Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആഭ്യന്തരവകുപ്പിൽ ഇനിയെങ്കിലും ഐ ഗ്രൂപ്പിന് ഇടപെടാനാകുമോ? ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഇനി കോഴിക്കോട് ജില്ലാ കളക്ടർ; തീരുമാനം പ്രശാന്തിന്റെ അപേക്ഷയിലെന്ന് ഔദ്യോഗിക വിശദീകരണം

ആഭ്യന്തരവകുപ്പിൽ ഇനിയെങ്കിലും ഐ ഗ്രൂപ്പിന് ഇടപെടാനാകുമോ? ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ഇനി കോഴിക്കോട് ജില്ലാ കളക്ടർ; തീരുമാനം പ്രശാന്തിന്റെ അപേക്ഷയിലെന്ന് ഔദ്യോഗിക വിശദീകരണം

ആവണി ഗോപാൽ

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സ്ഥലം മാറ്റം. ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പ്രശാന്തിനെ കോഴിക്കോട് ജില്ലാകളക്ടറായി സർക്കാർ സ്ഥലം മാറ്റി. കളക്ടറായി പ്രവർത്തിച്ചില്ലെങ്കിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രമോഷൻ കിട്ടില്ല. ഈ സാഹചര്യത്തിൽ പ്രശാന്ത് ചോദിച്ച് വാങ്ങിയതാണ് സ്ഥലം മാറ്റമെന്നാണ് സൂചന.

കർശന നിലപാടൂകളുമായി മുന്നോട്ട് പോകുന്ന പ്രശാന്ത് എല്ലാ ഭരണ നേതൃത്വങ്ങളുടേയും കണ്ണിലെ കരടായിരുന്നു. കെടിഡിസി എംഡിയായിരിക്കെ പലരുമായും ഉടക്കി. കോൺഗ്രസ് ഭരണകാലത്ത് ചെയർമാനായ വിജയൻ തോമസുമായുള്ള ഭിന്നതകളെ തുടർന്ന് സ്ഥാനം നഷ്ടമായി. എന്നാൽ ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല എത്തിയതോടെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കി പ്രതിശ്ചായ ഉയർത്താൻ ശ്രമിച്ചു. പുറമേ നിന്നുള്ളവരുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിലുണ്ടാകരുതെന്ന ചെന്നിത്തലയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.

എന്നാൽ തന്റെ ഐഎഎസ് കരിയറിന് കളക്ടർ ജോലി അനിവാര്യമാണെന്ന് പ്രശാന്തിന് അറിയാമായിരുന്നു. ചെന്നിത്തലയുടെ സ്വാധീനത്തിലൂടെ പ്രധാനപ്പെട്ട ജില്ലിയിൽ തന്നെ പ്രശാന്ത് കളക്ടറായി എത്തുന്നു. ഇതിലൂടെ ഐ ഗ്രൂപ്പിന് ഏറെ സ്വാധീനമില്ലാത്ത ജില്ലയിൽ ഭരണപരമായ ഇടപെടലിന് രമേശ് ചെന്നിത്തലയ്ക്ക് കഴിയുകയും ചെയ്യും. കളക്ടറായി പ്രമോഷൻ വേണമെന്ന പ്രശാന്തിന്റെ ആവശ്യം രമേശ് ചെന്നിത്തല അംഗീകരിച്ചത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്.

ഇതിനൊപ്പം പ്രശാന്തിനെതിരെ ഐ ഗ്രൂപ്പിൽ നിന്ന് പരാതി പറഞ്ഞവരെ തൃപ്തിപ്പെടുത്താനും ചെന്നിത്തലയ്ക്ക് ആയി. ഐ ഗ്രൂപ്പിന്റെ ഭാഗമായ വിജയൻ തോമസ് അടക്കമുള്ളവർ പ്രശാന്തിന്റെ നിയമനത്തെ എതിർത്തിരുന്നു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ഒന്നിലും ഐ ഗ്രൂപ്പ് നേതാക്കൾക്ക് ഇടപെടാനാകാത്ത സ്ഥിതിയുമുണ്ടായിരുന്നു. ഈ സാഹചര്യം മാറുന്നുവെന്ന് ആ ഗ്രൂപ്പിലെ നേതാക്കളെ ബോധ്യപ്പെടുത്താനും പ്രശാന്തിന്റെ മാറ്റത്തിലൂടെ കഴിയും. തൃശൂരിലെ വിവാദ വ്യവസായി നിസാമിനെ രക്ഷിക്കാനുള്ള ചിലരുടെ നീക്കത്തെ പോലും എതിർത്ത വ്യക്തിയാണ് പ്രശാന്ത്. എന്നാൽ കൊച്ചിയിലെ ഡിസിപി സ്ഥാനത്ത് നിന്ന് നിശാന്തിനിയെ മാറ്റിയതിന് സമാനമായി പ്രശാന്തിന്റെ അപേക്ഷ സർക്കാരിൽ ഉണ്ടെന്നാണ് സൂചന.

ആരാകും ആഭ്യന്തരമന്ത്രിയുടെ പുതിയ സെക്രട്ടറിയെന്നതാണ് ഇനി നിർണ്ണായകം. ആഭ്യന്തര സെക്രട്ടറിയായി നളിനി നെറ്റോ എത്തിയ സാഹചര്യത്തിൽ വകുപ്പിലെ ബാഹ്യ ഇടപെടലുകൾ പൂർണ്ണമായും കുറഞ്ഞെന്നാണ് രമേശ് ചെന്നിത്തലയുടെ വിലയിരുത്തൽ. അതിനൊപ്പം വകുപ്പിനെ പൂർണ്ണമായും നിയന്ത്രണത്തിലാക്കാനും കഴിഞ്ഞു. അതുകൊണ്ട് കൂടിയാണ് പ്രശാന്തിനെ കളക്ടറാക്കാൻ ചെന്നിത്തല സമ്മതിച്ചതെന്ന് ഐ ഗ്രൂപ്പ് വൃത്തങ്ങൾ പറയുന്നു. മറ്റ് വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് വാദം.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും തിരികെ വന്ന ഡോ. അലോക് ഷീലിനെ ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും സർക്കാർ നിയമിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടറായ സി.എ. ലതയെ പഞ്ചായത്ത് ഡയറക്ടറായും നിയമിച്ചു. പാലക്കാട് ജില്ലാ കളക്ടറായ കെ. രാമചന്ദ്രനെ കേരള ലാൻഡ് ബോർഡ് സെക്രട്ടറിയായി നിയമിക്കുകയും ലീഗൽ മെട്രോളജി കൺട്രോളറുടെയും കെ.എസ്.ആർ.ഇ.സി. ഡയറക്ടറുടെയും അധികച്ചുമതല നൽകുകയും ചെയ്തു.

കേരള ലാൻഡ് ബോർഡ് സെക്രട്ടറിയായ പി. മേരിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറായി നിയമിച്ചു. കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടറായ വി. രതീശനെ ഇടുക്കി ജില്ലാ കളക്ടറായി നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP