Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൈരളി പീപ്പിൾ ടിവിയുടെ വാഹനം നിലയ്ക്കലിൽ തടഞ്ഞ് പൊലീസ്; ജനം ടിവിയിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച വാഹനം പൊലീസുകാർ കൈകാണിച്ചിട്ടും നിർത്താതെ പോയി; കർശന പരിശോധനയിലേക്ക് പൊലീസ് കടക്കുമ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിടത്തെ കാര്യങ്ങൾ ഇങ്ങനെ; പ്രതിഷേധങ്ങളും മറ്റുമായി സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുമ്പോൾ പൊലീസുകാർക്കും അടിസ്ഥാന സൗകര്യങ്ങളില്ല; അതൃപ്തിയോടെ ഡിജിപി

കൈരളി പീപ്പിൾ ടിവിയുടെ വാഹനം നിലയ്ക്കലിൽ തടഞ്ഞ് പൊലീസ്; ജനം ടിവിയിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച വാഹനം പൊലീസുകാർ കൈകാണിച്ചിട്ടും നിർത്താതെ പോയി; കർശന പരിശോധനയിലേക്ക് പൊലീസ് കടക്കുമ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിടത്തെ കാര്യങ്ങൾ ഇങ്ങനെ; പ്രതിഷേധങ്ങളും മറ്റുമായി സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുമ്പോൾ പൊലീസുകാർക്കും അടിസ്ഥാന സൗകര്യങ്ങളില്ല; അതൃപ്തിയോടെ ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

നിലയ്ക്കൽ: ശബരിമലയിൽ കർശന പൊലീസ് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയുടെ പേര് പറഞ്ഞുള്ള പരിശോധനകൾ ഭക്തരെ അഠക്കം ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ആക്ഷേപം. മാധ്യമപ്രവർത്തകരെ അടക്കം പരിശോധനകൾക്ക് ശേഷമാണ് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നത്. പമ്പയിൽ നിന്നും പരിശോധനകൾക്ക് ശേഷം മാേ്രത സന്നിധാനത്തേക്കും കടത്തിവിടുന്നുള്ളൂ. ഇതാണ് അവസ്ഥയെന്നിരിക്കേ സർക്കാറിന് വേണ്ടപ്പെട്ടവർ ആയാലും അവരോടെ ദാക്ഷിണ്യം വേണ്ടെന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ തെളിവായി ഇന്ന് നിലയ്ക്കലിൽ നടന്ന സംഭവം.

പാർട്ടി ചാനലായ കൈരളി പീപ്പിൾ ടിവിയുടെ വാഹനം പൊലീസ് നിലയ്ക്കലിൽ പരിശോധനയുടെ ഭാഗമായി തടഞ്ഞു നിർത്തി. ഇതിനിടെയാണ് ജനം ടിവിയുടെ വാഹനം അതുവഴി വന്നത്. ഉദ്യോഗസ്ഥർ നിർത്തണം എന്നു കാണിച്ച് കൈനീട്ടിയെങ്കിലും അവർനിർത്താതെ പോകുകയാണ് ഉണ്ടായത്. ഇതോടെ കുടുങ്ങിയത് കൈരളി ടിവിയാണ്. അതിനിടെ ഡ്യൂട്ടിയുടെ ആധിക്യവും അസൗകര്യങ്ങളും കൂടിയായപ്പോൾ പൊലീസും വല്ലാതെ വലയുന്ന അവസ്ഥയാണ്.

ശബരിമലയിൽ പൊലീസുകാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തതിൽ ഡിജിപിക്ക് അതൃപ്തിയുണ്ട്. എത്രയും വേഗം പൊലീസുകാർക്ക് സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ മണ്ഡല-മകരവിളക്ക് സമയത്തേക്കാളും അധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിലയ്ക്കലും, പമ്പയിലും സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്.

ഈയൊരു പ്രത്യേക സാഹചര്യത്തിൽ 15000 ത്തോളം പൊലീസുകാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വേണമെന്ന് രണ്ടുപ്രാവശ്യം ചേർന്ന ഉന്നതതല സമിതിയിൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡിന് ഇപ്പോഴും മെല്ലെപ്പോക്ക് സമീപനമായതിനാൽ പൊലീസുകാർക്ക് കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി ടാറ്റാ കൺസൾട്ടൻസിയെ സമീപിച്ചതായും ഡിജിപി അറിയിച്ചു.

അതിനിടെ സന്നിധാനത്ത് രാത്രിയിൽ കർശന സുരക്ഷ തുടരുമ്പോഴും തീർത്ഥാടകർക്ക് ഇന്നലെ വിരിവയ്ക്കാൻ പൊലീസ് അനുമതി നൽകി. നെയ്യഭിഷേകത്തിന് മുൻകൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാൻ അനുവദിച്ചത്. നട അടച്ചാൽ ഭക്തര് സന്നിധാനം വിടണം എന്നായിരുന്നു മുൻ നിർദ്ദേശം എങ്കിലും അതിരാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീർത്ഥാടകർക്ക് പൊലീസ് ഇളവ് നൽകി.

ഹരിവരാസനം പാടി നട അടച്ചതോടെ തിരുമുട്ടത്തും നടപന്തലിലും ഉള്ള മുഴുവൻ ആളുകളേയും പൊലീസ് ഒഴിപ്പിച്ചു. നടപന്തലിലേക്ക് ഉള്ള പ്രവേശനം പോലും അനുവദിച്ചില്ല. കർശന നിയന്ത്രണതോടെ മാളികപ്പുത്തും സമീപത്തും വിരി സ്ഥലങ്ങളിലും തീർത്ഥാടകരെ തങ്ങാൻ അനുവദിച്ചു. പടിഞ്ഞാറേ നടയിലും വടക്കേ നടയിലും തീർത്ഥാടകർ വിരി വച്ചു. പാസും തിരിച്ചറിയൽ രേഖയും നെയ്യഭിഷേക ടിക്കറ്റും പരിശോധിച്ച ശേഷമാണ് ഇവരെ വിരിവയ്ക്കാൻ അനുവദിച്ചത്.

സന്നിധാനത്ത് ദേവസ്വത്തിന്റെ അടക്കം മുറികൾ വാടകയ്ക്ക് നൽകുന്നതിനും കർശന നിയന്ത്രണം ഉണ്ട്. ഓൺലൈൻ ബുക്കിങ് മാത്രമാണ് ഇനി അനുവദിക്കുക. വരുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം ആകും താമസം അനുവദിക്കുക. ഒരു മുറിയിൽ മൂന്നിൽ കൂടുതൽ പേരെ താങ്ങാൻ അനുവദിക്കരുത് എന്ന കർശന നിർദ്ദേശം ദേവസ്വം ബോർഡിനും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP