക്കളെ കണ്ട ശേഷമാണ് ഒരു കോർപ്പറേറ്റ് കമ്പനി 'വാങ്ക്' നിർമ്മിക്കാം എന്ന കരാർ ഒപ്പുവെച്ചത്. കിത്താബ് എന്ന നാടകം അവതരിപ്പിച്ചതോടെ കരാർ റദ്ദ് ചെയ്തു.ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം. ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കുന്ന കിത്താബ് എന്ന നാടകത്തിന് എന്റെ കഥയുടെ പെൺ ആത്മീയത മനസ്സിലായിട്ട് പോലുമില്ലെന്ന് ഉണ്ണി ആർ പറയുന്നു.

എൻ.എസ് മാധവൻ എഴുതിയ ഒരു ലേഖനത്തിലും ചില ഗൗരവമുള്ള നൈതിക-രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്നയിച്ചതായി സച്ചിദാനന്ദൻ പറയുന്നു. നാടകം ഇസ്ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കുന്നു എന്നതുൾപെടെ. കഥയുടെ രാഷ്ട്രീയ വിവക്ഷകൾ അങ്ങിനെ മാറിപ്പോകുന്നു എന്നും. 'കിതാബ്' നാടകം തടയേണ്ടതില്ലായിരുന്നു എന്ന് അഭിപ്രായം പറയുമ്പോൾ ഈ വസ്തുതകൾ പലതും എനിക്ക് മുന്നിൽ ഇല്ലായിരുന്നു. നാടകം എനിക്ക് കാണാനും അവസരം ഉണ്ടായിട്ടില്ല. നാടകം കളിക്കാൻ കാത്തിരുന്ന ആ കുട്ടികളുടെ വേദന മാത്രമായിരുന്നു മനസ്സിൽ. അതിനു വേണ്ടി ഒപ്പിട്ടവർ എല്ലാം ഈ വസ്തുതകൾ കണക്കിലെടുക്കുമെന്നും സ്വന്തം അഭിപ്രായം പുനഃപരിഗണനയ്ക്ക് വിധേയമാക്കുമെന്നും പ്രതീക്ഷിക്കുന്നു എന്നുമാണ് സച്ചിദാനന്ദൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

അതെ സമയം കിതാബ് നാടകത്തിനും സംവിധായകൻ റഫീക് മംഗലശ്ശേരിക്കും പിന്തുണയറിയിച്ചുകൊണ്ടുള്ള സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധക്കുറിപ്പിന് തന്റെ പിന്തുണ പിൻവലിക്കുന്നതായി കവി കൽപറ്റ നാരായണൻ അറിയിച്ചു. നാടകത്തിന്റെ മൂലരചനയായ വാങ്കിന്റെ രചയിതാവ് ഉണ്ണി ആറിനോട് സംസാരിച്ച ശേഷം സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞാണ് താൻ നിലപാട് വ്യക്തമാക്കുന്നതെന്ന് കൽപറ്റ നാരായണൻ അറിയിച്ചു. ചില സാംസ്‌കാരിക പ്രവർത്തകർ തയ്യാറാക്കിയ പ്രതിഷേധക്കുറിപ്പിൽ തന്റെ പേര് ചേർത്തത് തെറ്റിദ്ധാരണയുടെ പുറത്താണെന്നും കാര്യം വ്യക്തമായപ്പോൾ പിന്തുണ പിൻവലിക്കുകയാണെന്നും കൽപറ്റ നാരായണൻ ഫേസ്‌ബുക്കിൽ വ്യക്തമാക്കി.

പ്രതിഷേധക്കുറിപ്പിൽ പേര് ചേർത്ത് പ്രചരിപ്പിക്കാൻ അഭ്യർത്ഥിക്കുന്ന പോസ്റ്റിന് താഴെ കമന്റായാണ് കവി നിലപാട് വ്യക്തമാക്കിയത്. 'ഇതിൽ എന്റെ പേർ വന്നത് ഒരു തെറ്റിദ്ധാരണ മൂലമാണ്. ആർ .ഉണ്ണിയോടന്വേഷിച്ചപ്പോഴാണ് നിജസ്ഥിതി അറിഞ്ഞത്. ഉണ്ണിയെ അവിശ്വസിക്കാൻ കാരണമില്ല. എന്റെ പിന്തുണ പിൻവലിക്കുന്നു'' എന്നാണ് കൽപറ്റ നാരായണന്റെ കമന്റ്. എഴുത്തുകാരി ശാരദക്കുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയ്ക്ക് താഴെയായിരുന്നു ഈ കമന്റ്. നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണ് കിതാബിന് നേരെ ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതിൽ പ്രതിഷേധം അറിയിക്കുന്നു എന്നുമാണ് ഇരുനൂറോളം പേർ ഒപ്പുവെച്ച പ്രസ്താവന.

തന്റെ വാങ്ക് എന്ന കഥയെ വികൃതമായി അവതരിപ്പിച്ച നാടകമാണ് കിതാബ് എന്ന് ഉണ്ണി ആർ നേരത്തെ പ്രതികരിച്ചിരുന്നു. കഥയിലെ പെൺ ആത്മീയത ചോർത്തിക്കളഞ്ഞാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ കഥയുടെ പേരിൽ ഇസ്ലാം പ്രാകൃതമതമാണ് എന്ന് ചിത്രീകരിക്കാനുള്ള അജണ്ടയ്‌ക്കൊപ്പം നിൽക്കാൻ കഴിയില്ലെന്ന് ഉണ്ണി ആർ പ്രതികരിച്ചിരുന്നു. ഇനി ഒരിടത്തും ഈ നാടകം അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഉണ്ണി ആർ ഡിപിഐ ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നാടകം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരിപ്പിക്കേണ്ട എന്ന് സ്‌കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP