Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൗ ജിഹാദിനെതിരായ പോരാട്ടം; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; എന്തുകൊണ്ട് പ്രതീഷ് വിശ്വനാഥനെ ഐസിസ് നോട്ടമിടുന്നു? തീവ്രവാദ ഭീഷണിയിൽ മലയാളിയും

ലൗ ജിഹാദിനെതിരായ പോരാട്ടം; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; എന്തുകൊണ്ട് പ്രതീഷ് വിശ്വനാഥനെ ഐസിസ് നോട്ടമിടുന്നു? തീവ്രവാദ ഭീഷണിയിൽ മലയാളിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : മലയാളിയായ വിശ്വ ഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥൻ, തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി നേതാവ് രാംഗോപാൽ എന്നിവരെ വധിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) പദ്ധതിയെക്കുറിച്ചു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾക്കു മുന്നറിയിപ്പു നൽകി. പ്രദീഷ് വിശ്വനാഥനെ വധിക്കാനായി ആസൂത്രണം ചെയ്ത ഒരു പദ്ധതി പാളിപ്പോയതായും ഐബിക്കു വിവരം ലഭിച്ചിട്ടുണ്ട്. ഐസിസ്് ഭീഷണിയെ തുടർന്നു കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഉദ്യോഗസ്ഥർ പ്രതീഷ് വിശ്വനാഥനു സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഐഎസ് ബന്ധം സംശയിച്ചു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂർ സ്വദേശി ഷാജഹാനെ ചോദ്യംചെയ്തപ്പോഴാണു കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഹിന്ദു സംഘടനാ നേതാക്കളെ വധിക്കാനുള്ള പദ്ധതി വെളിപ്പെട്ടത്. ആറുമാസം മുൻപു തമിഴ്‌നാട്ടിലെ അൽ ഉമ്മ ഭീകര സംഘടനയിൽ നിന്നു പ്രദീഷ് വിശ്വനാഥനു വധഭീഷണിയുണ്ടായതായി ഐബി സംസ്ഥാന ഇന്റലിജൻസിനെ വിവരം അറിയിച്ചിരുന്നു. ഇതേത്തുടർന്നു കൊച്ചി ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയും ആറന്മുളയിലെ തറവാടും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതീഷിന് കേന്ദ്ര സേനയെ സുരക്ഷയ്ക്ക് നിയോഗിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇതിന്റെ ചെലവുകൾ പ്രതീഷ് നൽകേണ്ടി വരും.

വിഎച്ച്പി വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ കോഓർഡിനേറ്ററായുള്ള ഹിന്ദു ഹെൽപ് ലൈനിന്റെ ദേശീയ ജോയിന്റ് കോഓർഡിനേറ്ററാണു പ്രതീഷ് വിശ്വനാഥൻ. കേരളത്തിൽ വിഎച്ച്പിയുടെ ലൗ ജിഹാദ് വിരുദ്ധ പ്രചാരണങ്ങൾക്കു നേതൃത്വംനൽകുന്നതും അദ്ദേഹമാണ്. സംഘപരിവാറിലെ അസംതൃപ്തരുടെ നേതൃത്വത്തിലാണ് ഹിന്ദു ഹെൽപ് ലൈൻ ആരംഭിച്ചത്. ഈ മാസം ആരംഭിക്കുന്ന ഹിന്ദു സ്വാഭിമാൻ യാത്രയിലൂടെ താഴേത്തട്ടിലേക്കിറങ്ങാനാണ് പദ്ധതി. യുവാക്കളെ ലക്ഷ്യമിട്ടു നടത്തുന്ന യാത്രയ്ക്കായി തെരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. സംഘപരിവാർ സംഘടനകളിലെ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിൽ നിലവിലെ നേതൃത്വം പരാജയപ്പെട്ടു നിൽക്കുന്ന അവസ്ഥയിലാണ് യാത്ര.

വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ആശീർവാദത്തോടെയാണ് ഹിന്ദു ഹെൽപ് ലൈന്റെ നീക്കം. ഹിന്ദു ഹെൽപ് ലൈൻ സംസ്ഥാന കോ- ഓർഡിനേറ്റർ പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും സഞ്ചരിക്കുന്ന യാത്രയിലൂടെ പഞ്ചായത്ത് തലത്തിൽ ഹിന്ദു ഹെൽപ് ലൈൻ യൂണിറ്റുകൾ രൂപീകരിക്കുകയാണ് ലക്ഷ്യം. അമൃതാനന്ദമയീ മഠം ആണ് യാത്രയുടെ മുഴുവൻ ചിലവും വഹിക്കുന്നത്. ഹിന്ദുക്കൾ ഏതു നിമിഷവും ന്യൂനപക്ഷമാകുന്ന അവസ്ഥയാണ് കേരളത്തിലെന്നും അതിനാൽ ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തനം എല്ലാ പഞ്ചായത്തുകളിലും വ്യാപിക്കേണ്ടതുണ്ടെന്നും വിവരിച്ചു കൊണ്ട് സോഷ്യൽ മീഡിയ പ്രചാരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെയാണ് പ്രതീഷിനെതിരെ തീവ്രവാദ ഭീഷണി എത്തുന്നത്.

അതേസമയം നിലവിലെ സംഘപരിവാർ നേതൃത്വവുമായി കലഹിച്ചു നിൽക്കുന്ന ഒരു വിഭാഗം രഥയാത്രയ്‌ക്കൊരുങ്ങിയിട്ടും ഔദ്യോഗിക നേതൃത്വം പ്രതികരിച്ചിട്ടില്ല. നേരത്തെ വിശ്വ ഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രതീഷ് വിശ്വനാഥൻ പിന്നീട് തൊഗാഡിയക്കൊപ്പം കൂടി ഡൽഹിയിലേക്ക് കളം മാറ്റുകയായിരുന്നു. മോദി-അമിത്ഷാ എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രതീഷ് വിശ്വനാഥനാണ് വെള്ളാപ്പള്ളിയേയും മകനെയും ബിജെപി പാളയത്തിൽ എത്തിക്കുന്നതിന് ചുക്കാൻ പിടിച്ചത്. തീവ്ര ഹിന്ദു ആശയങ്ങൾ പിന്തുടരുന്ന ഹിന്ദു ഹെൽപ് ലൈൻ ഹിന്ദുക്കൾക്കിടയിൽ മതപരിവർത്തനം തടയൽ, നിയമസഹായം, സാമ്പത്തിക സഹായം എന്നിവ ഉൾപ്പെടെ ഉറപ്പ് വരുത്തിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്.

ആദ്യം വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ. ഇപ്പോൾ അമൃതാനന്ദമയീയ്ക്ക ഇസഡ് കാറ്റഗറിയും. കേരളത്തിലെ ഈ വിവിഐപി സുരക്ഷയ്ക്ക് പിന്നിൽ കരുക്കൾ നീക്കിയത് ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള യുവ നേതാവാണ്. കേരളത്തലെ സംഘപരിവാറും ബിജെപിയും അകറ്റി നിർത്തിയിട്ടും ഹൈന്ദവ രാഷ്ട്രീയത്തിലെ പ്രധാനിയായി മാറുകയാണ് വിഎച്ച്പിയുടെ ഈ മുൻ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്തനായി മാറിയാണ് പ്രതീഷ് വിശ്വനാഥൻ ഇന്ദ്രപ്രസ്ഥത്തിലെ കരുനീക്കങ്ങളുടെ ആശാനാകുന്നത്. ബിജെപിയിലേക്ക് വെള്ളാപ്പള്ളിയേയും തുഷാറിനേയും അടുപ്പിച്ചതും പ്രതീഷിന്റെ കരുനീക്കമായിരുന്നു. ഈ പ്രതീഷ് തന്നെയാണ് അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും തരപ്പെടുത്തിയത്.

മാതാ അമൃതാനന്ദമയീ മഠവുമായി അടുത്ത ബന്ധമാണ് പ്രതീഷ് വിശ്വനാഥനുള്ളത്. അമൃതാനന്ദമയീയുമായി ഒറ്റയ്ക്ക് ചർച്ച നടത്താൻ പോലും സമയം അനുവദിക്കപ്പെടുന്ന വ്യക്തി. മഠത്തിന്റെ വൈസ് ചെയർമാനായ അമൃത സ്വരൂപാനന്ദയെ പോലെ അമൃതാനന്ദമയീയുമായി അടുത്തിടപെടാനുള്ള അനുവാദം പ്രതീഷിനുണ്ട്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാനാണ് ഇസഡ് കാറ്റഗറി സുരക്ഷ എത്തുന്നത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് പോലും ഇത് അറിയില്ലായിരുന്നു. അങ്ങനെ മഠത്തിന് പ്രിയപ്പെട്ടവനാവുകയാണ് പ്രതീഷ് വിശ്വനാഥ്. കേരളാ ഹൗസിലെ ബീഫ് വിവാദത്തിൽ പ്രതിസ്ഥാനത്താണ് പ്രതീഷ് വിശ്വനാഥനെന്ന വിഎച്ച്പിയിലെ മുൻ നേതാവ് എസ് എൻ ഡി പിയെ ബിജെപിയുമായി അടുപ്പിച്ചാണ് മോദിയുടെ മനസ്സിൽ ഇടം നേടിയത്. അമിത് ഷായുമായുള്ള തുഷാറിന്റെ ചർച്ചകളിൽ മിക്കപ്പോഴും പ്രതീഷും അനുഗമിച്ചിരുന്നു.

ആറന്മുളക്കാരനായ പ്രതീഷ് ദേശീയ രാഷ്ട്രീയത്തിലെ ഉന്നത സംഘപരിവാർ നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. വിഎച്ച്പി നേതാക്കളായ ആശോക് സിംഗാളും പ്രവീൺ തൊഗാഡിയയുമെല്ലാം വിശ്വസ്തരുടെ പട്ടികയിൽപ്പെടുത്തിയ വ്യക്തിയായിരുന്നു പ്രതീഷ്. തീവ്ര ഹിന്ദുത്വ നിലപാടുകളായിരുന്നു തുടക്കത്തിൽ പ്രതീഷിനുണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു സിംഗാളുമായി അടുപ്പിച്ചത്. അതിന് ശേഷം ആർ എസ് എസിലെ ഹൈന്ദവ ചിന്താഗതിക്കാരെല്ലാം പ്രതീഷുമായി അടുപ്പത്തിലായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും അടുത്ത ബന്ധം ഈ മലയാളിക്കുണ്ട്. ആറന്മുള വിമാനത്താവള സമരത്തിലും ആർഎസ്എസ് നിലപാടുകളുമായി പിന്നണിയിൽ നിന്നത് പ്രതീഷ് വിശ്വനാഥനാണ്. കേസിൽ ചെന്നൈയിൽ ഹരിത ട്രിബ്യൂണലിൽ വാദത്തിനെത്തിയും ശ്രദ്ധേയനായി.

എല്ലാത്തിനും ഉപരി മാതാ അമൃതാനന്ദമയീ മഠവുമായുള്ള ആത്മ ബന്ധമാണ് പ്രതീഷിന്റെ കരുത്ത്. മഠത്തിന്റെ പ്രധാന തീരുമാനങ്ങളിലെല്ലാം ആശ്രമത്തിന് പുറത്ത് നിന്ന് സ്വാധീനം ചെലുത്താൻ പോന്ന വ്യക്തിയാണ് ഇയാൾ. അമൃതാനന്ദമിയുമായുള്ള ഈ വ്യക്തി ബന്ധം ദേശീയ തലത്തിൽ ശ്രദ്ധേയനാക്കാനും കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഫണ്ടിലേക്ക് നൂറ് കോടി രൂപ മഠം നൽകിയിരുന്നു. ഇതിന് പിന്നിലും പ്രതീഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരം ചർച്ചകളുടെ ഭാഗമായി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അടുത്തു. പ്രവീൺ തൊഗാഡിയയെ വെള്ളാപ്പള്ളി നടേശനുമായി അടുപ്പിച്ചതും പ്രതീഷായിരുന്നു. ഇത് പിന്നീട് ബിജെപി സഖ്യത്തിലേക്കും വഴിമാറി. ഇതോടെ ഈ യുവാവ് താരമായി.

കേരളാ ഹൗസിലെ ബീഫ് വിവാദമാണ് പ്രതീഷിനെ ആദ്യം ചർച്ചകളിലെത്തിച്ചത്. അതിന് മുമ്പ് ലൗജിഹാദിലും ഈ അഭിഭാഷകന്റ പേര് ഉയർന്നു കേട്ടു. കേരളാ ഹൈസിലെ ബീഷ് വിവാദം ഡൽഹിയിലെ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെ ഇക്കാര്യം അറിയിച്ചത് പ്രതീഷാണെന്ന് വ്യക്തമാണ്. സംഘപരിവാർ സംഘടനയ്ക്ക് പുറത്തുള്ള തീവ്ര നിലപാടുകാരാണ് ഹിന്ദു സേന. ബീഫ് വിവാദവുമായി ബന്ധപ്പെട്ട സമരങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ച് നിലപാട് എടുക്കുമ്പോഴാണ് മോദിക്കും അമിത് ഷായ്ക്കുമൊപ്പം നിർണ്ണായക രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുത്ത പ്രതീഷിന്റെ പങ്ക് വെളിപ്പെട്ടത്. മോദിയുടെ അമിത് ഷായുമായി പ്രതീഷ് അടുത്തത് കേരളത്തിലെ പരിവാർ നേതാക്കൾക്ക് പിടിച്ചില്ല. ബീഫ് വിവാദം ഉയർത്തി പ്രതീഷിനെ അവർ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റി. ബിജെപി അധ്യക്ഷനായി കുമ്മനം രാജശേഖരനെ എത്തിച്ചതു പോലും പ്രതീഷാണെന്ന് സൂചനയുണ്ട്.

സ്‌കൂൾ കോളെജ് കാലഘട്ടങ്ങളിൽ ആർഎസ്എസ്, എബിവിപി എന്നിങ്ങനെ ഹിന്ദുത്വ സംഘടനകളിൽ പ്രവർത്തിച്ചുവന്ന പ്രതീഷ് വിശ്വനാഥൻ കുമ്മനം രാജശേഖരൻ വിശ്വഹിന്ദുപരിഷത് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആയിരുന്ന 2004ലാണ് വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായത്. ഈ മുഴുവൻ സമയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ നേതാക്കളായ അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ എന്നിവരുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കിയത്.

 

തുടർന്ന് കേരളത്തിലെത്തുന്ന വിഎച്ച്പി ദേശീയനേതാക്കളുടെ പ്രസംഗങ്ങൾ തർജിമ ചെയ്തുകൊടുക്കുന്നതും പ്രതീഷായി. 2004ൽ സംഘടനാ പ്രവർത്തനം വിട്ട് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും പിന്നട് വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. തുടർന്നാണ് അമൃതാനന്ദമയി മഠവുമായി പ്രതീഷ് വളരെ അടുത്ത ബന്ധം സ്ഥാപിക്കുന്നത്.

പിന്നീടാണ് എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ്, ആദിവാസി സംഘടനകൾ, ദളിത് സംഘടനകൾ എന്നിവരെ ഒരു വേദിയിലെത്തിക്കുവാൻ പ്രതീഷ് ശ്രമിച്ചത്. ബിജെപിയും,ആർഎസ്എസും ഉൾപ്പെടെ പിന്തുണ കൊടുത്ത് രാജ്യത്ത് ഘർവാപ്പസി അരങ്ങേറിയപ്പോൾ കേരളത്തിലെ ഘർവാപ്പസിയുടെ അമരക്കാരനായി. അപ്രതീക്ഷിതമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി അടുത്തതോടെ പ്രതീഷിന്റെ ബന്ധങ്ങളുടെ വ്യാപ്തിയും മാറി. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ പലപ്പോഴും അമിത് ഷായെ അറിയിക്കുന്നത് പ്രതീഷാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP