Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തപാൽ ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ തപാൽ മേഖല പൂർണ്ണമായും സ്തംഭിച്ചു; ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവിന്റെ കത്തുകളും സ്‌കൂൾ- കോളേജ് വിദ്യർത്ഥികളുടെ പ്രവേശന അറിയിപ്പുകൾ പെൻഷൻ തുക വിതരണവും പാതിവഴിയിൽ കുടുങ്ങി; 5500 തപാൽ ഓഫീസുകളും 35 റെയിൽവെ മെയിൽ സർവീസുകളും അടഞ്ഞു കിടക്കുന്നു

തപാൽ ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ തപാൽ മേഖല പൂർണ്ണമായും സ്തംഭിച്ചു; ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവിന്റെ കത്തുകളും സ്‌കൂൾ- കോളേജ് വിദ്യർത്ഥികളുടെ പ്രവേശന അറിയിപ്പുകൾ പെൻഷൻ തുക വിതരണവും പാതിവഴിയിൽ കുടുങ്ങി; 5500 തപാൽ ഓഫീസുകളും 35 റെയിൽവെ മെയിൽ സർവീസുകളും അടഞ്ഞു കിടക്കുന്നു

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: സംസ്ഥാനത്തെ തപാൽ മേഖല പൂർണ്ണമായും സതംഭിച്ചിട്ട് ഇന്നേക്ക് 6 ദിവസം കഴിഞ്ഞു. തപാൽ ഉരുപ്പടികളിൽ പല ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. 5500 തപാൽ ഓഫീസുകൾ, 35 റെയിൽവെ മെയിൽ സർവീസ്, അഡ്‌മിനിസ്ട്രേറ്റീവ് ഓപീസുകൾ തുടങ്ങിയവയെല്ലാം കഴിഞ്ഞ 22 മുതൽ തുറന്നിട്ടില്ല. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ഡാക് സേവക് പ്രേരക്മാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തപാൽ-ആർഎംഎസ് ജീവനക്കരുടെ സംഘടനയായ എൻഎഫ്പിഇയാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്. ജിഡിഎസ് ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്നാവശ്യപ്പെട്ടുള്ള സമരമാണ് തീരുമാനമാകാതെ തുടരുന്നത്.

ഇതോടെ സർക്കാർ ജോലിക്കുള്ള ഇന്റർവ്യൂ കാർഡടക്കം അത്യാവശ്യാമായി നൽകേണ്ട മുഴുവൻ തപാൽ ഉരുപ്പടികളും ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. സ്പീഡ് പോസ്റ്റ്, പോസ്റ്റൽ ബാങ്കിങ്, സേവിങ്സ് പദ്ധതികൾ, തപാൽ ലൈഫ് ഇൻഷൂറൻസ് തുടങ്ങിയ സംവിധാനങ്ങളും കഴിഞ്ഞ 22 മുതൽ അനിശ്ചിതത്വത്തിലാണ്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള പ്രവേശന അറിയിപ്പുകൾ, കിടപ്പിലായി രോഗികൾക്കുള്ള പെൻഷൻ തുകയെല്ലാം ഇത്രയും ദിവസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന ജിഡിഎസുമാർക്ക് കേന്ദ്രസർക്കാറിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തുടങ്ങിയ സമരത്തിന് തപാൽ മേഖലയിൽ ഡിപ്പാർട്മെന്റ് ജീവനക്കാരുടെ പിന്തുണയുമുണ്ട്. അതേ സമയം തമിഴ്‌നാട്, ആന്ധ്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഡിപ്പാർട്മെന്റ് ജീവനക്കാർ സമരത്തിന്റെ ആവശ്യങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തന്നെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരത്തെ തപാൽ വകുപ്പിന്റെ ആസ്ഥാനത്തിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.

തപാൽ-ആർഎംഎസ് ജീവനക്കാർ എന്തിന് പണിമുടക്കുന്നു?

ഭാരതീയ തപാൽ വകുപ്പിലെ രണ്ടര ലക്ഷത്തോളം വരുന്ന ജിഡിഎസ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതിനുള്ള കമലേഷ് ചന്ദ്ര കമ്മറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഭാരതീയ തപാൽ വകുപ്പിലെ ജീവനക്കാർ ഈ മാസം 22 മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരിക്കുന്നന്നത്. ഇടതുപക്ഷ തൊഴിലാളി സംഘടനയായ എൻഎഫ്പിഇ കൂടാതെ കോൺഗ്രസ്സിന് കൂടുതൽ പ്രാതിനിധ്യമുള്ള എഫ്എൻപിഒയും സമരത്തിൽ പങ്കുചേരുന്നതിനപ്പുറം ബിജെപി അനുകുല തൊഴിലാളി സംഘടനയായ ബിപിടിഇഎഫും സമരത്തിലുണ്ട് എന്നത് കൗതുകത്തേക്കാളേറെ ഈ സമരത്തിന്റെ പ്രാധാന്യത്തിവും കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുമാണ് സൂചിപ്പിക്കുന്നത്.

ആരാണ് ജിഡിഎസ്?

ഗ്രാമീണ മേഖലയിൽ കൂടി തപാൽ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വകുപ്പിനു വെളിയിലുള്ളവർ എന്ന ലേബലിൽ ബ്രിട്ടീഷുകാർ ആരംഭിച്ച സമ്പ്രദായം. 2006 വരെ ഇഡി ജീവനക്കാർ എന്നറിയപ്പെട്ടിരുന്ന ഈ വിഭാഗം ജീവനക്കാർ പിന്നീട് ജിഡിഎസ് അഥവാ ഗ്രാമീണ തപാൽ ജീവനക്കാർ എന്നറിയപ്പെട്ടാൻ തുടങ്ങി. മൂന്നേ മുക്കാൽ മണിക്കൂർ മുതൽ 5 മണിക്കൂർ വരെയാണ് യഥാർത്ഥത്തിൽ ഇവരുടെ ജോലി സമയം. പെൻഷനില്ല , ഗ്രാറ്റുവിറ്റിയില്ല, പ്രസവാവധിയില്ല, മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഒന്നുമില്ല. റിട്ടയർമെന്റു തന്നെ 65 )ാം വയസ്സിൽ. 35 ഉം 40 ഉം വർഷം ജോലി ചെയ്ത് പൂജ്യമായി മടക്കം. സർക്കാർ ജീവനക്കാരനായിരുന്നു എന്നതിന്റെ പേരിൽ മറ്റ് സാമൂഹിക സുരക്ഷാ പെൻഷനു പോലും അർഹത നിഷേധിക്കപ്പെടുന്നവർ. റേഷൻ കാർഡിൽ എപിഎൽ എന്ന് എഴുതിചേർക്കപ്പെടുന്നവർ.

വകുപ്പിന് വെളിയിലാണെങ്കിലും ഒരേ ഓഫീസിൽ ഒരേ മേശക്കിരുപുറവും ഇരുന്ന് ജോലി ചെയ്ത് വ്യത്യസ്ഥമായ ശമ്പളവും ആനുകൂല്യവും കൈപ്പറ്റേണ്ടുന്ന ലജ്ജാകരമായ അവസ്ഥ മാറ്റണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന്മേലാണ് ഈ സമരം . ഒന്നര വർഷം കഴിഞ്ഞു ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് . റിപ്പോർട്ട് പ്രകാരം തന്നെ കേവലം 20% വരെയെ ശമ്പള വർദ്ധനക്ക് ശുപാർശയുള്ളൂ. അതുപോലും ഇത്രയും കാലം തടഞ്ഞു വെച്ചിരിക്കുന്നു. 2006 ലാണ് അവസാനമായി ഇവരുടെ ശമ്പള ആനുകൂല്യങ്ങൾ പുതുക്കിയത്. തപാൽ വകുപ്പിന്റെ നട്ടെല്ലാണ് ഈ ഏഉട എന്ന് എല്ലാവരും അംഗീകരിക്കുന്നു. ആധുനിക വത്ക്കരണത്തിന്റെ ഉന്നത പാതയിലെത്തി നില്ക്കുമ്പോഴും പരമ്പരാഗതമായ തപാൽ വിതരണത്തോടൊപ്പം തന്നെ നൂതനങ്ങളായ ബിസിനസ്സ് വിപുലീകരണത്തിലും ഈ ജീവനക്കാർ തന്നെയാണ് മുഖ്യ പങ്ക് വഹിക്കുന്നത്.

മുകൾ തട്ടിൽ നിന്ന് അലോട്ട് ചെയ്തു വരുന്ന വിവിധ ടാർജറ്റുകളുടെ പൂർത്തീകരണവും ഇവർ മുഖേനെയാണ് നടക്കുന്നത്.  തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി വിധി പോലും നിലനില്ക്കെ, ഈ ഏഉട ജീവനക്കാരെ സിവിൽ സർവ്വന്റ് ആയി അംഗീകരിക്കുക, അവർക്ക് മറ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരുടേതിന് ആനുപാതികമായ എല്ലാ ശമ്പള ആനുകുല്യങ്ങളും നല്കുക എന്നതാണ് ഈ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യം.മഴയും വെയിലും കൊടുങ്കാറ്റും മറ്റ് പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാലും എന്തിന് രാജ്യത്ത് ഒരു ഹർത്താലുണ്ടായാൽ പോലും സാമൂഹിക സേവനം നടത്തുന്ന ഇവർക്കും സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് ഈ സമരത്തിലൂടെ ആവശ്യപ്പെടുന്നത്. ഇൻകം ടാക്സ് നല്കാൻ മാത്രം ശമ്പളം ഇല്ല. എങ്കിലും വർഷത്തിൽ രണ്ടു തവണ പ്രൊവിഷണൽ ടാക്സ് ഇവരും നല്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP